പി. പി. ചെറിയാൻ.
മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭാഷണത്തിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തർക്കത്തിന് പിന്നാലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
‘കയൽ’ എന്ന ഹിറ്റ് പരമ്പരയിലെ പ്രതിനായിക വേഷത്തിലൂടെയാണ് സുഭാഷിണി ജനപ്രിയയായത്. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’, ‘വെബ്’ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
‘ശാശ്വി ബാല’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്ന താരത്തിന്റെ മരണം ആരാധകർക്കും വലിയ ആഘാതമായി.
ചെന്നൈ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
നടിയുടെ ഫോൺ രേഖകളും വീഡിയോ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഭർത്താവുമായുണ്ടായ തർക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചത് അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
തമിഴ് ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും സുഭാഷിണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രിയതാരത്തിന്റെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് തമിഴ് ടെലിവിഷൻ ലോകം.
