Wednesday, June 18, 2025
HomeNovelഹമെ തുംസെ പ്യാര്‍ കിതനാ .......

ഹമെ തുംസെ പ്യാര്‍ കിതനാ …….

ശ്രീ കുമാർ ഭാസ്കരൻ.

അമ്മായിയമ്മയുടെ തക്കാളി, ഉരുളക്കിഴങ്ങു കൃഷി വന്‍വിജയം ആയിരുന്നു. ഏറെക്കാലമായി കൃഷി ഇല്ലാതിരുന്ന മണ്ണാണത്. മാവിന്റെ ഇല വീണ് വളക്കൂറു മുറ്റിയ മണ്ണ്. അതിലെ ആദ്യകൃഷി വന്‍വിളവു തന്നു. അമ്മായമ്മ ഹാപ്പി. ഞങ്ങള്‍ ഹാപ്പി.
വിളവെടുപ്പ് ജോറായി നടന്നു. പ്രതീക്ഷിച്ചതിലും വളരെക്കൂടുതല്‍ വിളവ്. അമ്മായിയമ്മ വളരെ സന്തോഷത്തോടെ കുറച്ച് തക്കാളിയും ഉരുളക്കിഴങ്ങും ഞങ്ങള്‍ക്ക് തന്നു. ഞങ്ങൾ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. കാരണം മനുഷ്യത്വം കൂടിയിട്ടോ വിനയം കൊണ്ടോ അല്ല. പ്രായോഗികത കൊണ്ട് മാത്രം.
ഞങ്ങൾ സാധാരണ രാവിലെ ഒരു കപ്പ് തൈര് ഒന്നര ലിറ്റർ വെള്ളത്തിൽ കലക്കി പച്ചമുളക് അരിഞ്ഞിട്ട് കുറച്ച് ഉപ്പും വാരിയിട്ടു നന്നായി കലക്കി ഉണ്ടാക്കുന്ന മനോഹരമായ മോരും വെള്ളമാണ് കഴിക്കുന്നത്. ആദ്യ കാലത്ത് നാട്ടിൽ പോയി വരുമ്പോൾ അച്ചാർ, ചമ്മന്തിപ്പൊടി തുടങ്ങിയവ കൊണ്ടുവരുമായിരുന്നു. അതില്‍ രണ്ടുമാസം കടന്നുപോകും എന്ന് കരുതുകയും ചെയ്തിരുന്നു. പക്ഷേ യാഥാർത്ഥ്യം അതായിരുന്നില്ല. കൊണ്ടുവരുന്ന അച്ചാറും ചമ്മന്തിപ്പൊടിയും ഒറ്റയാഴ്ച കൊണ്ട് തിന്നു തീര്‍ക്കും. പിന്നെ പഴയപോലെ ചോറും മോരുംവെള്ളവും. മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ. അപ്പോള്‍ ഞങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിയുദിച്ചു. അതുകൊണ്ട് ഇപ്പോൾ നാട്ടിൽ പോയി വരുമ്പോൾ ആ മണ്ടത്തരം ഞങ്ങൾ കാണിക്കുകയില്ല. അച്ചാറും ചമ്മന്തിപ്പൊടിയും ഒക്കെ വലിച്ചുവാരി വലിയ ചുമടാക്കി കൊണ്ടുവരുന്ന കലാപരിപാടി നിര്‍ത്തി. ഞങ്ങൾ തികച്ചും പ്രായോഗികമതികളായി. അതുകൊണ്ട് വലിയൊരു ഭാരം ഒഴിവായി.
ഇതേ കാരണം കൊണ്ട് തന്നെയാണ് അമ്മായമ്മയുടെ സംഭാവന വാങ്ങാതിരുന്നത്. വാങ്ങിയാൽ പിന്നെ അത് പാകപ്പെടുത്താൻ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്ന് വേണ്ട അനുസാരികകൾ എല്ലാം വാങ്ങണം. വലിയ സാമ്പത്തിക ചിലവ്. അത് വാങ്ങിയാലോ, രണ്ടു ദിവസം കൊണ്ട് ഉരുളക്കിഴങ്ങ് തീരും.
എന്നിട്ടും അമ്മായിയമ്മയുടെ സ്നേഹനിർബന്ധത്തിന് മുന്നിൽ ഞങ്ങൾ കീഴടങ്ങി. സാം അണ്ണൻ നന്നായി ഉരുളക്കിഴങ്ങ് കറി വെക്കും. അപ്പക്കറി എന്ന് ഞങ്ങൾ അതിനെ വിളിച്ചു. കാരണം നാട്ടിൽ വെള്ളയപ്പത്തിന്റെ കൂടെ കിട്ടുന്ന കറി ഉരുളക്കിഴങ്ങ് കറിയാണ്. നല്ല രുചികരമായ കിഴങ്ങ് കറി. രണ്ടു ദിവസത്തേക്ക് ഞങ്ങൾ അപ്പക്കറി ഉണ്ടാക്കി ആഘോഷിച്ചു. പിന്നെ പതിവുപോലെ ചോറും മോരുംവെള്ളവും.
അമ്മായിയമ്മ ഒരു സൈക്കിള്‍ റിക്ഷ പിടിച്ചു തക്കാളിയും ഉരുളക്കിഴങ്ങും ചന്തയിൽ എത്തിച്ചു കച്ചവടം തുടങ്ങി. കൂടെ സോനുവും ഉണ്ട്. സോനുവിനെ കണ്ടാല്‍ അമ്മായിയമ്മയുടെ തനി പകര്‍പ്പാണ്. കൈയ്യിലിരിപ്പും അതുതന്നെ. എന്നും സോനുവിനെ കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ വിടുന്നത് അമ്മായിയമ്മയാണ്. ശാന്തി ആ സമയം പചകത്തിരക്കിലായിരിക്കും. കുളിപ്പിക്കുന്നതിനിടെ സോനു തല്ലു വാങ്ങിക്കൂട്ടും എന്നും. അതൊരു ദിനചര്യയുടെ ഭാഗമാണ്. എന്നാലും സോനുവിന് അവന്റെ അമ്മൂമ്മയെ ഇഷ്ട്ടമാണ്. കാരണം മിക്കവാറും അവര്‍ അവനു തിന്നാന്‍ കടയില്‍ നിന്നും എന്തെങ്കിലും വാങ്ങിക്കൊടുക്കും.
ഏതാനും സമയത്തിനുള്ളിൽ കച്ചവടം കഴിഞ്ഞു. അത്യാവശ്യം നല്ല തുകയും കിട്ടി. തിരിച്ചു വരുമ്പോൾ കൈ നിറയെ മധുര പലഹാരങ്ങള്‍ സോനുവിന് കിട്ടി. ആ ദിവസമങ്ങനെ കടന്നു പോയി.
ഞായറാഴ്ച പതിവുപോലെ രാവിലെ തന്നെ എന്‍. എസ്. ഐ. യില്‍ പോയി നന്ദുവേട്ടനെ കണ്ടു. ഉച്ചയ്ക്ക് തിരിച്ചെത്തി പാചകം തുടങ്ങി. ഞായറാഴ്ചകളിൽ ഉച്ചഭക്ഷണം രണ്ടു മണിയാവും. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉറക്കം. ഉറങ്ങി എണീറ്റാൽ പുറത്തുനിന്ന് നല്ല ഒന്നാന്തരം ഒരു ചായ. ഒരു ഞായറാഴ്ച അങ്ങനെ കഴിയും. അതാണ് പതിവ്.
അന്ന് ഉച്ചയ്ക്ക് ഉറങ്ങാൻ കിടക്കുമ്പോൾ മുകളിൽ ടെറസ്സിൽ നിന്ന് അമ്മായിയമ്മ ആരോടോ സംസാരിക്കുന്നു. പൊട്ടിച്ചിരിക്കുന്നു. പിന്നെ ഉറക്കെ ഹിന്ദി സിനിമാപ്പാട്ടുകള്‍ പാടുകയും നീട്ടി വിസിൽ അടിക്കുകയും ചെയ്യുന്നു. അമ്മായിയമ്മ മുകളില്‍ കിടന്നര്‍മ്മാ ദിക്കുകയാണ്.
ഞങ്ങളുടെ വീടിന്റെ മുകളിലേക്ക് മാവിന്റെ ശിഖരം അല്പം പരന്നു കിടപ്പുണ്ട്. വാര്‍ പ്പിനോട് ചേര്‍ന്ന്. അതിനെ അടിയിലക്ക് നുഴഞ്ഞു കയറിയാണ് അമ്മായിയമ്മയുടെ കലാപ്രകടനം. കൈകൊണ്ട് വിസിലടിക്കാൻ അവർ വിദഗ്ധയാണ്.
“മുകളിൽ വിളവെടുപ്പ് ആഘോഷമാണ് തകര്‍ക്കുന്നത്.” അണ്ണൻ പതുക്കെ പറഞ്ഞു.
അമ്മായിയമ്മ അങ്ങനെ ടെറസ്സിൽ കയറാറില്ല. ആ ദിവസത്തിന് മുന്‍പോ അതിനു ശേഷമോ അവര്‍ ടെറസ്സിൽ കയറുന്നത് ഞാൻ കണ്ടിട്ടില്ല. ഹോളി സമയങ്ങളിൽ പകൽ നല്ല ചൂടാണ്. കാരണം നല്ല ഈര്‍പ്പം അന്തരീക്ഷത്തിലുണ്ട്. രാത്രി പകുതി കഴിഞ്ഞാൽ നല്ല തണുപ്പാണ്. നമ്മൾ ആ സമയത്ത് പുറത്ത് കട്ടിലിൽ കിടന്നാൽ രാവിലെ ഉണരുമ്പോള്‍ പുതച്ചിരുന്ന കട്ടികൂടിയ പുതപ്പ് പൂർണമായും നനഞ്ഞു കുതിർന്നിരിക്കും. തണുപ്പ് കാലത്ത് പൊതുവേ പുതയ്ക്കാന്‍ ഉപയോഗിക്കുന്നത് റിജായ് എന്ന് വിളിപ്പേരുള്ള കട്ടികുറഞ്ഞ മെത്തയാണ്. അത്രയ്ക്ക് തണുപ്പാണ് മഞ്ഞു കാലത്ത്.
ഒരിക്കൽ അടുക്കളയിൽ ഞാന്‍ ചോറ് വെച്ചുകൊണ്ടിരുന്നപ്പോൾ മണ്ണെണ്ണ തീർന്നുപോയി. രാവിലെ ചോറ് തയ്യാറാക്കി കഴിച്ചിട്ട് വേണം കോളേജിൽ പോകാൻ. പിന്നെ പുറത്ത് ബോര്‍ വെല്ലിന്റെ സമീപം സിമൻറ് തേച്ച കുറച്ച് സ്ഥലം ഉണ്ട്. അവിടെ മൂന്നു കല്ല്‌ എടുത്തുവച്ച് മാവിന്റെ ഉണങ്ങിയ കുറച്ച് കമ്പ് ഒടിച്ചു കൊണ്ടുവന്നു പാചകം തുടങ്ങി. സമയത്ത് ചോറ് കിട്ടിയില്ലെങ്കില്‍ ശ്രീജിത്ത്‌ വയലന്റാകും. അവന്‍ ആഹാരത്തിനു വേണ്ടി, അവന്റെ ജീവിതം ഡെഡിക്കേറ്റു ചെയ്തിരിക്കുകയാണ്. മാവിൻറെ കമ്പ് ഉണങ്ങിയതല്ല.
“എന്തുകൊണ്ട് ചിതയോരുക്കാന്‍ മാവ് ഉപയോഗിക്കുന്നു” ഒരിക്കല്‍ ഞാന്‍ ആശ്രമത്തില്‍ വെച്ച് മാനേജര്‍ രാം ജിയോട് ചോദിച്ചു. മഠാധിപതി സമാധിയായ സമയം.
സമാധിക്കു മുന്‍പ് സ്വാമിജി ‘എന്നെ തെക്കുനില്‍ക്കുന്ന മാവിന്റെ ശിഖരം വെട്ടി ചിതയില്‍ ദഹിപ്പിക്കണം’ എന്നു പറഞ്ഞിരുന്നു. സാധാരണ സ്വാമിമാരെ സമാധി ഇരുത്തുകയാണ് പതിവ്. അത് വേണ്ട എന്നായിരുന്നു മഠാധിപതിയുടെ താല്പര്യം.
അപ്പോള്‍ രംജി പറഞ്ഞു. “പ്രയോഗികതയാണ് കാര്യം. ഒന്ന് എല്ലാ വീട്ടിലും മാവ് കാണും. രണ്ട്, മുറിക്കാന്‍ എളുപ്പമാണ്. കാതല്‍ ഇല്ലാത്ത വൃക്ഷമാണല്ലോ. മൂന്നു, കറയുള്ള വൃക്ഷമായതുകൊണ്ട് പെട്ടെന്ന് തീ പിടിക്കും, നന്നായി കത്തും.”
ആ തത്വമാണ് ഞാന്‍ അപ്ലൈ ചെയ്തത്. മാവിന്റെ ശിഖരം കത്തിക്കുക. പക്ഷെ തീ കത്തിയെങ്കിലും നല്ല പുക. അതുകൊണ്ട് ഗുണമുണ്ടായി. അല്പം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും അമ്മായിഅമ്മയുടെ ചുമ കേട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തി അവരുടെ കല്‍ക്കരി അടുപ്പുമായി വന്നു പാചകം തുടങ്ങി. കല്‍ക്കരി, ആദ്യം ഒന്ന് കത്തിക്കുന്നതേ പ്രയാസമുള്ളു. കത്തിയാല്‍ പിന്നെ ചെമ്പഴുക്ക പോലെ പഴുത്തിരിക്കും. നല്ല ചൂടാണ്. പുക ഒട്ടും ഇല്ല. അന്ന് ശാന്തി ഞങ്ങളുടെ പാചകം പൂര്‍ണമാക്കിത്തന്നു. അങ്ങനെ ചില സഹായങ്ങൾ ശാന്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ശാന്തി അടുത്തുള്ള കറിപ്പൊടി നിര്‍മ്മാണ കമ്പനിയില്‍ ജോലിക്ക് പോയി. സോനു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നശേഷം. ശാന്തി പണിക്ക് പോകുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശാന്തി പണി നിർത്തി. പിന്നെ പോയില്ല. ഒരു ദിവസം സാം അണ്ണന്‍ ശാന്തിയോട് വിവരം അന്വേഷിച്ചു. ശാന്തി പറഞ്ഞു ‘അവിടെ ശരിയാവുന്നില്ല. അതിൻറെ മുതലാളി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്’. സുന്ദരിയായ ഒരു സ്ത്രീ, തൊഴില്‍ മേഖലയില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് എന്താണെന്ന് നമുക്ക് ഊഹിക്കാം. മാത്രമല്ല നേപ്പാളിയായ അവർക്ക് കാണ്‍പൂരിലുള്ള ഒരു വ്യഭിചാര കേന്ദ്രത്തിന്റെ പാപഭാരം കൂടി പേറേണ്ടതായിട്ടുണ്ടായിരുന്നു. കാരണം അവിടെ കൂടുതലും ഉള്ളത് നേപ്പാളി പെണ്‍കുട്ടികള്‍ ആയിരുന്നു.
അമ്മായിയമ്മ കുടിച്ചു കൂത്താടുമ്പോഴും ശാന്തി ഒരിക്കലും അവരോട് അനിഷ്ടം കാണിച്ചതായോ മുഷിഞ്ഞു സംസാരിച്ചതായി കണ്ടിട്ടില്ല. അമ്മായിയമ്മയ്ക്കും ശാന്തിയെ വലിയ ഇഷ്ടമായിരുന്നു. അവർക്ക് എതിരുണ്ടായിരുന്നത് അവരുടെ മകനോട് മാത്രമായിരുന്നു. അവൻ ആകട്ടെ ആഴ്ചയിൽ ഒരു പ്രാവശ്യം ഒന്ന് എത്തി നോക്കാൻ വന്നു എങ്കിൽ ആയി. മിക്കവാറും അവിടെ കാണാറേയില്ല. എൻറെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഞാൻ ബഹാദൂറിനെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ. അവൻ മിക്കവാറും എവിടെയെങ്കിലും കുടിച്ച് കൂത്താടി കിടന്നുറങ്ങും. അതായിരുന്നു ശീലം. അവന്‍ യോഗ്യമായ രീതിയിൽ നിന്നിരുന്നു എങ്കിൽ ആ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന് ഒരു പരിഹാരം ആകുമായിരുന്നു. പക്ഷെ അതിൽ ഒരു പരാതിയോ കുറ്റപ്പെടുത്തലോ ശാന്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ശാന്തി ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ടിട്ടില്ല. അവർക്കിടയിലെ കുടുംബബന്ധം വളരെ ശക്തമായിരുന്നു.
മുകളില്‍ പാട്ടും വിസിലടിയും ഉച്ച സ്ഥായിയിലെത്തി. അമ്മായമ്മയുടെ ആഘോഷം അതിരുവിടുമെന്ന് തോന്നിയപ്പോൾ ശാന്തി സോനുവിനെ പറഞ്ഞുവിട്ട് അമ്മായിയമ്മയുടെ ഇളയ സഹോദരനെ വിളിപ്പിച്ചു. അയാൾ ഒരു ബാങ്കിൻറെ സെക്യൂരിറ്റി ആയിരുന്നു. ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെ താമസിക്കുകയായിരുന്നു അയാള്‍. അമ്മായമ്മയുടെ കലാപരിപാടി കൈവിട്ടു പോകും മുന്‍പ് നിയന്ത്രിക്കാനുള്ള അവസാന ശ്രമത്തിലാണ് ശാന്തി.
സോനുവിനൊപ്പം സഹോദരൻ എത്തി. ഒരു ആജാനുബാഹു. അയാള്‍ ഒന്ന് കൈ വീശിയാല്‍ ആ കാറ്റേറ്റ് അമ്മായമ്മ നൂറു മീറ്റര്‍ ദൂരെ വീഴും. അയാൾ അമ്മായമ്മയുടെ അനുജനാണ്. അയാൾക്കൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ചേച്ചിയെ മുകളില്‍ നിന്ന് തൂക്കിയെടുത്തു കൊണ്ടുവരാൻ കഴിയും. അതോടെ പ്രശ്നം കഴിയും എന്ന് ഞങ്ങളും പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.
അയാൾ മുകളിലേക്ക് കയറിപ്പോയി. രണ്ടു മിനിറ്റിനുള്ളിൽ വിസിലടിയും പാട്ടും നിലച്ചു. സമാധാനമായി എന്ന് ഞങ്ങൾ കരുതി. പക്ഷേ അല്പസമയത്തിനുള്ളിൽ മുകളിൽ നിന്ന് നായ മോങ്ങുന്നത് പോലെ ഒരു ശബ്ദം ഞങ്ങള്‍ കേട്ടു. അല്പം കഴിഞ്ഞ് മുകളില്‍ നിന്ന് അരക്കെട്ടിന്റെ മുൻഭാഗം പൊത്തിപ്പിടിച്ച് വലിയ വേദന സഹിച്ച് വില്ല് പോലെ കുനിഞ്ഞ് ആജാനുബാഹുവായ അനുജന്‍ ഇറങ്ങിവരുന്നു.
അയാൾ ആരെയും നോക്കിയില്ല. ശാന്തിയോട് ഒരു വാക്കുപോലും പറയാതെ കൂനിക്കൂടി റെയിൽവേ ട്രാക്കിലൂടെ സാവധാനം നടന്നുപോയി. ഒരു നിമിഷം, മുകളിൽ നിന്നും വീണ്ടും പൊട്ടിച്ചിരിയും വിസിലടിയും. പിന്നെ ഉറക്കെയുള്ള ഹിന്ദി പാട്ട്. വിളവെടുപ്പ് ആഘോഷം പൊടിപൊടിക്കുകയാണ്. അമ്മായിയമ്മ അപ്പോൾ പാടിയത് കിഷോര്‍ കി യാദീന്‍ എന്ന ആല്‍ബത്തിലെ പ്രശസ്തമായ ആ ഗാനമായിരുന്നു. കിഷോര്‍ കുമാര്‍ പാടിയ ഗാനം. ‘ഹമെ തുംസെ പ്യാര്‍ കിതനാ …….’
dr.sreekumarbhaskaran@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments