വുമൺ ജസ്റ്റിസ് മൂവേമെന്റ്.
മലപ്പുറം: മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ആദിവാസികളുടെ രണ്ടാംഘട്ട ഭൂസമരപ്പന്തൽ സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസയുടെ നേതൃത്വത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ സന്ദർശിക്കുകയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ 314 ദിവസത്തെ നിരാഹാര സമരത്തെ തുടർന്ന് ജില്ലാ കലക്ടറുമായുള്ള ചർച്ചയിൽ 60 കുടുംബങ്ങൾക്ക് 50 സെന്റ് വീതം ഭൂമി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞിട്ടും ഇതുവരെ ഭൂമി നൽകിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് കലക്ടറേറ്റിന്റെ മുന്നിൽ ആദിവാസി പ്രവർത്തകർ സമരം ആരംഭിച്ചിട്ടുള്ളത്.
സർക്കാർ വാഗ്ദാനം പാലിക്കണമെന്നും വാഗ്ദാനം ചെയ്തിട്ടുള്ള ഭൂമി നൽകുന്നത് വരെ സമരത്തിന്റെ കൂടെയുണ്ടാകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീറാബാനു, ബിന്ദു പരമേശ്വരൻ, ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി, സെക്രട്ടറി സാജിത പൂക്കോട്ടൂർ, ജില്ലാ കമ്മിറ്റിയംഗം ടി അമീന എന്നിവർ പങ്കെടുത്തു.