വെൽഫെയർ പാർട്ടി .
മങ്കട: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ 19 ന് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സാഹോദര്യ കേരള പദയാത്രക്ക് മെയ് 14 ന് ബുധനാഴ്ച വൈകുന്നേരം 4 30.ന് മങ്കട മണ്ഡലത്തിൽ സ്വീകരണം നൽകുന്നു. പദയാത്ര മക്കരപ്പറമ്പ് അമ്പലപ്പടിയിൽ നിന്നും ആരംഭിച്ച് കൂട്ടിലങ്ങാടിയിൽ സമാപിക്കുന്നതാണ്.
കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് പരിക്കേൽപ്പിച്ചുകൊണ്ട് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുവാൻ സംസ്ഥാനത്തെ മുഴുവൻ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സന്ദേശമുയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രസിഡണ്ട് പദയാത്ര നടത്തുന്നത്.
അടിസ്ഥാനരഹിതമായ നുണപ്രചരണത്തിലൂടെ കേവലം താൽക്കാലികമായ ലാഭത്തിനുവേണ്ടി കേരളത്തിൽ സൗഹൃദത്തോടുകൂടി ജീവിച്ചു കൊണ്ടിരിക്കുന്ന മതവിശ്വാസികൾക്കിടയിൽ സ്പർദ്ധയും അകൽച്ചയും ബോധപൂർവ്വം സൃഷ്ടിച്ചു കൊണ്ട് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മലീമസപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നാണ് പാർട്ടി ഈ പദയാത്രയിലൂടെ പൊതു സമൂഹത്തോട് ആവശ്യപ്പെടുന്നത്.
വൈകുന്നേരം ആറു മണിക്ക് കൂട്ടിലങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് ഷഫീർ ഷാ, FITU ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, പാർട്ടി മണ്ഡലം പ്രസിഡണ്ട് കെ പി ഫാറൂഖ്, ജനറൽ സെക്രട്ടറി മുഖീമുദ്ദീൻ സി എച്ച് എന്നിവർ പൊതുസമ്മേളനത്തിൽ സംസാരിക്കും.
പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്നതോടൊപ്പം വിവിധ കലാ ആവിഷ്കാരങ്ങൾ കൊണ്ട് വർണ്ണാഭവുമായിരിക്കും. ബാൻഡ് വാദ്യങ്ങൾ, കളരിപ്പയറ്റ്, ഒപ്പന, കോൽക്കളി തുടങ്ങിയ നാടൻ കലകളും പദയാത്രയിൽ അണിനിരക്കും. മണ്ഡലത്തിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും പൗരപ്രമുഖരും പദയാത്രയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രസിഡണ്ടിനെ അനുഗമിക്കുന്നതും അനുമോദനങ്ങൾ അർപ്പിക്കുന്നതുമാണ്.
പാർട്ടി സംസ്ഥാന കലാ വേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം’ പദയാത്രയുടെ ഭാഗമായി അരങ്ങേറും.
പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ. പി., ജനറൽ സെക്രട്ടറി മുഖീമുദ്ദീൻ സി. എഛ്, വൈസ് പ്രസിഡണ്ട് ഉബൈബ ടീച്ചർ, സെയ്താലി വലമ്പൂർ, ജാബിർ വടക്കാങ്ങാര എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.