പി പി ചെറിയാൻ.
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശനമായ ഉപരോധങ്ങൾക്കാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഭാഗിക ഇളവ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ വരെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ എണ്ണ വാങ്ങാനാണ് അനുമതി. ഏപ്രിൽ 19 വരെ ഈ ഇളവ് തുടരും.
വിപണിയിൽ എണ്ണലഭ്യത വർദ്ധിപ്പിച്ച് വില കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചൈന കുറഞ്ഞ വിലയ്ക്ക് ഈ എണ്ണ കൈക്കലാക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇളവ് നൽകിയെങ്കിലും ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം തുടരുമെന്നും വിൽപനയിലൂടെ ലഭിക്കുന്ന തുക ഇറാനു എളുപ്പത്തിൽ ലഭ്യമാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.
റഷ്യൻ എണ്ണയ്ക്കും സമാനമായ ഇളവ് കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. ട്രംപിന്റെ ഈ നീക്കങ്ങൾ ശത്രുരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുമെന്ന് ആരോപിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എണ്ണനീക്കം തടസ്സപ്പെട്ടതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇതിനെ മറികടക്കാൻ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തെടുക്കുന്നതടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിച്ചു വരികയാണ്.
