Tuesday, April 23, 2024
HomeSTORIESപുനർജന്മം. (കഥ)

പുനർജന്മം. (കഥ)

പുനർജന്മം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അത്യാധൂനികമായ മൾടിസ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് ഡോക്ടർ റെഫീക്ക് എന്ന ഞാൻ. ഒരു പാട് ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ കഴിഞ്ഞു. എന്റെ ഭാര്യ സാറയും ഡോക്ടർ തന്നെയാണ്. ഇതേ ഹോസ്പിറ്റലിൽ തന്നെ ജോലിയെടുക്കുന്നു. നല്ല കൈപ്പുണ്ണ്യമുള്ള ഡോക്ടർമാർ എന്ന് ജനങ്ങൾ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. പാവപ്പെട്ട രോഗികളിൽ നിന്നും ഫീസ്‌ വാങ്ങില്ലെന്ന് മാത്രമല്ല, മരുന്നുകൾ പോലും സൗജന്യമായി കൊടുക്കും. സൗജന്യ ചികിത്സക്കായി ഈ ഹോസ്പിറ്റലിൽ ഒരു ചിൽട്രെൻസ് വാര്ഡ് പോലും ഉണ്ട്. ഇത് എഴുതിയത് ഞങ്ങളെ സ്വയം പുകഴ്ത്താനോ ഞങ്ങൾ ചെയ്യുന്നത് ജനങ്ങളെ അറിയീക്കാനോ അല്ല, പ്രത്യുത ഞങ്ങളുടെ ജീവിതത്തിന്റെ ഒരംശം അറിയീക്കാനും ആതുരസേവനം ദൈവകൃപയാണെന്ന് അറിയീക്കാനും ആണ്.
സാധാരണ പോലെ അന്നും ഞാൻ വാർഡിൽ റൌണ്ടിന്ന് ഇറങ്ങി. രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒരു വളരെ പ്രായമുള്ള ഒരു രോഗിയുടെ അടുത്തെത്തി. മെഡിക്കൽ ചാർട്ട് പരിശോധിച്ചപ്പോൾ മനസ്സിൽ ഒരു സംശയം. അദ്ധേഹത്തിന്റെ പേര് ചാർട്ടിൽ നോക്കി. അബ്ദുൽകാദെർ. മനസ്സിൽ ഒരു പാട് സംശയങ്ങൾ വന്നു. അദ്ധേഹത്തിന്റെ ബന്ധക്കാർ എവിടെയെന്ന് അന്വേഷിച്ചു. ആരും ഇല്ലെന്നും ഒരു സാമൂഹ്യസംഘടനയാണ് ഇവിടെ അഡ്മിറ്റ്‌ ചെയ്തത് എന്നും കൂടെയുള്ള നേഴ്സ് പറഞ്ഞു.
അദ്ധേഹത്തോട്‌ വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. ജലപാനം പോലും വായിലൂടെ ഇറക്കാൻ പറ്റാത്ത ഗുരുതരമായ അസുഖമാണ് അദ്ധേഹത്തിന്റെത്. അദ്ധേഹത്തിന്റെ പേരും വിലാസവും ചോദിച്ചറിഞ്ഞപ്പോൾ കയ്യിലിരുന്ന സ്റ്റെതസ്കോപ് അറിയാതെ താഴെ വീണു.
അദ്ധേഹത്തെ പരിശോധിച്ച് മരുന്നുകൾ എഴുതി നേഴ്സിന്റെ കയ്യിൽ കൊടുത്തിട്ട് മരുന്നിന്റെ പൈസ വാങ്ങേണ്ടെന്നും അദ്ധേഹത്തിന്നു വേണ്ട എല്ലാ ചിലവുകളും ചെയ്യാനും കൂടാതെ ഒരു പരിചാരകനെ എർപ്പാടാക്കാനും നിർദേശിച്ചു.
പരിശോധനകൾ കഴിഞ്ഞു റൂമിൽ വന്നു. കൂടെ നേഴ്സും.
‘എന്താ ഡോക്ടർ, ആ രോഗിയെ പരിശോധിച്ചപ്പോൾ ഡോക്ടർക്ക്‌ ഒരു മന:പ്രയാസം?’ നേഴ്സിന്റെ ചോദ്യം.
‘ഓ. ഒന്നുമില്ല’. എന്ന് പറഞ്ഞു സന്തോഷവാനാകാൻ ഞാൻ ശ്രമിച്ചു.
‘അതല്ല ഡോക്ടർ. എന്തോ ഉണ്ട്’ എന്ന നേഴ്സിന്റെ മറുപടിയും എന്റെ ഭാര്യ ഡോക്ടർ സാറയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു.
‘ആ രോഗിയെ പരിശോധിച്ചപ്പോൾ വിഷമിച്ചു എന്ന് മറ്റു രോഗികൾ എന്നോട് പറഞ്ഞു. എന്താണ് ഇക്ക കാര്യം?’
എന്റെ ഭാര്യ എന്നോട് ചോദിച്ചു
‘സാറാ, അതാരെണെന്ന് മനസ്സിലായോ?’ ഒന്ന് നിറുത്തികൊണ്ട് പറഞ്ഞു ‘അതാണ്‌ എനിക്ക് ജന്മം നൽകിയ എന്റെ വാപ്പ’
‘ഇക്കാനെ വളരെയധികം ഉപദ്രവിച്ച………’
ഇടയിൽ കയറി ഞാൻ പറഞ്ഞു. അത് എന്നെ ഓര്മാപ്പെടുത്തരുത്. please leave me alone’
ആത് കേട്ടപ്പോൾ എന്റെ ഭാര്യയും നേഴ്സും പുറത്തു പോയി.
ഞാൻ ആലോചിക്കുകയായിരുന്നു, ആ കാലത്തെ പറ്റി.
എന്റെ വാപ്പ, അബ്ദുൽ കാദെർ. എന്നോട് നല്ല സ്നേഹമായിരുന്നു. പക്ഷെ, എന്റെ ഉമ്മാടെ മരണശേഷം വാപ്പ രണ്ടാമത് വിവാഹം കഴിച്ചു. ആ സ്ത്രീയുടെയും രണ്ടാം വിവാഹമായിരുന്നത്. ആ സ്ത്രീക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു ആണ്‍കുട്ടിയുണ്ടായിരുന്നു. എനിക്കന്നു അഞ്ചു വയസ്സ് പ്രായം. ഞാൻ കുഞ്ഞുമ്മ എന്ന് വിളിച്ചിരുന്ന ആ സ്ത്രീയും ആ സ്ത്രീയുടെ വാക്ക് കേട്ട് വാപ്പയും എന്നെ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. ഒരു പാട് മർദനങ്ങൾ എനിക്ക് ഏൽക്കേണ്ടി വന്നു. പലദിവസങ്ങളും എനിക്ക് പട്ടിണിയായിരുന്നു. വിശന്നുകരഞ്ഞു തളർന്നു ഞാൻ ഉറങ്ങിയിട്ടുണ്ട്. കരച്ചിൽ പുറത്തുള്ളവർ കേൾക്കാതിരിക്കാൻ വാപ്പ എന്റെ വായിൽ തുണി തിരുകാറുണ്ട്.
അങ്ങിനെയിരിക്കെ ഒരിക്കൽ വിശന്നിട്ടു സഹിക്കാതെ വന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ഒരു റൊട്ടി തിന്നതിന്റെ പേരിൽ അവർ എന്നെ ചട്ടുകം പഴുപ്പിച്ച് ശരീരത്തിൽ വെച്ചു. എന്തോ എന്റെ ശബ്ദം കേട്ട് നാട്ടുകാർ വന്ന് എന്നെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ ആക്കി. വാപ്പയെ കോടതി ശിക്ഷിച്ചു ജയിലിലാക്കി.
‘ഡോക്ടർ, ആ രോഗിക്ക് അസുഖം കൂടുതലാണ്’. നേഴ്സിന്റെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്.
എന്റെ ചരിത്രം അദ്ധേഹത്തെ അറിയീക്കെണ്ടെന്നു ഭാര്യയോടും നേഴ്സിനോടും പറഞ്ഞു. അത് ഒരു പക്ഷെ അദ്ധേഹതിന്നു മാനസീകപ്രയാസം ഉണ്ടാക്കിയാലോ?
ഞാൻ ചെന്ന് പരിശോധിച്ചു. വേണ്ട മരുന്നുകളും കൊടുത്തു.
‘വാപ്പാ, വാപ്പാക്ക് എന്താണ് വേണ്ടത്?’ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
‘ഞാനെങ്ങിനെയാ ഞാൻ ഡോക്ടറുടെ വാപ്പയാവുക?’ അദ്ധേഹത്തിന്റെ ആ ചോദ്യം പ്രതീക്ഷിക്കാത്തതായിരുന്നു.
ഞങ്ങൾ ഇവിടെ വരുന്ന രോഗികളിൽ പ്രായമായവരെ വാപ്പ എന്നും അച്ഛൻ എന്നുമൊക്കെ വിളിക്കാറുണ്ട്.
‘അപ്പോൾ ഡോക്ടറെ ഞാൻ മോനെ എന്ന് വിളിച്ചോട്ടെ?’
‘തീർച്ചയായും’ ഞാൻ അദ്ധേഹത്തിന്റെ അനുവാദത്തോടെ തിരിച്ചു റൂമിൽ ചെന്നു.
വീണ്ടും പഴയ കാലത്തിലേക്ക് ഞാൻ ഊളയിട്ടു.
അഞ്ചു വയസ്സായ എന്നെ സർക്കാർ ഏറ്റെടുത്തു. വെല്ലൂർ കൊണ്ട് പോയി സകലതരത്തിലുള്ള ചികിത്സയും നൽകി.
ദൈവത്തിന്റെ കൃപകൊണ്ട് ഞാൻ സുഖവാനായി. സർക്കാർ തന്നെ എന്നെ പഠിപ്പിച്ചു. അങ്ങിനെയാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതു. അന്ന് വെല്ലൂർ ആശുപത്രിയിൽ വന്ന് അന്നത്തെ മന്ത്രി എനിക്ക് തന്ന ചുംബനം, ഒരു വാപ്പ ജീവിതകാലം മുഴുവൻ തരുന്ന ചുംബനത്തേക്കാൾ വിലമതിക്കുന്നു.
വാപ്പയും കുഞ്ഞുമ്മാനെയും പിന്നെ ഞാൻ കണ്ടിട്ടില്ല. വിവരം ഒന്നും അറിയാൻ ശ്രമിച്ചില്ല. വാപ്പ മരിച്ചു കിട്ടിയാൽ മതി എന്ന ചിന്തയായിരുന്നു, പ്രാർത്ഥനയായിരുന്നു അന്നൊക്കെ.
എന്തോ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും എന്റെ വാപ്പാനെ കാണണമെന്ന് ഒരാഗ്രഹം. ഞാൻ വീണ്ടും വാപ്പാടെ അടുത്തെത്തി.
എന്നെ ഇത്രമാത്രം ദേഹോപദ്രവം ചെയ്ത ഈ മനുഷ്യനെ പ്രതികാരം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല അവസരമാണിത്. ഞാനത് ചെയ്താലും ജനങ്ങൾ എന്റെ പക്ഷത്തെ ഉണ്ടാവൂ. പക്ഷെ, പാടില്ല. തെറ്റിനെ തെറ്റ് കൊണ്ട് നേരിടരുത്‌. ഈ ലോകത്തെ കോടതി എന്നെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ ഞാൻ കുറ്റക്കാരനാകും. അത് വേണ്ട. തന്നേയുമല്ല, വാപ്പ ചെയ്തതിന്നുള്ള ശിക്ഷ കോടതി നടപ്പാക്കുകയും ചെയ്തു.
‘മോനെ, എനിക്കും ഒരു മോനുണ്ടായിരുന്നു. പക്ഷെ ഒരു മനുഷ്യനും ചെയ്യാത്ത ദ്രോഹങ്ങൾ ഞാനവനെ ചെയ്തു. കുറച്ചൊക്കെ എന്റെ ഇഷ്ടം കൊണ്ടും കുറച്ചു എന്റെ രണ്ടാം ഭാര്യയുടെ ആവശ്യം കൊണ്ടുമായിരുന്നു. അതിനാൽ ഞാൻ ജയിലിൽ പോകേണ്ടിയും വന്നു. എന്റെ മകനെ ഞാൻ അതിന്നു ശേഷം ഇതു വരെ കണ്ടിട്ടില്ല. എനിക്കവനെ കാണണമെന്ന് ആഗ്രഹമില്ല. കാരണം അവൻ എന്നെ വെറുക്കും എന്ന് ഉറപ്പാണ്. അത്ര വലിയ ദ്രോഹമല്ലേ ഞാൻ ചെയ്തത്’. വിങ്ങിപ്പൊട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു.
‘ആട്ടെ വാപ്പാടെ രണ്ടാം ഭാര്യ ഇപ്പോൾ എവിടെയാണ്?’ ഇടയിൽ കയറി ഞാൻ ചോദിച്ചു.
‘അതാണ്‌ ഏറ്റവും രസം. ഞാൻ ജയിലിൽ പോയപ്പോൾ അവൾ എന്റെ സ്വത്തുക്കളെല്ലാം അവളുടെ പേരിലാക്കി. ജയിലിൽ മോചിതനായ എനിക്ക് അസുഖം ആണെന്നറിഞ്ഞപ്പോൾ അവൾ മറ്റൊരാളുടെ കൂടെ പോയി.’
‘വാപ്പ വിഷമിക്കേണ്ട. എല്ലാം സുഖമാവും. എത്ര വലിയ ചികിത്സയും നടത്താം.’ അത് പറഞ്ഞിട്ട് ഞാൻ നേഴ്സിനോട് സാറായെ വിളിക്കാൻ പറഞ്ഞു.
അവർ അപ്രകാരം ചെയ്തു.
‘വാപ്പാക്ക് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. എന്ത് ആഗ്രഹം ആണെങ്കിലും പറഞ്ഞോളൂ’. എന്റെ ഭാര്യ സാറാടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ചെറുതായി കരയാൻ തുടങ്ങി, എന്നിട്ട് പറഞ്ഞു ‘മോളെ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ. നടക്കുമോ എന്നറിയില്ല. എനിക്കെന്റെ മകനെ കാണണം. അവനോട് എനിക്ക് മാപ്പ് ചോദിക്കണം. നടത്തി തരാമോ?’
‘നോക്കാം വാപ്പാ’. എന്ന് സുഹറ പറഞ്ഞപ്പോൾ ആ മനുഷ്യൻ അദ്ധേഹത്തിന്റെ കൈ നീട്ടി. സുഹറയും ഞാനും ആ കൈ പിടിച്ചു.
കുറച്ചു ആഴ്ചകളിലെ സ്നേഹമസ്രുണമായ പരിചരണവും ചികിത്സയും കൊണ്ട് ആ മനുഷ്യന്റെ എല്ലാ അസുഖവും മാറി.
ഒരു ദിവസം പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അദ്ദേഹം ചുമച്ചു. ഞാൻ ആ നെഞ്ച് തടവി കൊടുത്തു. അത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ‘മോനെ നീ ഒരു ഡോക്ടർ അല്ലെ? ഇതൊക്കെ മറ്റുള്ളവർ ചെയ്യില്ലേ’ എന്നാണു.
‘വാപ്പാ, നാളെ വാപ്പാനെ ഡിസ്ചാർജ് ചെയ്യുകയാണ്‌.’
‘ആട്ടെ മോനെ എനിക്ക് വേണ്ടി ഒരുപാട് രൂപ ചിലവായെന്നു ഓഫീസിൽ നിന്നറിഞ്ഞു. എന്നെ കൊണ്ട് വന്ന സംഘടനയിൽ നിന്നും അത് ഞാൻ വാങ്ങിത്തരാം.’
വാപ്പാടെ വാക്ക് കേട്ടപ്പോൾ മനസ്സിലൊരു നെരിപ്പോട്.
‘എന്താണ് വാപ്പ ഈ പറയുന്നത്? ഞാനോന്നെ പറയുന്നുള്ളൂ. പൈസ ഒന്നും ആയിട്ടില്ല. തന്നെയല്ല ഇത് എന്റെ ഹൊസ്പിറ്റൽ അല്ലെ.’
ഞാൻ വാപ്പാനെ സമാധാനിപ്പിച്ചു.
‘മോനെ ഇത് വരെ ഞാൻ മരിക്കണമെന്നാണ് പ്രാർഥിച്ചിരുന്നത്. ഇപ്പോൾ ജീവിക്കാൻ കൊതിയാവുന്നു’. എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു ‘മോനെ ആ സംഘടനക്കാരെ വിളിച്ചു എന്നെ കൊണ്ട് പോകാൻ പറയണം’
‘എന്റെ വാപ്പാനെ ഒരു സംഘടനക്കാരും കൊണ്ട് പോകേണ്ട. ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുകയാണ്.’
‘എനിക്കൊന്നും മനസ്സിലാകുന്നില്ല മോനെ’
‘ഞാനാണ് വാപ്പാടെ മോൻ റഫീഖ്’
RELATED ARTICLES

Most Popular

Recent Comments