Thursday, April 18, 2024
HomeSTORIESനക്ഷത്രങ്ങള്‍. (കഥ)

നക്ഷത്രങ്ങള്‍. (കഥ)

നക്ഷത്രങ്ങള്‍. (കഥ)

ഇഷിത. (Street Light fb group)
നിറഞ്ഞ സദസ്സിന്റെ മുൻനിരയിൽ കൈയടിയുടെ ആരവങ്ങൾക്കു നടുവിൽ ഇരിക്കുമ്പോൾ മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. മൈക്കിലൂടെ ഒഴുകി വരുന്ന വാക്കുകളൊന്നും തന്നെ അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. ആ മനസ്സ് കാലങ്ങൾ പുറകിലേയ്ക്കു പോയി കഴിഞ്ഞിരുന്നു.
നന്ദേട്ടന്റെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറിയ ദിവസം…മനസ്സ് നിറയെ ഭയമായിരുന്നു. പരിചയക്കുറവുകൾ കൊണ്ടായിരിന്നിരിക്കണം.പക്ഷെ ആ കുടുംബം എന്റേത് കൂടിയായതു വളരെ പെട്ടെന്നായിരുന്നു. കല്യാണം കഴിഞ്ഞു ആദ്യത്തെ വര്ഷം തന്നെ മൂത്തമകള്‍ “ഗോപിക” ഉണ്ടായി. എന്റെ അമ്മയെ പൂര്ണനമായി ഞാന്‍ മനസ്സിലാക്കിയ സമയമായിരുന്നു അത്. പഠിക്കുന്ന കാലങ്ങളില്‍, പല കാര്യങ്ങളിലും അമ്മയുടെ നീരസം കാണിച്ച നിമിഷങ്ങളെ ഞാന്‍ ശപിച്ച ദിവസങ്ങള്‍. മാതൃത്വത്തിന്റെ എല്ലാ രുചികളും നുകര്ന്നല ദിവസങ്ങള്‍. ഗോപികയുടെ മൂന്നാം ജന്മദിനത്തില്‍ ഞാന്‍ അവള്ക്കു നല്കി യ സമ്മാനം ഒരു കുഞ്ഞനുജത്തിയെ തന്നെയായിരുന്നു “ഗീതിക”.
രണ്ടു പെണ്മ ക്കളുടെ അമ്മയായപ്പോള്‍ തൊട്ടേ മനസ്സ് പെരുമ്പറകൊട്ടി തുടങ്ങിയിരുന്നു. പെണ്മക്കളെ വളരെ കരുതി വേണം വളര്ത്താമന്‍, സത്യത്തില്‍ ആ പറച്ചില്‍ ഇന്ന് ശെരിയല്ല. പെണ്ണാണേലും ആണാണേലും കരുതണം എന്നതാണ് ഇന്നത്തെ കാലത്തെ അവസ്ഥ. എന്റെ ‘അമ്മ എപ്പോഴും പറയുമായിരുന്നു “ഈ വന്ന കാലം ആരെയും വിശ്വസിക്കാൻ ഒക്കില്ല” എന്നു. അത്ര ശെരിയാണ് അല്ലെ?ചുറ്റും എന്തെല്ലാമാണ് കാണുന്നത്? ഒന്നര വയസ്സ് പ്രായമായ കുഞ്ഞുങ്ങൾ മുതൽ എൺപതും തൊണ്ണൂറും വയസ്സ് പ്രായമായുള്ള അമ്മൂമ്മമാരെ പോലും വെറുതെ വിടാത്ത കാമഭ്രാന്തമാർ അലയുന്ന നാടായി മാറിയിരിയ്ക്കുന്നു കേരളം. സൂര്യനെല്ലി കേസ് മുതൽ ജിഷ കേസ് വരെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ആറും അറിയാതെ പോകുന്ന എത്രയോ സമാന സംഭവങ്ങൾ. എല്ലാ അമ്മമാരുടെയും മനസ്സിൽ തീയാണ്.
കുറച്ചു മുതിർന്ന പ്രായത്തിൽ അമ്മയോട് ഒത്തിരി ഇഷ്ടക്കേടുകൾ തോന്നിയിരുന്നു. അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും തിരിയാൻ സമ്മതിക്കാതെയുള്ള ഈ പൊതിഞ്ഞു വളർത്തൽ അതെന്തിനാ എന്ന് തോന്നുമാരുന്നു. എന്താ ഈ ‘അമ്മ ഇങ്ങനെ ഒക്കെ എന്ന് ചിന്തിച്ചിരുന്നു. സൂര്യനെല്ലി കേസിനെ കുറിച്ചുള്ള വാർത്തകൾ പത്രത്തിൽ വന്നു തുടങ്ങിയ ദിവസങ്ങളിൽ എന്നോ ഒരു ദിവസം, അമ്മയുമായി ഒരു വാഗ്വാദം തന്നെ നടന്നു. കോളേജ് വിട്ടു വരാൻ അല്പം വൈകി. അതിന്റെ പേരിൽ ‘അമ്മ ഉണ്ടാക്കിയ കോലാഹലം. എനിക്ക് വല്ലാതെ അരിശം തോന്നി.
“ഞാനെന്താ കൊച്ചുകുട്ടി വല്ലതും ആണോ? ഇങ്ങനെ അടച്ചിട്ടു വളർത്താൻ” കഞ്ഞികുടിക്കാതെ പിണങ്ങി മാറി കിടന്നപ്പോൾ അച്ഛൻ അരികിൽ വന്നു. “എന്റെ കുട്ടി എന്തിനാ പിണങ്ങി കിടക്കുന്നതു? ആരോടാ കുട്ടിക്ക് ദേഷ്യം? അച്ഛനോടാണോ? അതോ കുട്ടിയെ മാത്രം ചിന്തിക്കുന്ന ആ പാവത്തിനോടോ?. നിന്റെ ‘അമ്മ ഒരു പാവമാണെന്നു നിനക്കറിയില്ലേ?പതിനെട്ടാം വയസ്സിൽ ഞാൻ താലി കെട്ടി കൂടെ കൂട്ടിയതാണ് അന്ന് ജീവിതം എന്താന്ന് പോലും അറിയാത്തൊരു കൊച്ചുപെണ്ണ്. അവളെ സംബന്ധിച്ചിടത്തോളം കല്യാണം ഒരു ആഘോഷം പോലെ…പുത്തൻ ചേല ഉടുത്തൊരുങ്ങി .. നിറയെ ആളുകളുടെ ഇടയിൽ…ഇഷ്ട ഭക്ഷണം കഴിച്…അത്രമാത്രം….ഒന്നിച്ചു കളിച്ചു വളർന്നതുകൊണ്ട് അവളുടെ നല്ല കൂട്ടുകാരനായിരുന്നു ഞാൻ.” ഒന്ന് നിർത്തി അദ്ദേഹം പറഞ്ഞു “അന്ന് വരെ…!!!”
ഞാൻ വളരെ അതിശയത്തോടെ ആ മുഖത്തേയ്ക്ക് നോക്കി. “അച്ഛന്റെ മുഖം മ്ലാനമാണോ? എന്താ അച്ഛൻ അങ്ങനെ പറഞ്ഞത്? എന്റെ ചോദ്യഭാവം കണ്ടിട്ടാവണം അച്ഛൻ തുടർന്നു. ” അന്ന് ആദ്യമായി എന്റെ സാമീപ്യം അവളെ അസ്വസ്ഥയാക്കി. അന്നുവരെ കണ്ടിട്ടില്ലാത്ത ശകുന്തളെയയാണ്‌ ഞാന്‍ അന്ന് കണ്ടത്. ഒരു അഞാതനെ കാണുന്ന പോലെ അവള്‍ നിന്ന്. തൊടാന്‍ അടുത്തപ്പോള്‍ എന്നെ തട്ടി മാറ്റി ഒരു ഭ്രാന്തിയെ പോലെ അവള്‍ കുതറിയോടി. വീട്ടില്‍ എല്ലാരും വല്ലാതെ ഭയന്നു. എല്ലാരും എന്നെ കുറ്റപ്പെടുത്തി. പക്ഷെ ദിവസങ്ങള്‍ ചെല്ലും തോറും എനിക്ക് മനസ്സിലായി. കാര്യങ്ങള്‍ ഗൌരവമുള്ളതാണെന്ന്. അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചേട്ടന്റെ ഉപദേശപ്രകാരമാണ് കുറച്ചു ദൂരത്തിലുള്ള ഒരു സൈക്യാട്രിസ്ടിന്റെ അരികിലേയ്ക്ക് പോയത്. ഏകദേശം അമ്പതിയഞ്ചു വയസ്സിനടുത്തു പ്രായം വരുന്ന ഐശ്വര്യവതിയായ ഒരു സ്ത്രീ, ഡോക്ടര്‍ ശാരദദേവി. സ്വന്തം മകളോടെന്ന പോലെ വളരെ വാത്സ്യല്യത്തോടെയാണ് അവര്‍ അവളോട്‌ സംസാരിച്ചതു. എന്നെ മുറിയ്ക്ക് പുറത്തിരുത്തി ഒരു രണ്ടു മണിക്കൂറുകളോളം അവളോട്‌ തനിച്ചു അവര്‍ സംസാരിച്ചു. അതിനു ശേഷം എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു. അവളോട്‌ മുറിയ്ക്ക് പുറത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അവള്‍ ഇറങ്ങിയപ്പോള്‍ അവരെന്നോട് സംസാരിച്ചു തുടങ്ങി.
“ശേഖരന്‍ എന്താണ് ചെയ്യുന്നത്?”
“ഞാന്‍ കൃഷി ആപ്പീസില്‍ അസിസ്റ്റന്റ്‌ ആപ്പീസര്‍ ആണ് മാഡം. എന്താണ് ശകുന്തളയുടെ പ്രശ്നം?”
“ശേഖരന് ശകുന്തളയെ എത്ര നാളത്തെ പരിചയം ഉണ്ട്?.” അവര്‍ ചോദിച്ചു.
“ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍ ആണ്. എന്റെ അമ്മയുടെ ബന്ധത്തില്‍ പെട്ട കുട്ടിയാണ്.”
“ഉം. ഞാന്‍ ഇനി പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം. നിങ്ങളുടെ ഭാര്യയെ ഒരു സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ നിങ്ങള്ക്ക് മാത്രമേ കഴിയൂ. അവള്ക്കു കൂടുതല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. ബുദ്ധി ഉറച്ചു തുടങ്ങുന്ന പ്രായത്തില്‍ നേരിടേണ്ടി വന്ന കുറച്ചു ദുരനുഭവങ്ങള്‍, അതില്‍ നിന്നുണ്ടായ ചെറിയ ആഘാതം. നിങ്ങളുടെ പൂര്‍ണമായ സഹകരണവും സ്നേഹവും അവളെ മാറ്റിയെടുക്കാൻ സഹായിക്കും. ഒന്ന് രണ്ടു തവണ കൂടി നിങ്ങൾ വരേണ്ടി വരും. പിന്നെ നിങ്ങൾ ഇപ്പോൾ അവളോട് ഇതിനെ കുറിച്ചു ഒന്ന് ചോദിക്കണ്ട. കുറച്ചു കഴിയുമ്പോൾ അവൾ തന്നെ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞു കൊള്ളും.”
“ഡോക്ടർ , അവൾക്കു എന്താണ് സംഭവിച്ചത്?” അയാൾ ഉത്കണ്ഠയോടെ ചോദിച്ചു.
“കുട്ടിക്കാലത്തു അവൾ ഇടപെട്ടിരുന്ന ചില മുതിർന്ന ആളുകൾ അവളോട് മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്. അത് കുട്ടിയായിരുന്ന അവൾക്കു മനസ്സിലായിരുന്നില്ല. മുതിർന്നു വന്നപ്പോൾ ആണ് അവൾക്കു അതിലെ അസ്വാഭാവികതകൾ മനസ്സിലായത്. അന്നത്തെക്കാലത്തു മാതാപിതാക്കൾ കുട്ടികൾക്ക് ഇത്തരം അറിവുകൾ നല്കാതിരിക്കുന്നതാണ് ഇത് പോലെ ഉള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നത്‌. കുട്ടികൾക്ക് അവരുടെ ശരീരത്തെകുറിച്ചുള്ള അവബോധം നൽകേണ്ട ആവശ്യതകൾ ഇതൊക്കെയാണ്.”
അന്നു മുതല്‍ വീണ്ടും ഞാനവള്‍ക്ക് നല്ലൊരു സുഹൃത്തായി തന്നെ കൂടെ നിന്നു. പതിയെ പാതയെ അവള്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. അതിനു ശേഷം നീ ജനിച്ചപ്പോള്‍ തൊട്ടു തുടങ്ങിയതാണ് അവളുടെ ആധികള്‍. ഒരിക്കലും തന്നെപോലെ തന്റെ മകളും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല എന്ന ചിന്ത. അതുകൊണ്ടാണ് ചെറുപ്പം മുതല്‍ എല്ലാക്കാര്യങ്ങളും നിനക്കു പറഞ്ഞു തരുന്നതും നിന്നെ പൊതിഞ്ഞു സൂക്ഷിക്കുന്നതും. അമ്മയുടെ വാക്കുകള്‍ എന്റെ മോള്‍ക്ക് ദോഷം ചെയ്യുകില്ല…എന്നും നിനക്ക് നല്ലത് മാത്രം വരാനാണ് ആ മനസ്സു ആഗ്രഹിക്കുന്നാത്.” അയാള്‍ പറഞ്ഞു നിര്‍ത്തി.
ഒരു ഞെട്ടലോടെയാണ് ഞാന്‍ അച്ഛന്‍ പറഞ്ഞതൊക്കെയും കേട്ടു നിന്നത്.അടുത്ത നിമിഷം അമ്മയുടെ അരികിലേയ്ക്ക് ഓടി ചെന്ന് വരിഞ്ഞു പിടിച്ചു നിറഞ്ഞു നില്ക്കുന്ന കണ്ണുകളില്‍ മുത്തം കൊടുത്തു. “അമ്മെ, ഇനി എന്റെ പൊന്നു അമ്മ എന്ത് പറഞ്ഞാലും മുത്ത് പിണങ്ങില്ല കേട്ടോ?. എനിക്ക് ഇപ്പോള്‍ എല്ലാം മനസ്സിലായി.”
“അമ്മെ”, ഗീതികയുടെ വിളി കേട്ടാണ് മൈഥിലി ചിന്തകളില്‍ നിന്നുണര്‍ന്നത്.
“സര്‍, ഇതാണെന്റെ അച്ഛനും അമ്മയും നന്ദകിഷോര്‍ ആന്‍ഡ്‌ മൈഥിലി നന്ദകിഷോര്‍.” തന്റെ മകള്‍ കാക്കി വസ്ത്രമണിഞ്ഞു തോളില്‍ നക്ഷത്ര ചിന്ഹങ്ങളുമായി ഒരു ഐ പി എസ് ഉദ്യോഗസ്ഥയായി മുന്നില്‍ നില്ക്കു ന്നു. എയര്‍ ഫോഴ്സ് ഉദ്യോഗം തിരഞ്ഞെടുത്ത ചേച്ചിയെ പോലെ തന്നെ അവളും സ്വന്തം ആഗ്രഹം നേടിയെടുത്തിരിക്കുന്നു. സ്ത്രീകള്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കന്‍ വേണ്ടി ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ പുതിയ വിംഗിന്റെ മേലധികാരി.
“ ഇദ്ദേഹം ഐ ജി ഓഫ് പോലീസ്”. ആ ഗൌരവക്കാരനായ മനുഷ്യന്‍ മൃദുവായി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു.
“പ്ലീസ് ടൂ മീറ്റ്‌ യു ബോത്ത്‌. യു പീപ്പിള്‍ ആര്‍ വെരി ലക്കി ടൂ ഹാവ് ടു സ്മാര്ട്ട് ‌ ആന്‍ഡ്‌ ഇന്റെലിജെന്റ് ഡോട്ടെര്സ് . കണ്ഗ്രാട്സ്. സീ യു ലേറ്റര്‍”.അത്രയും പറഞ്ഞു ഒരു പുഞ്ചിരിയോടെ അദ്ദേഹം നടന്നു നീങ്ങി. മേലധികാരിയുടെ ഒപ്പം ഗീതികയും നടന്നു.
മൈഥിലിയുടെ മനസ്സ് നിറയെ അമ്മയുടെ മുഖം നിറഞ്ഞു നിന്നു. ആ അമ്മയുടെ വാക്കുകളും സ്നേഹവും ആണ് എന്റെ ജീവിതത്തില്‍ ഇങ്ങിനെയൊരു മുഹൂര്ത്തം ഒരുക്കി തന്നത്. ആ അമ്മമരത്തണൽ എന്രെ കൂടെ ഉള്ളത് പോലെ തോന്നാറുണ്ട് ഇടയ്കൊക്കെ. ആകാശത്തട്ടിലെ വെള്ളി മേഘകെട്ടുകളില്‍ എവിടെയോ ഇരുന്നു ആ അച്ഛനും അമ്മയും എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. തന്റെ മക്കളെ അനുഗ്രഹങ്ങള്‍ കൊണ്ട് മൂടുന്നുണ്ടാവും. മൈഥിലിയുടെ കണ്ണുകളില്‍ വിണ്ണില്‍ നിന്ന് ഇറങ്ങി വന്ന രണ്ട് നക്ഷത്രങ്ങള്‍ തിളങ്ങി നില്ക്കുണ്ടായിരുന്നു അപ്പോള്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments