Tuesday, April 16, 2024
HomeLiteratureഓർമ്മകളിലെ ജീവിതം. (കഥ)

ഓർമ്മകളിലെ ജീവിതം. (കഥ)

ഓർമ്മകളിലെ ജീവിതം. (കഥ)

രശ്മി സജയൻ. (Street Light fb group)
വികാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ വിചാരങ്ങൾക്ക് വിരാമമിട്ടു കൊണ്ട് നന്ദൂന്നുള്ള ഒരു വിളിയാണ് നന്ദിനിയെ ഓർമ്മകളിൽ നിന്നുണർത്തിയത്. എത്ര പെട്ടെന്നാണ് കാലം അതിനെ നമ്മുക്കു വേണ്ടി മറ്റൊരു ദിശയിലേക്ക് കൊണ്ടു പോകുന്നത്, അതും നിനച്ചിരിക്കാത്ത നേരത്തു തന്നെ. ഒരിക്കലും വിചാരിച്ചിരുന്നില്ലല്ലോ തനിക്കും ഇതുപോലുള്ള ദിവസങ്ങൾ ജീവിതത്തിലുണ്ടാകുമെന്നു, ആശുപത്രി വരാന്തയിൽ വിൽച്ചെയറിലിരുന്നോരോന്നാ-
ലോചിക്കുമ്പോഴും ആശുപത്രിയും പരിസരവും ഒട്ടും അരോചകമായിത്തോന്നിയില്ല. ചുറ്റിലുമുള്ള കാഴ്ചകൾ അല്പം നൊമ്പരമുണർത്തുന്നതായോണ്ട് എന്നിലെ നൊമ്പരങ്ങളുടെ ആഴം എന്നിൽ ഭീതിയുളവാക്കിയില്ലയെന്നതായിരുന്നു സത്യം.
ആകെ അല്പം ബുദ്ധിമുട്ടായിത്തോന്നിയത് അമ്മയുടെ കരുതലായിരുന്നു, ഇത്രയധികം കരുതൽ നല്കാൻ ഈ നന്ദൂട്ടി അത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ, രണ്ടു കുട്ടികളുടെ അമ്മയും മോഹനേട്ടന്റെ ഭാര്യയുമാണ് ഞാനെന്ന ബോധം അമ്മയ്ക്കില്ലെങ്കിലും എനിക്ക് വേണ്ടുവോളമുണ്ട്. പക്ഷേ അമ്മയ്ക്ക് ഞാനിപ്പോഴും കുട്ടിതന്നെ. കുളിച്ചു വരുമ്പോൾ നെറുകയിൽ രാസ്നാദിപ്പൊടിത്തിരുമ്മുന്ന കുട്ടിയെന്ന വാത്സല്യം അമ്മയുടെ മുഖത്തിപ്പോഴും കാണാം.
മോഹനേട്ടന്റെ മുഖത്തു നോക്കുമ്പോൾ നന്ദുട്ടിയ്ക്ക് സഹതാപമാണ് തോന്നുക. ആശുപത്രിയിലായ ശേഷം ഏട്ടൻ നേരാം വണ്ണം ഭക്ഷണം കഴിക്കുകയോ ഷേവുചെയ്യുകയോ ഒന്നുമില്ല. ആകെ കോലം കെട്ടിരിക്കുന്നു, നരച്ച താടിരോമങ്ങൾ അങ്ങിങ്ങു വെള്ളി കെട്ടിയ പോലെ, ചീകി ഒതുക്കാത്ത മുടിയിഴകൾ, ഞാനോരോഗി ഏട്ടനോരോഗിയെന്നു സംശയിക്കുമിപ്പോൾക്കണ്ടാൽ, മക്കൾക്കറിയില്ല അമ്മയുടെ രോഗത്തെക്കുറിച്ച് ഒരു ട്രെയിനിംഗിനു പോയി വരാം എന്നു പറഞ്ഞ് മോഹനേട്ടന്റെ വീട്ടിലാക്കിയിരിക്കുകയാണവരെ. ആർക്കുമറിയില്ല ഞങ്ങൾ ആശുപത്രിയിലാണെന്ന് , സഹതാപക്കണ്ണുകളും കാഴ്ചക്കാരെയും കൊണ്ട് പൊറുതിമുട്ടണ്ടയെന്നു വിചാരിച്ചു എന്നു മാത്രം. ഇനിയെത്ര നാളുണ്ടാവും ഇവരോടൊപ്പം ഭൂമിയിലെ സ്വർഗ്ഗമുപേക്ഷിച്ചു നരകം തേടണ്ട അവസ്ഥയുണ്ടാവുമോ? വീണ്ടും ചിന്തകൾ കാടുകയറിയപ്പോഴാണ് നന്ദൂ എന്നവിളിയുമായി മോഹനേട്ടൻ അടുത്തെത്തിയത്.
എന്റെ ഇത്തിരിപ്പോന്ന മുടി സംരക്ഷിക്കാനായി ഏട്ടൻ അഖിൽപ്പുക മുടിയിഴകൾക്കിടയിലൂടെ കടത്തിവിട്ടു സൗന്ദര്യം സംരക്ഷകനാവുകയായിരുന്നു. രാവിലെ തന്നെ എന്നെ കുളിപ്പിച്ച് നല്ല വസ്ത്രമൊക്കെയിട്ടു നെറ്റിയിലും സീമന്തരേഖയിലും കുങ്കുമം തൊട്ട്, ചന്ദനം ചാലിച്ച് കുറി വരച്ച് രാസ്നാദി ചൂർണ്ണം നെറുകയിൽ തടവി ഒരു കൊച്ചു സുന്ദരിയായ ങ്ങനെയിരുത്തും, നന്ദൂട്ടിയെപ്പോഴും സുന്ദരിയായിരിക്കണമെന്നത് ഏട്ടന്റെയൊരു മോഹമായിരുന്നു.
ഓർമ്മകൾ വീണ്ടും വർഷങ്ങൾക്കു പിന്നിലേക്കു പോയി. ഒരിക്കലും വിചാരിച്ചിരുന്നില്ല നന്ദൂട്ടി മോഹനേട്ടന്റെ സ്വന്തമാകുമെന്ന്, പൂജയുടേയും മാധവിന്റെയും അമ്മയാകുമെന്ന് , ജീവിതത്തിലെന്നും ഏറ്റവും നല്ലതുമാത്രമേ ഭഗവാൻ നന്ദൂട്ടിയ്ക്കു കൊടുത്തിട്ടുള്ളൂ. അതിലൊന്നായിരുന്നു നന്ദൂട്ടിയുടെ മോഹനേട്ടൻ. മോഹനേട്ടന്റെ ജീവിതത്തിൽ ഏട്ടനാദ്യമായി ഇഷ്ടം തോന്നിയ പെണ്ണായിരുന്നില്ല നന്ദൂട്ടി, പക്ഷേ ഏട്ടനവസാനമായിയിഷ്ടം തോന്നിയ പെണ്ണായിരുന്നു നന്ദൂട്ടി,
നന്ദൂട്ടിയെക്കണ്ടതിൽപ്പിന്നെ മോഹനേട്ടൻ പിന്നെ ഒരു പെണ്ണിനേയും മനസ്സിൽ കുടിയിരുത്തിയിട്ടില്ലയെന്നതായിരുന്നു സത്യം, കാലം കൂട്ടിയോജിപ്പിച്ച രണ്ടു പ്രണയിതാക്കൾ. നന്ദൂട്ടിയെയിഷ്ടമുള്ളവർ വേറെയുണ്ടായിരുന്നെങ്കിലും സ്വന്തമാക്കാനായതു മോഹനേട്ടനു തന്നെയായിരുന്നു.
ഓർമ്മകളിൽ നിന്നു നന്ദൂട്ടിയെ വീണ്ടുമുണർത്തിയത് അമ്മയുടെ ശബ്ദമായിരുന്നു. ഡോക്ടർ മോഹനേട്ടനെത്തിരക്കുന്നുവെന്ന വാർത്ത, എന്തിനായിരിക്കാം ഡോക്ടർ മോഹനേട്ടനെ കാണുന്നത്. എന്റെ വിധി നിർണ്ണയത്തിനാണോ? അതോ എന്നിലെ ദിവസങ്ങളെണ്ണപെട്ടുവെന്നറിയിക്കാനോ?
എത്ര സന്തോഷകരമായ ജീവിതം. എവിടെയാണ് താളം തെറ്റിയത്? എന്നിലെ രോഗമായിരുന്നു എല്ലാത്തിനും കാരണം, രോഗമറിയാതെ ആയിരുന്നു ആദ്യമൊക്കെ ചികിത്സ , രോഗമറിഞ്ഞുവന്നപ്പോഴേക്കും അല്പം വൈകിയോയെന്ന സംശയം . വയറ്റിൽ വേദനയാണെന്നു മാത്രമേ നന്ദൂട്ടിയ്ക്കറിയൂ, പക്ഷേ അതവളുടെ ആമാശയത്തിനേയും അന്നനാളത്തിനേയും ഒരു പോലെ കാർന്നുതിന്നിരുന്ന ഒരസുഖമാണെന്ന് ഇന്നും നന്ദൂട്ടിയ്ക്കറിയില്ല, ഒരോപ്പറേഷൻ കഴിഞ്ഞിരിക്കുന്നു പക്ഷേ മോഹനേട്ടന്റെയും അമ്മയുടേയും മുഖത്തോട്ട് നോക്കുമ്പോഴാണ് നന്ദൂട്ടിക്ക് ഏറ്റവും പ്രയാസം.
ഡോക്ടറുടെ റൂമിലേക്കു പോയ മോഹനേട്ടൻ വളരെ സന്തോഷവാനായിയോടിവന്നു നന്ദൂട്ടിയെക്കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു നമ്മൾ രക്ഷപെട്ടു. എന്റെ നന്ദൂട്ടിയ്ക്കിനി ഒരസുഖവുമില്ല, ഓപ്പറേഷൻ വളരെ വലിയൊരു വിജയമായിരുന്നു. ഒരാഴ്ചക്കുള്ളിൽ നമ്മുക്കീയാശുപത്രിവാസം അവസാനിപ്പിച്ചു മക്കൾക്കരികിലെത്താം. ഇതു കേട്ട അമ്മയുടെ കണ്ണിൽ നിന്നു സന്തോഷാശ്രുക്കൾ ധാരധാരയായി ഒഴുകി എന്നിട്ടാരോടെന്നില്ലാതെ പറയുന്നു ഭഗവാനെന്റെ മോളെ
കൈവിടില്ലെന്നെനിക്കുറപ്പുണ്ടായിരുന്നുവെന്ന്, എന്നിട്ട് മോഹനേട്ടനോട് പറഞ്ഞു മോഹനാ നമ്മുക്ക് നന്ദൂട്ടിയേയും കൊണ്ട് പറ്റാവുന്നത്രയമ്പലത്തിൽപ്പോണം, ഭഗവാൻ ദാനം തന്ന രണ്ടാം ജന്മമല്ലേ, മക്കളെയും കൂട്ടാം അവർക്കിപ്പോ സ്കൂളവധിയാണല്ലോ, നമ്മുടെ നന്ദൂട്ടി വീണ്ടുമാപ്പഴയയുത്സാഹവും പ്രസരിപ്പുമൊക്കെ വീണ്ടെടുക്കണം എന്നും പറഞ്ഞ് കണ്ണുനീർ തുടച്ച് അമ്മ മുറിയിൽ നിന്നും പുറത്തിറങ്ങി.
മോഹനേടന്റ വക സീമന്തരേഖയിലൊരു മുത്തം , മുത്തേ നീയാണെന്റെ സ്വർഗ്ഗം എന്നും പറഞ്ഞു നന്ദൂട്ടിയെയടക്കം കെട്ടിപ്പിടിച്ചു എന്റെ മോഹനേട്ടൻ. നന്ദൂട്ടിയില്ലാതെ ഈ ഭൂമിയിൽ മോഹനേട്ടനൊരു സ്വർഗമുണ്ടോ?
നന്ദൂട്ടി വീണ്ടും ചിന്തകളുടെ ലോകത്തേക്ക് , ഇനിയെന്നും ശുഭ ചിന്തകൾ മാത്രം, പരീക്ഷണങ്ങൾക്കും ആശുപത്രി വാസത്തിനും വിട പറഞ്ഞോണ്ട് നന്ദൂട്ടി മോഹനേട്ടന്റെ മടിയിൽ തല ചായിച്ച് സുഖമായുറങ്ങട്ടെ
RELATED ARTICLES

Most Popular

Recent Comments