പി പി ചെറിയാൻ.
ഷിക്കാഗോ:അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. മൊത്തം ഒമ്പത് പേർക്കാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. 28 വയസ്സു മുതൽ 43 വയസ്സു വരെയുള്ളവരാണ് ആക്രമണത്തിന് ഇരയായത്.
രാത്രി 9 മണിയോടെ ഉണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ നെഞ്ചിന് വെടിയേറ്റ 39-കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.നോർത്ത് ലോൺഡെയ്‌ൽ പുലർച്ചെ 2:15-ഓടെ കാറിലെത്തിയ അക്രമി 28 വയസ്സുകാരനെ വെടിവെച്ചു കൊന്നു.തലയ്ക്ക് വെടിയേറ്റ നിലയിൽ ഒരാളെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി.
റോസ്‌ലാൻഡ്, ബാക്ക് ഓഫ് ദി യാർഡ്‌സ് എന്നിവിടങ്ങളിലും വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്ക് ഓഫ് ദി യാർഡ്‌സിൽ വീടിനുള്ളിൽ നടന്ന തർക്കത്തിനിടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഷിക്കാഗോ പോലീസിലെ വിവിധ ഏരിയ ഡിറ്റക്ടീവുകൾ സംഭവങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
