ഫ്രറ്റേണിറ്റി.
പാലക്കാട് : 2025-26 അക്കാദമിക വർഷത്തിലേക്കുള്ള hse, vhse, iti, poly മുതലായ കോഴ്സകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ പാലക്കാട് ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. 39806 വിദ്യാർഥികൾ ഇത്തവണ ജില്ലയിൽ sslc യോഗ്യത നേടിയിരിക്കുമ്പോൾ ആകെ 28823 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഏകദേശം 10986 വിദ്യാർത്ഥികളാണ് സീറ്റ് ക്ഷാമം മൂലം ഉപരിപഠനത്തിൽ പ്രതിസന്ധിയനുഭവിക്കാൻ പോകുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇത്തവണയും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ താൽകാലിക ബാച്ചുകൾ എന്നത് സർക്കാരിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണെന്ന് കമ്മിറ്റി ആരോപിച്ചു.
താൽക്കാലികമായ സീറ്റ് വർദ്ധനവ് എന്നത് ഒരു ശാശ്വത പരിഹാരമല്ലെന്നും 65 ലധികം കുട്ടികൾ ഒരേ ക്ലാസ്സിൽ തിങ്ങിയിരുന്നു പഠിക്കേണ്ടി വരുന്നത് വിദ്യാർഥികളോടുള്ള അനീതിയാണെന്നും കമ്മിറ്റി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം പുറത്ത് വിട്ട ജി. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള സീറ്റ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുകയും സയൻസ് പോലെയുള്ള വിഷയങ്ങളിലേക്കുള്ള വർധിച്ച ഡിമാൻഡ് കണക്കിലെടുത്തു കൊണ്ട് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുകയും ചെയ്യണം.
തെക്കൻ ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന അധിക ബാചുകൾ മലബാർ മേഖലയിലെ പാലക്കാട് പോലെയുള്ള സീറ്റ് പ്രതിസന്ധി നേരിടുന്ന ജില്ലകളിലേlക്ക് സ്ഥിരമായി അനുവദിച്ചു നൽകാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം. കൂടാതെ,വിദ്യാലയങ്ങളിൽ ആവശ്യമായ ക്ലാസ്സ് മുറികൾ, ലാബ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പ് വരുത്തുകയും ചെയ്യണം .
പ്ലസ് വൺ അഡ്മിഷൻ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തപക്ഷം ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു. സമര പ്രഖ്യാപനത്തിന്റെ ഭാഗമായി ബുധനാഴ്ച്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ റസീന ആലത്തൂർ, ഫിറോസ് എടുത്തറ, സെക്രട്ടറിമാരായ സമദ് പുതുപ്പള്ളിത്തെരുവ്, വസീം മണ്ണാർക്കാട്, ത്വാഹ മുഹമ്മദ്, അസ്ന വടക്കാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.