Wednesday, June 18, 2025
HomeSTORIESനേശേ ബലസ്യേതി ...

നേശേ ബലസ്യേതി …

ശ്രീ കുമാർ ഭാസ്കരൻ.

കാൺപുരില്‍ തണുപ്പ് ക്രമേണ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബര്‍ ആയി. മഞ്ഞുകാലത്തിന്റെ തുടക്കം. ആളുകള്‍ സ്വെറ്ററിലേക്ക് ചുരുണ്ടുകൂടിത്തുടങ്ങി. തണുപ്പ് നല്ലതാണ്. ഒരുമാതിരിപ്പെട്ട എല്ലാവർക്കും. ഒരുപാട് ഗുണങ്ങൾ തണുപ്പുകാലത്തുണ്ട്. അതിൽ പ്രധാനം രോഗങ്ങൾ ഏറ്റവും കുറവുള്ള കാലമാണത് എന്നതാണ്. കൂടാതെ ആളുകൾ ശാരീരികമായും മെച്ചപ്പെടുന്ന കാലം. തണുപ്പുകാലത്താണ് ഉത്തരേന്ത്യയിൽ വിളവെടുപ്പു നടക്കുന്നത്. അതുകൊണ്ട് മാർക്കറ്റിൽ സാധനങ്ങൾക്ക് നല്ല വില കുറവായിരിക്കും.
പൊതുവേ ഉത്തരേന്ത്യൻ ജീവിതശൈലിയില്‍ കാലാവസ്ഥയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഉത്തരേന്ത്യൻ ജനതയുടെ ജീവിതചര്യയും ആഹാരവും എല്ലാം രൂപപ്പെടുത്തിയിരിക്കുന്നത് കാലാവസ്ഥയുടെ അടിസ്ഥാനത്തിലാണ്.
ചൂടുകാലത്ത് ഏറ്റവും കൂടുതൽ ചിലവാകുന്നത് തൈരാണ്. ഏതു മുക്കിലും മൂലയിലും ലെസ്സി ലഭ്യമാണ്. വേനൽക്കാലത്ത് താൽക്കാലികമായി തട്ടുണ്ടാക്കി മൺകലത്തിൽ തൈരുമായി വഴിയോരങ്ങളിൽ ഇരിക്കുന്ന ആളുകളെ ധാരാളമായി നമുക്ക് കാണാം. ശരീരചൂട് കുറയ്ക്കുന്ന ഒന്നാണ് ലെസ്സി. അതീവ രുചികരവും. ലെസ്സിയില്‍ പ്രധാന ചേരുവ തൈരും പഞ്ചസാരയുമാണ്. തൈരിന്റെ പുളിയും പഞ്ചസാരയുടെ മധുരവും ഒക്കെച്ചേർന്ന ഒരു രുചി. വെണ്ണയുടെ അംശം അതില്‍ കൂടുതലായിരിക്കും. ലെസ്സിക്ക് പൊതുവേ എരുമപ്പാലിന്റെ തൈരാണ്‌ ഉപയോഗിക്കുന്നത്. എരുമപ്പാലിന് കൊഴുപ്പ് കൂടുതലാണ്.
പാൽ വലിയ പരന്ന മൺചട്ടികളിൽ ഉറയൊഴിച്ച് കട്ടിത്തൈര് ഉണ്ടാക്കി വിൽപ്പനയ്ക്ക് പ്രാദേശിക ക്ഷീരകർഷകർ കൊണ്ടുവരും. അല്പം പോലും വെള്ളം ചേർക്കാതെ. കറന്നെടുക്കുന്ന പാലിൽ അല്പം പോലും വെള്ളം ചേർക്കാതെ മൺചട്ടികളിൽ ഉറ ഒഴിക്കും. പാലിലെ ഉള്ള ജലാംശം മൺചട്ടി വലിച്ചെടുത്തിരിക്കും. പിന്നീട് കിട്ടുന്ന തൈര് ആവശ്യക്കാർക്ക് വലിയ സ്പൂണ്‍ ഉപയോഗിച്ച് പൂളിയെടുത്ത് കൊടുക്കും. അല്പം പോലും വെള്ളമില്ലാത്ത തൈര്. അത് വേണമെങ്കിൽ ഒരു പേപ്പറിൽ പൊതിഞ്ഞു കൊണ്ടുപോകാം.
എന്നാല്‍ മഞ്ഞുകാലത്ത് പ്രധാനം ബദാം പാലാണ്. എരുമപ്പാൽ പരന്ന വലിയ ലോഹച്ചട്ടിയില്‍ കല്‍ക്കരിക്കനലിന്റെ മുകളിൽ വച്ചിരിക്കും. അത് തിളച്ചു മറിഞ്ഞ് കുറുകിക്കൊണ്ടിരിക്കും. അതിൽ ബദാം അരച്ചു ചേർത്ത് പഞ്ചസാരയിട്ട് ഗ്ലാസുകളിൽ പകര്‍ന്നു തരും. വലിയ തൂണിഗ്ലാസ്സുകളില്‍. വളരെ രുചികരമായ ഒന്നാണ് ബദാം പാൽ.
മഞ്ഞുകാലത്ത് സാധാരണ ഞങ്ങൾ വൈകുന്നേരങ്ങളിൽ ഇടയ്ക്കൊക്കെ ബദാംപാൽ കഴിക്കാൻ പോകും. അന്ന് രാവിലെ ചായ കുടിക്കില്ല. ആ പൈസ കൂടി ചേർത്തുവച്ചാണ് വൈകിട്ട് ബദാംപാല്‍ കഴിക്കുന്നത്. വൈകുന്നേരം ആവുമ്പോഴേക്കും ബദാംപാലിന് കട്ടിയും രുചിയും കൂടുതലായിരിക്കും. രാവിലെ മുതൽ നല്ല കൽക്കരിത്തീയിൽ കിടന്ന് തിളച്ച് മറിഞ്ഞു കുറുകുന്ന പാലാണത്. അതിന് ചന്ദനത്തിന്റെ നിറമാകുമ്പോൾ, അതിൽ ഒരു ഗ്ലാസ് മതി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാൻ. അതുകൊണ്ട് തന്നെ വീട്ടുകാരുടെ സാമ്പത്തിക റേഷനെ ആശ്രയിച്ചു ജീവിക്കുന്ന പി. ജി. വിദ്യാർത്ഥികളായ ഞങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിൽ ബദാംപാലിനുള്ള സ്ഥാനം വളരെ വലുതായിരുന്നു.
മഞ്ഞുകാലത്തിന്റെ തുടക്കത്തില്‍, സെപ്റ്റംബര്‍ മുതല്‍ സാധനങ്ങളുടെ വില കുറഞ്ഞു വരും. ഏകദേശം ഡിസംബർ ആകുമ്പോഴേക്കും സാധനവില പ്രത്യേകിച്ച് പച്ചക്കറികളും പഴവർഗങ്ങളും വളരെ ആദായത്തിൽ കിട്ടും. വേനലിൽ ഇരുപതു രൂപ വിലയുള്ള ഒരുകിലോ തക്കാളി മഞ്ഞുകാലത്ത് കേവലം അമ്പതു പൈസയ്ക്ക് കിട്ടും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിലെ ഈ വിലയ്ക്ക് ഇപ്പോഴും വലിയ വ്യത്യാസം വന്നിട്ടുണ്ടാകില്ല. കാരണം ഇപ്പോള്‍ രണ്ടായിരത്തി ഇരുപത്തിനാലില്‍ കര്‍ണാടകയില്‍ കര്‍ഷകര്‍ ഒരുപെട്ടി അതായത് പതിനാലു കിലോ തക്കാളിക്ക് അഞ്ചു രൂപ കിട്ടാത്തതില്‍ പ്രധിഷേധിച്ചാണ് ലോഡുകണക്കിന് തക്കാളി ട്രാക്ടറില്‍ കൊണ്ടുവന്ന് റോഡ്‌ സൈഡില്‍ മറിക്കുന്നത്.
അതുപോലെ ഉരുളക്കിഴങ്ങിന് രണ്ട് രൂപ സവാളയ്ക്ക് ഒരു രൂപ അങ്ങനെ പോകുന്നു സാധനങ്ങളുടെ കിലോ വില. മഞ്ഞുകാലത്ത് ധാരാളമായി എത്തുന്ന ഒന്നാണ് പേരയ്ക്ക. ഒരു കിലോ പേരക്കായ്ക്ക് കേവലം ഒരു രൂപ മാത്രമാണ് അപ്പോഴത്തെ വില. അതുകൊണ്ടുതന്നെ ശാരീരികമായി മെച്ചപ്പെടുന്ന കാലം ആണ് തണുപ്പുകാലം. കുളി ഒഴിവാക്കുന്ന കാലം. ഉത്തരേന്ത്യൻ ജീവിതശൈലിയിൽ തണുപ്പുകാലത്ത് കുളി എന്ന പരിപാടിയില്ല. അതിൻറെ ആവശ്യമില്ല. കാരണം ശരീരം വിയർക്കില്ല. ശരീരത്തിൽ അഴുക്കുണ്ട് എന്ന തോന്നൽ ഇല്ല. പിന്നെ കുളിയുടെ ആവശ്യമില്ലല്ലോ.
പച്ചക്കറി പഴവർഗങ്ങൾ ധാന്യങ്ങൾ എന്നിവ പോലെ തന്നെ കാൺപൂരിൽ ഇറച്ചിക്കും തണുപ്പുകാലത്ത് വില കുറവാണ്. പ്രധാനമാംസം ആടാണ് അഥവാ മട്ടണ്‍. തൊണ്ണൂറുകളിൽ കോഴി, കാട, താറാവ് എന്നിവയുടെ മാംസം അവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. പന്നി, മാട്ടിറച്ചി എന്നിവയും പൊതുജീവിതത്തിന്റെ ഭാഗമായിരുന്നില്ല. മാട്ടിറച്ചി കഴിക്കുന്നത്‌ ഒരു അപരിഷ്കൃത രീതിയായി ജനം കണ്ടിരുന്നു. അതുകൊണ്ട് മാട്ടിറച്ചി അഥവാ ബീഫ് പൊതുസ്ഥലത്ത് കാണാനുണ്ടായിരുന്നില്ല.
എന്നാൽ ബീഫ് സുലഭമായി ലഭിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. കാണ്‍പൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു സ്ഥലം. ചൌക്കമണ്ടി. അതൊരു മുസ്ലിം കോളനിയാണ്. ഒരു വലിയ കുഴിപ്രദേശം. കിലോമീറ്റർ കണക്കിന് വിസ്ത്രിതിയുള്ള ഒരു വലിയ താണപ്രദേശം. അതിൻറെ അകത്ത് നൂറുകണക്കിന് ചെറുകുടിലുകള്‍. തകര ഷീറ്റും ടാർപോളിനും വലിച്ചു കെട്ടിയ നൂറു കണക്കിന് കുടിലുകള്‍. ചൌക്കമണ്ടി അക്ഷരാർത്ഥത്തിൽ ഒരു സ്മശാനമാണ്. അവിടെ ആളുകളുടെ ഖബറിടങ്ങൾ നൂറുകണക്കിന് വരിവരിയായി നിങ്ങൾക്ക് കാണാം. അതിനുമുകളിൽ സ്വച്ഛന്ദം വിശ്രമിക്കുന്ന ധാരാളം കഴുകന്മാരെയും കാണാം. മനുഷ്യരെ അല്പം പോലും പേടിയില്ലാത്തവ. നിങ്ങൾ ആ കഴുകന്മാരുടെ അടുത്ത് ചെന്നാൽ അവ പറന്നു മാറുകയില്ല. നിങ്ങൾക്ക് അവയുടെ ഫോട്ടോ എടുക്കാം തൊട്ടുരുമ്മി നിൽക്കാം. ഒരു കുഴപ്പവുമില്ല. അത്രമാത്രം മനുഷ്യരുമായി ഇടകലർന്നു ജീവിക്കുന്നവയാണ് ചൌക്കമണ്ടിയിലെ കഴുകന്മാർ.
ചൌക്കമണ്ടിക്കുള്ളിൽ ബീഫ് സുലഭമാണ്. ഒരിക്കൽ എനിക്കൊപ്പം താമസിച്ചിരു ന്ന ജഹാംഗീർ ബീഫ് വാങ്ങാൻ പോയപ്പോള്‍ ഞാനും അവിടെ പോയിട്ടുണ്ട്. ഒരു ഇറച്ചിക്കടയെപ്പറ്റിയുള്ള എൻറെ ധാരണകളെ മാറ്റിമറിക്കുന്നതായിരുന്നു ചൌക്കമണ്ടിയിലെ ബീഫ്സ്റ്റാൾ. അത്രയും വൃത്തിയുള്ള ഒരു ഇറച്ചിക്കട അതിനുമുമ്പോ അതിനുശേഷമോ ഞാന്‍ കണ്ടിട്ടില്ല. ചൌക്കമണ്ടി പൊതുവേ വൃത്തിഹീനമായ ഒരു പ്രദേശമാണ്. അതിന്റെ അകത്ത് എപ്പോഴും മാംസം അഴുകിയ ഒരു ദുര്‍ഗ്ഗന്ധം ഉണ്ടായിരിക്കും. എന്നാല്‍ പുറത്തുള്ള വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നില്ല ഇറച്ചിക്കടയുടെ അകത്ത്.
നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ജഹാംഗീർ പ്രധാനമായും കഴിക്കുന്നത് ബീഫ് ഫ്രൈ ആണ്. നാല് കിലോ മാട്ടിറച്ചി നന്നായി ഫ്രൈ ചെയ്ത് നാട്ടിലേക്ക് ട്രെയിൻ കയറും. മൂന്നാമത്തെ ദിവസം നാട്ടിൽ എത്തുമ്പോഴേക്കും അത് അത്രയും തിന്നുതീർത്തിരിക്കും. യാത്രയിൽ ബീഫ് ഫ്രൈ മാത്രമേ കഴിക്കൂ. ഇടയ്ക്ക് ചായയും. സാമ്പത്തിക ലാഭമുണ്ട്. പിന്നെ യാത്രയ്ക്കിടയിൽ ട്രെയിനിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിൻറെ അപകടത്തെപ്പറ്റി ടെൻഷനും വേണ്ട.
ശാന്തിക്ക്ഉന്നത ബിരുദ വിദ്യാർത്ഥികളായ ഞങ്ങളോട് വലിയ ആദരവായിരുന്നു. വിദ്യയോടുള്ള ആദരവ്. കൂടാതെ ഞാന്‍ അവിടെ ചെന്നതിനു ശേഷം ഞങ്ങളുടെ ടൊയിലറ്റ്, അത് വീടിനു പുറത്താണുള്ളത്, ഉപയോഗിക്കാന്‍ ശാന്തിയെ അനുവദിച്ചിരുന്നു. അതിന്റെ നന്ദി ശാന്തി ഒരിക്കല്‍ എന്നോട് കാണിക്കുകയും ചെയ്തു.
ഒരു ദിവസം രാവിലെ ഞാന്‍ എണീറ്റപ്പോൾ എനിക്ക് ചെറിയ തൊണ്ടവേദന. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം. അന്ന് ഞാന്‍ കോളേജിൽ പോയില്ല. തൊണ്ടവേദന ഏതാനം മണിക്കൂറിനുള്ളില്‍ മാറും എന്ന് കരുതി. പക്ഷേ വൈകിട്ട് ആയപ്പോൾ വേദന കൂടി. അന്നുമുതൽ എനിക്ക് ആഹാരം കഴിക്കാൻ പറ്റാതായി. ഏകദേശം ഒന്നര ആഴ്ചത്തേക്ക്. ഞാൻ ആ വേദന കടിച്ചമർത്തി. ഒന്നും കുടിക്കാൻ പോലും പറ്റുന്നില്ല. വാ തുറക്കാൻ പോലും ബുദ്ധിമുട്ടി.
സമീപത്ത് മൂന്നു കിലോമീറ്റർ ദൂരത്തിൽ സാമാന്യം ഭേദപ്പെട്ട ഒരു ഹോസ്പിറ്റൽ ഉണ്ട്. അവിടെ നഴ്സുമാരിൽ കൂടുതലും മലയാളികളാണ്. എന്നിട്ടും അങ്ങോട്ട് പോയില്ല. ഒരിക്കൽ ഹോസ്പിറ്റലിൽ കയറി ഇറങ്ങി പോരണമെങ്കിൽ വസ്തു എഴുതി കൊടുക്കേണ്ടി വരും. അതായിരുന്നു അവിടുത്തെ സ്ഥിതി. സാമ്പത്തികപരാധീനത കാര്യമായിട്ടുള്ളതു കൊണ്ട് എന്റെ തൊണ്ടവേദനയുടെ കാര്യം കൂടെ ഉള്ളവരോട് പറഞ്ഞില്ല. പറഞ്ഞാൽ എല്ലാവരും കൂടി പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകും. പിന്നെ അതിൻറെ ചെലവ് എല്ലാവരും കൂടി വഹിക്കും. അതാണ് പതിവ്. ചുരുക്കത്തിൽ എല്ലാവർക്കും സാമ്പത്തിക ഞെരുക്കം ആവും. അതുകൊണ്ട് ഞാൻ തൊണ്ടപ്രശ്നം മറച്ചുവെച്ചു. പക്ഷെ അത് അധികനാള്‍ നീണ്ടു നിന്നില്ല.
ഒരു ദിവസം ഞാന്‍ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് യാദൃശ്ചികമായി വെള്ളം എടുക്കാൻ വന്ന ശാന്തി കണ്ടു. അവർക്ക് എന്തോ പന്തുകേട് തോന്നി. ശാന്തി ആ വിവരം സാം അണ്ണനോട് പറഞ്ഞു. അങ്ങനെ അണ്ണന്‍ വിവരം അറിഞ്ഞു. ഹോസ്പിറ്റലിൽ പോകാൻ അണ്ണന്‍ നിർബന്ധിച്ചപ്പോൾ കുറവുണ്ടെന്ന് കള്ളം പറഞ്ഞു. അന്ന് കോളേജിൽ പോകുന്നതിനു മുമ്പ് അണ്ണൻ കുറച്ചു വഴക്കു പറഞ്ഞിട്ടാണ് പോയത്. അണ്ണൻ പോയി ഏകദേശം പത്തുമണിയായപ്പോൾ വാതിലിൽ ചെറിയ ഒരു മുട്ട്.
വാതില്‍ തുറന്നു നോക്കുമ്പോൾ ഒരു സ്റ്റീൽ കപ്പിൽ നിറയെ ആപ്പിൾ കഷ്ണവുമായി ശാന്തി. ദേഷ്യമാണ് തോന്നിയത്. അണ്ണൻ ചീത്ത പറഞ്ഞു പോയിട്ട് ഒന്നര മണിക്കൂറെ ആയിട്ടുള്ളൂ. അതിന്റെ കാരണക്കാരിയാണ് മുന്നില്‍ നിൽക്കുന്നത്. അന്ന് ആദ്യമായും അവസാനമായും ഹിന്ദി അറിയാത്തതിൽ എനിക്ക് ദുഃഖം തോന്നി. അറിയാമായിരുന്നുവെങ്കിൽ ശാന്തിയെ ഞാൻ തെറികൊണ്ടഭിഷേകം നടത്തിയേനെ. ഒന്നും മിണ്ടാതെ ഒരു മയവും ഇല്ലാതെ ഞാൻ വാതില്‍ വലിച്ചടച്ചു. എൻറെ സമ്പൂർണ്ണ വിരോധവും ആ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നു. എനിക്ക് വലിയ സന്തോഷം തോന്നി. ഭാഷ അറിയില്ലെങ്കിൽ എന്ത് കണക്കിന് കൊടുത്തല്ലോ.
ഞാൻ പോയി കിടന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കതകിന് മുട്ട്. എനിക്കറിയാം അത് ശാന്തി ആയിരിക്കും. എന്നാൽ മലയാളത്തിൽ ആണെങ്കിൽപ്പോലും തെറി പറയണം. ഞാന്‍ തീരുമാനിച്ചു. തെറി ഏതു ഭാഷയിൽ ആയാലും കേൾക്കുന്നവർക്ക് മനസ്സിലാവും. മനസ്സിലാകുന്ന രീതിയില്‍ മസിലുപിടിച്ച് മയമില്ലാതെ പറയണം എന്നേയുള്ളു. ഞാൻ വാതിൽ തുറന്നപ്പോൾ മുന്നിൽ ശാന്തി. കൂടെ പിച്ചവച്ച് നടന്നു തുടങ്ങിയ മോനു. ശാന്തിയുടെ ഇളയ മകന്‍. മോനു ഞങ്ങളുമായിട്ട് നല്ല കമ്പനിയാണ്. ശാന്തിയുടെ കയ്യിൽ ആപ്പിൾ കഷ്ണങ്ങൾ അല്ല മറിച്ച് ഒരു ഗ്ലാസ് ജ്യൂസ്. ആപ്പിൾ കഷ്ണങ്ങൾ ജ്യൂസ് അടിച്ചു കൊണ്ടുവന്നിരിക്കുകയാണ്. ജ്യൂസ് അടിക്കാൻ അപ്പുറത്തെ തിവാരിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് വ്യക്തം. കാരണം ശാന്തിക്ക് മിക്സിയില്ല.
ശാന്തിയോടുള്ള എൻറെ കോപം നിമിഷാർധം കൊണ്ട് തണുത്തുറഞ്ഞു. അവരുടെ ആത്മാർത്ഥ കണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. ഞാനൊന്നും മിണ്ടാതെ ജ്യൂസ് വാങ്ങി. ശാന്തി മടങ്ങിപ്പോയി. അവരുടെ കുറുകിയ കണ്ണുകളിൽ ഒരു ചെറിയ ചിരി. വളരെ ബുദ്ധിമുട്ടി ഞാൻ ആ ജ്യൂസ് കുടിച്ചു തീർത്തു. പിന്നെ കിടന്നു. ഒന്നുറങ്ങി ഉണർന്നപ്പോൾ വേദനയ്ക്ക് അല്പം കുറവുണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സാം അണ്ണന്‍ വന്നു. കൂടെ മാത്യുവും ഉണ്ടായിരുന്നു.
വന്നപാടെ മാത്യു ഒരു ചടങ്ങ് പോലെ എന്നെ കുറെ ചീത്ത വിളിച്ചു. ഉടൻ ആശുപത്രിയിൽ പോകണമെന്നായി. വേദന നല്ല കുറവുണ്ടെന്ന് ഞാൻ കള്ളം പറഞ്ഞു. ആശുപത്രിയിൽ പോകേണ്ടതില്ല എന്ന് വാശി പിടിച്ചു. മാത്യു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ഞാന്‍ ആശ്വസിച്ചു. കൊടുംകാറ്റ് ഒഴിഞ്ഞുപോയി. പക്ഷെ ഒന്നരമണിക്കൂർ കഴിഞ്ഞ് മാത്യു മടങ്ങി വന്നു. കയ്യിൽ കുറച്ച് ക്യാപ്സ്യൂളുകള്‍. മാത്യുവിന്റെ ഒരു ബന്ധു നേഴ്സ് ടൌണില്‍ ഉണ്ടായിരുന്നു. അവരെ പോയി കണ്ട് വിവരം പറഞ്ഞ് അവന്‍ ഗുളികകളുമായി വന്നിരിക്കുകയാണ്. ആ ക്യാപ്സ്യൂളുകള്‍ എന്‍റെ പ്രശ്നത്തിനുള്ള പരിഹാരമായി.
ആ സംഭവത്തോടെ ശാന്തിയോടുള്ള എൻറെ മനോഭാവത്തിൽ മാറ്റം വന്നു. അതുവരെ ഇന്ത്യയിൽ വന്ന് ഔദാര്യം പറ്റിക്കഴിയുന്ന ഒരു നേപ്പാളി യുവതി എന്നേ കരുതിയുള്ളൂ. അവർക്ക് ചെയ്യുന്ന ഓരോ സഹായവും മനുഷ്യത്വപരമായ ഔദാര്യമായി ഞാന്‍ കരുതി. ഒരുമാതിരി അഭയാർത്ഥികളോട് കാണിക്കുന്ന മഹാമനസ്കത. ആ സ്ത്രീയെ എനിക്ക് തുല്യമായി ഞാൻ ഒരിക്കലും കണ്ടിരുന്നില്ല. അവർ ഞങ്ങളുടെ സൗഹൃദം അർഹിക്കുന്നില്ല എന്ന് പോലും ഞാൻ കരുതി. എന്നിട്ടും അവർ എന്നോട് കാലുഷ്യം കാണിച്ചില്ല. വേണ്ട സമയത്ത് ആവശ്യപ്പെടാതെ സഹായിക്കാനുള്ള മനുഷ്യത്വവും അവർക്ക് ഉണ്ടായി. അതിൽ അവർ പ്രതിഫലം പ്രതീക്ഷിച്ചില്ല. പഴയതുപോലെതന്നെ തുടർന്നും അവര്‍ പെരുമാറി. എന്നാൽ അതിനുശേഷം പുറത്തേക്ക് പോകുമ്പോൾ ശാന്തിയെ കണ്ടാൽ ഞാൻ ചിരിച്ചു തുടങ്ങി. യുദ്ധത്തിൽ പരാജയപ്പെട്ട ഒരു യോദ്ധാവിന്റെ ദയനീയമായ ചിരി. മറുപടിയായി ഇറുകിയ കണ്ണുകൾ പരമാവധി വികസിപ്പിച്ച് ശാന്തിയും ചിരിക്കും. ഒരു വിജയിയുടെ ചിരി.
കാണ്‍പൂരില്‍ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നു പോവുകയായിരുന്നു. പക്ഷേ അത് ഏറെനാള്‍ നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായാണ് വെളുപ്പ് കറുപ്പായത്. നഗരം കലാപത്തിന്റെ പിടിയിൽ അമർന്നു. ഒരു ഭൂമികുലുക്കം പോലെ അപ്രതീക്ഷിതമായിരുന്നു അത്. ജനജീവിതത്തെ ആകെ പിടിച്ചു കുലുക്കി അത് കടന്നുപോയി. ഒരുപാട് പേർക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വലിയ വേദനയും നഷ്ടങ്ങളും അത് ഉണ്ടാക്കിവെച്ചു. ഏതാനം ദിനങ്ങൾ മാത്രം നീണ്ടു നിന്ന കറുത്ത നാളുകൾ. അതായിരുന്നു കലാപം.
എങ്ങനെയാണ് കലാപം രൂപപ്പെട്ടത് എന്ന് വ്യക്തമല്ല. കലാപം, അത് അക്ഷരാർത്ഥത്തിൽ ഭീകരം തന്നെയാണ്. സിനിമയിൽ കണ്ടതും പുസ്തകങ്ങളിൽ വായിച്ചതും ആയിരുന്നില്ല യഥാർത്ഥത്തിൽ കലാപം. ഒരു കണക്കിന് പറഞ്ഞാൽ ഒരു പേപ്പട്ടി സംസ്കാരം മനുഷ്യനെ കീഴടക്കുന്ന ഭീകരമായ ഒരു അവസ്ഥയാണത്. അവിടെ ധനസ്ഥിതി പൊതുജനസമ്മതി ബുദ്ധി പാണ്ഡിത്യം പദവി കുടുംബമഹിമ വിദ്യാഭ്യാസം സംസ്കാരം ഇതൊന്നും ബാധകമല്ല.
കയ്യിൽ കിട്ടുന്ന എന്തും ആയുധമാക്കി പടവെട്ടുന്ന അല്ലെങ്കിൽ കൊല്ലുകയും ചാവുകയും ചെയ്യുന്ന മനുഷ്യർ മാത്രം. അവിടെ പലപ്പോഴും രാഷ്ട്രീയമോ ആശയമോ മതമോ മാത്രം അടിസ്ഥാനമായി വരും. ഒരു ഭാഗം മറ്റൊരു ഭാഗത്തിന് ശത്രു, മറുഭാഗം ഇവർക്കും. മനുഷ്യർ മാത്രമല്ല കലാപത്തിൽ ഇരകളാകുന്നത്. മിണ്ടാപ്രാണികളും നൂറുകണക്കിന് വെട്ടിനുറുക്കപ്പെടും. അവിടെ പ്രായമില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍വരെ ഇരകളാവും. കേവലം ഇരകള്‍.
കലാപം എവിടെ നിന്നാണ് തുടങ്ങിയത് എന്ന് വ്യക്തമല്ല. എങ്കിലും റഹ്മാനിയ മാർക്കറ്റിലേക്ക് ലോകേഷിന്റെ ഒരു കൈയ്യാള്‍ പോയിടത്ത് നിന്നും തുടങ്ങുന്നു കഥകൾ. സുഖകരമല്ലാത്ത കഥകൾ.
ലോകേഷ് ഒരു ഗാവ് ദാദ ആയിരുന്നു. അല്ലെങ്കിൽ ഒരു പ്രാദേശിക ഗുണ്ട. രാഷ്ട്രീയഗുണ്ട എന്ന് പറയുന്നതാവും കൂടുതൽ ശരി. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴും ദാദകൾക്ക് വലിയ റോളുകൾ ഉണ്ട്. ഒരു ഗ്രാമത്തിന്റെ സമ്മതീദാനാവകാശം ആർക്കു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഇവർ പറയുന്നിടത്ത് കുത്തുക എന്നത് മാത്രമാണ് ജനത്തിന്റെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം. ഈ ഗാവ് ദാദമാരെ നിലനിർത്തുന്നത് ബഡാ രാഷ്ട്രീയക്കാരാണ്. എം. പി. മാർ, എം. എൽ. എ. മാർ അങ്ങനെ പലരും. അവർക്കുമുണ്ട് ലക്ഷ്യങ്ങൾ. ഒരുത്തനെ പിടിച്ച് അവൻ ആവശ്യപ്പെടുന്ന പണം കൊടുത്താൽ പിന്നെ ആ ഗ്രാമത്തിലേക്ക് പ്രചരണത്തിനായി പോകേണ്ടി വരില്ല. ഗ്രാമത്തിലെ വോട്ടുകള്‍ തനിയെ അനുകൂലമായിക്കൊള്ളും. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് പണത്തിന്‍റെ ഒഴുക്കാണ്. പണം ഉള്ളവന് മാത്രമേ രാഷ്ട്രീയത്തിൽ പയറ്റാൻ പറ്റൂ. അതിന് അപവാദങ്ങളും ഉണ്ട്. അത് പ്രചുരപ്രചാരം നേടിയ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. അവർ ജനത്തിന് സുപരിചിതരായിരിക്കും.
ലോകേഷിന്റെ ഒരു കൈയ്യാള്‍ സാധനം വാങ്ങാൻ റഹ്മാനിയ മാർക്കറ്റിൽ പോയിടത്ത് നിന്ന് തുടങ്ങുന്നു സംഭവങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments