Thursday, December 18, 2025
HomeAmericaതെരുവുനായ ആക്രമണം,അഴിച്ചുവിട്ട നായ്ക്കൾ പൊതുജന സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു സെപ്തംബർ വരെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്...

തെരുവുനായ ആക്രമണം,അഴിച്ചുവിട്ട നായ്ക്കൾ പൊതുജന സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു സെപ്തംബർ വരെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏകദേശം 2,000 കേസുകൾ .

പി പി ചെറിയാൻ.

കേറ്റി(ടെക്സാസ്): ഹാരിസ് കൗണ്ടിയിലെ കേറ്റിയിൽ തെരുവുനായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം, നായ്ക്കൾ അലഞ്ഞുതിരിയുന്നതും മൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പൊതുസുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തുന്നു.

ഇത്തരം ആക്രമണങ്ങൾ അപൂർവമാണെന്ന് പോലീസ് പറയുമ്പോഴും, ഹാരിസ് കൗണ്ടി പെറ്റ്സിൻ്റെ കണക്കുകൾ ഒരു വലിയ പൊതുസുരക്ഷാ പ്രശ്നം നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മൃഗങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് കോളുകളാണ് ലഭിക്കുന്നത്. ഈ വർഷം സെപ്തംബർ വരെ മാത്രം ഏകദേശം 2,000 നായ കടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മോർട്ടൺ റാഞ്ച് പ്രദേശത്തെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രെയിലിൽ സ്ഥിരമായി നടക്കാനിറങ്ങാറുള്ള അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഒരു വ്യക്തിയെ മൂന്ന് നായ്ക്കൾ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രഥമശുശ്രൂഷ നൽകുന്നതിന് മുൻപ് തന്നെ ഇദ്ദേഹം മരണപ്പെട്ടു.

ആദ്യ ആക്രമണത്തിന് ശേഷം ഈ നായ്ക്കൾ സമീപത്തെ പാർക്കിംഗ് ഏരിയയിലേക്ക് കടക്കുകയും, അവിടെ കാറിൽ കുട്ടികളെ കയറ്റുകയായിരുന്ന ഒരമ്മയെയും അവരുടെ മൂന്ന് വയസ്സുള്ള മകനെയും ആക്രമിക്കുകയും ചെയ്തു. നായ്ക്കൾ തൻ്റെ നേർക്ക് ചാടിയപ്പോൾ മകനെ പിന്നിൽ ഒളിപ്പിച്ചു എന്നാണ് അമ്മ അധികൃതരോട് പറഞ്ഞത്. അവർക്കും കുട്ടിക്കും നിരവധി തവണ കടിയേറ്റെങ്കിലും ഇരുവരും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപകടകരമായ മൃഗങ്ങളെക്കുറിച്ച് ഉടൻ അധികൃതരെ അറിയിക്കണമെന്ന് ബ്യൂറോ ഓഫ് അനിമൽ റെഗുലേഷൻ ആൻഡ് കെയർ (BARC) താമസക്കാരോട് അഭ്യർത്ഥിച്ചു. കൂടാതെ, തെരുവുനായ്ക്കളുമായി ഇടപെഴകുന്നത് ഒഴിവാക്കാനും, മാതാപിതാക്കൾ കുട്ടികളെ തങ്ങളോട് ചേർത്ത് നിർത്താനും മൃഗക്ഷേമ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ആക്രമണം നടന്ന പാർക്ക് ഇന്നും (ചൊവ്വാഴ്ച) അടഞ്ഞു കിടക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments