ശ്രീ കുമാർ ഭാസ്കരൻ.
ഞാന്‍ സ്ഥിരമായി ക്ലാസ്സില്‍ കയറുമായിരുന്നില്ല എന്നതുകൊണ്ട് ആ വംഗമങ്കയെ ഞാന്‍ നേരത്തെ കണ്ടിരുന്നില്ല. സുന്ദരിമാരെ പിന്തുണയ്ക്കാനുള്ള ഒരു വിശാലമന:സ്ഥിതി എന്നും പുരുഷകേസരികള്‍ കാണിച്ചിട്ടുണ്ട്. മണ്ടന്മാര്‍. അമിക്ഡലയുടെ ഒരു സ്വാധീനമേ. അതുതന്നെയാണ് എനിക്കും സംഭവിച്ചത്. ഞാൻ ആദ്യമേ സൂചിപ്പിച്ചുവല്ലോ ഞാൻ ക്ലാസിൽ ഒരു ബെസ്റ്റ് സ്റ്റുഡൻറ് ആയിരുന്നു. വ്യക്തമായി പറഞ്ഞാൽ വല്ലപ്പോഴും കയറുന്ന വ്യക്തി. അതുകൊണ്ട് ഈ ബംഗാളി സുന്ദരിയെ എന്നല്ല ആരെയും അങ്ങനെ ഞാൻ കണ്ടിട്ടില്ല.
എന്നാലും എന്നോട് അവള്‍ക്ക് അപരിചിതത്വം ഒന്നും തോന്നിയില്ല. ഇത്രയും നാൾ പരിചയപ്പെടാത്തതിന്റെ ഒരു പരിഭവവും അവള്‍ക്കുണ്ടായിരുന്നില്ല. ഭാഷയും ദേശവും രണ്ടായിരുന്നു എങ്കിലും വംഗസുന്ദരി കാഴ്ചയിൽ ഒരു മലയാളി മങ്കയെപ്പോലെ ആയിരുന്നു. സമ്പന്നമായ മുടി, അഞ്ചടി പൊക്കം, നല്ല കറുത്ത കണ്ണുകൾ, അങ്ങനെ പലതും.
വര്‍ഷങ്ങള്‍ക്കു ശേഷം ക്ലാസ്സില്‍ ഞാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ, എന്‍റെ ശിഷ്യകളില്‍ ചിലര്‍ സന്ദര്‍ഭവശാല്‍ എന്നോട് പറഞ്ഞു,
‘മുടി കൂടുതലുള്ളവർക്ക് ഉയരം കുറവായിരിക്കും’.
അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു. “ഉയരം കുറവുള്ള എല്ലാവർക്കും മുടി കൂടുതൽ ഉണ്ടാകുമോ”.
അവര്‍ എന്നെ തിരുത്തി. ‘അങ്ങനെയല്ല. ഉയരം കുറവുള്ള എല്ലാവർക്കും മുടി കൂടുതൽ ഉണ്ടാവണമെന്നില്ല. പക്ഷേ മുടി കൂടുതൽ ഉള്ളവർക്ക് പൊതുവേ ഉയരം കുറവായിരിക്കും.’
എന്‍റെ മനസ്സിലൂടെ ഒരുപാട് മുഖങ്ങള്‍ കടന്നുപോയി. അത്ഭുതം മുടിഞ്ഞ സുന്ദരിമാര്‍ക്ക്, അല്ലെങ്കില്‍ മുടി കൂടുതല്‍ ഉള്ള സുന്ദരിമാര്‍ക്ക് ഉയരം കുറവായിരുന്നു. പലപ്പോഴും എൻറെ ക്ലാസിലെ ശിഷ്യഗണങ്ങൾ എന്നെ അത്തരത്തിൽ ബോധവൽക്കരിക്കുന്നതിൽ മുന്നിലായിരുന്നു. ഞാൻ അവർക്ക് കൊടുക്കുന്നതിനേക്കാട്ടിലും അറിവ് അവർ പലപ്പോഴും എനിക്ക് തന്നിട്ടുണ്ട് ക്ലാസ് എടുക്കുമ്പോൾ. പണ്ട് നെഹ്റു പറഞ്ഞതുപോലെ ‘എക്സാമിനീ, എക്സാമിന്‍ ദ എക്സാമിനർ’. അതായത് പരീക്ഷാര്‍ത്ഥി പരീക്ഷകനെ പരീക്ഷിക്കുന്നു. ആ നിലയിൽ വിലപ്പെട്ട ഒരുപാട് അറിവുകൾ എന്റെ ശിഷ്യഗണങ്ങൾ എനിക്ക് തന്നിട്ടുണ്ട്.
ഒരിക്കള്‍ അവർ പറഞ്ഞു. പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് പ്രസവാനന്തരം സൗന്ദര്യം കൂടും. അത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നു. ഞാൻ മനസ്സിൽ കരുതി ആൺകുഞ്ഞുങ്ങളെ മാത്രം പ്രസവിച്ച സ്ത്രീകള്‍ ഇത് കേൾക്കാതിരിക്കട്ടെ. കേട്ടാൽ അവർ ചങ്കുപൊട്ടി ചത്തുപോകും. അവർക്ക് സൗന്ദര്യം കിട്ടിയില്ല എന്നതിലല്ല, മറിച്ച് പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് ഓരോ പ്രാവശ്യവും പ്രസവാനന്തരം സൗന്ദര്യം കൂടുന്നു എന്ന ചിന്ത അവരുടെ ഉറക്കം കെടുത്തും. എന്ത് ചെയ്യാം സുന്ദരിമാരെ ഈശ്വരൻ സൃഷ്ടിച്ചത് അര ഔണ്‍സ് അസൂയ കൂട്ടിയിട്ട് ആയിപ്പോയി.
സമ്പന്നമായ മുടിയുള്ള ആ വംഗദേശ സുന്ദരിയോട് എനിക്ക് ഒരു അനുഭാവം തോന്നി. അത് പിന്നീട് പാരയുമായി. വംഗസുന്ദരി നന്നായി ചിരിക്കുമെങ്കിലും അവൾക്ക് അറിയാവുന്ന ഒരേ ഒരു കാര്യം അത് മാത്രമാണെന്ന് താമസിയാതെ എനിക്ക് മനസ്സിലായി. അവൾക്ക് പ്രാക്ടിക്കൽ ഒന്നും ചെയ്യാൻ അറിഞ്ഞുകൂടായിരുന്നു. ഒരു നിമിഷം, എന്നിലെ പുരുഷൻ സടകുടഞ്ഞ് എണീറ്റു. പിന്നീട് ഞാനായി അവളുടെ സഹായി.
പ്രാക്ടിക്കൽ പരീക്ഷയുടെ പ്രാരംഭത്തില്‍ തന്നെ ഞാന്‍ ഡിസ്സക്ഷന്‍ തുടങ്ങിയിരുന്നു. എക്സാമിന് ഞങ്ങൾ മുപ്പത്തിനാല് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എക്സാം തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോ വിദ്യാർത്ഥിക്കും അനുവദിച്ചിട്ടുള്ള സീറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ചോദ്യപേപ്പർ ഓരോ സീറ്റിലും സീൽ ചെയ്തു വച്ചിട്ടുണ്ട്. സീറ്റ് നമ്പർ അനുസരിച്ച് എത്തിയാൽ, ചോദ്യപേപ്പർ എടുത്ത് അതിലെ ഇഷ്ടമുള്ള ചോദ്യത്തിനുള്ള പ്രാക്ടികൾ ചെയ്തു തുടങ്ങാം. ചിലര്‍ ആദ്യം സ്ലൈഡ് പ്രിപ്പറേഷൻ ചെയ്യും. ചിലർ ഡിസ്സക്ഷന്‍ ചെയ്യും. ഞാന്‍ ആദ്യം ഡിസ്സക്ഷന്‍ തുടങ്ങി. അത് എനിക്കൊരു പ്രശ്നമല്ല. അതിൻറെ എല്ലാ രീതികളും ഡിഗ്രിക്ക് തന്നെ ഞാൻ വശമാക്കിയിരുന്നു.
ഡിഗ്രി കാലഘട്ടത്തിലെ പഠനം കേവലം വിഷയത്തെ മാത്രം ആസ്പദമാക്കിയുള്ള തായിരിന്നില്ല, മറിച്ച് വ്യക്തിത്വത്തിന്റെ സമഗ്രവികസനം ലക്ഷ്യമായിട്ടുള്ളതായിരുന്നു. അതിന് തികച്ചും യോഗ്യരായ അദ്ധ്യാപകരും ഉണ്ടായിരുന്നു. ഉദാഹരണത്തിന് പ്രാക്ടിക്കൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ സൂപ്പർവൈസിങ് ടീച്ചേഴ്സ് വരും. എന്നിട്ട് ഏതെങ്കിലും ടൂള്‍ ഡിസ്സക്ഷന്‍ സെറ്റിൽ നിന്നും എടുത്തു തരാൻ പറയും. അതൊരുപക്ഷേ കാൽപല്‍ ആവാം അല്ലെങ്കിൽ ഫോഴ്സപ്സു ആവാം അല്ലെങ്കിൽ സിസ്സേഴ്സ് ആവാം. അങ്ങനെ എന്തെങ്കിലും. നാം ടൂൾ എടുത്തു കൊടുക്കുമ്പോൾ ടൂളിന്റെ പിടി കൈവശം വെച്ച് വാത്തലയുടെ ഭാഗമാണ് നീട്ടൂന്നത് എങ്കിൽ ചീത്തവിളി ഉറപ്പ്. സാധാരണ ഗതിയിൽ ദൈനംദിന ജീവിതത്തിൽ നാം അങ്ങനെയാണ് ചെയ്യാറ്. ഒരാളോട് കത്തി എടുത്തു തരാൻ പറഞ്ഞാൽ തീർച്ചയായും അയാൾ വെട്ടുകത്തിയുടെ പിടിയിൽ പിടിച്ച് വാത്തല ഭാഗം നമുക്ക് നീട്ടിത്തരും. അത് തെറ്റാണ്.
പ്രാക്ടിക്കൽ ഹാളിൽ ആര് ഏതു ടൂള്‍ ചോദിച്ചാലും വാത്തലയുടെ ഭാഗം പിടിച്ച് പിടിയുടെ ഭാഗമേ നീട്ടിക്കൊടുക്കാവൂ. ഇത് പ്രാക്ടിക്കൽ സമയത്ത് ടീച്ചേഴ്സ് നമ്മളെ പഠിപ്പിക്കും. അതിൻറെ പിന്നിൽ ഒരു വലിയ സന്ദേശം ഉണ്ട്.
ഒരിക്കൽ വിവേകാനന്ദൻ അമേരിക്കയിൽ പ്രഭാഷണപരമ്പര നടത്തുന്ന അവസരത്തിൽ, അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ അദ്ദേഹത്തെ കാണാൻ ഒരു അതിഥിയെത്തി. അവര്‍ ദീർഘനേരം സംസാരിച്ചു. അതിനുശേഷം അവർ ആഹാരം കഴിക്കാനായിരുന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കുമ്പോഴും അതിഥി വിവേകാനന്ദനോട് പല സംശയങ്ങളും ചോദിച്ച് ഉത്തരം തേടിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ അതിഥി വിവേകാനന്ദനോട് ചോദിച്ചു. ‘ഭാരതീയ സംസ്കാരവും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള വ്യത്യാസമെന്താണ്’. അവർ കത്തിയും മുള്ളും ഉപയോഗിച്ചുകൊണ്ടാണ് ആഹാരം കഴിച്ചിരുന്നത്. ഉടനെ വിവേകാനന്ദന്‍ അതിഥിയോട് ‘ആ കത്തി ഇങ്ങോട്ട് തരൂ’ എന്ന് പറഞ്ഞു. ഉടനെ അതിഥി കത്തിയുടെ പിടിയില്‍ പിടിച്ച് വാത്തലയുടെ ഭാഗം വിവേകാനന്ദന് നീട്ടിക്കൊടുത്തു. അപ്പോൾ വിവേകാനന്ദന്‍ പറഞ്ഞു. ‘ഇതുതന്നെയാണ് വ്യത്യാസം. നിങ്ങൾ നീട്ടിയ രീതിയിലായിരിക്കില്ല ഒരു ഭാരതീയൻ കത്തി നീട്ടുക. അവൻ പിടിയുടെ ഭാഗമായിരിക്കും നിങ്ങൾക്ക് നീട്ടിത്തരുന്നത്’’. അതിൽ എല്ലാം ഉണ്ടായിരുന്നു.
നാം അപകടസാദ്ധ്യത മറ്റുള്ളവര്‍ക്ക് ഉണ്ടാക്കരുത്. അത് നാം സ്വയം സ്വീകരിക്കുക. ഇത്തരത്തിലുള്ള അറിവും പ്രാക്റ്റിക്കല്‍ സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് അദ്ധ്യാപകര്‍ പകര്‍ന്നിരുന്നു.
ചെറുപ്പത്തിൽ അല്ലെങ്കിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ നമ്മിൽ സന്നിവേശിപ്പിക്കുന്ന ആശയങ്ങൾ വ്യക്തിത്വത്തിന്റെ ഭാഗമാകും. അതനുസരിച്ച് നമ്മൾ പ്രവർത്തിക്കുകയും നയിക്കപ്പെടുകയും ചെയ്യും. ജപ്പാന്റെ വിദ്ധ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രത്യേകതയും അതാണ്. എപ്പോഴും രാജ്യസ്നേഹത്തിന് അവര്‍ മുന്‍തൂക്കം കൊടുക്കും. അതുതന്നെയാണ് അവരുടെ പുരോഗതിക്കു കാരണവും. വ്യക്തിക്ക് ഉപരിയാണ് രാജ്യം എന്ന സന്ദേശം അവര്‍ കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചുകളില്‍ ജപ്പാൻ സന്ദർശിച്ച സ്വാമി തുളസീ തീർഥ അദ്ദേഹത്തിൻറെ ഒരു അനുഭവം പറയുന്നുണ്ട്.
ജപ്പാനിലെ ഭാരതീയ സമൂഹത്തിന്റെ ക്ഷണപ്രകാരം പ്രഭാഷണ പരമ്പരയ്ക്ക് അവിടെയെത്തിയതായിരുന്നു സ്വാമി. പ്രഭാഷണത്തിന്റെ ഇടവേളകളിൽ ഒരു ദിവസം അദ്ദേഹം സമീപത്തുള്ള സൈക്കിള്‍ നിർമ്മാണഫാക്ടറി സന്ദർശിക്കാൻ പോയി. അവിടെ ധാരാളം പേർ പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സൈക്കിളിന്റെ പല ഭാഗങ്ങൾ ഓരോ കൂട്ടരും ഉണ്ടാക്കുന്നു. അവസാനം അത് ഒന്നിച്ച് കൂട്ടിയോജിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. സ്വാമി സന്ദർശിക്കുന്ന സമയത്ത് സൈക്കിളിന്റെ സീറ്റ് നിർമ്മിക്കുന്ന ആളുകളുടെ സമീപത്ത് കുറച്ച് സീറ്റുകൾ കൂട്ടിയിട്ടിരിക്കുന്നു. ബാക്കി സീറ്റുകൾ അതാത് സമയത്ത് പായ്ക്ക് ചെയ്ത് മാറ്റുന്നുമുണ്ട്. സ്വാമി കൂട്ടിയിട്ടിരിക്കുന്ന സീറ്റുകൾ എടുത്തു നോക്കിയിട്ട് അവരോട് ചോദിച്ചു ‘എന്തിനാണ് ഇത് മാറ്റി ഇട്ടിരിക്കുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത.’ അപ്പോൾ പ്രവർത്തിക്കുന്ന ആളുകൾ പറഞ്ഞു. ‘അത് ഗുണനിലവാരം ഇല്ലാത്ത സീറ്റുകളാണ്. അതുകൊണ്ട് മാറ്റി ഇട്ടിരിക്കുന്നു’. സ്വാമി സീറ്റ് നോക്കിയിട്ട് അതിന്റെ അപാകത എന്താണെന്ന് മനസ്സിലായില്ല. അപ്പോൾ അവർ പറഞ്ഞു ‘അത് അങ്ങനെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ല. വിദഗ്ധനായ ഒരാള്‍ക്ക് മാത്രമേ കുഴപ്പം കണ്ടെത്താൻ പറ്റുകയുള്ളൂ. സീറ്റിന്റെ സ്പ്രിംഗ് ആക്ഷനില്‍ അല്പം കുറവുണ്ട്.’ അപ്പോൾ സ്വാമി ചോദിച്ചു. ‘അങ്ങനെയാണെങ്കിൽ, സാധാരണക്കാരൻ വാങ്ങുന്ന സൈക്കിൾ അല്ലേ, അവർക്ക് അപാകത തിരിച്ചറിയാൻ കഴിയില്ല എങ്കിൽ പിന്നെ എന്തിനാണ് ഇത് മാറ്റിയിടുന്നത്. ഇതു കൂടെ നിങ്ങൾക്ക് കയറ്റി അയച്ചു കൂടെ.’ അപ്പോൾ അവർ പറഞ്ഞു. ‘അത് പാടില്ല. നമ്മൾ ചെയ്യുന്നത് നിലവാരം കുറഞ്ഞതാണ് എന്ന് ബോധ്യമുണ്ടെങ്കിൽ അത് കയറ്റി അയക്കുന്നത് രാജ്യത്തിന് അപമാനമാണ്. ഏതെങ്കിലും കാരണവശാൽ ഒരാൾ അത് തിരിച്ചറിഞ്ഞാൽ രാജ്യത്തിന് അതൊരു കളങ്കമാകും.’
ഒരു പ്രോഡക്റ്റ് കൊണ്ട് അവരുടെ രാജ്യം അപമാനിക്കപ്പെടാൻ അവർ താല്പര്യപ്പെട്ടില്ല. അവർക്ക് കിട്ടാൻ സാധ്യതയുള്ള ലാഭമായിരുന്നില്ല അവിടെ പ്രധാനം. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ എന്തുകൊണ്ട് ഇന്നത്തെ ജപ്പാൻ ആയി എന്ന് ചോദിച്ചാൽ, അതിൻറെ ഉത്തരം ആ മറുപടിയിലുണ്ട്. ബുദ്ധിയോ സാമ്പത്തികമോ ആയിരുന്നില്ല, രാജ്യസ്നേഹമാണ് അതിൻറെ കാരണം. രാജ്യസ്നേഹം ഉള്ള ഒരു ജനതയാണ് ഒരു രാജ്യത്തിൻറെ വികസനത്തിന്റെ ആധാരം. എൻറെ കുടുംബം എന്ന് ചിന്തിക്കുന്നത് പോലെ, എൻറെ രാജ്യം എന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഒരു രാജ്യത്തിൻറെ സ്വത്ത്.
പ്രാക്ടിക്കലിന്റെ ചിട്ടവട്ടങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട് എനിക്ക് ഡിസക്ഷന്‍ എളുപ്പമായിരുന്നു. പിന്നീട് സ്ലൈഡ് പ്രിപ്പറേഷന് ഉള്ള തയ്യാറെടുപ്പായി. അപ്പോഴാണ് സ്പോട്ട് സൈറ്റിന് വേണ്ടിയുള്ള വിളി ഉണ്ടായത്. സ്പോട്ട് സൈറ്റ് എന്ന് പറഞ്ഞാൽ ഒരു ചെറുമീനിനെ ഒരു പെട്രി ഡിഷിൽ വെച്ചിരിക്കും. എൻറെ വിഷയം ഫിഷറീസ് ആയിരുന്നു. അടുത്ത് ഫിഷറീസിന്റെ ഒരു ബുക്കും വച്ചിരിക്കും. മീനുകളുടെ എല്ലാം പടവും വിശദീകരണങ്ങളും അതില്‍ ഉണ്ടാകും. ഡിഷിലിരിക്കുന്ന മീനിനെ കണ്ടിട്ട് ബുക്ക് തുറന്ന് അതിലെ പടം തിരിച്ചറിഞ്ഞ്, മീനിനെ ഐഡന്റിഫൈ ചെയ്തു വിശദീകരണം ഉത്തരക്കടലാസിൽ എഴുതിക്കൊടുക്കണം. പറയുമ്പോൾ വളരെ ലളിതമാണ്. പക്ഷേ ചെയ്യുമ്പോൾ മനസ്സിലാകും അതത്ര പന്തിയല്ല എന്ന്. കാരണം മീനിനെ കണ്ടിട്ട് ബുക്ക് തുറന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരേ പോലിരിക്കുന്ന ഒരു ഡസനിലധികം മീനിന്റെ പടങ്ങൾ. എല്ലാം വ്യത്യസ്തമാണ്. പക്ഷേ വ്യത്യാസം വളരെ സൂക്ഷ്മമാണെന്ന് മാത്രം.
എനിക്ക് ബുക്ക് നോക്കി ശരി കണ്ടെത്താൻ കഴിഞ്ഞില്ല. കണ്ണിൽ കണ്ടത് എഴുതിവെച്ചു എന്ന് മാത്രം. എനിക്ക് ഉറപ്പുണ്ടായിരുന്നു ആ സ്പെസിമന്‍ ഐഡന്റിഫിക്കേഷൻ തെറ്റിയിട്ടുണ്ടാകും എന്ന്. പിന്നെ ആകെ ഒരു ആശ്വാസം, എല്ലാവരും എൻറെ അവസ്ഥയിൽ ആയിരുന്നു എന്നതാണ്.
ഐഡന്റിഫിക്കേഷൻ കഴിഞ്ഞു വരുമ്പോൾ എൻറെ അപ്പുറത്ത് നിന്നിരുന്ന വംഗ സുന്ദരി സ്ലൈഡ് പ്രിപ്പറേഷൻ നടത്തുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി സുന്ദരിക്ക് സംഭവത്തെപ്പറ്റി ഒരു പിടിപാടും ഇല്ലെന്ന്. സുന്ദരി ആദ്യം തന്നെ കനഡാബാള്‍സം എല്ലാംകൂടി കമഴ്ത്തി ഗ്ലാസ്സ് പീസില്‍ നിറച്ചിരുന്നു. അതിനകത്ത് സെക്ഷൻ എടുത്ത ടിഷ്യൂ ഓടിക്കളിക്കുന്നു. കുന്നു പോലെ ഒഴിച്ചുകൂട്ടിയ കനഡാബാള്‍സ ത്തിന് മുകളിൽ കവർഗ്ലാസ് ഇട്ട് ഞെക്കി ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു സുന്ദരി. ഞാൻ ഇതൊക്കെ നോക്കിനിന്നു. കൂടെ എന്‍റെ സ്ലൈഡ് പ്രിപ്പറേഷൻ ചെയ്യുകയും ചെയ്തു.
സ്ലൈഡ് പ്രിപ്പറേഷൻ ചെയ്യുമ്പോൾ, ടിഷ്യു സെക്ഷന് മുകളിൽ ഒറ്റത്തുള്ളി കനഡാബാള്‍സമെ ഇറ്റിക്കാവൂ. എന്നിട്ട് അതിന്റെ മുകളില്‍ കവർഗ്ലാസ് വെച്ച് ചെറുതായി അമർത്തിയാൽ സൈഡ് റെഡി. കവർ ഗ്ലാസ് അമർത്തുമ്പോൾ ഒരു സൈഡിൽ നിന്നും പതുക്കെ അമർത്തി വരണം. അപ്പോൾ വായു കുമള ഉള്ളില്‍ കുടുങ്ങില്ല. ഇനി ഏതെങ്കിലും ചെറിയ വാതക കുമിളകൾ കവർ ഗ്ലാസ്സിനകത്ത് ഉണ്ടെങ്കിൽ, ലൈറ്റർ ഉപയോഗിച്ച് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതി. ഞാൻ പ്രാക്ടിക്കൽ എക്സാമിന് പോകുമ്പോൾ ഒരു ലൈറ്റർ കരുതിയിരുന്നു. സാമണ്ണന്റെ ഉപദേശം പ്രമാണിച്ച്. അത് എനിക്ക് പ്രയോജനപ്പെടുകയും ചെയ്തു.
വംഗസുന്ദരി ഞാന്‍ ചെയ്യുന്നത് അതിശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് എൻറെ സഹായം വേണമെന്നും അവൾ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും എനിക്ക് തോന്നി. ഞാൻ എൻറെ സ്ലൈഡ് മാറ്റിവച്ചു. സുന്ദരി ചളമാക്കിയ ഗ്ലാസ് പീസ് എടുത്ത് അധികമുള്ള കനഡാബാള്‍സം അബ്സോർപ്ഷൻ കോട്ടൺ ഉപയോഗിച്ച് തുടച്ചു നീക്കിത്തുടങ്ങി. ഈ സമയം വംഗസുന്ദരി അവളെപ്പറ്റിയും അവളുടെ ചുറ്റുപാടുകളെപ്പറ്റിയും ഒക്കെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
അവൾ തികച്ചും ഒരു ശാലീന സുന്ദരിയായിരുന്നു. ചുരിദാർ ആണ് വേഷം. തികച്ചും പാരമ്പര്യജീവിതം ഇഷ്ടപ്പെടുന്നവൾ. ആ രീതിയിൽ ജീവിക്കുന്നവള്‍. എന്തിനേറെപ്പറയുന്നു. തട്ടുപൊളിപ്പന്‍ ഹിന്ദി സിനിമകൾ കാണുകയോ ഹിന്ദി പാട്ടുകൾ കേൾക്കുകയോ അവള്‍ ചെയ്യുകയില്ല. അത്രമാത്രം ഒതുങ്ങി ജീവിക്കുന്ന ഒരു പെൺകുട്ടിയാണ് അവൾ. ഒരു കണക്കിന് നോക്കിയാൽ തട്ടുപൊളിപ്പന്‍ ഹിന്ദിപ്പാട്ടിനു പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്. സൗമ്യതയാർന്ന ശാലീനമായ ഈണമുള്ള എത്ര ഹിന്ദി പാട്ടുകൾ ഉണ്ട്. രവീന്ദ്രനാഥ ടഗോറിന്റെ നായികയുടെ ചാരുത ഞാനവളിൽ കണ്ടു. സംശയമില്ല ആധുനികതയുടെ കളങ്കം ലെവലേശം തീണ്ടാത്ത സുന്ദരിയാണവൾ. ശാലീന വംഗ സുന്ദരി. ഞാൻ മനസ്സിൽ കരുതി. മുന്‍പ് മാത്യു ലിറ്റിയെപ്പറ്റി പറഞ്ഞ പ്രയോഗം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയവള്‍. ‘ശാരോനിന്‍ തീരത്തെ ശോശന്നപ്പുഷ്പം പോലെ നിഷ്കളങ്ക’. ഞാന്‍ ഉറപ്പിച്ചു.
അപ്പോഴാണ് സ്പോട്ട് വൈവയ്ക്ക് എക്സ്റ്റേണൽ എക്സാമിനര്‍ അവിടെ എത്തിയത്. ഞാനത് കണ്ടിരുന്നില്ല. ഞാൻ ശ്രദ്ധാപൂർവ്വം വംഗസുന്ദരിയുടെ ചളം സ്ലൈഡ് നന്നാക്കിയെടുക്കുന്ന തിരക്കിലായിരുന്നു. എക്സാമിനർ എന്നെ നോക്കി. പിന്നെ അവളെ നോക്കി. പെട്ടെന്നാണ് അവൾ ഞാൻ തയ്യാറാക്കി വെച്ച എന്റെ ഒന്നാന്തരം സ്ലൈഡ് എടുത്ത് എക്സാമിനറെ കാണിച്ചത്. എക്സാമിനര്‍ അത് എടുത്ത് മൈക്രോസ്കോപ്പിൽ വെച്ച് നോക്കി തൃപ്തനായി. പിന്നെ കൈയ്യിലിരുന്ന പേപ്പറിൽ അവളുടെ രജിസ്റ്റർ നമ്പറിന് നേരെ മാർക്ക് ഇട്ടു. അവളോട് ഒന്നും ചോദിച്ചില്ല. അത്രയ്ക്ക് തൃപ്തനായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം എന്‍റെ കൈയ്യിലുണ്ടായിരുന്ന സ്ലൈഡ് വാങ്ങി നോക്കി. പിന്നീട് എന്നെ അടിമുടി ഒന്നു നോക്കിയിട്ട് സ്ലൈഡ് മേശപ്പുറത്ത് ഇട്ടിട്ട് ഒന്നും മിണ്ടാതെ പോയി. എനിക്ക് അറിയാമായിരുന്നു എൻറെ രജിസ്റ്റർ നമ്പറിന് നേരെ അദ്ദേഹം എത്ര മാർക്ക് ഇടുമെന്ന്. ഒന്നും അറിയാത്ത പാവത്തിനെപ്പോലെ അവള്‍ നിൽക്കുന്നു.
അവളുടെ കാലിൽ പിടിച്ചു നിലത്തടിച്ചു കൊല്ലാനുള്ള ദേഷ്യമാണ് അപ്പോൾ എനിക്ക് തോന്നിയത്. പക്ഷെ എക്സാം ഹാളാണ്. ഞാൻ അടങ്ങി. പക്ഷേ ഉള്ളിൽ നീറിപ്പുകയായിരുന്നു. എക്സാം തീരും മുമ്പേ ഞാൻ പുറത്തിറങ്ങി. പുറത്ത് വിറ്റുകൊണ്ടിരുന്ന മാങ്ങാണ്ടിവെള്ളം രണ്ടു ഗ്ലാസ് വാങ്ങിക്കുടിച്ചു. മാങ്ങ വലിയ മണ്‍കലത്തിൽ ഇട്ടു പുഴുങ്ങി കുത്തിഉടച്ച് കുറച്ച് ഉപ്പും മുളകുപൊടിയും മസാലയും ഇട്ട് ഉണ്ടാക്കിയിട്ടുള്ളതാണ് ഞങ്ങൾ മാങ്ങാണ്ടി വെള്ളം എന്ന് വിളിക്കുന്ന സാധനം. എരിവും ചവര്‍പ്പുമല്ലാതെ പ്രത്യേകിച്ച് യാതൊരു ടേസ്റ്റും അതിനില്ല. എന്നിട്ടും രണ്ട് ഗ്ലാസ് വാങ്ങിക്കുടിച്ചു. അത്ര ദേഷ്യം എനിക്ക് എന്നോടുതന്നെ തോന്നി. ‘വിഡ്ഢി. പറ്റിക്കപ്പെട്ടു.’ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. വിശാല മന:സ്ഥിതിക്കും ഒരു പരിധിയുണ്ട്. പക്ഷെ ആ തിരിച്ചറിവ് എനിക്കുണ്ടായപ്പോഴേക്കും വളരെ വൈകിപ്പോയിയിരുന്നു.
വംഗസുന്ദരിയോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ചതി. നയവഞ്ചകി. എനിക്ക് കിട്ടേണ്ട മാർക്ക് സൂത്രത്തിൽ അടിച്ചു മാറ്റിയവള്‍. ടാഗോറിന്റെ നായികയുടെ ചാരുതയുള്ളവള്‍. ശാലീനസുന്ദരി.
ഞാൻ നട്ടവെയിലിൽ ബഡാചൌരയിലേക്ക് വലിച്ചു നടന്നു. രണ്ടു രൂപ കൊടുത്താൽ സൈക്കിൾറിക്ഷയിൽ ഇറങ്ങാം. അതാണ് സാധാരണ പതിവ്. പക്ഷേ, അന്ന് ഞാൻ വലിച്ചുവച്ച് നടന്നു. നടക്കുമ്പോൾ ഞാൻ ഓർത്തത് ആ പഴഞ്ചൊല്ല് ആണ്. സ്ത്രീണാഞ്ച ചിത്തം, പുരുഷസ്യ: ഭാഗ്യം. സ്ത്രീയുടെ മനസ്സും പുരുഷന്റെ ഭാഗ്യവും പ്രവചിക്കാൻ സാധ്യമല്ല.
പുരുഷന്റെ ഭാഗ്യത്തെപ്പറ്റി എനിക്കറിയില്ല. പക്ഷേ ഒന്ന് ഇപ്പോൾ ബോദ്ധ്യമായി. സ്ത്രീയുടെ ചിത്തം. അത് അത്ര നന്നല്ല. എപ്പോ വേണേലും മാറിമറിയാം. കുംഭമാസത്തിലെ നിലാവ് പോലെ. അത് മനസ്സിലാക്കാൻ ഞാന്‍ അല്പം വൈകിപ്പോയി എന്ന് മാത്രം.
ബഡാചൌരയിലെത്തി ബസ്സിന് കാത്തുനിന്നില്ല. ആദ്യം കണ്ട ജഡ്ക വണ്ടിയില്‍ കയറി ഐ. ഐ. ടി. യിലെത്തി. അവിടെ എത്തുമ്പോൾ ശ്രീജിത്ത് അക്ഷമയോടെ എന്നെ കാത്തുനിൽക്കുന്നു. അവൻ ആ സമയത്ത് റിലീസ് ആയ ഒരു ഹിന്ദിസിനിമ കാണാനുള്ള തത്രപ്പാടിലാണ്. ഒരു പാട്ടുകൊണ്ട് ഉത്തരേന്ത്യന്‍ യുവതയെ ഇളക്കിമറിച്ച സിനിമ. അവനല്പം സിനിമാഭ്രാന്ത് ആ അടുത്ത സമയത്ത് ഉണ്ടായിട്ടുണ്ട്.
ശ്രീജിത്ത് ടിക്കറ്റ് റിസർവ്വ് ചെയ്തിരുന്നു. അതുകൊണ്ട് ഇരിക്കാൻ സീറ്റ് കിട്ടി. എല്ലാവരും ഒറ്റപ്പാട്ടിനായി സിനിമ കാണുന്നവർ. പാട്ട് എത്തിയ സമയം, തീയേറ്റര്‍ പൂരപ്പറമ്പായി. വർണ്ണക്കടലാസുകള്‍ അന്തരീക്ഷത്തിൽ നിറഞ്ഞു. ചില്ലറത്തുട്ടുകൾ സ്ക്രീനിലേക്ക് വാരിയെറിയുന്നു. പെട്ടെന്ന് ഒരു ഗ്യാങ്ങ് സ്ക്രീനിനു മുന്നിലുള്ള പ്ലാറ്റ്ഫോമിൽ കയറി ഡാൻസ് കളിക്കാൻ തുടങ്ങി. തട്ടുപൊളിപ്പന്‍ ഡാന്‍സ്. അല്പം കഴിഞ്ഞ് അവർ തിയേറ്ററിന്റെ പിന്നിലേക്ക് ഡാൻസ് കളിച്ചെത്തി. പിന്നെ വീണ്ടും മുന്നോട്ട്. അതിൽ ആണും പെണ്ണും ഉണ്ട്. എല്ലാവരും ജീൻസും ഇറുകിയ ടീഷർട്ടും ധരിച്ചവർ.
അതിൽ അധികം ഉയരമില്ലാത്ത മുടി മുകളിലേക്ക് അലസമായി വാരിക്കെട്ടി വെച്ചിരുന്ന ഒരുത്തി അട്ടഹസിച്ചു പാട്ടുപാടി ഡാൻസ് കളിച്ച് സമീപത്തുകൂടി പിന്നിലേക്ക് പോയപ്പോൾ, പരിചിതമായ ഒരു സെന്റിന്റെ മണം. ഞാൻ ഒന്ന് ആലോചിച്ചു. പെട്ടെന്ന് മനസ്സിലായി. എനിക്ക് വിശ്വാസം വന്നില്ല. എൻറെ ഊഹം തെറ്റിയതാവാനാണ് സാധ്യത. എങ്കിലും ആ സെന്റിന്റെ മണം?.
ഡാൻസ് കളിച്ചു മുന്നിലേക്ക് പോയ ഗ്യാങ്ങില്‍ ആരുടേയും മുഖം വ്യക്തമല്ല. തിയേറ്ററിനകം ആകെ ഇരുട്ടാണ്. പക്ഷെ ഞാൻ കരുതിയിരുന്നു. വീണ്ടും ഡാൻസ് കളിച്ചു പിന്നിലേക്ക് ആ ഗ്യാങ്ങ് വന്നപ്പോൾ ,എൻറെ കൈവശമുണ്ടായിരുന്ന പെന്‍ ടോര്‍ച്ച് ഞാൻ ഒന്ന് മിന്നിച്ചു. മുടി മുകളിലേക്ക് അലസമായി വാരിക്കെട്ടി വെച്ചിരുന്ന പെൺകുട്ടിയുടെ മുഖത്തേക്ക്.
എൻറെ ഊഹം തെറ്റിയില്ല. അത് അവളായിരുന്നു. ആ വംഗസുന്ദരി. ടാഗോറിന്റെ നായികയ്ക്ക് തുല്യം ചാരുതയുള്ള സുന്ദരി. തട്ടുപൊളിപ്പന്‍ സിനിമാഗാനങ്ങൾ ഒട്ടും ഇഷ്ടമില്ലാത്ത ശാലീന സുന്ദരി.
dr.sreekumarbhaskaran@gmail.com