Wednesday, April 24, 2024
HomeEducationപോയി പറയൂ അച്ഛാ... മകള്‍ ഡോക്ടറേറ്റ് എടുത്തെന്ന്"- തിലോദകമായി മകളുടെ കുറിപ്പ്.

പോയി പറയൂ അച്ഛാ… മകള്‍ ഡോക്ടറേറ്റ് എടുത്തെന്ന്”- തിലോദകമായി മകളുടെ കുറിപ്പ്.

പോയി പറയൂ അച്ഛാ... മകള്‍ ഡോക്ടറേറ്റ് എടുത്തെന്ന്"- തിലോദകമായി മകളുടെ കുറിപ്പ്.

ജോണ്‍സണ്‍ ചെറിയാന്‍.
കഷ്ടപ്പാടുകള്‍ക്കിടയിലും മകളെ പഠിക്കാന്‍ അനുവദിച്ച, “അനക്ക് എന്തിന്റെ കേടാ മാടമ്ബ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ” എന്ന ചോദ്യത്തെ പുഞ്ചിരിയോടെ നേരിട്ട അച്ഛനുള്ള സമ്മാനമായിരുന്നു പ്രീതി  എന്ന പെണ്‍കുട്ടി കരസ്ഥമാക്കിയ ഡോക്ടറേറ്റ്. നാലുവര്‍ഷം മുന്‍പ് അന്തരിച്ച അച്ഛന്‍ മാടമ്ബിയുടെ ഓര്‍മകളുമായി പ്രീതി ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍ വൈറലാവുകയാണ്. കോഴിക്കോട് സര്‍വകലാശാലയിലെ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗത്തില്‍നിന്നാണ് പ്രീതി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
“വലതു തോളില്‍ കൈക്കോട്ടും ഇടതു കയ്യില്‍ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച്‌ ആകെ വിയര്‍ത്തു ചെളി പറ്റിയ ചുവന്ന തോര്‍ത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടില്‍ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യില്‍ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യില്‍ തന്നിട്ട് പറയും ‘ കൊണ്ടുപോയി അച്ഛന്റെ പേഴ്സില്‍ വെക്ക്’ എന്ന്.- ഇങ്ങനെ അച്ഛനെക്കുറുച്ചുള്ള ഓര്‍മകളുമായാണ് പോസ്റ്റ് ആരംഭിക്കുന്നത്.
പഠിക്കാന്‍ മിടുക്കികളായ പെണ്‍കുട്ടികള്‍ ശൈശവം കടന്ന് കൗമാരത്തിലെത്തിയപ്പോള്‍ ചിലവിനെ കുറിച്ച്‌ ആധി കൊള്ളുന്ന അച്ഛനെയും വരികളില്‍ കാണാം. നവോദയ സ്കൂളില്‍ പ്രവേശനം ലഭിച്ചതിനെ കുറിച്ചും അവിടുത്തെ ജീവിതത്തെ കുറിച്ചും പറയുന്നുണ്ട്. പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ: “ജൂണ്‍ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കോമേഴ്സ് ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വെച്ച്‌ എനിക്ക് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്..”.
പ്രീതിയുടെ പോസ്റ്റിലേക്ക്;
വലതു തോളില്‍ കൈക്കോട്ടും ഇടതു കയ്യില്‍ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച്‌ ആകെ വിയര്‍ത്തു ചെളി പറ്റിയ ചുവന്ന തോര്‍ത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടില്‍ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യില്‍ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യില്‍ തന്നിട്ട് പറയും ‘ കൊണ്ടുപോയി അച്ഛന്റെ പേഴ്സില്‍ വെക്ക്’ എന്ന്.
പഠിക്കാന്‍ മിടുക്കികളായിരുന്ന പെണ്മക്കള്‍ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോള്‍ ചിലവിനെ കുറിച്ചോര്‍ത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്കൂള്‍ പ്രവേശനം ലഭിക്കുന്നത്. ‘ പോവാം അല്ലേ മോളെ ..’. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളില്‍ ചിലര്‍ അച്ഛനോട് ചോദിച്ചു ‘ അനക്ക് എന്തിന്റെ കേടാ മാടമ്ബ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..’.അച്ഛന്‍ പക്ഷെ പുഞ്ചിരിച്ചു. പിന്നീടങ്ങോട്ട് ഏഴു വര്‍ഷം സ്വര്‍ഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാന്‍  പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികള്‍ക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആര്‍ത്തിയോടെ തിന്നു.
എല്ലാ മാസവും ക്ലാസ് ടീച്ചര്‍ സഞ്ചയികയിലേക്കുള്ള കാശ് ചോദിക്കുമ്പോള്‍ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ സന്ദര്‍ശന ദിനത്തില്‍ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛന്‍ എന്റെ കയ്യില്‍ വെച്ച്‌ തരുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ വീണ്ടും പരിഹസിച്ചു. ‘ മാടമ്ബ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് …പിള്ളേര് പഠിച്ച്‌ പഠിച്ച്‌ ഡോക്ടറേറ്റ് എടുക്ക്വോ …’ജൂണ്‍ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കോമേഴ്സ് ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വെച്ച്‌ എനിക്ക് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്…
RELATED ARTICLES

Most Popular

Recent Comments