ജോണ്‍സണ്‍ ചെറിയാന്‍.
രാമേശ്വരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്കു മുന്നില്‍ ഭഗവത് ഗീതയും ബൈബിളും ഖുര്‍ആനും വച്ച് കലാമിന്റെ കുടുംബം.
അതേസമയം ഇവ പ്രതിമയ്ക്കടുത്ത് സ്ഥാപിക്കുന്നതിന് അനുമതി തേടിയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രാദേശിക ഹിന്ദു സംഘടന രംഗത്തെത്തി. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കലാം സ്മാരകത്തിലെ പ്രതിമയ്ക്കുമുന്നില്‍ ഭഗവത് ഗീത വെച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രതിമയ്ക്ക് സമീപം ഒരു ചില്ലുപെട്ടിയില്‍ ബൈബിള്‍, ഖുര്‍ആന്‍ എന്നിവ കൂടി സ്ഥാപിച്ചത്.
രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളും ഔദ്യോഗിക അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഹിന്ദു മക്കള്‍ കച്ചി നേതാവ് കെ. പ്രഭാകരനാണ് പരാതി നല്‍കിയത്. ഈ ഗ്രന്ഥങ്ങളെല്ലാം ഞാന്‍ ബഹുമാനിക്കുന്നു.
എന്നാല്‍ അനുവാദം കൂടാതെ അവ സ്മാരകത്തില്‍ സൂക്ഷിക്കുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രഭാകരന്‍ പറഞ്ഞു. കലാമിന്റെ സ്മാരകത്തില്‍ ഭഗവത് ഗീത സ്ഥാപിച്ചതിനെതിരെ വൈക്കോ നയിക്കുന്ന എം.ഡി.എംകെയും പി.എം.കെ.യും നേരത്തേ രംഗത്തെത്തിയിരുന്നു.
തിരുവള്ളുവര്‍ രചിച്ച ലോകപ്രശസ്തമായ ‘തിരുക്കുറളി’ന്റെ മുന്നില്‍ ഭഗവത് ഗീതയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്ന് വൈകോ പറഞ്ഞിരുന്നു.
ഗീതയ്ക്ക് എന്ത് മാഹാത്മ്യമാണുള്ളതെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. എല്ലാ അര്‍ഥത്തിലും കലാം ഒരു തമിഴനായിരുന്നു. അദ്ദേഹത്തിെന്റ പ്രതിമക്കു മുന്നില്‍ വയ്ക്കാന്‍ അര്‍ഹതപ്പെട്ട ഗ്രന്ഥം തിരുക്കുറളാണ്. ഭഗവദ്ഗീത വെച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നും വൈകോ ആരോപിച്ചിരുന്നു.
തമിഴ് ഇതിഹാസ ഗ്രന്ഥമായ തിരുക്കുറുളിന്റെ കോപ്പി ഉടന്‍ തന്നെ പ്രതിമയ്ക്കടുത്ത് വയ്ക്കുമെന്ന് അബ്ദുള്‍ കലാമിന്റെ കുടുംബം വ്യക്തമാക്കി. ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 27 നാണ് തമിഴ്‌നാട്ടില്‍ കലാം സ്മാരകം ഉദ്ഘാടനം ചെയ്തത്.