ശ്രീ കുമാർ ഭാസ്കരൻ.
ഇതിന്റെ ഇടയിൽ എന്‍റെ ഒരു ബന്ധു കാണ്‍പൂരില്‍ വരുന്നു എന്ന് എന്നെ കത്ത് മുഖേന അറിയിച്ചു. എനിക്ക് സന്തോഷമായി. ഞാൻ എൻറെ കൂട്ടുകാരോട് ആ വിവരം പറഞ്ഞു. വരുന്ന ബന്ധുവിന് ഒരു ജോലി ആവശ്യമായിരുന്നു. ഞാൻ സാം അണ്ണനോട് പറഞ്ഞപ്പോൾ ‘നമ്മുടെ മലയാളി സമാജം പ്രസിഡണ്ടിനെ കോൺടാക്ട് ചെയ്യാം’ എന്ന് അണ്ണന്‍ പറഞ്ഞു. അതിൽ പ്രകാരം മലയാളിസമാജം പ്രസിഡന്റിനെ കാണാന്‍ തീരുമാനിച്ചു.
ഓണസമയമായിരുന്നു അത്. അതുകൊണ്ട് പ്രസിഡന്റിനെ ഓണാഘോഷത്തിന് കാണാൻ തീരുമാനിച്ചു. ഓണാഘോഷം വിശാലമായ ഒരു പരിപാടിയാണ്. മിക്കവാറും അവിടെ ഷൈൻ ചെയ്യുന്നത് ഡി. എ. വി. കോളേജ് പിള്ളേര്‍ ആയിരിക്കും. കാരണം അവരാണ് ഓണപ്പരിപാടികള്‍ നടത്തുന്നത്. ഫാന്‍സി ഡ്രസ്സ് മുതല്‍ ഗാനമേള വരെ.
കാണ്‍പൂരില്‍ ഒരു മലയാളി സമാജമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ലാൽ ബംഗ്ലോവിലും ഒരു മലയാളി സമാജം രൂപപ്പെട്ടു. ലാൽ ബംഗ്ലോ കാണ്‍പൂരില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള സ്ഥലമാണ്.
കാണ്‍പൂര്‍ മലയാളി സമാജത്തിന്റെ ആദ്യം മുതലേയുള്ള പ്രസിഡൻറ് മാത്യു ചേട്ടനാണ്. മാത്യു ഫിലിപ്പ്. നല്ല മനുഷ്യന്‍. കാണ്‍പൂര്‍ മലയാളി സമാജഅംഗം ആയ വർഗീസ് കുട്ടിയാണ് ലാൽ ബംഗ്ലോവിൽ മലയാളി സമാജം ഉണ്ടാക്കിയത്. അതിന്റെ പ്രസിഡന്റും വർഗീസ് കുട്ടി തന്നെ.
ലാൽ ബംഗ്ലോവിൽ ധാരാളം ഹോസ്പിറ്റലുകൾ ഉണ്ട്. അവിടെ ഒരുപാട് മലയാളി നേഴ്സുമാരും ഉണ്ട്. അവരൊക്കെ പ്രാർത്ഥനയ്ക്ക് ഒന്നിച്ചു കൂടാറുണ്ട്. പ്രാർത്ഥനയ്ക്ക് വരുന്ന നഴ്സുമാരെ എല്ലാംകൂടെ കൂട്ടി വർഗീസ് കുട്ടി അവിടെ ഒരു മലയാളി സമാജം ഉണ്ടാക്കി. അതാണ് ചരിത്രം.
മലയാളി അങ്ങനെയാണ്. രണ്ടു പേരുകൂടിയാല്‍ ഒരു സംഘടന. മൂന്നു പേരുകൂടിയാല്‍ രണ്ടു സംഘടന. അതാണ് മലയാളി. മലയാളി പൊളിയല്ലേ.
ഞങ്ങൾ മലയാളി സമാജത്തിന്റെ പരിപാടിക്ക് അന്ന് മാത്യു ചേട്ടനെ പരിചയപ്പെട്ടു. നല്ല ഐശ്വര്യമുള്ള മുഖം. സാം അണ്ണന്‍ മാത്യു ചേട്ടനെ എനിക്ക് പരിചയപ്പെടുത്തി. വിദ്യാർത്ഥികളോട് അദ്ദേഹത്തിന് പ്രത്യേകത മമത ഉണ്ടായിരുന്നു. വിശേഷങ്ങള്‍ ഒക്കെപ്പറയുന്ന കൂട്ടത്തില്‍ മാത്യു ചേട്ടൻ പറഞ്ഞു.
“ഇവിടെ ആദ്യമേ ഒരു മലയാളി സമാജമേയുണ്ടായിരുന്നുള്ളൂ. പിന്നീടാണ് ലാല്‍ ബംഗ്ലോവില്‍ തുടങ്ങിയത്.”
“അവിടെ ഓണഘോഷമില്ലേ” ഞാന്‍ ചോദിച്ചു.
“പിന്നെ. അടുത്ത ഞായറാഴ്ച. നമ്മള്‍ അതിനും പങ്കെടുക്കണം.” മാത്യു ചേട്ടന്‍ പറഞ്ഞു.
“അവര്‍ ഇവിടെ നിന്നും വിട്ടു പോയതാണല്ലേ.” ഞാന്‍ ചോദിച്ചു.
“അങ്ങനെ വിട്ടു പോയിട്ടൊന്നും ഇല്ല. ദാ ആ നില്‍ക്കുന്നതാണ് ലാൽ ബംഗ്ലോ മലയാളി സമാജത്തിന്റെ പ്രസിഡന്‍ട് വർഗീസ് കുട്ടി.” മാത്യു ചേട്ടന്‍ ചൂണ്ടിക്കാണിച്ചു, സ്റ്റേജിലേക്ക്. അപ്പോൾ സ്റ്റേജില്‍ വണ്ണം കൂടിയ നന്നായിട്ട് കഷണ്ടിയുള്ള ഒരു മാന്യൻ വലിയൊരു സിൽക്ക് ജുബ്ബയും കസവ് മുണ്ടും ധരിച്ച് മുറത്തിന്റെ വലിപ്പമുള്ള ഒരു ബാഡ്ജ് നെഞ്ചിൽ കുത്തി നിന്ന് അനൗൺസ് ചെയ്യുന്നു. മൈക്ക് തിന്നുന്ന ഭാവത്തിൽ.
ഞാൻ മാത്യു ചേട്ടനോട് ചോദിച്ചു. “ചേട്ടാ നിങ്ങളല്ലേ ഈ സമാജത്തിന്റെ പ്രസിഡൻറ്.”
“അതെ”. അദ്ദേഹം പറഞ്ഞു.
“അപ്പോള്‍ പരിപാടി അനൗൺസ് ചെയ്യേണ്ടത് ചേട്ടനല്ലേ”
“അതെ. പക്ഷെ ആ പന്നി മൈക്ക് എന്‍റെ കൈയ്യില്‍ തന്നിട്ട് വേണമല്ലോ അനൗൺസ് ചെയ്യാന്‍. അത് ഇനി കിട്ടത്തില്ല.”
“പുവര്‍ മാന്‍” ഞാന്‍ പതുക്കെ സാം അണ്ണനോട് പറഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കല്‍ ഷൈന്‍ ചെയ്യാവുന്ന പരിപാടിയാണ് ഓണാഘോഷം. അത് ആണുങ്ങള്‍ അടിച്ചു മാറ്റിക്കൊണ്ട് പോയി. വെള്ളം കോരാനും വിറകു വെട്ടാനും ഒരാള്‍. ഫലം തിന്നാന്‍ മറ്റൊരാള്‍.
അന്ന് ഓണാഘോഷത്തിന്‍റെ വിശിഷ്ടാതിഥി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ ആയിരുന്നു.
ക്യാപ്റ്റന്‍ ലക്ഷ്മി, സുഭാസ് ചന്ദ്ര ബോസ്സിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍, ഝാന്‍സി റാണി റെജിമെന്റിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. പാലക്കാട്ടുകാരി ലക്ഷ്മി. അവര്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം എടുത്ത ശേഷം ആണ് ഐ. എന്‍. എ. യില്‍ ചേരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അവര്‍ സാമുഹിക സേവനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചികിത്സ വേളയില്‍ കണ്ടുമുട്ടിയ സൈഗളിനെ വിവാഹം കഴിച്ചു, ലക്ഷ്മി സൈഗാള്‍ ആയി. കാണ്‍പൂരില്‍ താമസമാക്കി.
രോഗി ഡോക്ടര്‍ക്ക് മരുന്നാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. ട്രാന്‍സ് കൗണ്ടര്‍ തെറാപ്പി. ഇത് എവിടെയും കാണാം. പല രൂപത്തില്‍ പല ഭാവത്തില്‍. സുന്ദരിമാരെ പി. എ. ആക്കുന്ന ബിസിനസ് ടൈക്കൂണ്‍, സുന്ദരിമാരുള്ള ക്ലാസ്സില്‍ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകന്‍, സുന്ദരിയായ രോഗിക്ക് അനാവശ്യമായി പല ടെസ്റ്റുകള്‍ എഴുതി നിരന്തരം ഹോസ്പിറ്റലില്‍ എത്തിക്കുന്ന ഡോക്ടര്‍, ഇതെല്ലം ട്രാന്‍സ് കൗണ്ടര്‍ തെറാപ്പിയുടെ അനുര ണനങ്ങള്‍ ആണ്. ചിലപ്പോള്‍ അവിടെ പ്രണയം പൂത്തുലഞ്ഞു എന്ന് വരാം.
എന്തായാലും ക്യാപ്ടന്‍ ലക്ഷ്മിയുടെ ട്രാന്‍സ് കൗണ്ടര്‍ തെറാപ്പി വിവാഹത്തില്‍ കലാശിച്ചു എന്നാണ് ഞാന്‍ കേട്ടത്. അങ്ങനെയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം ഞാന്‍ കാണുമ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് എഴുപതിനടുത്ത് പ്രായം കാണും. ആ പ്രായത്തിലും അവര്‍ അതിസുന്ദരി ആയിരുന്നു. മുടി ബോബ് ചെയ്ത പ്രൌഢയായ സ്ത്രീ.
മലയാളിയുടെ മാതൃഭാഷാപ്രേമം അന്നാണ് എനിക്ക് മനസ്സിലായത്. ക്യാപ്ടന്‍ ലക്ഷ്മി ദീര്‍ഘകാലം ഉത്തരേന്ത്യയില്‍ ആയിരുന്നതുകൊണ്ട് മലയാളം മറന്നു പോയിരുന്നു. ഓണാഘോഷ ഉദ്ഘാടന വേളയില്‍ ലക്ഷ്മി പറഞ്ഞു.
“എനിക്ക് മലയാളം വഴങ്ങില്ല. ഞാന്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചോട്ടെ.”
ആംഗലേയത്തില്‍ ആണ് ചോദ്യം. പക്ഷെ ഞാനുള്‍പ്പെടെ ആയിരത്തോളം പേരുണ്ടായിരുന്ന വേദിയില്‍ നിന്നും ഒരാള്‍ പോലും ‘അങ്ങനെ ആയിക്കോട്ടെ’ എന്ന് പറഞ്ഞില്ല. അവസാനം ഏതാനും വാക്കുകള്‍ മലയാളത്തില്‍ തപ്പിത്തടഞ്ഞു സംസാരിച്ച് ക്യാപ്ടന്‍ ലക്ഷ്മി ഉത്ഘാടനം നിര്‍വ്വഹിച്ചു. ജീന്‍ ബാപ്ടിസ്റ്റ് ലാമാര്‍ക്കിന്റെ പരിണാമ സിദ്ധാന്തം ഞാനപ്പോള്‍ ഓര്‍മ്മിച്ചു. ‘യൂസ് ഡിസ്യൂസ്’ തിയറി.
‘ഉപയോഗിക്കന്നത് പരിപുഷ്ട്ടിപ്പെടുകയും ഉപയോഗിക്കാത്തത് ദുര്‍ബ്ബലമാവുകയും ചെയ്യും.’ ശരീര അവയവത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭാഷയുടെ കാര്യത്തിലും ആ തത്വം ശരിയാണന്ന് ക്യാപ്റ്റന്‍ ലക്ഷ്മി തെളിയിച്ചു. മാതൃഭാഷയായിട്ടും അവര്‍ മലയാളം മറന്നു പോയി.
ഓണാഘോഷത്തിരക്കില്‍ മാത്യു ചേട്ടനോട് എന്‍റെ ബന്ധുവിന്റെ ജോലിക്കാര്യം സംസാരിക്കാൻ പറ്റിയില്ല.
‘ഓണം കഴിഞ്ഞ് ഒരു ദിവസം റൂമിലേക്ക് വരൂ, നമുക്ക് സ്വസ്ഥമായി ഇരുന്നു സംസാരിക്കാം.’ മാത്യു ചേട്ടന്‍ പറഞ്ഞു. പിന്നെ മാത്യു ചേട്ടന്റെ വിസിറ്റിംഗ് കാര്‍ഡ് ഞങ്ങള്‍ക്ക് തന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഞാനും സാമണ്ണനും മാത്യു ചേട്ടന്റെ റൂമിൽ എത്തി. നല്ല റൂം. വെല്‍ ഫര്‍ണീഷിഡ്, അതിൻറെ ഒരു കോണില് ഒരു മേശയിട്ട് മാത്യു ചേട്ടൻ ഭക്ഷണം പാകം ചെയ്യുന്നു.
കാണ്‍പൂരില്‍ പൊതുവേ പുറത്ത് ഹോട്ടലുകൾ ഇല്ല. പ്രത്യേകിച്ചും ചോറ് കിട്ടുന്നത്. ഓഫീസിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരുന്നവരാണ്. ഉത്തരേന്ത്യയില്‍ ചില സ്ഥലത്ത് ഭക്ഷണം വീടുകളില്‍ പോയി ശേഖരിച്ചു ഉച്ചയ്ക്ക് വീട്ടുടമസ്ഥന് ആ ഭക്ഷണം ഓഫീസില്‍ കൊണ്ടുക്കൊടുക്കുന്നവര്‍ ഉണ്ട്. എത്ര ദൂരെയാണെങ്കിലും അഡ്രസ് തെറ്റാതെ കൃത്യസമയത്ത് അവര്‍ ഭക്ഷണം എത്തിക്കും. അതുകൊണ്ടാണ് മഹാരാഷ്ട്രയിലെ ഡബ്ബാവാലകൾ ലോകപ്രശസ്തരായത്. ഒരിക്കലും പണിമുടക്കിയിട്ടില്ലാത്തവര്‍. ഹര്‍ത്താലും ബന്ദും ബാധിക്കാത്തവര്‍. അത്ഭുതപ്പെടുത്തുന്ന വേഗതയിൽ വീടുകളിൽ നിന്നും ടിഫിൻ ബോക്സ് ശേഖരിച്ച് ഉച്ചഭക്ഷണം അതാത് ഉടമസ്ഥന്റെ ഓഫീസിൽ എത്തിക്കും. അത്ര കാര്യക്ഷമമായി സേവനം ചെയ്യുന്ന ആളുകളാണ് മഹാരാഷ്ട്രയിലെ ഡബ്ബാവാലകൾ. കാണ്‍പൂരില്‍ പക്ഷെ ആ സൗകര്യം ഇല്ല.
മാത്യു ചേട്ടന്‍ റൂമിൽ ഒരു ഹീറ്റർ വെച്ച് പാചകം ചെയ്യുകയായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍. അദ്ദേഹം ഒരു ചിക്കൻകറി വെക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അപൂർവ്വമായി എത്തുന്ന അതിഥികളെ സ്വീകരിക്കുന്ന സന്തോഷത്തിലായി അദ്ദേഹം. ഞങ്ങളെ ക്ഷണിച്ചിരുത്തി. ആഹാരം കഴിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു. ഭാഗ്യത്തിന് ഞങ്ങൾ ചെന്നതിനുശേഷമാണ് മാത്യു ചേട്ടന്‍ കുക്കറിൽ അരിയിട്ടത്. അതുകൊണ്ട് പുള്ളിക്ക് പട്ടിണി കിടക്കേണ്ടി വന്നില്ല. ഞങ്ങൾക്ക് കൂടി അരി കരുതി ഇടാൻ സാധിച്ചു. ബിരിയാണി റൈസ്. വളരെ പെട്ടെന്ന് വേവുന്ന അരിയാണ്. നാട്ടിൽ നിന്നും കൊണ്ടുവന്ന കറുകപ്പട്ടയുടെ ഇല അതേപോലെ ഇട്ടിട്ടാണ് ചിക്കൻ കറി വെക്കുന്നത്. എവിടുന്നാണ് ചിക്കൻ കിട്ടുന്നത് എന്ന് ഞാൻ ചിന്തിച്ചു. കാരണം പൊതുവേ കാണ്‍പൂരില്‍ ഞാൻ ചിക്കൻ കടകൾ കണ്ടിരുന്നില്ല. ഒരുപക്ഷെ റഹ്മാനിയ മാര്‍ക്കെറ്റില്‍ നിന്നുമാവാം.
ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ മാത്യു ചേട്ടന്‍ അദ്ദേഹത്തിന്റെ ജീവ ചരിത്രം ചുരുക്കത്തില്‍ പറഞ്ഞു.
“ഇരുപത്തിയേഴ് വർഷമായി ഞാന്‍ ഉത്തരേന്ത്യയില്‍ ആയിട്ട്. തുടങ്ങുന്നത് ഗുജറാത്തിലാണ്. ഒരു ടയർ ഫാക്ടറിയില്‍. എനിക്ക് പാരമ്പര്യമായി കിട്ടിയ ആസ്മയുടെ പ്രശ്നങ്ങളുണ്ട്. അപ്പനും അതുണ്ടായിരുന്നു. അപ്പന്‍ ഒരു കർഷകനായിരുന്നു. അക്ഷരാർത്ഥത്തിൽ കൃഷിവലൻ. കൃഷി കൊണ്ട് വലിഞ്ഞ വ്യക്തി. കുറച്ചു വയലുണ്ട്. പിന്നെ അല്പം കരപ്പുരയിടവും. എല്ലാവർഷവും വയലില്‍ വിതയ്ക്കും. ബാങ്കിൽ നിന്നും ലോണെടുത്ത്. ലോൺ തരാൻ ബാങ്കുകാർക്ക് വലിയ താല്പര്യമായിരുന്നു. വർഷാവസാനം വിളവെടുക്കുമ്പോൾ, ലോൺ പലിശകൂട്ടി അടച്ചുതീരാൻ കിട്ടുകയില്ല. എന്നാലും എല്ലാവർഷവും അപ്പൻ കൃഷിയിറക്കും. കൃഷികൊണ്ട് ഞങ്ങളുടെ ജീവിതം നടന്നു പോയി. ‘ഒരു കര്‍ഷകന് കൃഷിയല്ലാതെ എന്ത് ചെയ്യാനാണ്. ദിവസങ്ങള്‍ കടന്നുപോകണ്ടേ. വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ.’ അതായിരുന്നു അപ്പന്റെ ന്യായം. അപ്പൻ മരിക്കുമ്പോൾ നല്ലൊരു തുക ബാങ്കിൽ കടം ആയിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ തുടർപഠനം നടത്തിയില്ല. നാട് വിട്ടു. ഒരു വർഷം ഗുജറാത്തിൽ വർക്ക് ചെയ്തു. അപ്പോഴേക്കും ആസ്മയുടെ അസുഖം കലശലായി. ഡസ്റ്റ് അലര്‍ജി. ഞാൻ നാട്ടിലേക്ക് തിരിച്ചുവന്നു. കുറച്ച് ആയുർവേദ ചികിത്സയൊക്കെ ചെയ്ത് ആസ്മ ഒന്നൊതുങ്ങിയപ്പോള്‍ ഞാൻ വീണ്ടും വണ്ടി കയറി. യു. പി. യിലേക്ക്. ഇവിടെ എയര്‍ ഫോഴ്സിന്റെ ഒരു ക്യാമ്പ് ഉണ്ട്. ചക്കേരിയില്‍.”
“ആഹ്. അറിയാം.” അണ്ണന്‍ പറഞ്ഞു.
എനിക്കും അത് അറിയാം. കാരണം ക്യാംപിലുള്ള മലയാളി മനോജ് എം.എസ്സി. മാത്സിന് കാണ്‍പൂര്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തു പഠിക്കുന്നുണ്ട്. പരീക്ഷയാവു മ്പോള്‍ മനോജ് ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മനോജ് ക്യാമ്പില്‍ നിന്നും ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടി വാങ്ങി അണ്ണന് കൊടുത്തു. അണ്ണന്‍ ഉടന്‍ ഗുരു ബാജ്പേയ് സാറിനെ വിളിച്ചു. ഗുരു ഓടിക്കിതച്ചെത്തി. പിന്നെ ആഘോഷമായി. ഗുരു തന്റെ പഴയ പ്രണയത്തിന്റെ എപ്പിസോഡുകള്‍ പറഞ്ഞു തുടങ്ങി. മുന്നൂറ്റി പതിനാലാമത് പ്രാവശ്യം. അതത്രയും ആദ്യം കേള്‍ക്കുന്ന ഭാവത്തില്‍ അണ്ണന്‍ കേട്ടിരിന്നു. ഞാന്‍ ആ സമയമത്രയും ടെറസ്സില്‍ കാറ്റ് കൊണ്ട് നില്‍ക്കേണ്ടിയും വന്നു. അങ്ങനെ അണ്ണന്‍ തനിക്കു കിട്ടിയ ആ കുപ്പി സന്തോഷപൂർവ്വം ഗുരുവിന്, ഗുരുദക്ഷിണയായി കൊടുത്ത് തൃപ്തിയടഞ്ഞു
എല്ലാം കഴിഞ്ഞ് ഗുരുവിന്റെ സ്കൂട്ടെറിന്റെ ശബ്ദം അകന്നു പോയപ്പോള്‍ ഞാന്‍ താഴേക്കിറങ്ങി. അണ്ണന്‍ മുറി ക്ലീന്‍ ചെയ്യുന്ന തിരക്കിലായിരുന്നു.
“ഇത് കടുത്ത കൈയ്യായിപ്പോയില്ലേ അണ്ണാ.”ഞാന്‍ ചോദിച്ചു.
“ഏത്”
“വെറുതെയിരുന്ന മനുഷ്യനെ വിളിച്ചുവരുത്തി കുടിപ്പിച്ചു പൂസാക്കി വിട്ടത്. നല്ലൊരു കുടുംബസ്ഥനെ.”ഞാന്‍ പറഞ്ഞു.
അണ്ണന്‍ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. “വിവാഹം കഴിക്കുമ്പോള്‍ പെണ്ണാണ് സുഖം. പക്ഷെ വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞ ഒരു പുരുഷന്റെ ഏറ്റവും വല്യസുഖം അവന്റെ സുഹൃത്തുക്കളാണ്. നീയെന്തറിഞ്ഞു വിഭോ”
ഞാന്‍ അണ്ണനൊപ്പം ക്ലീന്‍ ചെയ്യാന്‍ കൂടി.
“ഇതെന്റെ ഗുരു ദക്ഷിണയാണ്. സ്പിരിറ്റ്. എല്ലാ സ്പിരിറ്റും ഹോളിസ്പിരിറ്റിന്റെ ഭാഗമാണ്.” അണ്ണന്റെ ആ ഫിലോസഫി എനിക്ക് നന്നെ പിടിച്ചു.
മാത്യു ചേട്ടന്‍ ആ ചക്കേരി എയര്‍ഫോഴ്സ് ക്യംപിനെപ്പറ്റിയാണ് പറയുന്നത്.
അന്ന് ചക്കേരിയിൽ ഉണ്ടായിരുന്ന ഒരു സോൾജിയർ, രാജീവ് കുമാർ എൻറെ അയൽക്കാരനായിരുന്നു. പുള്ളിയുടെ കൂടെയാണ് ഞാൻ കാണ്‍പൂരിലെത്തുന്നത്. പ്രാരംഭത്തിൽ അവൻറെ സാമ്പത്തിക സഹായത്തിൽ ഞാനിവിടെ ഒരു ചെറിയ റൂം എടുത്ത് താമസിച്ചു. പിന്നെ പല കമ്പനിയിലും കയറിയിറങ്ങി ബയോഡേറ്റ കൊടുത്തിട്ട് വര്‍ക്ക് പിടിച്ചു. ഓഡിറ്റിംഗ്, ഫ്രീലാന്‍സര്‍. ഇപ്പോള്‍ നല്ല രീതിയിൽ വർക്ക് പോകുന്നു.
എന്‍റെ വിവാഹം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പന്‍ മരിച്ചു. അമ്മച്ചി അതിനും മുമ്പേ പോയിരുന്നു. അപ്പന്റെ കാലം കഴിഞ്ഞപ്പോള്‍ ഞാൻ ആദ്യമേ ചെയ്തത് കിട്ടിയ വിലയ്ക്ക് വയല്‍ വില്‍ക്കുക എന്നതായിരുന്നു. വയല്‍ വിറ്റു കിട്ടിയ പൈസകൊണ്ട് ബാങ്കിൻറെ ലോൺ കൊടുത്തു തീർക്കാൻ പറ്റുമായിരുന്നില്ല. ലോൺ അത്രയും കൂടിയിരുന്നു. പലിശയും കൂട്ടുപലിശയും ഒക്കെയായി. പിന്നെ ഭാര്യയുടെ സ്വര്‍ണ്ണം എല്ലാം വിറ്റു ലോണ്‍ തീര്‍ത്തു തലയൂരി. കുറച്ച് കര ഭൂമിയുണ്ടായിരുന്നു. അവിടെ ഞാൻ റബ്ബർ വെച്ചു. അതിപ്പോ ഒരു വലിയ സഹായം ആയിട്ടുണ്ട്. യോഗ്യമായ രീതിയിൽ നോക്കിയാൽ ഒരു മാസം ജീവിച്ചു പോകാനുള്ളത് റബ്ബർ തരും. റബ്ബർ ബോർഡിൽ നിന്ന്, റബർ ടാപ്പിങ്ങിന് നമുക്ക് പരിശീലനം തന്നിരുന്നു. അതിൻറെ കത്തിയും തന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ നന്നായിട്ട് റബ്ബർ ടാപ്പ് ചെയ്യും. ഞാൻ താമസിയാതെ രണ്ടുവർഷത്തിനുള്ളിൽ ഇവിടുത്തെയെല്ലാം വൈൻഡ് അപ്പ് ചെയ്യാനാണ് ഉദ്ദേശ്യക്കുന്നത്. ഒരുപാട് കാലം ആയില്ലേ ഇവിടെ. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. കുടുംബജീവിതം അങ്ങനെ അനുഭവിച്ചിട്ടില്ല. ആകെ ഒരു മകളാണുള്ളത്, ആന്‍സി. അവളാണ് നമ്മുടെ പ്രതീക്ഷ. അവള്‍ ബി. എസ്സി. നേഴ്സിങ് ഫൈനലിയറാണ്. പാട്നയില്‍. അവളുടെ വിവാഹം ഒരു ധാരണയിൽ എത്തിയിട്ടുള്ളതാണ്. എൻറെ ഒരു അകന്ന ബന്ധവുമായിട്ട്. അത് വീട്ടുകാരുമായിട്ട് സംസാരിച്ചു ഉറപ്പിച്ചിട്ടുള്ളതാണ്. അത് അവൾക്കും അറിയാം. ഫൈനൽ എക്സാം കഴിഞ്ഞാൽ അവരുടെ വിവാഹം നടത്തണം. വരൻ ഗൾഫിലാണ്. ഗൾഫില്‍ ബി. എസ്സി. നേഴ്സിന് നല്ല ഡിമാൻഡാണ്. നല്ല ശമ്പളം കിട്ടും. അവളുടെ വിവാഹത്തിന് എന്റെ എല്ലാ സമ്പാദ്യവും മാറ്റിവെച്ചിരിക്കുകയാണ്. അവളുടെ വിവാഹം കഴിഞ്ഞാൽ പിന്നെ സ്വസ്ഥമായി. പിന്നെ നാട്ടിലെ ചെറിയ കണക്കുകൾ ഒക്കെയായി എനിക്ക് ജീവിച്ചു പോകാം. രണ്ടു പേരല്ലേ ഒള്ളു. അത്യാവശ്യം ജീവിക്കാനുള്ള റബ്ബറും ഉണ്ട്.”
ആഹാരത്തിനിടെ മാത്യു ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
“ഞാന്‍ കുറേശ്ശെ വര്‍ക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നിങ്ങടെ ബന്ധുവിന് ജോലി പ്രശ്നമല്ല എന്ന് പറഞ്ഞത്. ഓഡിറ്റർ അല്ലേ. എൻറെ കുറെ കമ്പനികൾ വിട്ടു തരാം. പൊതുവേ ഇവിടുത്തുകാർക്ക് മലയാളികളെ വലിയ താല്പര്യമാണ്. പാലക്കാടന്‍ പട്ടന്‍മാരാണ് അതിനു കാരണം. നമുക്ക് വർക്ക്ടാലൻറ് കൂടുതലുണ്ട്. അത് ശരിയാണ്. എല്ലാ സ്ഥലത്തും മലയാളി വർക്ക്ടാലൻറ് കാണിക്കുന്നുണ്ട്. അതുകൊണ്ട് ഗോസായിമാര്‍ക്ക് മലയാളികളെ എന്നും താൽപര്യമാണ്. അതിലൊക്കെ ഉപരി നമുക്ക് വല്ലാത്തൊരു വിധേയത്വ സ്വഭാവമുണ്ട്. നാട്ടിന് വെളിയിൽ വരുന്ന ഏതൊരു മലയാളിയും ലോയൽറ്റി കാണിക്കും. അവരെപ്പോഴും കമ്പനി മാനേജ്മെന്റിനോട് ഒട്ടി നിൽക്കും. അതുകൊണ്ട് ഇവിടുത്തുകാര്‍ക്ക് മലയാളികളെ വലിയ താല്പര്യമാണ്.”മാത്യു ചേട്ടന്‍ പറഞ്ഞു. അന്ന് എന്‍റെ ബന്ധുവിന് ജോലി പറഞ്ഞുറപ്പിച്ചിട്ടാണ് ഞങ്ങള്‍ തിരിച്ചു പോന്നത്.
പോരുമ്പോള്‍ ഞാന്‍ ചിന്തിച്ചു. മാത്യു ചേട്ടന്റെത് ഒറ്റമുറി. നല്ല മുറിയാണ്. പക്ഷെ അതില്‍ വെച്ച് പാചകം ചെയ്തു കഴിക്കുമ്പോള്‍ അതിന്റെ മണം വസ്ത്രങ്ങളിലോക്കെ തങ്ങി നില്‍ക്കില്ലേ, അത് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്ന് ഞാന്‍ ചിന്തിച്ചു.
ഞങ്ങള്‍ മാത്യു ചേട്ടന്റെ മുറി വിട്ടിറങ്ങുമ്പോള്‍, അപ്പോഴും ചിക്കന്റെ ഗന്ധം ആ മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. ഞങ്ങൾ താമസിക്കുന്ന വീട്ടില്‍ അടുക്കള മാറിയാണ്. കിടപ്പുമുറിയില്‍ നിന്നും ദൂരെ.
പക്ഷേ കാലത്തിൻറെ കാവ്യനീതി എന്നല്ലാതെ എന്ത് പറയാൻ. മാത്യു ചേട്ടന്‍ ജീവിച്ചതുപോലെ, അതിനേക്കാട്ടിലും മോശം സാഹചര്യത്തില്‍ ഒറ്റമുറിയും പാചകവുമായി പിന്നീട് എനിക്കും ജീവിക്കേണ്ടിവന്നു. വർഷങ്ങളോളം. കാലത്തിൻറെ ഓരോ കാവ്യനീതികളെ.
dr.sreekumarbhaskaran@gmail.com.