ശ്രീ കുമാർ ഭാസ്കരൻ.
ബംഗാളിലെ ഒരു ആഢൃ സമ്പന്ന കുടുംബത്തിൽ ജനിച്ച് കോളേജ് വിദ്യാഭ്യാസം ലഭിച്ച ചാന്ദ്നി ചാറ്റർജി പിന്നീട് സർവ്വസംഗപരിത്യാഗിയായ കഥ, ശിവാനി തായ് ആയ കഥ ഒരു സമസ്യയാണ്. അത് പറഞ്ഞത് ശാന്തിയാണ്.
വിദ്ധ്യാഭ്യാസ കാലഘട്ടത്തില്‍ ചാന്ദ്നിക്കുമുണ്ടായി ഒരു കൂട്ടുകാരന്‍. രഘുനാഥ് ഘാസി. പഠിക്കാന്‍ മിടുക്കന്‍. അതിലുപരി നല്ല സഹൃദയന്‍. മനുഷ്യസ്നേഹി. രഘുനാഥിന്റെ ജീവിത സാഹചര്യം ചാന്ദ്നിയുടെതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
അവന്‍ താമസിച്ചിരുന്നത് പില്‍ഹാന ചേരിയിലായിരുന്നു. ബംഗാളിലെ ഏറ്റവും വലിയ ചേരികളില്‍ ഒന്ന്. നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട് പില്‍ഹാന ചേരിക്ക്. ഹൗറ പാലത്തിനു സമീപം താണജോലി ചെയ്യുന്നവരുടെ വാസസ്ഥലം. ബ്രിട്ടീഷുകാരന്റെ കാലത്ത് തോട്ടിപ്പണി, തെരുവ് വൃത്തിയാക്കല്‍, അലക്ക്, ചെരുപ്പ് നിര്‍മ്മാണം, തുടങ്ങിയവയായിരുന്നു അവരില്‍ മിക്കവരുടെയും ജോലി. അവരില്‍ കൂടിയ വിഭാഗത്തില്‍ ബ്രിട്ടീഷുകാരന്റെ കുതിരലായത്തിലെ കുതിരകളുടെ പരിചാരകരായിരുന്നു. ഹൂഗ്ളിയുടെ തീരത്ത് വലിയ ഒരു പ്രദേശം. ആ നദിയെ ആശ്രയിച്ച് അവര്‍ ജീവിച്ചു. നൂറ്റാണ്ടുകളായി. യാതൊരു പരിവര്‍ത്തനവും ഇല്ലാതെ പോയ ഒരു ജനത.
ചാന്ദ്നിയുടെ സഹപാഠിയായ രഘുനാഥ് ഘാസിക്ക് ചാന്ദ്നിയോട് ബഹുമാനം കലർന്ന ആരാധനയായിരുന്നു. ദേവതയോട് ഒരു ഭക്തന് തോന്നുന്ന അതേ വികാരം. ചാന്ദ്നിക്ക് വേണ്ടി എന്തും ചെയ്യാന്‍ അയാൾ എപ്പോഴും തയ്യാറായിരുന്നു. സാമ്പത്തികമായും ജാതിപരമായും ചാന്ദ്നിയേക്കാള്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അയാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ചാന്ദ്നിയുമായുള്ള അടുപ്പം.
അടുപ്പം അസ്ഥിക്കു പിടിച്ച പ്രണയത്തിലേക്ക് വഴുതി മാറിയത് എപ്പോഴാണെന്ന് ചാന്ദ്നിക്കറിയില്ല. പ്രാക്ടിക്കൽ ചെയ്യാന്‍ സഹായിച്ചപ്പോള്‍, റെക്കോർഡ് വരച്ചുകൊടുത്തപ്പോൾ, ഫീൽഡ്സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കി കൊടുത്തപ്പോൾ അല്ലെങ്കിൽ സ്പെസിമന്‍ സ്റ്റഫ്ചെയ്തു കൊടുത്തപ്പോൾ എപ്പോഴോ ചാന്ദ്നിയുടെ മനസ്സിൽ അയാൾക്കിടം കിട്ടി.
ചാന്ദ്നിക്ക് പഠനം എന്നും ഒരു ബാലികേറാമലയായിരുന്നു. ഉയര്‍ന്ന മാര്‍ക്കല്ല എങ്ങനെയെങ്കിലും പാസ്സായിപ്പോകണം അത്രയേ ചാന്ദ്നിക്കുണ്ടായിരുന്നുള്ളൂ. പരീക്ഷയ്ക്ക് പ്രധാനപ്പെട്ടത് മാത്രം പഠിക്കാനുള്ള ഉപദേശം കൊടുത്തത് രഘുവാണ്. അതിനവന്‍ അവളെ സഹായിക്കുമായിരുന്നു.
രഘുനാഥിന്റെ ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ജന്മദിനങ്ങളിൽ, ചാന്ദ്നി അയാള്‍ക്ക് സമ്മാനങ്ങൾ വാങ്ങിക്കൊടുത്തു. വിലകൂടിയ വാച്ചായും, ഷര്‍ട്ടായും ഒക്കെ. പട്ടിണിയായ ചില ഉച്ചസമയങ്ങളിൽ അയാൾക്ക് അവൾ വയറുനിറച്ച് സ്വീറ്റ്സ് വാങ്ങി കൊടുത്തപ്പോൾ, എപ്പോഴോ ചാന്ദ്നിയും അയാളുടെ മനസ്സിൽ ഇടം പിടിച്ചു.
ഒരിക്കൽ അയാളെ ഞെട്ടിച്ചുകൊണ്ട് ചാന്ദ്നി അവളുടെ പ്രണയം അയാളോട് വെളിപ്പെടുത്തി. ഫലമോ പിന്നീട് ഏതാനും ദിവസങ്ങൾ അയാള്‍ കോളേജിൽ എത്തിയില്ല. ചാന്ദ്നിയുമായുള്ള പ്രണയം അയാൾക്ക് ഒരു ഷോക്കായിരുന്നു. ആ ഷോക്കിൽ നിന്നും മോചനം നേടാൻ അയാൾക്ക് ദിവസങ്ങൾ തന്നെ വേണ്ടി വന്നു. അവിടെയും ചാന്ദ്നി തന്നെ മുൻകൈയെടുത്തു. അയാളുടെ വാസസ്ഥലം ചേരിയിലെ ചെറിയ കൂര അവൾ കണ്ടെത്തി. അയാളെ അവള്‍ കോളേജിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. അയാള്‍ പിന്നെ സത്യത്തോട് പൊരുത്തപ്പെട്ടു. ചാന്ദ്നി എന്ന ദേവത തൻറെ പ്രണയിനി ആണ്. കാരണം അവൾ തന്നെ ആത്മാർത്ഥമായിട്ട് പ്രണയിക്കുന്നു.
പിന്നെ അവര്‍ ഒരു പുതിയ ലോകം, അവരുടേതായ ഒരു ലോകം സൃഷ്ട്ടിച്ചു. അതില്‍ അഭിരമിച്ചു. നഗരത്തിന്റെ സുരക്ഷിതത്വത്തിൽ ചാന്ദ്നിക്ക് അയാളെ രാത്രികാലങ്ങളിലും കാണാം എന്നായി. അവൾ പണം കൊടുത്ത് വാടകയ്ക്ക് എടുത്ത ബൈക്കിൽ കൽക്കട്ട നഗരം മുഴുവന്‍ അവർ ചുറ്റിക്കണ്ടു.
അവർ ഒന്നിച്ച് രാത്രി ഭക്ഷണത്തിനായി പുറത്തുപോയിത്തുടങ്ങി. ഭക്ഷണത്തിനുശേഷം അവളെ ഹോസ്റ്റലിൽ കൊണ്ടു വിടേണ്ടതും അയാളുടെ ഡ്യൂട്ടി ആയിരുന്നു. കാരണം ചാന്ദ്നിക്ക് ഇരുട്ട് വലിയ ഭയമായിരുന്നു. സാധാരണ വീട്ടിലിരിക്കുമ്പോൾ അവൾ രാത്രികാലങ്ങളിൽ മുറ്റത്തേക്കുപോലും ഇറങ്ങുമായിരുന്നില്ല. അത്ര ഭയമായിരുന്നു അവള്‍ക്ക്ഇരുട്ട്. ചാന്ദ്നിയുടെത് ഒരു വലിയ കൂട്ടുകുടുംബമായിരുന്നു. സംരക്ഷിക്കാനും അന്വേഷിക്കുവാനും ഒരുപാട് ബന്ധുക്കളും ജോലിക്കാരും ഒക്കെയുള്ള ഒരു വലിയ കൂട്ടുകുടുംബം.
ചാന്ദ്നിയെ രാത്രി അനുഗമിച്ചു വന്ന രഘുവിന്റെ യാത്രകളാണ് കുഴപ്പമുണ്ടാക്കിയത്. ചാന്ദ്നിയുടെ വീട്ടുകാർ ഹോസ്റ്റൽ സെക്യൂരിറ്റിയിൽ നിന്നും വിവരം അറിഞ്ഞു. രഘുവിനെപ്പറ്റിയും മറ്റും. കൂടുതല്‍ സാക്ഷ്യപ്പെടുത്തല്‍ ഒന്നും പിന്നെ ആര്‍ക്കും വേണ്ടിയിരുന്നില്ല.
ഒരു വെള്ളിയാഴ്ച വൈകുന്നേരം ചാന്ദ്നിയെ സഹോദരന്മാർ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി. ദുര്‍ഗ്ഗാപൂജ നടക്കുന്ന സമയം. വിശേഷപ്പെട്ട പല പൂജകളും ആ സമയം ബംഗാളിലെ പല ഗൃഹങ്ങളിലും നടക്കാറുണ്ട്. അതില്‍ പങ്കെടുപ്പിക്കാനാണ് ചാന്ദ്നിയെ അവര്‍ കൊണ്ടുപോയത്. പക്ഷേ പിന്നീട് ചാന്ദ്നി നഗരത്തിലേക്ക് മടങ്ങി വന്നില്ല. കലാലയം അവള്‍ക്ക് അന്യമായി. അവളുടെ പഠനം അവിടെ അവസാനിച്ചു.
അല്‍പനാളുകൾക്ക് ശേഷം രഘുവും പഠനം നിർത്തി. അയാള്‍ക്ക് പിന്നീട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ പോയതാവണം. അതിനുള്ളിൽ പല ദിവസങ്ങൾ രഘു അവളെ അന്വേഷിച്ച് ഹോസ്റ്റലിനു മുന്നിലൂടെ അലഞ്ഞു. പ്രണയം തലയ്ക്കുപിടിച്ച് സമനില തെറ്റിയ ഒരാളിന്റെ അവസ്ഥയിലേക്ക് ക്രമേണ അയാൾ മാറിക്കൊണ്ടിരുന്നു. അങ്ങനെ കുറച്ചുനാൾ.
പിന്നെ അയാളെ ആരും കണ്ടില്ല. രഘുവിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. രഘുവിനെ അന്വേഷിച്ച് ആരും പിന്നെ ചേരിയിലേക്ക് പോയില്ല. രഘുനാഥ് ഘാസി എല്ലാവരുടെയും മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയി. പ്രണയവിരഹത്തിന്റെ തീച്ചൂടിൽ കുറച്ചുനാൾ ചാന്ദ്നി നീറി. യോഗ്യനായ ഒരു യുവാവിന്റെ അധ:പതനത്തിന്റെ പാപഭാരം അവളെ നീറ്റിയിട്ടുണ്ടാവണം.
താമസിയാതെ ചാന്ദ്നി ഒരു ഉറച്ച തീരുമാനമെടുത്തു. അവൾ ശാരദാമഠത്തില്‍ ചേര്‍ന്നു. പിന്നെ അതായി അവളുടെ ലോകം. അവളെ തിരിച്ചു കൊണ്ടുവരാനുള്ള സഹോദരന്മാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ആരെയും അവള്‍ വെറുത്തില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഒരു ചെറുചിരിയോടെ അവള്‍ തള്ളിക്കളഞ്ഞു. ചാന്ദ്നി ഏറെക്കാലം മൗനവ്രതത്തിലായിരുന്നു. അത് അവള്‍ക്കൊരു രക്ഷയായി. പിന്നീട് അവള്‍ ചാന്ദ്നി എന്ന പേരുമാറ്റി ശിവാനി തായ് എന്ന പേര് സ്വീകരിച്ചു. അവളുടെ പരിണാമം അവിടെ പൂര്‍ത്തിയായി.
പിന്നെ രാത്രികാലങ്ങളില്‍ ചാന്ദ്നി കാളിഘട്ടില്‍ താമസിച്ചു. കാളിഘട്ട് ബംഗാളിലെ ഏറ്റവും വലിയ ചുടലകളിൽ ഒന്നാണ്. പരുന്നുകിടക്കുന്ന വിശാലമായ കുറ്റിക്കാട് പിടിച്ച സ്ഥലം. ഒരു ചെറുവനം. കഴുകന്റെയും വിഷമ്പാമ്പുകളുടെയും വിഹാരകേന്ദ്രം. പട്ടാപ്പകൽപോലും ആരും ഒറ്റയ്ക്ക് അവിടെ ചെല്ലാൻ ധൈര്യപ്പെടാറില്ല. തികച്ചും ഭയപ്പെടുത്തുന്ന അന്തരീക്ഷം. ആളുകൾ അവിടെയെത്തുന്നത് മൃതശരീരവുമായിട്ടാണ്. മൃതശരീരം തീജ്വാലയിൽ അർപ്പിച്ച് എത്രയും പെട്ടെന്ന് അവർ പിരിഞ്ഞു പോവും.
കാളിഘട്ടില്‍ പല സ്ഥലങ്ങളിലായി എപ്പോഴും ചിതകൾ കത്തിക്കൊണ്ടിരിക്കും. ഒരു വലിയ ചുടുകാട്. അവിടെ ഒരു വലിയ ആല്‍ച്ചുവട്ടില്‍ പൊട്ടിപ്പൊളിഞ്ഞ ആൽത്തറയിലായി ശിവാനി തായ്‌യുടെ രാത്രിവാസം. ഒരിക്കൽ സ്വന്തം വീട്ടുമുറ്റത്ത് സൂര്യാസ്തമനത്തിനുശേഷം ഇറങ്ങാൻ ഭയപ്പെട്ട പെൺകുട്ടി ഇന്ന് രാത്രികാലങ്ങളിൽ കാളിഘട്ടിൽ ചിലവഴിക്കുന്നു.
ശാന്തി അവരുടെ ജീവിതത്തിന്റെ ഉത്തരാർത്ഥം കൂടി പറഞ്ഞു. “ഭയമില്ലാത്ത സ്ത്രീ. ഇപ്പോൾ മാതാജി രാത്രികാലങ്ങളിൽ ധ്യാനിക്കാൻ പോകുന്നത് കാളിഘട്ടില്‍ ആണ്. ഒറ്റയ്ക്ക്. പലപ്പോഴും മാതാജി ഉറങ്ങുന്നത് ഇപ്പോൾ കാളിഘട്ടിലാണ്.” ശാന്തി അത്ഭുതം കൂറി. പ്രണയം ഭീരുവിനെ ധീരയാക്കുന്നു. പിന്നെ സർവ്വസംഗപരിത്യാഗി ആക്കുന്നു.
ഹോളി ദിനങ്ങളിൽ ഒന്നിലാണ് ആദ്യമായി ഹിജഡകൾ കല്യാണ്‍ പൂരിലെത്തുന്നത്. ഹിജഡകൾ അധികം കാൺപൂരിൽ ഇല്ല. എന്നാൽ ഉത്തരേന്ത്യൻ ജീവിതചര്യയിൽ അവർക്ക് നിർണായകമായ ചില സ്ഥാനങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ ഋതുമതികൾ ആകുമ്പോൾ. അത് അവിടെ വലിയൊരു ചടങ്ങാണ്. അതിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഹിജഡപ്പാട്ട്. ഒരു രാത്രി മൊത്തം നീണ്ടുനിൽക്കുന്ന ആഘോഷവും പാട്ടും. തിവാരി കുടുംബത്തിൽ അങ്ങനെ ഒരു ആഘോഷം നടന്നിരുന്നു. അന്ന് ഞാൻ സുഹൃത്തുക്കൾക്കൊപ്പം ടൌണില്‍ ആയിരുന്നു. അതുകൊണ്ട് ഞാൻ ഐ. ഐ. ടി. യിൽ ഉണ്ടായിരുന്നില്ല.
ഹിജഡകൾ ഒരു ലിംഗത്തിലും പെടുന്നില്ല. എന്നാൽ ഇരുലിംഗ സ്വഭാവം, ശാരീരിക സ്വഭാവം, കുറേശ്ശെ പലപ്പോഴും കാണിക്കുന്നുമുണ്ട്. ജന്മനാ ഹിജഡകൾ ആയിട്ട് ഉള്ളവരും പിന്നീട് സ്വഭാവം കൊണ്ട് ഹിജഡ സംസ്കാരം സ്വീകരിക്കുന്നവരും ഉണ്ട്. ജന്മംകൊണ്ട് പരിപൂർണ്ണ പുരുഷപ്രജയായ ചിലര്‍ വളർച്ചയുടെ ഘട്ടത്തിൽ ഹിജഡസംസ്കാരത്തോട് അതിയായ ആഭിമുഖ്യം തോന്നി വീട് വിട്ട് ഹിജഡകൾക്കൊപ്പം കൂടാറുണ്ട്. പിന്നെ അവരെ പോലെ ജീവിക്കുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഹിജഡകള്‍.
ഹിജഡകൾക്ക് ആചാരപരമായി സ്ഥാനമുണ്ട്. അതിലൂടെ അവര്‍ക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം ലഭ്യമാണ്. എങ്കിലും പണലഭ്യതയ്ക്കായി അഭികാമ്യമല്ലാത്ത വഴികളും അവരില്‍ പലരും സ്വീകരിക്കാറുണ്ട്. അതിൽ പ്രധാനം സെക്സ് വർക്കാണ്. ഹിജഡകൾ പൊതുവേ സ്ത്രൈണസൌന്ദര്യത്തിനു മുതൽക്കൂട്ടല്ല. എങ്കിലും അവരിൽ ചിലർ നല്ല സൗന്ദര്യം ഉള്ളവരാണ്.
അന്ന് കല്യാണ്‍പൂരിലെത്തിയ ഹിജഡകള്‍ വലിയ അതിക്രമ സ്വഭാവം കാട്ടിയെന്ന് ശ്രീജിത്ത് എന്നോട് പറഞ്ഞു. ഞാൻ ടൌണില്‍ ആയിരുന്നു. സമയം മൂന്നുമണിയോടെ അടുത്ത് ഒരു സൈക്കിള്‍റിക്ഷയില്‍ മൂന്നു ഹിജഡകള്‍ തിവാരിയുടെ വീടിനു മുന്നില്‍ വന്നിറങ്ങി. അവർ ശ്രീജിത്തിനെ വീടിനു പുറത്ത് കണ്ടപാടെ അവനോട് അടുത്തു. ആറടി പൊക്കവും ഒത്ത ശരീരമുള്ള ശ്രീജിത്ത് നല്ല സുന്ദരനും ആയിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഒരേ ഒരു സുന്ദരൻ.
ഹിജഡകള്‍ ആക്രാന്തത്തോടെ അവന്റെ നേരെ വന്നപ്പോള്‍, അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ കീഞ്ഞു പാഞ്ഞവന്‍ ടെറസ്സില്‍ കേറി. അവരും പുറകെ വന്നെങ്കിലും മുകളിലേക്കുള്ള കല്പ്പടിയുടെ മുന്നില്‍ അവര്‍ അടിയറവു പറഞ്ഞു തിരിച്ചു പോയി. അവര്‍ മൂന്നുപേരും കൂടി മുകളിലേക്ക് കയറിയിരുന്നു എങ്കില്‍ ശ്രീജിത്തിന്റെ അവസ്ഥ കഷ്ടമായേനെ. പോറോട്ടയ്ക്ക് കുഴച്ചുവെച്ച മൈദയുടെ അവസ്ഥ ആയേനേം ശ്രീജിത്ത്. പിന്നെ അവനെ ഹോസ്പിറ്റലില്‍ ഐ. സി. യൂണിറ്റില്‍പ്പോലും എടുക്കുമായിരുന്നില്ല.
മുന്‍പ് മതിലിന്റെ അരുകില്‍ കല്ല് എടുത്തുവെച്ച് പടവുകള്‍ ഉണ്ടാക്കുമ്പോള്‍
“നിനക്ക് തലയ്ക്കു നല്ല സുഖമില്ലേ”. എന്ന് എന്നോട് ചോദിച്ച മോനാണവന്‍.
ഇന്ന് ആ കല്‍പ്പടവുകള്‍കൊണ്ട് അവന്റെ മാനം കപ്പല് കയറിയില്ല. കൊടുത്താല്‍ കൊല്ലത്തുമാത്രമല്ല അങ്ങ് കാണ്‍പൂരും കിട്ടും എന്നിനിക്ക് മനസ്സിലായി. ശ്രീജിത്തിനു മനസ്സിലായൊ ആവോ.
അന്ന് കണ്ട സ്ത്രീകൾ നല്ല ബലിഷ്ഠ ശരീരമുള്ളവരായിരുന്നു. വേഷമല്ലാതെ ഒന്നുകൊണ്ടും അവർ സ്ത്രീകളാണെന്ന് പറയാൻ കഴിയുമായിരുന്നില്ല. അന്ന് രാത്രി എട്ടുമണിക്ക് തുടങ്ങിയ പാട്ട് വെളുപ്പിനെ അഞ്ചുമണിവരെ നീണ്ടുനിന്നു. അവരുടെ പാട്ടുകൾക്ക് ഒരു പ്രത്യേക ഈണമാണ്. കേൾക്കാൻ രസമുണ്ട്. അവരിൽ ചിലർ ചിലമ്പിച്ച ശബ്ദത്തിൽ പാട്ട് പാടുമ്പോഴും ഈണം കൊണ്ട് ആ പാട്ടുകൾ മനോഹരമായി തോന്നി. അന്ന് എനിക്കാ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീട് എന്‍റെ സഹപാഠി കല്യാണ്‍ സിംഗിന്റെ വീട്ടിലെ ചടങ്ങില്‍ ഞാന്‍ ആ പാട്ട് കേട്ടു.
ഹിജഡപ്പാട്ടുകൾക്ക് അകമ്പടിയായി പ്രധാനമായും കടുംതുടി പോലെ ഒരു മുട്ടുവാദ്യം ഉണ്ട്. അത് കൈകൊണ്ട് കൊട്ടിപ്പാടും. അതിൻറെ ശബ്ദം കേൾക്കാൻ ഒട്ടും ആകർഷകമല്ല. ഒരുമാതിരി തടിയിൽ കല്ലുകൊണ്ട് ഇടിക്കുന്ന പോലെയുള്ള ശബ്ദം. എങ്കിലും അവർ ഉപയോഗിച്ചിരുന്ന ഒരേയൊരു വാദ്യം അതാണ്. മൃദംഗത്തിന്റെ ഒരു ചെറിയ പതിപ്പ്. പക്ഷേ അത് രൂപത്തിൽ മാത്രമേയുള്ളൂ. ശബ്ദത്തിൽ അതിന് മൃദംഗത്തിന്റെ യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. അന്ന് രാത്രി ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു എന്ന് ശ്രീജിത്ത് പിന്നീട് എന്നോട് പറഞ്ഞു.
എന്‍റെ സഹപാഠി കല്യാണ്‍ സിംഗിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആ മാരണം എന്‍റെ കാലില്‍ ചുറ്റിയത്. അത് കല്യാണിന്റെ പിതാശ്രീ ആയിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചിരപരിചിതനെപ്പോലെ സംസാരിച്ചു തുടങ്ങി. അദ്ദേഹം ഒരു റിട്ടേര്‍ഡ് അദ്ധ്യാപകന്‍ ആയിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു.
“നിങ്ങള്‍ സിവില്‍ സര്‍വ്വീസിന് പരിശീലനം നേടുന്നുണ്ടോ”
“മനസ്സിലായില്ല” ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഐ. എ. എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ടോ”. അദ്ദേഹം വ്യക്തമാക്കി.
“ഇല്ല.” ഞാന്‍ പറഞ്ഞു.
“ഇല്ലേ” എന്തോ മഹാപാതകം ഞാന്‍ ചെയ്ത പോലെ അദ്ദേഹം എന്നോട് ചോദിച്ചു. പിന്നെപ്പറഞ്ഞു “നിങ്ങള്‍ മലയാളികള്‍ ബുദ്ധിമാന്മാര്‍ ആണെങ്കിലും കുഴിമടിയന്മാരാണ്.”
ആദ്യമായിട്ടാണ് ഒരാള്‍ എന്‍റെ മുഖത്ത് നോക്കി എന്നെ ബുദ്ധിമാന്‍ എന്ന് സംബോധന ചെയ്യുന്നത്. അത് എനിക്ക് സുഖിച്ചു. ബാക്കി പറഞ്ഞ കാര്യങ്ങള്‍ സുഖകരമല്ല എങ്കിലും.
ഞാന്‍ കല്യാണിനെ നോക്കി. അവന്‍ വക്കെണ്ണി നില്‍ക്കുകയാണ്. പിതാശ്രീ സിവില്‍ സര്‍വ്വീസ് കിട്ടിയാലുള്ള പ്രയോജനത്തെപ്പറ്റി എനിക്ക് അര മണിക്കൂര്‍ ക്ലാസ്സെടുത്തു. ഞാന്‍ സഹിച്ചു. കാരണം അതെന്റെ വിധിയാണ്.
എന്‍റെ അനുജന് ഒട്ടും താല്പര്യമില്ലെങ്കിലും ഞാന്‍ അവനെ വിളിച്ചിരുത്തി പഠിപ്പിക്കുമായിരുന്നു മുന്‍പ്. പഠിപ്പിക്കാനുള്ള കഴിവുകൊണ്ടോ ആക്രാന്തം കൊണ്ടോ ആയിരുന്നില്ല അത്. ആ വകയിലേ അവന് രണ്ടു തല്ലു കൊടുക്കാന്‍ എനിക്ക് പറ്റുമായിരുന്നുള്ളൂ.
ഇപ്പോള്‍ ഇതാ അത് തിരിച്ചു വന്നിരിക്കുന്നു. കല്യാണിന്റെ പിതാശ്രീ, എന്നെ തല്ലിയില്ല എന്നേയുള്ളു. അവസാനം അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
“ഇനി നിങ്ങള്‍ ഇവിടെ വരുമ്പോള്‍ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിനു ചേര്‍ന്നതായി എന്നോട് പറയണം.”
ഞാന്‍ സമ്മതിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഒരു തീരുമാനമെടുത്തു. മേലില്‍ ഇനി കല്യാണിന്റെ വീട്ടിലേക്കില്ല.
ആഹാരം കഴിച്ച് ബസ്സ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ ഞാന്‍ കല്യാണിനോട് ചോദിച്ചു.
“ബ്രോ. നിന്റെ വീട്ടില്‍ ഒരു ഡോബര്‍മാന്‍ ഉണ്ടെന്നുള്ള കാര്യം നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?”
കല്യാണ്‍ എന്നെ അനുകമ്പയോടെ നോക്കി. പിന്നെപ്പറഞ്ഞു.
“ സോറി ബ്രോ. ഞാനിത്രയ്ക്ക് പ്രതീക്ഷിച്ചില്ല.”
ഞാന്‍ അവനെ സമാധാനിപ്പിച്ചു. “സാരമില്ല ബ്രോ. ഞാന്‍ ഇത് അര്‍ഹിക്കുന്നു.”
അതെന്താണെന്നു കല്യാണിനു മനസ്സിലായില്ല. മുന്‍പ് ഞാന്‍ എന്‍റെ അനുജനെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ.
കല്യാണ്‍ എന്നെ ബസ്സില്‍ കയറ്റി വിട്ടു.
ബസ്സിലിരിക്കുമ്പോള്‍ ഞാന്‍ ആംഗലേയത്തിലെ ഒരു പഴംചൊല്ല് ഓര്‍ത്തു.
‘നിങ്ങള്‍ ഉപേക്ഷിച്ച കോടിയ നാണയത്തുട്ടുകള്‍ നിങ്ങളെത്തേടിവരും. അനവസരത്തില്‍’.
dr.sreekumarbhaskaran@gmail.com