രശ്മി സജയൻ. (Street Light fb group)
ഈറൻമുടിത്തുമ്പിൽ നിന്നുതിരും ജലകണം
വാർമുടിത്തുമ്പിൽ നിന്നിറ്റു വീണു
തുളസിക്കതിർചൂടി കുങ്കുമക്കുറിയുമായി
കളഭച്ചാർത്തണിഞ്ഞൊരു തിരുനെറ്റിയും
സീമന്തരേഖയിൽ സിന്ദൂരതിലകമായി
ഒരു നുള്ളു കുങ്കുമം തൂകി നീയും
വലതു വയ്ക്കാനായെത്തുന്നു നീയെന്നും
പ്രദക്ഷിണവഴിയിലായിക്കണ്ട നാളിൽ
അരുണ്ടാഭമായൊരു കവിൾത്തടമെന്നും
അഞ്ജനമെഴുതുമീ നയനങ്ങളും
ദേവിയായിക്കണ്ടു ഞാൻ തൊഴുതു നില്ക്കുന്നു
മനസ്സിന്നറയിലെ ശ്രീകോവിലിൽ
പുഞ്ചിരി തൂകും നിൻ മുഖകമലം
കണ്ടു ഞാനെന്നുമെൻ മിഴിക്കോണിലും
പുളിയിലക്കരമുണ്ടു കസവുചുറ്റി
വെള്ളിക്കൊലുസണിഞ്ഞെത്തുമെന്നും
ദേവനുചാർത്തുവാനായിയെന്നും
താമരയിതളിൻ മാല്യവുമായി
കൊതിയോടെ ഞാനെന്നും നിന്നെമാത്രം
അകതാരിലെന്നും പ്രണയാർദ്രമായി
കാതരമാം നിൻ മൊഴിമുത്തുകൾ
കേൾക്കുവാനെന്തേ കാത്തു നിന്നു
ഒന്നും പറയാതെ പോയി നീയെന്നും
ദേവിയായ് മാത്രം പൂജിച്ചു ഞാനും
ദേവനു ചാർത്തും ഹാരമൊന്നെനിയ്ക്കായ്
കരുതുമോ നീയെന്റെ പ്രേമഭിക്ഷ
നിന്നിലെ നിന്നെ ഞാൻ മാത്രമായി
അറിയുവാനേറേ മോഹമായി
ഒരു മോഹസാക്ഷാത്ക്കാരമായെങ്കിലു-
മെൻ ചാരെ നീയൊന്നു വന്നണയൂ