പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പ്രധാന ഏജൻസികൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പരസ്യമായി ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവെച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
“അവൻ ഉയിർത്തെഴുന്നേറ്റു” എന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും കുറിച്ചു. വിശ്വാസത്തെയും ധീരതയെയും കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സന്ദേശം നൽകി.
ഗവൺമെന്റ് ഏജൻസികൾ ഒരു പ്രത്യേക മതത്തിന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത് ഭരണഘടനാപരമായ ‘മതവും ഭരണകൂടവും തമ്മിലുള്ള വേർതിരിവിനെ’ ലംഘിക്കുന്നതാണെന്ന് വിമർശകർ വാദിക്കുന്നു.
പെന്റഗണിൽ നടന്ന ക്രിസ്തീയ ആരാധനയ്ക്കിടെ, ശത്രുക്കൾക്കെതിരെ “കരുണയില്ലാത്ത ആക്രമണം” നടത്താൻ പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് നടത്തിയ പ്രാർത്ഥനയും വിവാദമായിട്ടുണ്ട്.
ഗുഡ് ഫ്രൈഡേയിൽ സമാധാനപരമായ സന്ദേശം നൽകിയ ട്രംപ്, ഈസ്റ്റർ ദിനത്തിൽ ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാൻ ഹോർമുസ് കടടുടുക്ക് തുറന്നില്ലെങ്കിൽ “നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും” എന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം, സന്ദേശത്തിനൊടുവിൽ ഇസ്‌ലാം മത വിശ്വാസികൾ ഉപയോഗിക്കുന്ന “അൽഹംദുലില്ലാഹ്” എന്ന് ചേർത്തത് പരിഹാസമാണെന്ന് മുസ്‌ലിം സംഘടനകൾ ആരോപിച്ചു.
അമേരിക്കയിൽ മതം പൊതുജീവിതത്തിന്റെ ഭാഗമാണെങ്കിലും, ഭരണകൂടം ഒരു പ്രത്യേക മതത്തിന് നൽകുന്ന അമിത പ്രാധാന്യം രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.
