ശ്രീ കുമാർ ഭാസ്കരൻ.
ഹോളി, അത് നിറങ്ങളുടെ ഉത്സവമാണ്. പ്രണയത്തിന്‍റെ ഉത്സവമാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. ഇതിൽ ഏതു വേണമെങ്കിലും എടുക്കാം. ഏതായാലും ഒരു കാര്യം സത്യമാണ്. ഉത്തരേന്ത്യൻ ജനത ആര്‍ത്തു തിമിർക്കുന്ന ആഘോഷം ഹോളി അല്ലാതെ മറ്റൊന്നില്ല.
പല ഐതിഹ്യങ്ങൾ ഉണ്ട് ഹോളിയോട് ചേർന്ന്. അത് കെട്ടുപിണഞ്ഞു കിടക്കുന്നു. രാക്ഷസ രാജാവായ ഹിരണ്യകശിപു വിഷ്ണുവിരോധിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകന്‍ പ്രഹ്ലാദന്‍ വിഷ്ണുഭക്തനും. മകനെ തിരുത്താനും വിഷ്ണുവിന് എതിരാക്കാനും ഹിരണ്യകശിപു ഒരുപാട് ശ്രച്ചെങ്കിലും ഫലം കണ്ടില്ല. അവസാനം വിഷ്ണു ഭക്തനായ മകനെ കൊല്ലാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്‍പ്രകാരം പല മാര്‍ഗ്ഗങ്ങളും അദ്ദേഹം ആവിഷ്ക്കരിച്ചുവെങ്കിലും മകനെ കോല്ലാന്‍ സാധിച്ചില്ല. അവസാനം അദ്ദേഹം സ്വന്തം സഹോദരിയായ ഹോളികയുടെ സഹായം തേടി.
വരബലം കൊണ്ട് അഗ്നിസ്പർശത്തിന് അതീതയായിരുന്നു ഹോളിക. അതുകൊണ്ട് വലിയ ഒരു ചിത ഒരുക്കി അതിന്റെ മധ്യത്തിൽ ഹോളികയെ ഇരുത്തി. ഹോളികയുടെ മടിയിൽ ബാലനായ പ്രഹ്ലാദനെ ഇരുത്തി. ചിതയ്ക്ക് തീ കൊളുത്തി. വൻ ആഴി. ആഴി കത്തിയമർന്നപ്പോൾ അതിൽ ഹോളിക ദഹിച്ചു പോയി. എന്നാൽ ബാലനായ പ്രഹ്ലാദനെ അഗ്നി സ്പർശിച്ചില്ല. അങ്ങനെ തിന്മയുടെ പ്രതീകമായ ഹോളിക നശിച്ചപ്പോള്‍ നന്മയുടെ പ്രതീകമായപ്പോൾ പ്രഹ്ലാദൻ വിജയിച്ചു. ഇതാണ് ഹോളി ഉത്സവത്തിന്റെ മൂല കാരണമായി വിശ്വസിക്കപ്പെടുന്നത്.
ഇതിനൊപ്പം നിലനില്‍ക്കുന്ന മറ്റൊരു വിശ്വാസം, ഗോകുലത്തില്‍ ശ്രീകൃഷ്ണന്‍ ഗോപികമാരെ ചായം പൂശിയും ചായം കലർന്ന വെള്ളം ഒഴിച്ചും ആഘോഷിച്ചിരുന്നതിന്റെ ഓര്‍മ്മ പുതുക്കലായും ഹോളി ഉത്സവത്തെ ചിലര്‍ കണക്കാക്കുന്നുണ്ട്. എന്തുതന്നെയായാലും നന്മയുടെയും പ്രണയത്തിന്റെയും നിറങ്ങളുടെയും മധുര പലഹാരങ്ങളുടെയും ആഘോഷമാണ് ഹോളി. യുവതലമുറയ്ക്ക് ആർത്തുല്ലസിക്കാനും അർമാദിക്കാനും പറ്റിയ ഉദാത്തമായ ഉത്സവം. ഹോളി ഓണം പോലെ ഒരു വിളവെടുപ്പ് ഉത്സവമായും കരുതിപ്പോരുന്നുണ്ട്. മഞ്ഞുകാലത്തിനോട് വിട പറയുന്നതിന്റെ ആഘോഷമായും കണക്കാക്കപ്പെടുന്നു. ഹോളി കഴിഞ്ഞാൽ വേനൽക്കാലം തുടങ്ങുകയായി.
കാൺപൂരിൽ ഹോളി ഒരു വലിയ ഉത്സവമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം. ഹോളിക്ക് മുന്നോടിയായി ആഴ്ചകൾക്കു മുമ്പേതന്നെ പ്രധാന ജംഗ്ഷനിലുകളിലും തുറസ്സായ സ്ഥലങ്ങളിലും എല്ലാം വിറകുകളും തടികളും മരങ്ങളും ഒക്കെ ശേഖരിച്ച് കൂട്ടിയിട്ട് തുടങ്ങും. ഹോളി ദിനത്തിൽ അത് കത്തിക്കും. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ആഴി. ചിലപ്പോൾ ഒരു ദിനത്തിലേറെ നീണ്ടുനിൽക്കും ആ ആഴി. അതില്‍ നിന്നും അഗ്നിപകർന്ന് സ്ത്രീകൾ വീടുകളിലേക്ക് കൊണ്ടുപോകും. അവിടെ പൂജാമുറികളിൽ സൂക്ഷിക്കും. ഹോളി സമയത്ത് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് നീലക്കരിമ്പ്. ഹോളി ലക്ഷ്യമിട്ട് മാത്രം ഹെക്ടർ കണക്കിന് സ്ഥലത്ത് ഉത്തരേന്ത്യയിൽ നീലക്കരിമ്പിന്റെ കൃഷി നടത്തുന്നുണ്ട്.
ഹോളി ദിനങ്ങളില്‍ വൻതോതിൽ, പ്രധാന റോഡിൻറെ വശങ്ങളിലും കടകൾക്കു മുന്നിലും ജംഗ്ഷനുകളിലും നീലക്കരിമ്പ് കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഹോളി ആഘോഷത്തിന്റെ അന്ത്യത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഈ കരിമ്പത്രയും വിറ്റുപോകും. പിന്നെ ഹോളിയോട് അനുബന്ധിച്ച് നല്ല രീതിയിൽ നടക്കുന്ന കച്ചവടം മധുര പലഹാരങ്ങളുടെതാണ്. പല വലിപ്പത്തിലും പല തരത്തിലുമുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത് ഹോളിയിലാണ്. എല്ലാ നിറത്തിലും ഉള്ള മധുരപലഹാരങ്ങൾ കിട്ടും. എല്ലാം കടുത്ത നിറം. ഹോളിക്ക് മാത്രമായി പ്രധാന റോഡിൻറെ വശങ്ങളിൽ അടുത്തടുത്തായി ഷാമിയാന കെട്ടിയ താൽക്കാലിക കടകൾ രൂപപ്പെടും. അതിൽ നിറയെ മധുര പലഹാരങ്ങൾ, ലഡു, ജിലേബി, പേട, ബര്‍ഫി അങ്ങനെ പിന്നെ പേര് അറിയാത്ത എത്രയോ മധുരപലഹാരങ്ങൾ. ഇതിനെല്ലാം നല്ല വില്‍പ്പനയാണ്.
ചില മധുരപലഹാരങ്ങൾ ഹോളിക്ക് മാത്രം കിട്ടുന്നവയും ഉണ്ടാക്കുന്നവയും ആണ്. അതിൽ ലഹരി ഉണ്ടാവും. ഗഞ്ചാവിന്റെ അതുപോലെ ലഹരി തരുന്ന നാട്ടുചെടികളുടെ തളിരില അരച്ചുചേർത്ത ബർഫി ഹോളിക്ക് സുലഭമായി കിട്ടും. ഈ മധുരപലഹാരം പ്രായ, ലിംഗ ഭേദമന്യേ എല്ലാവരും കഴിക്കാറുണ്ട്. മധുരപലഹാരങ്ങൾ പരസ്പരം വീടുകളിൽ കൊടുത്തും വിടാറുണ്ട്. വലിയ സൗഹൃദത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ഉത്സവമാണ് ഹോളി. എല്ലാവരും നിറഞ്ഞ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്തരേന്ത്യൻ ഉത്സവം ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ഹോളി. ഒരു കണക്കിന് നോക്കിയാൽ വൈവിദ്ധ്യങ്ങളുടെയും വൈകൃതങ്ങളുടെയും ആഘോഷമാണ് ഹോളി.
ഹോളിക്ക് ഒരാഴ്ചക്കാലം മാന്യമായ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ പറ്റില്ല. എവിടെ നിന്ന് വേണമെങ്കിലും ചായക്കൂട്ട് വരാം. അതിനുള്ള സൗകര്യം കാൺപൂരിൽ ഉണ്ട്. പല വഴികളുടെയും ഇരുവശങ്ങളിലും മൂന്നും നാലും നില കെട്ടിടങ്ങളാണ്. അതിൽ എല്ലാം കുട്ടികൾ പ്രഭാതം മുതൽ രാത്രി വൈകുംവരെ ബാൽക്കണിയിൽ കാണും. ചായം നിറച്ച ബലൂണുകൾ എപ്പോൾ വേണമെങ്കിലും അന്തരീക്ഷത്തിൽ പറക്കാം. ഒരു കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടിടത്തിലേക്ക് ഏറുവരാം. അതുപോലെ റോഡിൽ കൂടി പോകുന്ന സൈക്കിൾ യാത്രക്കാർ ഉറപ്പായും ഏറു വാങ്ങിയിരിക്കും. ഇത്തരം ഏറുകള്‍ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കിയ ചരിത്രങ്ങളും ഉണ്ട്.
ഒരിക്കൽ ഒരു സ്കൂട്ടർ യാത്രക്കാരനെ മുകളിൽ നിന്നും കുട്ടികള്‍ ബലൂണിൽ ചായം നിറച്ചെറിഞ്ഞു. കഷ്ടകാലത്തിന് അത് കൊണ്ടത് അയാളുടെ മുഖത്ത്. മുഖത്തുനിന്നും കണ്ണാടി തെറിച്ചു പോയി. സ്കൂട്ടർ ബാലൻസ് തെറ്റി. ആ മനുഷ്യന്‍ അടുത്തുള്ള കോൺക്രീറ്റ് പോസ്റ്റിൽ തലയടിച്ച് മറിഞ്ഞുവീണു. അവിടെ കിടന്നു മരിച്ചു.
ഹോളിക്ക് കളിക്കാൻ വേണ്ടി മാത്രം പല ഉപകരണങ്ങളും രംഗത്ത് വരും. അതിൽ പ്രധാനം പ്ലാസ്റ്റിക് പീച്ചാംകുഴൽ ആണ്. ഇതിൽ ചായം നിറച്ച് സിറിഞ്ച് ഞെക്കുന്നത് പോലെ ഞെക്കിയാൽ മീറ്ററുകളോളം ദൂരത്തിൽ ചായം ചീറ്റാന്‍ സാധിക്കും. ഹോളിക്ക് ചായം പൂശൽ മാത്രമല്ല മധുരപലഹാരങ്ങളുടെ വിതരണവും ഉണ്ട്. ഒരു പരിചയമില്ലാത്ത കുട്ടികൾ, നമ്മള്‍ നടന്നു പോകവേ മധുര പലഹാരങ്ങൾ കൊണ്ട് തരും. നല്ല കാര്യം. പക്ഷേ നല്ലതല്ലാത്ത കാര്യം, അപ്പോൾ മധുരം വാങ്ങുന്ന ആള്‍ മധുരം തരുന്ന കുട്ടികൾക്ക് പണം കൊടുക്കണം എന്നതാണ്. ദക്ഷിണ കൊടുക്കുന്നത് പോലെ. അതൊരു നിർബന്ധമല്ല. ആരും ആവശ്യപ്പെടാറില്ല. അതൊരു സാമൂഹിക കീഴ്വഴക്കമായി അംഗീകരിച്ചു നടപ്പാക്കാറാണ് പതിവ്.
ഹോളി സമയത്ത് കഴിയുമെങ്കിൽ പുറത്തിറങ്ങാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. പുറത്തിറങ്ങേണ്ട ആവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അത് രാത്രിക്ക് മാറ്റിവെക്കും. രാത്രി എട്ടുമണി കഴിഞ്ഞാൽ വലിയ കുഴപ്പമില്ല. കുട്ടികൾ കിടന്നുറങ്ങിയിട്ടുണ്ടാകും. അല്ലെങ്കിൽ പഠനത്തിൽ ആയിരിക്കും.
ഹോളിക്ക് കൊച്ചുതിവാരി ഞങ്ങളുടെ പ്രിയപ്പെട്ട കന്നാലിച്ചെക്കന്‍ ആദ്യദിവസം തന്നെ വന്ന് ഹോളി ആഘോഷിച്ചിട്ടു പോയി. അതിൽ പെട്ടുപോയത് ശ്രീജിത്താണ്. ഞാൻ പാചകപരിപാടിയിൽ ആയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. അന്ന് രാവിലെ കതകിന് വലിയ മുട്ടുകേട്ടുകൊണ്ടാണ് ശ്രീജിത്ത് കതക് തുറന്നത്. തുറന്നപാടെ പാൽ കറന്നൊഴിക്കുന്ന ബക്കറ്റ് നിറയെ ചായം കലക്കിയത്, കന്നാലിച്ചെക്കന്‍ ശ്രീജിത്തിന്‍റെ നേരെ വീശിയൊഴിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പ് ശ്രീജിത്ത് നനഞ്ഞു കുളിച്ചു. ചീത്തവിളിക്കാൻ സമയം കിട്ടുന്നതിന് മുമ്പ് അവൻ ശ്രീജിത്തിനെ ആലിംഗനം ചെയ്ത് ഹോളി ആശംസകളും ഉമ്മയും കൊടുത്തു പോയി. എന്ത് ചെയ്യാൻ. ഞാൻ നോക്കുമ്പോൾ നല്ല ഒന്നാന്തരം വെളുത്ത വസ്ത്രം വികൃതമായി ശ്രീജിത്ത് നിൽക്കുന്നു.
അതിനു പകരം വീട്ടാൻ ശാസ്ത്രബോധമുള്ള വിദ്യാർത്ഥികളായ ഞങ്ങൾക്ക് എളുപ്പം സാധിച്ചു. അന്ന് കോളേജിൽ നിന്നും വന്നത് കെമിക്കൽ ലാബിൽ നിന്നും എടുത്ത അല്പം പെർമാംഗനേറ്റുമായാണ്. അതിൻറെ കറുത്ത തരികൾ, മധുരം കൊടുത്ത് ആലിംഗനം ചെയ്യുമ്പോൾ, കന്നാലിച്ചെക്കന്റെ തലയിൽ ഇട്ടു. അതു മുടികൾക്കിടയിൽ ഒട്ടിക്കിടക്കും. പ്രശ്നം കുളിക്കുമ്പോഴാണ്. വെള്ളം തലയിൽ ഒഴിക്കുംതോറും പെർമാംഗനേറ്റ് അലിഞ്ഞു തുടങ്ങും. അത് കടുത്ത പിങ്കു കളറിൽ ഒലിച്ചിറങ്ങും. വളരെ സമയം വേണം അത് കഴുകി കളയാൻ. ആ പ്രയോഗം ഫലം കണ്ടു. രാത്രി കുളിക്കാൻ തുടങ്ങിയ കന്നാലിപ്പയ്യന് ഒരുപാട് നേരം കുഴൽ കിണറിന്റെ ലിവർ അടിക്കേണ്ടി വന്നു. ഞങ്ങൾക്ക് അത് കേൾക്കാം. കുറെ സമയം കഴിഞ്ഞപ്പോൾ വലിയ തിവാരി കുപിതനായി ചെവി പൊട്ടുന്ന തെറിവിളി തുടങ്ങി. അതും ഞങ്ങൾ ഇപ്പുറത്തുനിന്നും കേട്ടു തൃപ്തിയടഞ്ഞു.
ഹോളി ദിനങ്ങളിൽ ഒന്നിൽ ശാന്തി അല്പം സ്വീറ്റ്സ് കൊണ്ടുത്തന്നത് ഒരു സ്നേഹപ്രകടനം എന്നതിനപ്പുറം ഒന്നും ഞാൻ കരുതിയില്ല. പക്ഷേ പണി പുറകെ വരുന്നുണ്ടായിരുന്നു. അത് മോനുവിന്റെ രൂപത്തിലായിരുന്നു. സ്വീറ്റ്സ് തന്നിട്ട് പോകുന്ന വഴി ശാന്തി എന്തോ പറഞ്ഞു. എനിക്ക് മനസ്സിലായില്ല. അല്പം കഴിഞ്ഞപ്പോള്‍ ശാന്തി മോനുവുമായി എത്തി എന്‍റെ നേരെ ചായം ചീറ്റാന്‍. അതിനുള്ള അനുവാദമാണ് ശാന്തി നേരത്തെ ചോദിച്ചതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. നേരത്തെ അത് എനിക്ക് മനസ്സിലായിരുന്നുവെങ്കില്‍ ഞാന്‍ സ്ഥലം കാലിയാക്കിയേനെ. പക്ഷെ വൈകിപ്പോയി.
കുട്ടികള്‍ ചായവുമായി വരുമ്പോള്‍ നിന്നുകൊടുക്കുക ഒരു സാമാന്യ മര്യാദയാണ്. അതിനെ ആരും എതിർക്കാറില്ല. ആ മര്യാദയാണ് മോനുവിനും വേണ്ടത്. അവൻ കളർ ചീറ്റുന്നതിന് ഞാൻ നിന്ന് കൊടുക്കണം. ശാന്തിയും എന്നോട് ആവശ്യപ്പെടുന്നത് അത് തന്നെ. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് ഹിന്ദി വശമില്ലെങ്കിലും അറിയാവുന്ന വാക്കുകൾ ഉപയോഗിച്ച് ഞാൻ കഴിയും വിധം എതിർക്കുന്നുമുണ്ട്. ആ രംഗത്തിലേക്കാണ് അണ്ണൻ ഇറങ്ങിവന്നത്. അണ്ണനും അവർക്കൊപ്പം കൂടി. യൂദാസ്, എന്നെ ഒറ്റിക്കൊടുത്തു. അല്ലെങ്കിൽ ഒറ്റപ്പെടുത്തി. മോനുവിന് എന്നെതന്നെ വേണം. അവസാനം ഞാൻ നിന്നു കൊടുത്തു. അവൻ അത്രയും ചായം എൻറെ ദേഹത്ത് ചീറ്റി. വിഷമം ഞാൻ ചുറ്റിയിരുന്ന കൈലി പോയി എന്നതായിരുന്നു.
ഞാൻ വെറുതെയിരുന്നില്ല. കോളേജിൽ പോകുമ്പോൾ ലാബിൽ നിന്ന് വീണ്ടും പെര്‍മാംഗനേറ്റു പൊക്കി. സൌകര്യപ്രദമായി അത് ഞാന്‍ മോനുവിന്റെ തലയില്‍ ഇട്ടുകൊടുത്തു. അല്പം. അതുമതി. നേപ്പാളിലെ ആചാരപ്രകാരം ജനിക്കുന്ന കുട്ടികളുടെ മുടി ആദ്യമായി വെട്ടുന്നത് രണ്ടു വയസ്സുള്ളപ്പോഴാണ്. മോനുവിന് നല്ല മുടിയായിരുന്നു. എനിക്ക് സന്തോഷമായി, ഒരു പ്രതികാരം ചെയ്ത ചാരിതാർത്ഥ്യം.
പിറ്റേന്ന് രാവിലെ മോനുവിന്റെ വലിയ വായിലെ ഉള്ള നിലവിളി കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്. നേരം പുലരുന്നതേയുള്ളൂ. ഹോളി സമയം മാർച്ചിൽ ആണ്. മഞ്ഞുകാലത്തിന് യാത്ര പറയുന്ന സമയം. എങ്കിലും നമുക്ക് ഇവിടെ ഡിസംബറിൽ അനുഭവിക്കുന്നതിലും കൂടുതൽ തണുപ്പ് മാർച്ചിൽ അവിടെയുണ്ട്. അതുകൊണ്ട് രാവിലെ പുതച്ചുമുടി ഉറങ്ങാൻ നല്ല സുഖമാണ്. പക്ഷേ അന്ന് പുറത്തു നല്ല ബഹളം. ഇടയ്ക്ക് മോനുവിന്റെ കരച്ചിൽ ഉച്ചസ്ഥായിയിൽ ആവും. കൂടെ ശാന്തിയുടെ ശകാരം. രക്ഷയില്ല. ഞാൻ പതുക്കെ പിന്നാമ്പുറത്തിറങ്ങി നോക്കി. കുഴൽ കിണറിന്റെ ചുവട്ടിലാണ് ബഹളം. പാവം മോനു തണുത്ത പ്രഭാതത്തിൽ അവൻറെ തലയിലേക്ക് ശാന്തി വെള്ളം പമ്പ് ചെയ്യുന്നു.
പത്ത് മിനിറ്റായി ഈ കലാപരിപാടി തുടരുന്നു. കുഴൽ കിണറിന്റെ ഹാൻഡിൽ അടിച്ച് ശാന്തി ക്ഷീണിച്ചു. അതിൻറെ ചീത്തവിളിയാണ് കേൾക്കുന്നത്. മോനുവിന്റെ കരച്ചിൽ ആ ചീത്തവിളിയിൽ മുങ്ങിപ്പോയി. നല്ല തണുപ്പാണ്, സംഭവം പന്തിയാകില്ല എന്ന് എനിക്ക് തോന്നി. ഞാൻ ഉണ്ടാക്കിയത് ആണല്ലോ. കാര്യങ്ങള്‍ ഇത്രയ്ക്ക് പോകുമെന്ന് കരുതിയില്ല.
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കിണറ്റിന്‍റെ അടുത്ത് ചെന്ന് പൈപ്പിന്റെ ചുവട്ടിൽ നിന്നും മോനുവിനെ പിടിച്ചുമാറ്റി. പിന്നെ ഒരു വെളുത്ത തുണി കൊണ്ടുവന്ന് അല്പം എണ്ണമയം തുണിയിൽ പുരട്ടി മോനുവിന്റെ തലയുടെ നെറുകയിൽ നന്നായി അമർത്തിത്തുടച്ചു. പെര്‍മാംഗനേറ്റ് മുടിയില്‍ ഒട്ടിപ്പിടിക്കുന്ന ഒന്നാണ്. വെള്ളമൊഴിച്ചാൽ അത് അലിഞ്ഞ് തീരുന്നത് വരെ വെള്ളം ഒഴിക്കണം. മാത്രമല്ല അതിന്റെ നിറം തൊലിപ്പുറത്ത് ദിവസങ്ങളോളം നിലനിൽക്കും. മാറ്റാൻ എളുപ്പമല്ല.
മോനുവിന്റെ തലയിൽ നിന്നും പെര്‍മാംഗനേറ്റു തുണിയിൽ ഞാൻ ഒപ്പി എടുത്തു. വീണ്ടും തുണി പിഴിഞ്ഞ് വീണ്ടും. മിനിറ്റിനുള്ളിൽ പൂർണമായി ഒപ്പി മാറ്റി. പിന്നെ മുടി സോപ്പിട്ട് നന്നായി കഴുകി. അല്പം എണ്ണ കൂടിയിട്ട് തിരുമ്മിയപ്പോൾ സംഗതി ക്ലീന്‍. ആ പ്രശ്നം അങ്ങനെ പരിഹരിച്ചു. ഞാനാണ് ഈ കലാപരിപാടി കാണിച്ചതെന്ന് സത്യം ശാന്തി ഒരിക്കലും അറിഞ്ഞില്ല.
പിന്നെയും മോനു പലപ്പോഴും ശാന്തിയുടെ കൈയുടെ ചൂട് അറിഞ്ഞു. അതിനു കാരണം ഞാനായിരുന്നില്ല. എന്‍റെ ജൂനിയർ, ഫിസിക്സ് വിദ്യാർത്ഥി റെനില്‍ ആയിരുന്നു. റെനില്‍ സുന്ദരൻ, സുമുഖന്‍. പക്ഷെ കയ്യിലിരിപ്പ് മാത്രം അത്ര ശരിയല്ല. കുരുട്ടു ബുദ്ധി. അവന്റെ ഒരു വിനോദമായിരുന്നു മോനുവിനെ തല്ലുകൊള്ളിക്കുക എന്നത്.
ആ സമയത്താണ് ശാന്തിയുടെ അമ്മായിയമ്മ പിന്നാമ്പുറത്തുള്ള രണ്ടു സെൻറ് സ്ഥലത്ത് ഉരുളക്കിഴങ്ങും തക്കാളിയും കൃഷി ചെയ്തു തുടങ്ങിയത്. അവിടെ നല്ല മണ്ണാണ്. വളക്കൂറുള്ള മണ്ണ്. അതുകൊണ്ട്, പ്രത്യേകിച്ച് വളമൊന്നും ചെയ്യാതെതന്നെ കിഴങ്ങും തക്കാളിയും തഴച്ചു വളര്‍ന്നു. തക്കാളിയില്‍ കായ പിടിച്ചു തുടങ്ങിയപ്പോള്‍, എല്ലാ ദിവസവും രാവിലെ ചിരിച്ചുകൊണ്ട് ഞങ്ങളെ കാണാൻ എത്തുന്ന മോനുവിനെ വിളിച്ചുകൊണ്ട് റെനില്‍ തക്കാളിയുടെ അരികിലെത്തും. എന്നിട്ട് എങ്ങനെ അത് പറിക്കാം എന്ന് പഠിപ്പിച്ചുകൊടുക്കും. അതുതന്നെ മോനു പിന്തുടരും. അവൻ തക്കാളി നിഷ്പ്രയാസം പറിച്ചെടുക്കും. പിന്നെ ആഘോഷപൂർവ്വം ശാന്തിയെ കൊണ്ട് കാണിക്കും. ശാന്തി പരുവം ആവാത്ത തക്കാളി പറിച്ചതിന് നല്ല തല്ലു മോനുവിന് കൊടുക്കും. റെനിലിനു സന്തോഷം.
പക്ഷേ ഒരിക്കൽ ഈ പണി പാളി. അത് വളരെ ശ്രദ്ധാപൂർവ്വം മോനുവിനെ കൊണ്ട് തക്കാളി പറിപ്പിച്ചിട്ട് റെനില്‍ എണീറ്റ് നോക്കിയത് ശാന്തിയുടെ മുഖത്തേക്കാണ്. ശാന്തി വെള്ളമെടുക്കാൻ യാദൃശ്ചികമായി അപ്പോൾ അവിടെ എത്തിയതായിരുന്നു. ഒരു ചീത്തവിളി റെനില്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നത് മറ്റൊന്നാണ്. ശാന്തി ഒരു ചിരി ചിരിച്ചു. കൊല്ലുന്ന ചിരി. റെനില്‍ ചുരുങ്ങിപ്പോയി. അതോടെ തക്കാളിക്കലാപരിപാടി അവസാനിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ റെനില്‍ ടൌണിലേക്ക് താമസം മാറ്റി. ഒരാളെ എങ്ങനെ ചിരിച്ചു കൊല്ലാം എന്ന്, അന്ന് ശാന്തി കാണിച്ചുതന്നു. അല്ലെങ്കിൽ ശാന്തി പഠിപ്പിച്ചു.
മോനുവിന്റെ ചേട്ടനാണ് സോനു. അഞ്ചു വയസ്സ്. ഒന്നാം ക്ലാസിൽ പഠിക്കുന്നു. പക്ഷെ കയ്യിലിരിപ്പ് ഡിഗ്രിക്കാരൻറെതാണ്. ഒരു വൈകുന്നേരം. സോനു ഇടിച്ചുകയറി ടെറസിലേക്ക് ഓടുന്നത് കണ്ടു. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുകളിലേക്ക് പടികളില്ല. താത്കാലികമായി പടികള്‍ ഞങ്ങൾ ഉണ്ടാക്കിയതാണ്. വലിയ കല്ലുകൾ ഒന്നിനുമുകളിൽ ഒന്ന് എന്ന നിലയിൽ ഒരു പരുവത്തിന് വച്ചുണ്ടാക്കിയ പടികൾ. ഞങ്ങളുടെ വീടിനും തിവാരിയുടെ വീടിനും ഇടയിൽ ഒരു ഇഷ്ടിക മതിലുണ്ട്. അതിനോട് ചേര്‍ന്നാണ് പടികള്‍. അതാണ് ടെറസിലേക്കുള്ള പടികൾ. നല്ല ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ എളുപ്പത്തിൽ മുകളിൽ കയറാൻ കഴിയു. അല്ലെങ്കിൽ സർക്കസുകാരൻ ആയിരിക്കണം.
ഒരു വൈകുന്നേരം സ്കൂളിൽ നിന്നും വന്നിട്ട് സോനു മുകളിലേക്ക് റോക്കറ്റ് പോലെ ഓടി കയറുന്നത് കണ്ടു. എന്തോ അത്യാഹിതം സംഭവിച്ചു എന്ന് ഞാൻ സംശയിച്ചു. ഒരിക്കലും അവൻ അങ്ങനെ ഓടി കയറുന്നത് കണ്ടിട്ടില്ല. കാരണം അവനെ അനുവദിച്ചിട്ടില്ല. ശാന്തി കുടുംബത്തിൽ ടെറസിൽ കയറുന്നത് ഒരാൾ മാത്രമേയുള്ളൂ. അത് ശാന്തിയുടെ അമ്മായിയമ്മയാണ്. അതും ചില പ്രത്യേക സാഹചര്യങ്ങളിൽ.
നല്ല ചൂടായതുകൊണ്ട് ആ സമയങ്ങളിൽ ഞാൻ പഠിച്ചിരുന്നത് പുറത്ത് മാവിൻ ചുവട്ടിലെ സിമൻറ് ബെഞ്ചില്‍ ഇരുന്നായിരുന്നു. സോനു ഓടിക്കയറിയതിനു തൊട്ടുപുറകെ ഞാനും പതുക്കെ കയറി നോക്കി. സോനു ആരെയോ കൈവീശി കാണിക്കുന്നു. പേടിച്ചപോലെ ഒന്നുമില്ല. ഞാൻ താഴേക്ക് പോന്നു. അല്പം കഴിഞ്ഞ് താഴേക്കു വന്ന സോനുവിനെ ഞാന്‍ പിടിച്ചു ചോദ്യം ചെയ്തു.
“എന്തായിരുന്നു മുകളിൽ.” ഞാന്‍ ചോദിച്ചു.
“എൻറെ ഗേൾഫ്രണ്ട്”. അവന്‍ പറഞ്ഞു.
“നിനക്കോ”. ഞാൻ ഞെട്ടി.
“ആഹ്”. മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല ചെക്കൻ. ഗേൾഫ്രണ്ട് പോലും. ഒന്നാം ക്ലാസുകാരന്റെ മറുപടി. എനിക്ക് അതുവരെ ഉണ്ടാക്കാൻ കഴിയാത്ത ഒരു സമ്പാദ്യമാണ് അവൻ ഉള്ളത്. ഗേൾഫ്രണ്ട്.
പിന്നെ വളരെ കൂളായി അവൻ എന്നോട് ചോദിച്ചു.
“അങ്കിളിനില്ലേ ഗേൾഫ്രണ്ട്.”
ഞാൻ അവനെ ചീത്ത വിളിച്ച് ഓടിച്ചു. എങ്ങനെ വിളിക്കാതിരിക്കും. എനിക്ക് അത്രയ്ക്ക് അസൂയ അവനോടപ്പോള്‍ തോന്നിയിരുന്നു. പ്രണയത്തിൻറെ ഒരു ശക്തിയെ. ബാലൻസ് പിടിച്ചു കയറേണ്ട കല്ലുപടികളിലൂടെയാണ് അവൻ റോക്കറ്റ് പോലെ ഓടിക്ക യറിയത്.
പക്ഷെ പ്രണയത്തിൻറെ ശക്തിയെപ്പറ്റി എന്നെ ഇരുത്തിച്ചിന്തിപ്പിച്ചത് സോനുവല്ല. ഹോളി ദിനങ്ങളിൽ ഒന്നിൽ ശാന്തിയെ കാണാൻ നിക്കുവിനൊപ്പം എത്തിയ സുന്ദരിയായ ആ സന്യാസിനിയാണ്. ശിവാനി തായ്.
dr.sreekumarbhaskaran@gmail.com
********************