Friday, May 3, 2024
HomeNewsഓരോ പുസ്തകങ്ങള്‍ വീതം ഓരോ രാജ്യത്തു നിന്നും വായിക്കുന്ന ഒരു പെണ്‍കുട്ടി.

ഓരോ പുസ്തകങ്ങള്‍ വീതം ഓരോ രാജ്യത്തു നിന്നും വായിക്കുന്ന ഒരു പെണ്‍കുട്ടി.

ഓരോ പുസ്തകങ്ങള്‍ വീതം ഓരോ രാജ്യത്തു നിന്നും വായിക്കുന്ന ഒരു പെണ്‍കുട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഓരോ രാജ്യത്തുനിന്നുമുള്ള ഓരോ പുസ്തകം വായിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. പേര് ആയിഷ എസ്ബഹാനി. പാകിസ്താനിലെ കറാച്ചി സ്വദേശിനിയായ പതിമൂന്നുകാരി. ഇതിനോടകം 82 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഈ മിടുക്കി വായിച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞു. പുസ്തകങ്ങളിലൂടെയുള്ള ലോകപര്യടനം ആരംഭിക്കാന്‍ ഒരു കാരണവുമുണ്ട്. അതേക്കുറിച്ച് ആയിഷ പറയുന്നതിങ്ങനെ.
“ബ്രിട്ടിഷ് അല്ലെങ്കില്‍ വടക്കേ അമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഞാന്‍ വായിച്ചതില്‍ അധികമെന്നു തിരിച്ചറിയുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. വായനയെ അങ്ങനെ പരിമിതപ്പെടുത്തേണ്ടെന്നു ഉറപ്പിച്ചു. അപ്പോഴാണ് ആന്‍ മോര്‍ഗനെ കുറിച്ച് അറിയുന്നത്”.
ഓസ്‌ട്രേലിയന്‍ എഴുത്തുകാരിയാണ് ആന്‍. ഒരു വര്‍ഷത്തിനിടയില്‍ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ വായിക്കുകയും അതിനെ അധികരിച്ച് റീഡിങ് ദ വേള്‍ഡ് ഓര്‍ ദ വേ്ള്‍ഡ് ബിറ്റ്‌വീന്‍ ടു കവേഴ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ആനില്‍ നിന്നും പ്രോത്സാഹനം ഉള്‍ക്കൊള്ളുകയും ഓരോ രാജ്യത്തു നിന്നും ഓരോ പുസ്തകങ്ങള്‍ വായിക്കുക എന്ന ആശയത്തിലേക്ക് ആയിഷ എത്തിച്ചരുകയായിരുന്നു.
അങ്ങനെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിഷ തന്റെ പുസ്തകപര്യടനം ആരംഭിച്ചു. അതിന്റെ ഭാഗമായി ഒരു ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചു. ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച പുസ്തകങ്ങല്‍ ഏതൊക്കെ, വായനക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ എന്നിവ സ്വീകരിക്കാനായിരുന്നു ആ ഫെയ്സ്ബുക്ക് അക്കൗണ്ട്.
“197 രാജ്യങ്ങളിലെയും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെ ആഗ്രഹം. ആസ്വദിച്ചു വായിക്കാനാണ് താത്പര്യം. അതുകൊണ്ട് സമയപരിധിയും നിശ്ചയിച്ചിട്ടില്ല. വായനയിലൂടെ ഓരോ രാജ്യത്തെയും അറിയുക. അതാണ് എന്റെ ലക്ഷ്യം”- ആയിഷ പറയുന്നു.
സഹോദരനാണ് ഗൗരവമായ വായനയുടെ ലോകത്തേക്ക് ആയിഷയെ നയിച്ചത്. അദ്ദേഹം സമ്മാനിച്ച ലെമണി സ്‌നിക്കറ്റിന്റെ എ സീരിസ് ഓഫ് അണ്‍ഫോര്‍ച്ചുനേറ്റ് ഇവന്റ്‌സിലൂടെ ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് ആയിഷ എത്തി. ഫിക്ഷന്‍- മിലിട്ടറി നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളാണ് ഇപ്പോള്‍ ആയിഷക്ക് പ്രിയങ്കരം.
ഏറ്റവും പ്രിയപ്പെട്ട മൂന്നു പുസ്തകങ്ങളെ കുറിച്ച് ചോദിച്ചാല്‍ ആയിഷയുടെ ഉത്തരം ഇങ്ങനെ. ഒന്ന് -സിയേറ ലയോണില്‍ നിന്നുള്ള എഴുത്തുകാരനായ ഇഷമേല്‍ ബേയുടെ എ ലോങ് വേ ഗോണ്‍, ക്രൊയേഷ്യന്‍ എഴുത്തുകാരിയായ സാറാ നോവാക്കിന്റെ ഗേള്‍ അറ്റ് വാര്‍ ആണ് രണ്ടാമത്തെ പുസ്തകം. വി എസ് നായ്പാലിളിന്റെ മിഗ്വാല്‍ സ്ട്രീറ്റാണ് മൂന്നാമത്തെ പുസ്തകം.
സ്‌കൂള്‍ വിട്ടു വന്ന ശേഷം രണ്ട് മുതല്‍ മൂന്നു മണിക്കൂറാണ് വായനക്കായി ആയിഷ ചിലവഴിക്കാറുള്ളത്. പുസ്തകം എത്രത്തോളം രസകരമാണെന്നതിനെ അനുസരിച്ച് വായനയുടെ സമയവും നീളും. എഴുത്തുകാരും പരിഭാഷകരും പ്രസാധകരും ഒക്കെ ആയിഷയ്ക്ക് പുസ്തകം അയക്കാറുണ്ടത്രെ.
വായന കൊണ്ട് വ്യക്തി എന്ന നിലയില്‍ എന്തൊക്കെ മാറ്റമുണ്ടായെന്നു ചോദിച്ചാല്‍ ആയിഷയുടെ ഉത്തരം ഇങ്ങനെയാണ്.- ലോകമെമ്പാടുമുള്ള ആളുകളുമായ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള പ്രാപ്തിയും എനിക്കുണ്ടായി. വേദനകളും കഷ്ടപ്പാടുകളും ദാരിദ്ര്യവും ഒക്കെ പ്രമേയമായ സൃഷ്ടികള്‍ വായിക്കുന്നതിലൂടെ കൂടുതല്‍ ദയവുള്ള വ്യക്തിയാകാനും എനിക്ക് സാധിക്കുന്നുണ്ട്- ആയിഷ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments