വെൽഫെയർ പാർട്ടി.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ 11.89 കോടിയുടെ വികസന പദ്ധതി വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്നത് ഇടത് പക്ഷ സർക്കാരിന്റെ മലപ്പുറത്തോടുള്ള തുടർച്ചയായ അവഗണനയുടെ തെളിവാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. പ്രഖ്യാപനങ്ങൾ നടത്തി പ്രചാരണം നേടുകയും പിന്നീട് നടപ്പാക്കൽ വൈകിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പാർട്ടി വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ട വിഷയത്തിൽ പോലും മുടന്ത് ന്യായങ്ങൾ പറഞ്ഞ് ഫയലുകൾ കറക്കിക്കൊണ്ടിരിക്കുക ഉത്തരവാദിത്തപ്പെട്ട ഭരണത്തിന്റെ രീതിയല്ല. ജില്ലാ ആശുപത്രിയായി ഉയർത്തിയ സ്ഥാപനത്തിന് ആവശ്യമായ ഒ.പി ബ്ലോക്ക്, അത്യാധുനിക വിഭാഗങ്ങൾ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവകുള്ള ബിൽഡിംഗ് വൈകിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
മലപ്പുറം ജില്ല ആരോഗ്യപരമായി പിന്നാക്കമെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അതിന് പരിഹാരം കാണാനുള്ള പദ്ധതികൾ തന്നെ വൈകിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. ജനങ്ങളുടെ നികുതി പണം വകയിരുത്തിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തടസ്സങ്ങൾ നേരിൽ വിലയിരുത്തുന്നതിനായി വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചു.
സർക്കാരിന്റെ പിആർ തള്ള് അവസാനിപ്പിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സുതാര്യമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സഫീർഷ (ജില്ലാ പ്രസിഡന്റ്), മുനീബ് കാരക്കുന്ന് (ജനറൽ സെക്രട്ടറി), ആരിഫ് ചൂണ്ടയിൽ (വൈസ് പ്രസിഡന്റ്), ഹൈദർ പി.കെ (മണ്ഡലം പ്രസിഡന്റ്), ഷുക്കൂർ, നിസാർ മാനത്ത്മംഗലം, അഷ്റഫ് കണ്ടപ്പത്ത് എന്നിവരാണ് സൂപ്രണ്ടിനെ സന്ദർശിച്ചത്.
ആശുപത്രി വികസന പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണം. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി തടസ്സങ്ങൾ നീക്കാൻ അടിയന്തര ഇടപെടൽ വേണം. മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ രാഷ്ട്രീയ ഭേദമന്യേ വിഷയത്തിൽ ശക്തമായി ഇടപെട്ട് പദ്ധതി യാഥാർത്ഥ്യമാക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം.
ഇല്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു.
*ഫോട്ടോ & വീഡിയോ:*
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തടസ്സങ്ങൾ നേരിൽ വിലയിരുത്തുന്നതിനായി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് സഫീർഷയുടെ നേതൃത്വത്തിൽ നേതാക്കൾ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിക്കുന്നു.
