ജോൺസൺ ചെറിയാൻ.
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ബുധനാഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും കടൽ കടന്നത്. സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് അവർ യാത്ര തുടർന്നത്.വഴിയിലുടനീളം അവർ കണ്ടത് ഭീതിയുടെയും മരണത്തിന്റെയും ദിവസങ്ങളാണ്. കൂടെയുള്ളവർ നഷ്ട്ടപ്പെടുന്ന കാഴ്ച കണ്ടിട്ടും സ്വന്തം സ്വപ്‌നങ്ങൾ മാത്രം മുന്നിൽ കണ്ടാണ് ഓരോരുത്തരും യു എസ് ലക്ഷ്യമാക്കി നീങ്ങിയത്. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ഇന്നും അവർക്ക് ഓർക്കാനായി ബാക്കിയുള്ളത്. സ്വന്തം വീടും ,വസ്തുവും ഒക്കെ വിൽക്കുകയും ,പണയപ്പെടുത്തുകയും ചെയ്താണ് പലരും നാട് കടക്കാനായി ഏജന്റുമാർക്ക് പണം നൽകിയത്. വലിയ തുകയാണ് മിക്ക ഏജന്റുമാരും കൈക്കലാക്കിയത്. എന്നാൽ തിരികെയെത്തിയ ഇവർക്ക് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.