Saturday, April 27, 2024
HomeLiteratureഭദ്ര. (കഥ)

ഭദ്ര. (കഥ)

രുദ്രകൃഷ്ണ.
വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ കുടിയിരിക്കുന്നത് ഭദ്രയാണ്. കുഞ്ഞുനാൾമുതൽ ഞാൻ പിച്ചവെച്ചു നടന്നതും ആ മണ്ണിൽ തന്നെ. എന്റെ അമ്മയേക്കാൾ മാതൃസ്നേഹവും വാത്സല്യവും എനിക്ക് നൽകിയത് എന്റെ അമ്മത്തമ്പുരാട്ടിയായിരുന്നു…
അസുരവാദ്യത്തോട് വല്ലാത്തൊരു കമ്പമായിരുന്നു. അങ്ങനെയിരിക്കെയാണ് ഉത്സവത്തിനുമുൻപ്പുള്ള അമ്മത്തമ്പുരാട്ടിയുടെ പറക്കെഴുന്നെള്ളിപ്പിനായി നാടും വീടും ഒരുങ്ങുന്ന സുദിനം. അഞ്ചുദിവസത്തെ പറയാണ്. അമ്മത്തമ്പുരാട്ടിക്കു വെളിച്ചം പകർന്നു ഞാനും കാണും പാട്ടും മേളവുമായി. പറകഴിഞ്ഞു പിറ്റേന്നാണ് ഉത്സവത്തിന് കൊടിയേറുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം.
ഉത്സവത്തിന്റെ ആ പത്തുദിവസങ്ങളിൽ ഞാനും മേളകാരനായി മാറി. പിന്നീട് ക്ഷേത്രത്തിലെ മേളം ഞങ്ങളുടെ കുത്തക അവകാശമായി മാറി. ഓരോ ഉത്സവത്തിനും ഞങ്ങളുടെ അസുരതാളത്തിനോടൊപ്പം അമ്മത്തമ്പുരാട്ടി ചുവടുകൾ വെച്ച് അസ്വദിക്കുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് ഞങ്ങൾക്കൊപ്പം മേളം ചെയ്യുന്ന ചന്തുവിന്റെ വിട്ടിൽ ഞങ്ങൾ പോയത്. ചിരിയും കളിയാക്കാലും നിറഞ്ഞ ഞങ്ങൾക്കിടയിലേക്കു ഒരു പെൺകുട്ടി കടന്നുവന്നു. ചന്തുവിനോടും മറ്റുള്ളവരോടും കാര്യം പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി. അവൾ സംസാരിച്ച സമയം അത്രയും എന്റെ ശ്രദ്ധ അവളുടെ കണ്മഷിയെഴുതിയ വിടർന്നകണ്ണുകളിലും നിർത്താതെ സംസാരിക്കുന്ന ചുണ്ടുകൾക്കും ഇടയിൽപ്പെട്ടു എന്തൊക്കെയോ ചിന്തിച്ചു. ഒറ്റനോട്ടത്തിൽ ഒരു അഹങ്കാരിപെണ്ണ്.
മനസ്സിൽ ഞാൻ പറഞ്ഞു ഇത്രയും അഹങ്കാരം പാടുണ്ടോ പെൺകുട്ടികൾക്ക്. എന്റെ വിട്ടിൽ ആയിരുന്നെങ്കിൽ എപ്പോഴേ എന്റെ കൈ ആ കവിളിൽ പതിച്ചേനെ. അവനോട് യാത്ര പറഞ്ഞു തിരികെ വിട്ടിൽ വന്നു. എന്നിരുന്നാലും ആ അഹങ്കാരി എന്റെ ഉറക്കം കെടുത്തിത്തുടങ്ങിയിരുന്നു പലരാത്രികളിലും. അവളെ ഒരുനോക്ക്‌ കാണുവാൻ പല കള്ളങ്ങളും പറഞ്ഞു അവന്റെ വിട്ടിൽ പോകാറുണ്ടായിരുന്നു. പലപ്പോഴും അവളെ കാണുവാൻ കഴിയാതെ നിരാശ മാത്രം.
അവളെക്കുറിച്ചു അറിയാൻ മനസ്സിൽ ആകാംക്ഷയായിത്തുടങ്ങി. എന്തായാലും എന്റെ ഉറക്കം കെടുത്തിയ അഹങ്കാരിയെക്കുറിച്ചു അറിയണം എന്ന് മനസ്സിൽ ഉറപ്പിച്ചു. പിറ്റേന്ന് നേരംവെളുത്തപ്പോൾ തന്നെ ബൈക്ക് എടുത്ത് ഞാൻ ഇരിക്കാറുള്ള ആൽമരച്ചുവട്ടിൽ സ്ഥാനമുറപ്പിച്ചു.
കുറെ സമയം ആയിട്ടും ആരെയും കണ്ടില്ല. ശരിക്കും ദേഷ്യം വന്നു , അല്ലാത്തപ്പോൾ എല്ലായെണ്ണവും ഉണ്ടാകും ഒരു ആവശ്യം വരുമ്പോൾ ഒരുത്തനെയും കാണില്ല. അവരെയും കുറ്റം പറയാനാകില്ല നേരം വെളുത്തതല്ലേ ഉള്ളു. കുറച്ചു മണിക്കൂറിനുശേഷം അഭി ബൈക്കിൽ വന്ന് എന്റെ അടുത്ത് ഇരുന്നു. ചന്തുവിന്റെ ആത്മസുഹൃത്ത് ആണ് അഭി. എങ്ങനെ ആണ് അവനോട് അവളെക്കുറിച്ചു ചോദിക്കുക. ചോദിച്ചാൽ എന്തെങ്കിലും തോന്നുമോ. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു. എന്നാലും എന്തും വരട്ടെ എന്നുകരുതി അവളെക്കുറിച്ചു ചോദിക്കാൻ തീരുമാനിച്ചു.
” ശ്രീക്കുട്ടാ എന്താ ഇന്ന് പതിവില്ലാതെ നേരത്തെ ആൽമരച്ചുവട്ടിൽ. മറ്റേത് വീട്ടിൽ വന്നു പൊക്കിക്കൊണ്ട് വരുന്നത് അല്ലേ പതിവ്.”
“ഒന്നുല്ല, നേരത്തെ ഉണർന്നു അതുകൊണ്ട് ഇങ്ങോട്ട് പോന്നു.”
“അഭി നമ്മുടെ ചന്തുവിന്റെ പെങ്ങൾ ഒരു അഹങ്കാരി തന്നെ. അതിനു കഴുത്തിനുചുറ്റും നാവാണ്. എന്ത് സംസാരമാണ്. വീട്ടിൽ ആദ്യമായി ചെല്ലുന്നവരെയെങ്കിലും ശ്രദ്ധിച്ചുടെ… അഹങ്കാരി.. “
“ഹ.. ഹ…ഹ.. ഡാ അത് ഒരു പാവം കുട്ടിയാണ്. സംസാരം മാത്രമേ ഉള്ളു. അവൾ വരുമ്പോൾ ആണ് ചന്തുവിന്റെ വീട് ഒന്നു അനക്കമുള്ളത്താവുന്നതു തന്നെ. അല്ലാത്തപ്പോൾ ശവപ്പറമ്പ് പോലെ നിശബ്ദമാണ്. “
“അതെന്താ അവള് വല്ല ഉഗാണ്ടയിലും ആണോ താമസം. “
“അല്ല നിനക്ക് എന്തിനാ ഇത്ര ദേഷ്യം അതിനോട് പാവം കുട്ടിയാണ് ഞങ്ങൾക്ക് ഒക്കെ ഒരുപാട് ഇഷ്ട്ടമാണ് അവളെ. ഞങ്ങളുടെ കിലുക്കാംപ്പെട്ടിയാണ് അവൾ. ഒരു രസമാണ് അവളോട്‌ സംസാരിച്ചിരിക്കാൻ. “
” ഹോ കൊള്ളാലോ ആൺകുട്ടികളെ ബഹുമാനിക്കാത്ത അവളാണോ കിലുക്കാംപ്പെട്ടി.”
“അല്ല ശ്രീക്കുട്ടാ നിനക്ക് ഇപ്പോ എന്താ അറിയേണ്ടത് അവളെക്കുറിച്ചു. “
“അഹങ്കാരിയെക്കുറിച്ചു എനിക്ക് ഒന്നും അറിയേണ്ട. “
“അങ്ങനെയല്ലലോ ശ്രീക്കുട്ടാ തോന്നുന്നത്.”
“എങ്ങനെ അല്ലെന്നു അഹങ്കാരി. അല്ല നിങ്ങളുടെ കിലുക്കാംപ്പെട്ടിക്കു പേര് ഒന്നും ഇല്ലേ.”
“അപ്പോ അതാണ് കാര്യം നിനക്ക് അവളുടെ പേര് അറിയണം. ഭദ്ര അതാണ് അവളുടെ പേര്. “
താൻ മനസ്സിൽ ഒരുപാട് താലോലിച്ച സ്നേഹിച്ച ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പേര് ഭദ്ര. മനസ്സിൽ തോന്നിയ സന്തോഷം പുറത്തു കാട്ടാതെ അഭിക്ക്‌ മറുപടി നൽക്കി.
” ആ നല്ല പേര് രൂപത്തിനും സ്വഭാവത്തിനും പറ്റിയ പേരാണ് ഭദ്ര. “
“നിനക്ക്‌ എന്താ ഇത്ര ദേഷ്യം. “
“എനിക്ക് ദേഷ്യം ഒന്നുല്ല, ഞാൻ പോണ് അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം. വൈകിട്ട് ദീപരാധന സമയത്തു കാണാം. “
“എന്ത് ബഹളം ആണ് ഒന്നു ഒച്ച കുറക്കോ ?”
അവളുടെ ആ ചോദ്യം എല്ലാവരെയും നിശബ്ദമാക്കി. മനസ്സിൽ സ്നേഹം തോന്നിയെങ്കിലും അവളുടെ അപ്പോഴുള്ള സംസാരത്തിൽ ദേഷ്യം ആണ് തോന്നിയത്.
” എന്താ പെണ്ണേ നീ ഒന്നു പോയേ ഇവിടെ കുറച്ച് ജോലി ഉണ്ട് ഞങ്ങൾക്ക്.”
“ഏട്ടാ നീ കളിക്കാൻ നിൽക്കല്ലേ, എനിക്ക് പ്രാക്ടീസ് ചെയ്യണം നെക്സ്റ്റ് വീക്ക്‌ ആണ് പ്രോഗ്രാം. “
ആങ്ങളയുടെയും പെങ്ങളുടെയും സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു.
” ഇയാള് ഡാൻസ് ചെയ്യോ ? “
” ഇല്ല എന്ത്യേ. “
“ആ കണ്ടപ്പോൾ തോന്നി അറിയില്ല എന്ന്”
“ആണോ ഞാൻ അങ്ങ് സഹിച്ചു. “
ശരിക്കും അവളുടെ അഹങ്കാരം ഒന്നു കുറക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഞാൻ ചോദിച്ചു.
” ശരി ഇയാൾ ഡാൻസ് ചെയ്യുമോ ഞാൻ പാടുന്ന പാട്ടിന്റെ താളത്തിൽ ? അത് മാത്രം അല്ല ചെണ്ടയിൽ ഞാൻ കൊട്ടുന്ന താളത്തിനോത്തും ചുവടുകൾ വെക്കണം. എന്താ താൻ തയാറാണോ. ?”
അവൾക്ക്‌ മുൻപിലുള്ള ഒരു വെല്ലുവിളി ആയിരുന്നു എന്റെ ആ ചോദ്യം. അതിനു അവൾ സമ്മതവും മൂളി. എനിക്ക് ഇഷ്ട്ടമുള്ള കണ്ണന്റെ ഒരു കീർത്തനം പാടി.
“ധിതികി ധിതികി തൈ…. തക ത ധിമി ത ധിമി തയ്
മണിവർണ്ണന്റെ കൺമുന്നിൽ ഗോപികളാടുകിലും…
ധിതികി ധിതികി തൈ… തക തധിമി തധിമി ധൈ…
യദുബാലന്റെ മാറിൽ വന്നയാളികൾ ചായുകിലും..
ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ
അമ്പാടി തുളസി പോലെ നവനീത തളിക പോലെ
തവ രാഗം യമുനപോലെ ആ…
രാധേ .. യാദവ കുല
മൗലേ …..
കണ്ണനു നീയേ വനമാല….. “
എന്റെ സംഗീതത്തിനും താളത്തിനും ഒപ്പമുള്ള അവളുടെ ചുവടുകൾക്കും ചിലങ്കകൾക്കുമോപ്പം ഞാനും അവളിൽ അലിഞ്ഞു ചേർന്നു. അവളുടെ ചിലങ്കകൾ കെട്ടിയ പാദങ്ങൾ അവിടെ ആകെ വർണ്ണപ്രഭ ചൊരിഞ്ഞു. ഞാനായിരുന്നു അവളുടെ ചിലങ്കകൾ നാദം പകരുന്ന ചുവടുകൾക്ക്‌ മുൻപിൽ തോറ്റുപോയത്.
എന്റെ ഊണിലും ഉറക്കത്തിലും ഒക്കെ ഭദ്രയുടെ മുഖം മാത്രം നിറഞ്ഞു നിന്നു. അവളോടുള്ള ഇഷ്ടം പറയാൻ പലപ്പോഴും മനസ്സ് കൊതിച്ചിരുന്നു. പക്ഷേ സുഹൃത്തിന്റെ അനുജത്തിക്കുട്ടിയെ അത് മോശമായി പോകും എന്ന തോന്നൽ എന്റെ ഇഷ്ടത്തെ മനസ്സിൽ തന്നെ ഒതുക്കി.
അമ്പലത്തിലെ ദീപരാധന സമയം എന്റെ അമ്മതമ്പുരാട്ടിയുടെ മുൻപിൽ എനിക്കൊപ്പം അവളും ഉണ്ടായിരുന്നു. അവളോട്‌ എന്റെ ഇഷ്ടം പറയനാകാതെ എന്റെ ശബ്ദം തൊണ്ടയിൽ ഇടറി. എന്റെ മനസ്സ് അറിഞ്ഞ പോലെ അമ്മതമ്പുരാട്ടിയുടെ പ്രസാദം എന്റെ നെറ്റിയിൽ അവളുടെ വിരലിൽ ചാർത്തി എന്നോട് പറഞ്ഞു.
” ശ്രീ എനിക്ക് നിന്നെ ഇഷ്മാണ്. നിനക്കും എന്നെ ഇഷ്ടം ആണെന്ന് അറിയാം. സാവകാശം ഞാൻ വീട്ടിൽ പറയാം നിന്നോടുള്ള എന്റെ ഇഷ്ടം. എല്ലാവരുടെയും സമ്മതത്തോടെ നമുക്ക് ഒന്നാകാം ശ്രീ. അതുവരെ ഈ ഇഷ്ടം നമുക്കുള്ളിൽ തന്നെ ഇരിക്കട്ടെ. ഞാൻ പോകുന്നു ഇരുട്ട് വീണ് തുടങ്ങി. “
ഇത്രയും പറഞ്ഞു എന്റെ അടുക്കൽ നിന്നും സ്കൂട്ടർ എടുത്ത് അവൾ പോയി. എന്റെ കണ്മുൻപിൽ നിന്നും അവൾ മായുന്നവരെയും നോക്കി നിന്നു. എന്റെ അമ്മതമ്പുരാട്ടിയുടെ മുൻപിൽ നിന്നും അവൾക്ക് വേണ്ടി എന്റെ കണ്ണുകൾ ഈറനണിഞ്ഞ ദിവസങ്ങൾ ഓർത്തുപോയി ഒരുനിമിഷം ഞാൻ. പക്ഷേ ആ സന്തോഷം അതികനേരം നിലനിന്നില്ല. അൽപ്പ സമയത്തിനുള്ളിൽ എന്നെ തേടിയെത്തിയത് ഭദ്രയുടെ മരണവാർത്ത ആയിരുന്നു.
അവൾ പോയ സ്കൂട്ടർ ഒരു ബസുമായി കൂട്ടിയിടിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയിൽ ഭദ്ര മരണപ്പെട്ടു. ഭൂമി പിളർന്നു പോകുന്ന പോലെ തോന്നി തനിക്കു മുൻപിൽ അൽപം മുൻപു പ്രണയം പങ്കിട്ട തന്റെ ഭദ്ര ഇനി എനിക്കൊപ്പം ഇല്ല. എന്റെ കണ്ണിൽ ആകെ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്റെ അമ്മതമ്പുരാട്ടിയുടെ മുൻപിൽ ഞാൻ ഒരു ഭ്രാന്തനെപ്പോലെ അലറി കരഞ്ഞു.
എല്ലാവർക്കും ഒപ്പം ഞാനും പോയി എന്റെ ഭദ്രയെ കാണുവാൻ. വെള്ളത്തുണിയിൽ പൊതിഞ്ഞു തലക്കൽ അഞ്ചുതിരിയിട്ട നിലവിളക്കിന്റെ പ്രഭയിൽ ചിരിച്ച മുഖവുമായി തന്റെ പാട്ടിന്റെയും താളത്തിന്റെയും ഒപ്പം ചുവടുകൾ വെച്ച ചിലങ്കകൾ കെട്ടിയടിയ പദങ്ങളിലെ വിരലുകൾ കൂട്ടിക്കെട്ടി ഒരിക്കലും ഉണരാത്തൊരു ഉറക്കം തുടങ്ങിയിരിക്കുന്നു.
ആ അവസ്ഥയിൽ അവളെ കാണുന്ന ഓരോ നിമിഷവും ഞാൻ ഒരു ഭ്രാന്തനായി മാറികൊണ്ടിരിക്കുന്നു. അവസാനമായി ആ നെറുകയിൽ ഒന്നു ചുംബിക്കണം എന്ന് മനസ്സ് വല്ലാതെ വിതുമ്പി. ഒരുപക്ഷേ അവസാന യാത്രയിൽ അവൾ ആഗ്രഹിച്ചിരുന്നോ എന്റെ ചുംബനം. കുറച്ച് നിമിഷങ്ങൾക്ക്‌ ശേഷം അവൾ ആളിപ്പടരുന്ന ഒരു അഗ്നിയയി മാറി.
അവളുടെ ഓർമ്മകളെ മറക്കാൻ ലഹരിയെ ഞാൻ തേടിയെങ്കിലും. ലഹരിയെക്കൾ ഇരട്ടി വിര്യത്തിൽ അവളുടെ ഓർമ്മകൾ ഓരോ നിമിഷവും എന്നെ കൊല്ലാതെ കൊന്നു. ഇന്നും ഞാൻ അലയുന്നു ഭദ്രയുടെ ഓർമ്മകൾ നശിക്കാത്ത എന്റെ മൃതദേഹവുമായി.
✍രുദ്രകൃഷ്ണ…..
RELATED ARTICLES

Most Popular

Recent Comments