ശ്രീകുമാർ ഭാസ്കരൻ.
കാൺപൂരിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്ന
വിളിയാണിത്. മദ്രാസ്സി. ഈ വിളി ഒന്നുമതി ചൊറിഞ്ഞു
വരാൻ. അപ്പോഴെല്ലാം ഞങ്ങൾ മലയാളി വിദ്യാർഥികൾ
തിരുത്തും.
“നോട്ട് മദ്രാസ്സി, കേരള.”
സാലെ മദ്രാസ്സീ… എന്ന വിളി സാധാരണ
വിദ്ധ്യാർഥികൾക്കിടയിൽ അങ്ങനെ പതിവില്ല. ചില
സംഘർഷ ഘട്ടങ്ങളിൽ മാത്രമേ ആ വിളി കേൾക്കേണ്ടി
വരാറുള്ളൂ. അതും ഇലക്ഷൻ സമയത്ത് മാത്രം. അത്
കഴിഞ്ഞാൽ പൊതുവേ എല്ലാവർക്കും സ്നേഹമാണ്.
സ്നേഹം മാത്രം. എന്നാൽ അതിന് അപവാദങ്ങളായ
സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭീകരമായ സംഭവങ്ങൾ.
ഒരു കമ്പനിയിൽ പണിയെടുക്കുന്ന ദക്ഷിണേന്ത്യൻ
പലപ്പോഴും പരസ്യമായി ബോസ്സിൽ നിന്നും
കേൾക്കേണ്ടിവരുന്ന വിളിയാണിത്. മിക്കവാറും.
സ്നേഹത്തോടെ. ചിലപ്പോൾ ശകാരത്തിന്റെ കൂടെ.
ശകാരമാണെങ്കിൽ അത് കഴിഞ്ഞും ചില പദ
പ്രയോഗങ്ങൾ ഉണ്ടാകും. അത് പറയാൻ അത്ര
ശോഭനമല്ല. അതുകൊണ്ടു ഞാൻ അത് ഒഴിവാക്കുന്നു.
ഒന്നുമല്ലെങ്കിലും നമ്മൾ ഒരു മാതൃരാജ്യത്താണല്ലോ
ജീവിക്കുന്നത്. സ്ത്രീകൾക്ക് വളരെ ആദരവ് കൊടുക്കുന്ന
ഒരു രാജ്യം. ദക്ഷിണേന്ത്യൻ ബോസ്സാണെങ്കിൽ
കീഴ്ജീവനക്കാർ രഹസ്യമായി വിളിക്കുന്നതും മറ്റൊന്നുമല്ല
സാലെ മദ്രാസ്സീ… എന്നുതന്നെ.
പൊതുവേ പാളത്താറാണ് ഉത്തരേന്ത്യൻ വേഷം.
ഒരുമാതിരി മഹാഭാരത സീരിയൽ സ്റ്റൈൽ. അല്പം
മോഡേൺ ആയിട്ടുള്ളവർ അഥവാ വിദ്ധ്യാഭ്യാസം
ഉള്ളവര്‍ പാന്റ്സ് ആണ് ധരിക്കുന്നത്. ചില
മോസ്റ്റ്മോഡേൺ യുവതാരങ്ങൾ ട്രൗസറും ധരിക്കും. ഐ.
ഐ. ടി. പശ്ചാത്തലത്തിൽ ട്രൗസർ ഒരു അപരിചിത
വേഷമല്ല. ക്യാമ്പസിൽ രാവിലെ ഓടുന്നവർ, നടക്കുന്നവർ,
സൈക്കിൾ ചവിട്ടുന്നവർ, ടെന്നീസ് കളിക്കുന്നവർ,
ഇവരെല്ലാം ട്രൗസറിൽ ആണ്. അതേ വേഷത്തിൽ
ക്യാംപസ്സിനു പുറത്തുവന്നു ചായയും കുടിക്കും.
അപ്പോൾ ഞങ്ങൾ കേരളവാലകൾ അഭിമാനപൂർവ്വം
കൈലിയോ ഒറ്റമുണ്ടോ കേരളസ്റ്റൈലിൽ ഉടുത്ത്
മടക്കിക്കുത്തിനടന്നു. അഭിമാനപൂര്‍വ്വം. അല്ലെങ്കിൽ
ധിക്കാരപൂർവ്വം. അതുകണ്ട് ചില മലയാളികളും ഞങ്ങളെ
പരിചയപ്പെടാൻ വന്നു. പരിചയപ്പെട്ടു. പിന്നീട് അവർ
ഞങ്ങളുടെ നല്ല സുഹൃത്തുക്കളുമായി.
ഞാൻ കാൺപൂരിൽ എത്തിയ അന്ന് വൈകിട്ട് തന്നെ
പാചകം ചെയ്തു തുടങ്ങി. എന്നോട് എൻറെ കൂട്ടുകാർ
സർവ്വാത്മനാ സഹകരിച്ചു. പാചകത്തിന് ഉണ്ടായിരുന്നത്
മൂന്ന് നാല് ചെറിയ അലുമിനിയം കലങ്ങളും ഒരു
മണ്ണെണ്ണ സ്റ്റൌവ്വുമായിരുന്നു. മണ്ണെണ്ണ ഒരു വിലപിടിച്ച
വസ്തുവായിരുന്നു. കാരണം ഞങ്ങൾക്ക് റേഷൻകാർഡ്
ഇല്ല. ബ്ലാക്കിൽ ഒട്ടു കിട്ടുകയുമില്ല. പിന്നെ വളരെ
ബുദ്ധിമുട്ടി ഗലിയുടെ ഉള്ളിലുള്ള ഒരു വൃദ്ധ ബ്ലാക്കിൽ
മണ്ണെണ്ണ കൊടുക്കുന്നത് കണ്ടെത്തി. മൂന്നുകിലോമീറ്റര്‍
അകലെ. പക്ഷേ റേഷൻ മണ്ണെണ്ണയുടെ അഞ്ചിരട്ടി പണം
കൊടുക്കണം. അതും ഒരു ലിറ്റർ വാങ്ങിയാൽ മുക്കാൽ
ലിറ്ററിൽ അല്പം കൂടുതൽ കിട്ടും. കാരണം
അളവുപാത്രത്തിന്റെ സൈഡ് കല്ലുകൊണ്ടിടിച്ച്
പൊട്ടിച്ചതായിരുന്നു. അളന്നെടുക്കുമ്പോള്‍ ഇരുന്നൂറ്
മില്ലിയില്‍ക്കൂടുതല്‍ പാത്രത്തിലേക്ക് തന്നെ തിരിച്ചു
വീഴും.
ഒരിക്കൽ അതിൻറെ പേരിൽ അവരോട്
അറിയാവുന്ന ഹിന്ദിയിൽ ഞാൻ ഉടക്കി. വേണ്ടത്ര
കാര്യബോധം ഇല്ലാത്തതുകൊണ്ടും
അഴിമതിക്കെതിരെയുള്ള ധാർമികരോക്ഷം
കൊണ്ടുമായിരുന്നു ആ മഹാപരാധം ഞാന്‍ ചെയ്തത്.
അതിൻറെ ഫലം ഉടൻ തന്നെ ഉണ്ടായി. അടുത്ത തവണ
മണ്ണെണ്ണക്ക് ചെന്നപ്പോൾ മദ്രാസികൾക്ക് മണ്ണെണ്ണ
തരില്ലന്നായി കിളവി. ഏറെ തർക്കിച്ചു. ഫലപ്പെട്ടിട്ടില്ല.
പിന്നെ ഹിന്ദി നന്നായി അറിയാവുന്ന സാമണ്ണനെ
കൊണ്ടുപോയി വല്യമ്മയുടെ കാല് പിടിപ്പിച്ചു.
അവിടംകൊണ്ടും തീർന്നില്ല. അന്നുമുതൽ കുറച്ചു കൂടുതൽ
തുക കൊടുക്കേണ്ടി വന്നു മുക്കാൽ ലിറ്റർ മണ്ണെണ്ണയ്ക്ക്.
എന്നും ചോറ് ആയിരുന്നു പ്രധാന ഭക്ഷണം. അരി
സേലറൈസ്. ചോറിന് പറ്റിയത്. വെന്തു കഴിഞ്ഞാൽ
പരസ്പരം ഒട്ടിപ്പിടിക്കാതെ ഓടക്കുരു പോലെ വേറിട്ട്
കിടക്കും. സാധനം വാങ്ങാന്‍ കടയിൽ പോകുന്നത്
കൊണ്ട് ഹിന്ദിയിലെ ചില അക്കങ്ങളും ചില
വാക്യങ്ങളും പഠിച്ചു. അങ്ങനെയാണ് ദസ്സിനുമുകളിൽ
പച്ചാസ്സും പച്ചീസ്സും ഉണ്ടെന്ന് മനസ്സിലായത്.
ചായക്കടയിൽ ഇതൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചായ
അവിടെയും ചായ എന്ന് തന്നെ വിളിക്കപ്പെട്ടു. നമ്മുടെ
നാട്ടിലേതുപോലെ തന്നെ.
കോടീശ്വരൻ ആയിരുന്നു കഥാപാത്രം. തമിഴൻ. നല്ല
ഒന്നാന്തരം തങ്കത്തമിഴന്‍. കന്യാകുമാരിക്കാരൻ. ജന്മനാ
ഹിന്ദിവിരോധി. നല്ല ഉയരം. കറുപ്പുനിറം.
സൗമ്യതയില്ലാത്ത മുഖം. നീണ്ട് ഷെര്‍ലോക്ക്ഹോംസിനെ
അനുസ്മരിപ്പിക്കുന്ന മുഖം. ചായക്കടയിൽ വച്ചാണ്
ഞങ്ങൾ ആദ്യമായി കോടീശ്വരനെ കാണുന്നതും
പരിചയപ്പെടുന്നതും. കോടീശ്വരൻ ഞങ്ങളുമായി പെട്ടെന്ന്
ഇണങ്ങി. മദ്രാസ്സി ബന്ധം.
പലപ്പോഴും കോടീശ്വരനെ ചായക്കടയിൽ വച്ച്
സന്ധിക്കും. അപ്പോൾ ഹിന്ദി പരമാവധി ഉപേക്ഷിക്കാന്‍
നമ്മളെ നിര്‍ബന്ധിക്കും. മിക്കവാറും കോടീശ്വരന്‍
എല്ലാവരുടെയും ചായയുടെ പൈസ കൊടുക്കും. അവന്‍
എൻ. എസ്. ഐ. അഥവാ നാഷണൽ ഷുഗർ
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്നു. നല്ല ഗ്രാൻഡ്
വാങ്ങിയാണ് പഠിച്ചുകൊണ്ടിരുന്നത്. അവൻ
ഗോസായിമാരായ സഹപാഠികളോട് ചിരിക്കില്ല,
സംസാരിക്കില്ല, സൗഹൃദം തീരെയില്ല.
ചപ്പാത്തിയും ഡാലും ഒരിക്കലും ഇഷ്ടപ്പെടാത്ത
കോടീശ്വരൻ ഒരിക്കൽ ഞങ്ങളുടെ റൂമിൽ വന്ന് ചോറ്
കഴിച്ചു. അവനത് വലിയ സംതൃപ്തി നൽകി. ഒരു
ചെറിയ സ്റ്റൗ വാങ്ങി ചോറ് വെക്കുന്നതിനെപ്പറ്റി ഞാൻ
അവനോട് പറഞ്ഞു. മറുപടി പെട്ടെന്നായിരുന്നു.
“അതുക്കു വസതിയില്ലേ”
“യെ.”ഞാന്‍ ചോദിച്ചു.
“അത് വന്ത് എനിക്ക് കുക്കിംഗ് തെരിയാത്”.
കഞ്ഞിവെക്കാൻ വലിയ കുക്കിംഗ് വൈദഗ്ധ്യം
ആവശ്യമില്ലെന്നും അതെങ്ങനെയെന്നും ഞാൻ അവനു
പറഞ്ഞു കൊടുത്തു. പക്ഷേ എന്തോ അവന് അതിനോട്
ഒട്ടും യോജിപ്പ് തോന്നിയില്ല.
ഞങ്ങൾ മട്ടൻക്കറി വെക്കുമ്പോൾ രണ്ട് കഷണവും
ഏറെ ചാറും ഒരു പാത്രത്തിൽ ആക്കി കോടീശ്വരന്
കൊടുക്കും. പ്രതിഫലമായി അവന്‍ ചായയും സമൂസയും
വാങ്ങിത്തരും. അങ്ങനെ ആ സ്നേഹബന്ധം അനസ്യൂതം
മുന്നോട്ടുപോയി.
ഒരു ദിവസം ഞാന്‍ കോളേജിൽ നിന്നും
വീട്ടിലെത്തുമ്പോൾ കീഹോളില്‍ ഒരു കുറിപ്പ്
ഉണ്ടായിരുന്നു. കോടീശ്വരന്റെ കുറിപ്പ്. ഒരു വരി.
‘ഗോയിങ് ഹോം’.
ഇത്ര പെട്ടെന്ന് അവനെന്തുപറ്റിയെന്ന് സംശയിച്ചു.
രണ്ടാഴ്ച കഴിഞ്ഞും കോടീശ്വരൻ മടങ്ങിവന്നില്ല. എൻ.
എസ്. ഐ. യിലെ ക്ലര്‍ക്കും മലയാളിയുമായ
ഞങ്ങളുടെ പൊതുസുഹൃത്ത് നന്ദകുമാര്‍ എന്ന
നന്ദുവേട്ടനോട് കോടീശ്വരനെപ്പറ്റി അന്വേഷിച്ചു.
“അവനിനി മടങ്ങിവരാൻ സാധ്യതയില്ല.” നന്ദുവേട്ടൻ
വിഷമത്തോടെ പറഞ്ഞു.
“എന്താ കാര്യം” ഞാൻ ചോദിച്ചു.
“അവൻറെ ഒരേയൊരു പെങ്ങൾ മരിച്ചു. ആത്മഹത്യ
ആയിരുന്നു.” നന്ദുവേട്ടൻ പറഞ്ഞു.
കോടീശ്വരന്റെ പെങ്ങൾ ഞങ്ങൾക്ക്
സുപരിചിതയാണ്. അവൻ ഒരുപാട് പറഞ്ഞിട്ടുണ്ട്.
പെങ്ങളെപ്പറ്റി.
കോടീശ്വരനെ ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.
അഡ്രസ് അറിയില്ല. മൊബൈൽ ഫോണും
ഒന്നുമില്ലാതിരുന്ന കാലം. എന്തിന് ലാൻഡ് ഫോൺ
പോലും വലിയ ആഡംബരത്തിന്റെയും
ധന:സ്ഥിതിയുടെയും പ്രതീകമായിരുന്ന കാലം. ആരോട്
അന്വേഷിക്കാൻ. കോടീശ്വരൻ മടങ്ങി വന്നില്ല. പിന്നീട്
ഒരിക്കലും.
കാൺപൂരിൽ വിന്‍റെര്‍ സീസണ്‍ ആണ് ഏറ്റവും
നല്ലത്. പച്ചക്കറികൾക്ക് നല്ല വില കുറവായിരിക്കും.
തണുപ്പ്കാലം ഇവിടെ വിളവെടുപ്പിന്റെ കാലമാണ്.
ഉത്തരേന്ത്യയിൽ മഞ്ഞുകാലത്തെ ട്രെയിൻയാത്ര
അവിസ്മരണീയമാണ്. എവിടെയും മഞ്ഞനിറം. കടുക്
പൂത്തുലഞ്ഞു നില്‍ക്കുന്നതാണ്. കടുകാണ് കാൺപൂർ
പ്രദേശത്തെ പ്രധാന കൃഷി. പിന്നെ ചോളവും.
ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും കഷ്ടിച്ച് മുക്കാൽ
കിലോമീറ്റർ അകലെ ചന്തയാണ്. ചന്ത അത്ര വിശാലമായ
ഒന്നല്ല. ഒരു റെയിൽവേ ട്രാക്കിന്റെ ഇരുവശത്തും
നാട്ടുകാർ അവരുടെ ഉൽപ്പന്നം വിൽക്കുന്നു. ആഴ്ചയിൽ
ഒരു ചന്ത. എല്ലാ വെള്ളിയാഴ്ചകളിലും. വേനലിൽ
ഇരുപതുരൂപ വരുന്ന തക്കാളി മഞ്ഞുകാലത്ത് രണ്ടു
രൂപയ്ക്ക് അല്ലെങ്കിൽ ഒരു രൂപയ്ക്ക് കിട്ടും.
അതുപോലെതന്നെ ഉരുളക്കിഴങ്ങ്, സവാള, മുളക്, പരിപ്പ്
അങ്ങനെ പോകുന്നു.
ചന്ത കൂടൽ ചിലപ്പോൾ അപകടവും ഉണ്ടാക്കാറുണ്ട്.
ചന്തയ്ക്ക് മുന്നിലുള്ള ട്രാക്കിലൂടെ മിക്കവാറും
അരമണിക്കൂർ ഇടവേളകളിൽ ട്രെയിൻ കടന്നു പോകും.
അതും കൽക്കരി ട്രെയിൻ. ഒരിക്കൽ അലഞ്ഞുതിരിഞ്ഞ്
നടക്കുന്ന ഒരു പശുവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ച്
രക്തമൊലിച്ച് കിടക്കുന്നത് എനിക്ക് കാണേണ്ടി
വന്നിട്ടുണ്ട്. ചന്തയിൽ വച്ച്.
ഉത്തരേന്ത്യയില്‍ പ്രാദേശിക ട്രെയിൻയാത്ര ഒരു
കാഴ്ച തന്നെയാണ്. മിക്കവാറും ട്രെയിനിന്റെ അകത്ത്
പാൽപ്പാത്രങ്ങളോ വിറക് കെട്ടുകളോ ആയിരിക്കും.
യാത്രക്കാരോ അവർ ട്രെയിനിന്‍റെ മുകളിലായിരിക്കും.
പുറത്ത്. തൊണ്ണൂറു വയസ്സുള്ള കിളവന്മാർവരെ മുകളിൽ
വലിഞ്ഞു കയറും. യാത്രക്കാർക്ക് നല്ല
സഹകരണമായതുകൊണ്ട് ഏത് പ്രായക്കാർക്കും മുകളിൽ
എത്താം. പിന്നെ കഥ പറച്ചിൽ, രാഷ്ട്രീയം, ചീട്ടുകളി
അങ്ങനെ പോകുന്നു മുകളിലത്തെ കലാപരിപാടികൾ.
ട്രെയിൻ ഏകദേശം ഇരുപതു കിലോമീറ്റർ വേഗത്തിൽ
പോകും. അതിലും എളുപ്പം സൈക്കിളിൽ
പോകുന്നതായിരിക്കും. പക്ഷേ ട്രെയിൻ യാത്രയുടെ ഒരു
മെച്ചം ആരും ടിക്കറ്റ് എടുക്കില്ല എന്നതാണ്. അതിൽ
ആർക്കും പരാതിയോ പരിഭവമോ ഇല്ല. പരാതിപ്പെട്ടിട്ടും
കാര്യമില്ല. ഇന്ത്യൻ റെയിൽവേ എന്നാൽ അവര്‍ക്ക്
‘ഹമാരാ ഗാഡി’ ആണ്. നമ്മുടെ സ്വന്തം വണ്ടിയിൽ
പോകാൻ നാമെന്തിന് ടിക്കറ്റ് എടുക്കണം എന്നാണ് ഭാവം.
ഒരിക്കൽ ടൗണിലേക്ക് പോകാൻ ചന്തയ്ക്ക്
സമീപമുള്ള കല്യാൺപൂർ റെയിൽവേ സ്റ്റേഷനിൽ ചെന്ന്
ടിക്കറ്റ് ചോദിച്ചപ്പോൾ സ്റ്റേഷൻമാസ്റ്റർ എന്നെ
അത്ഭുതത്തോടെ നോക്കിയിട്ട് ‘ആപ് മദ്രാസി ഹേ’ എന്ന്
ചോദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരുപക്ഷേ ആ
മാസം അവിടുന്ന് ടിക്കറ്റ് വാങ്ങിയ ഒരേയൊരു
യാത്രക്കാരൻ ഞാന്‍ ആയിരിക്കണം.
കല്യാൺപൂർ റെയിൽവേ സ്റ്റേഷൻ അത്ര ചെറുതല്ല.
അഞ്ഞൂറ് മീറ്റർ നീളം വരുന്ന നല്ല ഒന്നാന്തരം പ്ലാറ്റ്ഫോം
ഉള്ള സ്റ്റേഷനാണ്. വൈകുന്നേരങ്ങളിൽ അവിടെ
പൂരത്തിന്റെ ആൾക്കൂട്ടവും ഉണ്ടാകും. പക്ഷേ ഒറ്റ
ടിക്കറ്റ് പോലും ആരും എടുക്കുകയില്ല. വണ്ടി
വരുമ്പോൾ മുകളിലേക്ക് ഇടിച്ചുകയറുക എന്നതിനപ്പുറം
യാത്രയ്ക്ക് ടിക്കറ്റ് വേണമെന്ന കാര്യം ആർക്കും
അറിഞ്ഞുകൂട. ടിക്കറ്റ് ചോദിക്കാനും ആരും
ധൈര്യപ്പെടാറില്ല. കാരണം നാട്ടുകാർ യാത്ര ചെയ്യുന്നത്
ട്രെയിനിന്‍റെ അകത്തിരുന്നല്ല മറിച്ച് പുറത്തിരുന്നാണ്.
ശനി ഞായർ ദിവസങ്ങൾ തികച്ചും വിരസമാണ്.
ഈ ദിവസങ്ങളിൽ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ
നന്ദുവേട്ടന്റെ ക്വാർട്ടേഴ്സിൽ പോകും. അന്ന് നന്ദുവേട്ടൻ
വിവാഹം കഴിച്ചിട്ടില്ല. ടി. വി എന്ന വിനോധോപാദി
അവിടെയുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ്. ദൂരദർശൻ
മാത്രമേയുള്ളൂ. മിക്കവാറും ഹിന്ദിയിൽ എന്തെങ്കിലും
അവിഞ്ഞ പരിപാടി ഉണ്ടാകും. അത് കണ്ടു സമയം
കളയും.
നന്ദുവേട്ടൻ സ്വയം വെച്ച് കഴിക്കുന്ന കൂട്ടത്തിലാണ്.
അവധി ദിവസം ഞങ്ങളും അങ്ങോട്ട് പോകും. വെപ്പും
തീറ്റയുമായി കൂടും. മാംസാഹാരം പാകപ്പെടുത്തും.
മാംസം മട്ടനാണ്. പിന്നെ ബ്രഡും കട്ടൻകാപ്പിയും. നല്ല
കോമ്പിനേഷൻ. ചില ദിവസങ്ങള്‍ അങ്ങനെ അങ്ങ്
പോകും. എല്ലാ വ്യാഴാഴ്ചയും കൃത്യം ഏഴുമണിക്ക്
ഞങ്ങൾ, എന്നു പറഞ്ഞാൽ ഞാൻ, സാമണ്ണൻ, ശ്രീജിത്ത്
എന്നിവർ പതിവ് തെറ്റിക്കാതെ ക്വാർട്ടേഴ്സിൽ എത്തും.
ചിത്രഹാര്‍ കാണും. ഇതിനോടകം മാത്യു ഞങ്ങളെ വിട്ടു
ടൗണിലേക്ക് മാറിയിരുന്നു. ടൗണിലെ ജീവിതമാണ്
പലതുകൊണ്ടും മാത്യുവിന് സൗകര്യം. ടൗണില്‍ ഒരുപാട്
ഹോസ്പിറ്റലുകള്‍ ഉണ്ട്. അവിടെയെല്ലാം നഴ്സുമാര്‍
മലയാളി മങ്കകള്‍. മിക്കവാറും മദ്ധ്യതിരുവിതാംകൂര്‍
പ്രോഡക്ട്സ്. പഞ്ചസാരക്കൂനയില്‍ കയറിയ ഉറുമ്പിന്റെ
അവസ്ഥയായിരുന്നു മാത്യുവിന്റെത്.
ഒരിക്കൽ വൈകിട്ട് ഞങ്ങള്‍ നന്തുവേട്ടന്റെ
ക്വാർട്ടേഴ്സിൽ എത്തുമ്പോൾ, ക്വാർട്ടേഴ്സിന്‍റെ മുന്നിലെ
ഇഷ്ടിക വിരിച്ച മുറ്റത്തിട്ട് ഒരു യുവാവ് ഒരു
ചപ്രാസ്സിയെ തല്ലുന്നു. ആദ്യം തന്നെ അവന്‍ ചപ്രാസ്സിയെ
ചവിട്ടിമറിച്ചിട്ടു. ദൂരെനിന്നും നടന്നുവരുന്ന ഞങ്ങൾ ഇത്
കാണുന്നുണ്ട്. ചവിട്ടുകൊണ്ടുവീണ ചപ്രാസ്സിയുടെ മുഖത്ത്
അയാൾ ഷൂ ഇട്ടു വീണ്ടും ചവിട്ടി. പല പ്രാവശ്യം.
ചപ്രാസ്സിയുടെ വായില്‍ നിന്ന് രക്തം നിറഞ്ഞൊഴുകി
നിലത്തു പരന്നു.
ഞങ്ങൾ സമീപത്ത് എത്തിയപ്പോൾ അവന്‍ ചവിട്ടു
നിര്‍ത്തി. പിന്നെ ഹിന്ദിയിൽ ചെവിപൊട്ടുന്ന
തെറിവിളിച്ചു. നിലത്തുകിടന്ന ചപ്രാസ്സി
നിലവിളിച്ചുകൊണ്ട് അയാളുടെ
കാലുപിടിക്കുന്നുണ്ടായിരുന്നു. അയാൾ എന്തൊക്കെയോ
വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അത്
വ്യക്തമായി മനസ്സിലായില്ല. ഞങ്ങളെ കണ്ടപ്പോള്‍
യുവാവ് ചപ്രാസ്സിയെ വിട്ട് ബൈക്കിൽ കയറിപ്പോയി.
ചപ്രാസ്സി എണീറ്റ് വേച്ചു വേച്ച് നടന്നു പോയി. അതിനു
പുറകെ നന്ദുവേട്ടന്റെ ക്വാർട്ടേഴ്സിന് താഴെ
താമസിക്കുന്ന വീട്ടിലെ ഒരു പെൺകുട്ടി ബക്കറ്റിൽ
വെള്ളം കൊണ്ടുവന്ന് ചപ്രാസ്സിയുടെ രക്തം കിടന്ന സ്ഥലം
കഴുകി വൃത്തിയാക്കി. ഇതെല്ലാം വളരെ കുറഞ്ഞ
സമയംകൊണ്ട് കഴിഞ്ഞു.
ഞങ്ങൾ മുകളിലെത്തി നന്ദുവേട്ടനോട് കാര്യം
തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ‘താഴെയുള്ള
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അന്ന്
രാവിലെ സ്കൂളിൽ പോകുമ്പോൾ സൈക്കിളിൽ വന്ന
ചപ്രാസ്സി അവളെ നോക്കി എന്തോ കമൻറ് പാസാക്കി.
അവൾക്ക് അയാളെ നന്നായി അറിയാം. ഒരു
താൽക്കാലിക ജോലിക്കാരനാണ്. നല്ല പരിചയമുണ്ട്.
അവള്‍ ഒന്നും പറയാതെ സ്കൂളിൽ പോയി’. പിന്നീട്
അന്ന് വൈകുന്നേരം നടന്ന സംഭവമാണ് ഞങ്ങൾ കണ്ടത്.
എനിക്കത് അത്ഭുതമായിരുന്നു. പെണ്‍പിള്ളാരോട്
കമൻറ് പാസ്സാക്കൽ പുത്തരിയല്ലല്ലോ. നമ്മുടെ നാട്ടിൽ
അത് അനസ്യൂതം നടക്കുന്നു.
“ഒരു കമൻറ് പാസ്സാക്കിയതിനാണോ ഇത്രയും
ക്രൂരമായ കയ്യാങ്കളി”.
ഞാന്‍ നന്ദുവേട്ടനോട് ചോദിച്ചു.
“ അതെ.” നന്ദുവേട്ടൻ പറഞ്ഞു.
“അത് അല്പം കടന്നു പോയില്ലേ.” എനിക്ക് സംശയം.
“ഇവിടുത്തെ സദാചാരനടപടി ഇങ്ങനെയാണ്
ശ്രീരാജ്.” നന്ദുവേട്ടൻ പറഞ്ഞു.
ആ മറുപടി എന്നെ വല്ലാതെ അമ്പരപ്പിച്ചു.
ഇവിടുത്തെ സദാചാരരീതി ഇങ്ങനെയാണെങ്കിൽ….. ആ
ചിന്ത എന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
dr.sreekumarbhaskaran@gmail.com.