ശ്രീ കുമാർ ഭാസ്കരൻ.
ജീവിതം സിനിമയല്ലല്ലോ ശ്രീ.”അണ്ണന്‍ പറഞ്ഞു.
ശരിയാണ്. ജീവിതം സിനിമയല്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയത് അനൂപ് ആണ്. അനൂപ്, സുന്ദരന്‍. നയപരമായി ആരെയും വീഴ്ത്താന്‍ വിദഗ്ധന്‍. എന്ട്രന്‍സ് എഴുതി പി. ജി. ക്ക് കയറിയ ബുദ്ധിമാന്‍.
ഒരേ സമയം ഒന്നിലധികം പെണ്‍കുട്ടികളെ പ്രേമിക്കുക എന്നത് അവന്റെ വിനോദ മായിരുന്നു.
ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു. “നിനക്ക് ഒന്നിനെ ഫിക്സ് ചെയ്തു കൂടെ.”
“ഒന്നിനെ മാത്രം” അവന്‍ തിരിച്ചു ചോദിച്ചു.
“എന്താ എല്ലാം പെണ്ണല്ലേ. ഒരേ സ്ട്രക്ചര്‍. മുഖത്തിലല്ലെയുള്ളു വ്യത്യാസം.” ഞാന്‍ ചോദിച്ചു.
“അല്ല. ഗന്ധത്തിലും വ്യത്യാസമുണ്ട്. ബോഡി സ്മെല്‍.” അത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. അവന്‍ തുടര്‍ന്നു.
“നമ്മൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ അവിടെ ഷോക്കേസിൽ ഒരു പാവയെ കാണുന്നു. മനോഹരമായ പാവ. നമുക്കത് കിട്ടില്ല. കാരണം അത് നമ്മുടെതല്ല. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും.” അവന്‍ എന്നോട് ചോദിച്ചു.
“എന്ത് ചെയ്യും” ഞാന്‍ തിരിച്ചവനോട് ചോദിച്ചു.
“അടിച്ചു മാറ്റും. വീട്ടുകാരറിയാതെ അടിച്ചു മാറ്റും. പിന്നെ നമ്മള്‍ അത് എന്ത് ചെയ്യും” വീണ്ടും അവനെന്നോട് ചോദിച്ചു.
“എന്ത് ചെയ്യും?” ഞാന്‍ തിരിച്ചു ചോദിച്ചു.
“അല്‍പനേരം കളിച്ചിട്ട് ആ കളിപ്പാട്ടം ചവിട്ടിപ്പറിച്ചു ദൂരെ കളയും. പിന്നെ അടുത്ത വീട്ടിൽ പോകുമ്പോൾ അവിടുത്തെ ഷോ കേസിലെ മനോഹരമായ കളിപ്പാട്ടം എങ്ങനെ അടിച്ചുമാറ്റാം എന്നതിനെപ്പറ്റി ചിന്തിക്കും. അവസരം കിട്ടിയാൽ അത് അടിച്ചുമാറ്റും. ആ പ്രക്രിയ അങ്ങനെ അനസ്യൂതം നടന്നു പോകും”. അവന്‍ പറഞ്ഞു.
“ഒരു പെണ്ണും നമ്മുടേതല്ല. വീട്ടുകാരുടെതാണ്. ഭാവിയില്‍ ഏതെങ്കിലും ഒരു കോന്തന്‍ അടിച്ചുമാറ്റും. ഉറപ്പാണ്. അപ്പോള്‍ നമുക്കൊരു നഷ്ടബോധം തോന്നും. അതുണ്ടാവതിരിക്കാന്‍ ഇപ്പോള്‍ വളക്കുക. പിന്നെ ഉപേക്ഷിക്കുക. നമ്മള്‍ ഉപേക്ഷിച്ച ഒന്നിനോട് നമുക്ക് നഷ്ടബോധം തോന്നേണ്ട കാര്യമില്ല. മാത്രമല്ല്ല നമ്മളാണ് ഉപേക്ഷിക്കുന്നത്. അപ്പോള്‍ നമുക്കൊരു അപ്പര്‍ഹാന്‍ഡ് കിട്ടും. ശരിയല്ലേ.” അവന്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു. “താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍……. അത് കേട്ടിട്ടുണ്ടോ”.
“അത് നിങ്ങള്‍ക്ക് ബാധകം. എനിക്ക് ബാധകമല്ല.” പ്രഖ്യാപിത നിരീശ്വര വാദിയായ അവന്‍ അത് നിഷേധിച്ചു.
നിരീശ്വരവാദിയാണ്. പക്ഷെ എല്ലാ അമ്പലത്തിലും പോകും. “നീ അമ്പലത്തില്‍ പോകുന്നത് എന്തിനാണ്.” ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“അവിടുത്തെ ശാന്തമായ അന്തരീക്ഷം എനിക്കിഷ്ട്ടമാണ്.” അവന്‍ പറഞ്ഞു.
“ചന്തയില്ലാത്ത സമയത്ത് പറക്കോട് ചന്തയില്‍ പോയി നിന്നാല്‍ ഇതില്‍ കൂടുതല്‍ ശാന്തത കിട്ടില്ലേ.” ഞാന്‍ ചോദിച്ചു. അവന്‍ അതിനുത്തരം പറഞ്ഞില്ല.
പക്ഷെ അവന്റെ പ്ലാനുകള്‍ എല്ലാം ശരിയല്ല എന്ന് കാലം തെളിയിച്ചു. സിനിമയെ വെല്ലുന്ന ഒരു പ്രണയ വിവാഹമായിരുന്നു അവന്റെത്. ഞാനും അതില്‍ പങ്കാളിയായി.
അവന്റെ ആദ്യ സിലക്ഷന്‍ സൗമ്യ ആയിരുന്നു. അന്യമതക്കാരി. ഒരു വിപ്ലവ വിവാഹം. അവന്റെ സ്വന്തം ഇഷ്ടം. അവന്റെ മാത്രം ഇഷ്ട്ടം. എന്നിട്ടും അത് അടിച്ചു പിരിഞ്ഞു.
പിരിഞ്ഞതിനു ശേഷം അവന്‍ എന്നോട് പറഞ്ഞു.
“അവള്‍ വളരെ കൗശലക്കാരി ആയിരുന്നു. പന്ത്രണ്ടു വര്‍ഷത്തിനിടെ ഞങ്ങള്‍ തമ്മിലുള്ള ദാമ്പത്യം കേവലം എട്ടു മണിക്കൂര്‍ മാത്രം. ഒറ്റ രാത്രി. അതിനു ശേഷം ഞങ്ങള്‍ അടിച്ചു പിരിഞ്ഞു.”
അനൂപ് അതിലും നിന്നില്ല. വീണ്ടും പ്രണയിച്ചു. ഇപ്രാവശ്യം സാഹിത്യബോധമുള്ള ഒരുത്തിയെ. ഒരു വിവാഹം കഴിഞ്ഞു വേര്‍പിരിഞ്ഞ ഒരു സ്ത്രീ.
“അവള്‍ക്കു നല്ല സാഹിത്യ ഗുണമുണ്ട്” ഒരിക്കല്‍ അവന്‍ പറഞ്ഞു. പിരിഞ്ഞു പോയ സൗമ്യയെക്കാട്ടിലും മികച്ച ഒന്നിനെ ഞാന്‍ വീണ്ടും കണ്ടെത്തി എന്ന് സ്ഥാപിക്കാനുള്ള ശ്രമം.
“മനസ്സിലായില്ല”. ഞാന്‍ പറഞ്ഞു. “എഴുത്തുകാരിയാണോ. എഴുതുമോ”
“ഇല്ല. നാന്നായി വായിക്കും എന്ന് തോന്നുന്നു.” അവന്‍ പറഞ്ഞു.
“തോന്നലേയുള്ളു?”
“ഞങ്ങള്‍ ഒരുപാട് അടുത്തിട്ടില്ലല്ലോ. അവളുടെ ആദ്യ ഭര്‍ത്താവ് ഒരു മൂരാച്ചിയാണ്.”
“എന്നാര് പറഞ്ഞു” ഞാന്‍ ചോദിച്ചു.
“അവള്‍”
ആ മറുപടിയില്‍ ഒരു അപകടം ഞാന്‍ മണത്തു. ആഭിജാത്യമുള്ള ഒരാളും പിരിഞ്ഞു പോയതിനെയോ പിരിച്ചുവിട്ടതിനെയോ പിന്നെ കുറ്റം പറയുകയില്ല. കുറ്റം പറഞ്ഞു നടക്കുന്നവരില്‍ ഒരു അപകര്‍ഷതാബോധം ഉണ്ടെന്നു വ്യക്തം. ഇഷ്ട്ടമില്ലാതിരുന്നിട്ടും നഷ്ടപ്പെട്ടത്തിന്റെ ഒരു നഷ്ടബോധം. താനല്ല കുറ്റക്കാരിഎന്ന് വരുത്തിത്തീര്‍ക്കാനുള്ള ഉദ്യമം. അതില്‍ തന്നെ ആരായിരുന്നു പരാജയം എന്ന് സാമാന്യബോധമുള്ളവര്‍ക്ക് ഊഹിക്കാം.
പക്ഷെ എന്‍റെ സുഹൃത്ത് അങ്ങനെ ചിന്തിച്ചില്ല. പൊട്ടന്‍ കണ്ണു കെട്ടി എന്ന് പണ്ടുള്ളവര്‍ പറയും. എല്ലാ കാമുകന്മാരേയും പൊട്ടന്മാര്‍ കണ്ണു കെട്ടുകയാണല്ലോ പതിവ്. കാമുകന്‍മാര്‍ വകതിരിവില്ലാതെ പ്രവര്‍ത്തിക്കും. അത് പ്രണയത്തിന്റെ പ്രത്യേകതയാണ്. പ്രണയത്തിന്റെ മാത്രം പ്രത്യേകത.
ഫിനൈല്‍ ഈതൈല്‍ അമീനിന്റെ പ്രവര്‍ത്തനം അവനില്‍ ശക്തമായി നടക്കുന്നു എന്ന് എനിക്ക് തോന്നി. അപ്പോഴാണ് ‘അവന്‍ അതില്‍ കണ്ടത് അവളെ മാത്രം’ എന്ന അവസ്ഥ ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യബോധം ഇല്ലാതാവുന്നത്.
ഞാന്‍ ഒന്നും പറയാന്‍ പോയില്ല. എന്തിന് ഒരാളുടെ ആഗ്രഹത്തെ ഹനിക്കണം. മാത്രമല്ല ചിലപ്പോള്‍ എല്ലാം ശരിയായെങ്കിലോ.
“അവള്‍ വളരെ കണ്ണിംഗ് ആയിരുന്നു.” ഒരിക്കല്‍ അവന്‍ പറഞ്ഞു.
“ആര്” ഞാന്‍ ചോദിച്ചു.
“സൗമ്യ” അവന്‍ പറഞ്ഞു.
ഞാന്‍ ഒരു കഥ ഓര്‍ത്തു. രണ്ടു ബുദ്ധഭിക്ഷുക്കള്‍ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. പരിവ്രാജക കാലം. അവര്‍ നടന്നു ഒരു നദിക്കരയില്‍ എത്തി. നദിയില്‍ വെള്ളമുണ്ട്. പക്ഷെ ഇറങ്ങിക്കയറാം. ആ സമയത്ത് നദിക്കരയില്‍ സുന്ദരിയായ ഒരു യുവതി നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്കു നദിയില്‍ ഇറങ്ങാന്‍ പേടിയായിരുന്നു. ഉടന്‍ മുതിര്‍ന്ന സന്യാസി അവളെ എടുത്തു തോളില്‍ വെച്ച് നദി മുറിച്ചു കടന്നു. അക്കരെ എത്തിയപ്പോള്‍ ഇറക്കിവിട്ടു. കൂടെ യുവഭിക്ഷുവും ഉണ്ട്. അവര്‍ നടപ്പ് തുടര്‍ന്നു. അല്പം കഴിഞ്ഞപ്പോള്‍ യുവഭിക്ഷു പറഞ്ഞു.
‘എങ്കിലും നിങ്ങള്‍ ചെയ്തത് ശരിയായില്ല. നമ്മള്‍ സന്യാസിമാരല്ലേ.’
മുതിന്ന സന്യാസി ചോദിച്ചു ‘എന്താണ് നീ ഉദ്ദേശ്യക്കുന്നത്’
യുവസന്യാസി പറഞ്ഞു. ‘അല്ല നിങ്ങള്‍ ആ സുന്ദരിയെ എടുത്തു തോളിലേറ്റി അക്കരെ എത്തിച്ചില്ലേ. അത് ശരിയായില്ല. നമ്മള്‍ സന്യാസിമാരല്ലേ. ഒരു സുന്ദരിയെ തോളിലേറ്റുന്നത് ശരിയാണോ’.
മുതിര്‍ന്ന സന്യാസി ചിരിച്ചു. എന്നിട്ട് പറഞ്ഞു. “നീ ഇപ്പോഴും ആ സുന്ദരിയെ ചുമന്നോണ്ടു നടക്കുകയാണോ. ഞാന്‍ അവളെ അപ്പോഴേ കരയില്‍ ഇറക്കി വിട്ടതാണല്ലോ.”
എന്‍റെ സുഹൃത്ത് ഉപേക്ഷിച്ചിട്ടും അവളെ ഉപേക്ഷിക്കാന്‍ മനസ്സില്ല. അതുകൊണ്ട് കുറ്റം പറയുന്നു. എനിക്ക് അസുഖം മനസ്സിലായി. പക്ഷെ ഞാന്‍ അവനെ വിഷമിപ്പിക്കാന്‍ പോയില്ല.
അനൂപ് തുടര്‍ന്നു. “ഒരിക്കല്‍ സൗമ്യ എന്നോട് ഒരു വാച്ചെടുക്കാന്‍ പോയ കഥ പറഞ്ഞു. അവളും പപ്പയും കൂടി. അയാള്‍ ഒരു ബിസിനസ്കാരനാണ്. അറുപിശുക്കനും. കടയില്‍ വെച്ച് അവളോട് വാച്ച് സിലക്ട്ടു ചെയ്യാന്‍ പപ്പ പറഞ്ഞു. അവള്‍ രണ്ടു വാച്ചെ ടുത്തു. ഒന്നിന്റെ വില എണ്ണൂറ് രൂപ. മറ്റേത് അയ്യായിരം. അത് ഗോള്‍ഡ് ചെയിന്‍ ഉള്ളതായിരുന്നു. അവളുടെ ലക്‌ഷ്യം ആ വാച്ചായിരുന്നു. എന്നാല്‍ പപ്പയുടെ പിശുക്ക് അവള്‍ക്കറിയുകയും ചെയ്യാം. രണ്ടു വാച്ചും പപ്പാ നോക്കി. എന്നിട്ട് ചോദിച്ചു. വേറെ ഒന്നുകൂടി നോക്കിയാലോ മോളെ. വേണ്ട പപ്പാ എനിക്കിതില്‍ ഏതെങ്കിലും ഒന്ന് മതി. എണ്ണൂറിന്റെ വാച്ച് പപ്പ എടുക്കില്ല എന്ന് അവള്‍ക്കറിയാം. കാരണം കടക്കാരന് അദ്ദേഹത്തെ അറിയാം. വലിയ ബിസിനസ്‌കാരനാണല്ലോ. അവസാനം മനസ്സില്ല്ലാമനസ്സോടെ അദ്ദേഹം അവള്‍ക്ക് അയ്യായിരത്തിന്റെ വാച്ച് വാങ്ങിക്കൊടുത്തു.
എന്നിട്ടവന്‍ പറഞ്ഞു. “ഒരുപക്ഷെ അയ്യായിരത്തിന്‍റെ കൂടെ ഒരു രണ്ടായിരത്തി ന്റെ വാച്ച് അവള്‍ എടുത്തിരുന്നു എങ്കില്‍ അവളുടെ പിശുക്കനായ തന്ത രണ്ടായിരത്തിന്റെ വാച്ചേ സിലക്ട്ടു ചെയ്യുമായിന്നൊള്ളു. അതുകൊണ്ട് അവള്‍ വളരെ വിലകുറഞ്ഞ ഒരു വാച്ചാണ്, അയ്യായിരത്തിന്റെ വാച്ചിനൊപ്പം കൊണ്ടുക്കാണിച്ചത്. അഭിമാനപ്രശ്നം കൊണ്ട് പാവപ്പെട്ടവന് അവസാനം അയ്യായിരം മുടക്കേണ്ടി വന്നു. അതാണവള്‍. അവള്‍ വലിയ കൗശലക്കാരിയാണ്.”
“ചില്ലുമേടയിലിരുന്ന് ഇനി പരസ്പരം എറിയാതിരിക്കുന്നതല്ലേ അനൂപ് ഭംഗി.”ഞാന്‍ അവനോട് ചോദിച്ചു. “എന്തായാലും പിരിയാന്‍ തീരുമാനിച്ചില്ലേ”.
ഒരിക്കല്‍ അവന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. “നമ്മള്‍ ചിക്സുകളെ വളക്കുക. പിന്നെ ഉപേക്ഷിക്കുക. അപ്പോള്‍ അപ്പര്‍ ഹാന്‍ഡ് നമുക്കായിരിക്കും.”
മുകളില്‍ ഇരുന്ന സംവിധായകന്‍ ഇത് കേട്ട് ഒരുപക്ഷെ പൊട്ടിച്ചിരിച്ചിട്ടുണ്ടാവും. എവിടെയും ഉപേക്ഷിക്കപ്പെടാനായിരുന്നു അവന്റെ വിധി. രണ്ടു പേരെ പ്രണയിച്ചു കെട്ടി. രണ്ടു പേരും അവനെ ഉപക്ഷിച്ചു.
‘ഇനം ഇനത്തോട് ചേരുന്നു അല്ലെങ്കില്‍ കന്നു ചെല്ലുന്നിടം കന്നുംകൂട്ടം’. എന്ന് പണ്ടുള്ളവര്‍ പറയുന്നത് എത്ര ശരി.
അവന്റെ രണ്ടാമത്തെ വിവാഹവും, പ്രണയവിവാഹം ആയിരുന്നു. പക്ഷെ ഇപ്രാവശ്യം ഒരു പ്രത്യേകത ഉണ്ടായിരുന്നു. പെണ്‍വീട്ടുകാരറിഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. കരക്കാരെ വിളിച്ചുകൂട്ടി നടത്തിയ വിവാഹം. ഒളിച്ചോട്ടം അല്ലായിരുന്നു.
ഒരിക്കല്‍ ഞാന്‍ അവനോടു പറഞ്ഞു. “വിവാഹം ലൈംഗികദാഹം തീര്‍ക്കാനുള്ള ഉപാധിയല്ല. അതൊരു ഉടമ്പടിയാണ്. ലൈഫ് ലോങ്ങ് ഗാരണ്ടി. അതങ്ങനെയാവണം. എന്തെല്ലാം സമത്വം പറഞ്ഞാലും ഒരു പുരുഷന്‍ ഒരു സ്ത്രീയെ ജീവിതകാലം മൊത്തം സംരക്ഷിച്ചുകൊള്ളാം എന്ന ഉടമ്പടി. ആ ഉടമ്പടിയുടെ മാന്യതയാണു നീ ലംഘിച്ചത്.”
സൗമ്യ ഒരു സ്ട്രക്ച്ചര്‍ ആയിരുന്നു. ഒരു ഒന്ന് ഒന്നര പെണ്ണ്. ചാരസുന്ദരി മാതാഹാരിയുടെ ഒരു ആധുനിക പതിപ്പ്. അതുകൊണ്ടാണ് അവന്‍ മിനക്കെട്ട് അവളെ വളച്ചത്. രണ്ടു വര്‍ഷത്തെ അദ്ധ്വാനം.
വിവാഹം അവളുടെ താല്പര്യമായിരുന്നില്ല. പക്ഷെ വിവാഹമോചനം അവളുടെ താല്പര്യമായിരുന്നു. എന്തുകൊണ്ട് എന്ന് എനിക്കറിയില്ല. ഞാന്‍ അത് അവനോടു ചോദിച്ചുമില്ല.
ജീവിതത്തില്‍ ഉപേക്ഷിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ മരണത്തിലും ഭീകരമായിരിക്കും അവഗണന. നാം പ്രിയപ്പെട്ടെതെന്നു കരുതിയവര്‍ നമ്മെ ഉപേക്ഷിക്കുമ്പോള്‍ അത് താങ്ങാന്‍ ചിലര്‍ക്ക് പറ്റിയെന്നു വരില്ല. കാരണം ആ അവഗണന മരണത്തിലും വലുതാണ്. പ്രണയനൈരാശ്യത്തിലെ ആത്മഹത്യയുടെ പ്രേരണ, നഷ്ട്ടപ്പെടല്‍ താങ്ങാന്‍ പറ്റാത്തതാണ്.
അനൂപിന് വീണ്ടും തെറ്റി. അവന്റെ രണ്ടാമത്തെ വിവാഹവും താമസിയാതെ അടിച്ചുപിരിഞ്ഞു. എന്തുകൊണ്ട് എന്ന് ഞാന്‍ അന്വേഷിച്ചില്ല. ചത്തതിനെ കൊല്ലരുതല്ലോ. അല്ലെങ്കില്‍ ശവത്തില്‍ കുത്തരുതല്ലോ.
എനിക്ക് ദു:ഖം തോന്നി. മുകളില്‍ ഇരുന്നവന്റെ ഓരോ വികൃതികളെ. അവന്‍ കരുതിയ അപ്പര്‍ ഹാന്‍ഡ് ഒരിക്കലും അവനു കിട്ടിയില്ല. രണ്ടു പേരെ പ്രണയിച്ചു. വിവാഹം കഴിച്ചു. രണ്ടു പേരും അവനെ എഴുതിത്തള്ളി.
ഞാന്‍ അവനോട് ഒരിക്കല്‍ പറഞ്ഞത് വീണ്ടും ഓര്‍മ്മിച്ചു. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ ……..’.
ആര്‍ക്കായിരുന്നു അപ്പര്‍ ഹാന്‍ഡ്. ആ ചോദ്യം ബാക്കിയായി.
“ഒരു മാറ്റത്തിന് വേണ്ടി നിനക്ക് വിദേശത്ത് പോയ്കൂടെ. ഐ. ടി. സെക്ടറില്‍ അവിടെ ഒരുപാട് അവസരങ്ങള്‍ ഉണ്ടല്ലോ.” ഒരിക്കല്‍ ഞാന്‍ അനൂപിനോട് ചോദിച്ചു.
“ഇല്ല. വിദേശത്ത് കിടന്നു മരിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. മരണം ഈ മണ്ണില്‍. അതെന്റെ ആഗ്രഹമാണ്. ‘ഉയിര്‍ വിണ്ണുക്ക് ഉടമ്പ് മണ്ണുക്ക്’. അതാണ് നയം.” അവന്‍ പറഞ്ഞു.
“മനസ്സിലായില്ല.” ഞാന്‍
“ഞാന്‍ ഒരു ജ്യോത്സനെ കണ്ടിരുന്നു. അയാള്‍ പറഞ്ഞത് വിദേശത്ത് കിടന്നു മരിക്കാനാണ് വിധി എന്നാണ്.”അവന്‍ പറഞ്ഞു.
“ നീ ജ്യോത്സത്തില്‍ വിശ്വസിക്കുന്നുണ്ടോ”. ഞാന്‍ ചോദിച്ചു.
എനിക്ക് അങ്ങനെ ചോദിക്കാൻ പറ്റുമായിരുന്നു. കാരണം അവനൊരു സ്വയം പ്രഖ്യാപിത നിരീശ്വരവാദി ആയിരുന്നു. എല്ലാ അമ്പലങ്ങളിലും പോകുന്ന നിരീശ്വരവാദി. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.
“ഹേയ് ഇല്ല. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ജ്യോത്സനെ കണ്ടു എന്ന് മാത്രം.” അവന്‍ പറഞ്ഞു.
പക്ഷെ അതങ്ങനെ തന്നെ സംഭവിച്ചു. അവന്‍ വിദേശതൊഴില്‍ അവസരം ഉപേക്ഷിച്ചു. പക്ഷെ ഒരു ബിസിനസ് ചര്‍ച്ചയ്ക്കു ദുബൈയില്‍ പോയ അവന്‍ അവിടെ കിടന്നു മരിച്ചു. കാര്‍ഡിയാക് അറസ്റ്റ്. തിരിച്ചു നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അവിടെ കുഴഞ്ഞു വീണു. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എംബാം ചെയ്തു സൂക്ഷിച്ചിരുന്ന അവന്റെ ബോഡി ബന്ധുക്കള്‍ പോയി നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നെ വിധിയാം വണ്ണം സംസ്കരിച്ചു. നാട്ടില്‍. അവന്‍ കടന്നുപോകുമ്പോള്‍ എന്നില്‍ ഒരു ദു:ഖം അവശേഷിച്ചു.
ഒരിക്കല്‍ അവന്‍ എന്നെ വിളിച്ചു. ഞാന്‍ ആ കോള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണം എന്‍റെ ഗുരുവിന്റെ കൈയ്യില്‍ നിന്നും എന്‍റെ അപ്പോഴത്തെ നമ്പര്‍ അവന്‍ വാങ്ങി എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതിനോടകം പല പ്രാവശ്യം ഞാന്‍ നമ്പര്‍ മാറിയിരുന്നു.
അവന്റെ കോള്‍ അടുത്ത ദിവസം തന്നെ വന്നു. പക്ഷെ ഞാന്‍ എടുത്തില്ല. ജീവിതത്തില്‍ ആദ്യമായി ഒരു കോള്‍ ഞാന്‍ ഒഴിവാക്കി. കാരണം അനൂപ് ഞങ്ങളുടെ ഒരു സുഹൃത്തിനെ സഹായിക്കാം എന്ന് ഏല്ക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത്തിരുന്നു. അക്കാര്യം അവന്‍ തന്നെയാണ് എന്നോട് പറഞ്ഞത്. അതില്‍ എനിക്ക് അവനോട് പ്രതിഷേധം തോന്നി. സഹായിക്കാന്‍ പറ്റില്ലെങ്കില്‍ അത് അപ്പോള്‍ പറയണം. അല്ലാതെ സഹായിക്കാം എന്ന് ഏല്ക്കുകയും പിന്നീട് സമയമാകുമ്പോള്‍ മുങ്ങുകയും ചെയ്യുന്ന രീതി എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അനൂപ് വിളിച്ചപ്പോള്‍ കോള്‍ എടുത്തില്ല. പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണുമ്പോള്‍ രണ്ടു ചീത്ത വിളിച്ചിട്ട് ആ പ്രശ്നം പരിഹരിക്കാം എന്നും കരുതി. പക്ഷെ പിന്നീട് ആ അവസരം ഒരിക്കലും എനിക്ക് കിട്ടിയില്ല.
സാധാരണ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴാണ് അവന്‍ എന്നെ വിളിക്കുക. അവന്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ച് കേള്‍ക്കും. സഹായിക്കാവുന്നത് സഹായിക്കും. സഹകരിക്കാവുന്നത് സഹകരിക്കും.
പക്ഷെ ഇപ്രാവശ്യം ഞാന്‍ അതിനു മുതിര്‍ന്നില്ല. എന്‍റെ മനസ്സില്‍ അവനോട് പകയായിരുന്നു. പിന്നെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.
അവനെന്തായിരുന്നു എന്നോട് പറയാനുണ്ടായിരുന്നത്. അറിയില്ല. ഞാന്‍ അന്ന് ആ കോള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ ……….
ഒരു നനുത്ത ദുഃഖം എന്നില്‍ അവശേഷിപ്പിച്ച് അവന്‍ കടന്നു പോയി.
dr.sreekumarbhaskaran@gmail.com