ഷിജി അനൂപ്. (Street Light fb group)
മാഞ്ഞു പോയിന്നെൻ വഴികളും കൈവഴികളും
ഒഴുക്കു നിലച്ചൊരീ നെഞ്ചകം
കൊതിക്കുന്നുണ്ടിന്നേറെ
ആർത്തിയോടെത്തി പിടിക്കുവാൻ
പടിഞ്ഞാറലതല്ലുമെൻ പ്രാണനെ
അണപൊട്ടിയൊഴുകിയാ
പുഴയുടെ വേദന
പ്രിയ വേനലേ…
തരിക നീയെനിക്കു ശാപമോക്ഷം
എന്നാ ആത്മാവു നീ കൈ കൊള്ളുക
ആ വിരൽ തുമ്പിൽ തൂങ്ങി
മേലേ – കുതിച്ചുയർന്നൊരു
മേഘ സ്വരൂപിണീയാവണമെനിക്ക്
നട്ടുനനച്ചിട്ടും കരിഞ്ഞു പോയ
സ്വപ്നങ്ങൾക്ക് മേൽ
തുളളി തുളളിയായ് പെയ്തിറങ്ങണം
ആർത്തലക്കുന്ന പ്രാണന്റെ
തിരകളിലലിഞ്ഞു ചേരണം
കാട്ടുമരത്തിൻ ഇലച്ചാർത്തിൽ
പെയ്തൂർന്നിറങ്ങിയൊഴുകുമ്പോൾ
തട്ടി തടയുന്ന കൈത്തോടാവണം
ഒരു പാട്ടുമൂളിയൊഴുകും
വഴിയിലായ് പൂക്കുന്ന
കടമ്പിൻ ചുവട്ടിലൊന്നണയണം
പൂക്കളായ് പൊഴിയുന്ന പ്രണയം
നെഞ്ചിലേറ്റു വാങ്ങണം
പിന്നെയാവേരുകൾ നൂണ്ടു കടന്ന്
ഒരു വായാടിപ്പെണ്ണായോടി മാറണം
വിട പറയാനടി വെച്ച വസന്തം
വീണ്ടും വിടർത്തിമണ്ണിൽ
വീണ്ടുമൊരു പുഴയായ് ഒഴുകണം
വേനലിൽ മരിക്കണം
പ്രപഞ്ചമൊട്ടാകെ മഴപ്പെയ്ത്തിന്റെ
ഉത്സവമാക്കാൻ
നിന്നിലലിയാനൊരു
മഴപ്പെണ്ണായ് ജനീക്കണം..