ജോൺസൺ ചെറിയാൻ .
സിംപിളായി ജയിച്ച് കയറാമെന്ന് കരുതിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായിട്ട് മാസം അഞ്ചായി. ഹരിയാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദാ, കോണ്‍ഗ്രസിന് പിന്നെയും തിരിച്ചടി. പത്തില്‍ ഒമ്പത് മേയര്‍ സ്ഥാനങ്ങളും ബിജെപിക്ക്. ഒന്ന് സ്വതന്ത്രനും. ഒന്നുമില്ലാത്ത കോണ്‍ഗ്രസിന് വീണ്ടും പതിവ് പല്ലവി, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്ന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും പറഞ്ഞത് ഇതേ കാര്യം തന്നെ. പക്ഷേ എന്ന് തിരിച്ചടിയായ ഭിന്നതകളും ആസൂത്രണമില്ലായ്മയുമൊക്കെ പാര്‍ട്ടിയില്‍ അതേപടി തുടരുന്നുവെന്നാണ് മേയര്‍ തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10ല്‍ അഞ്ച് സീറ്റും നേടിയപ്പോള്‍ ഹരിയാനയിലെ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് എല്ലാവരും കരുതി. മാസങ്ങളുടെ ഇടവേളയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടിരുന്ന ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ വിധിയെഴുതി. പക്ഷേ ഫലം മറിച്ചായിരുന്നു. 90ല്‍ 48 സീറ്റും ബിജെപി സ്വന്തമാക്കിയപ്പോള്‍ നല്ലൊരു മത്സരം പോലും കാഴ്ചവെക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി.