Thursday, May 29, 2025
HomeKeralaകാട്ടാനയാക്രമണം: സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് സർക്കാർ ജോലിയും നൽകണം .

കാട്ടാനയാക്രമണം: സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് സർക്കാർ ജോലിയും നൽകണം .

റസാഖ് പാലേരി.

നിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനവും മകന് സർക്കാർ ജോലിയും ഉടൻ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും IDTP  ഉദ്യോഗസ്ഥർ സരോജിനിയുടെ വീട് സന്ദർശിക്കാത്തതും തുടർനടപടികൾ നടത്താതിരിക്കുന്നതും കടുത്ത അനാസ്ഥയാണ്.

31 വീടുകൾ മാത്രമുള്ള ഉച്ചക്കുളം സെറ്റിൽമെന്റിൽ നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത് ദുരിതപൂർണമാണ്.
നിലവിലുള്ള പല വീടുകളും വാസയോഗ്യമല്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്. ഇവിടത്തെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും കൃഷിക്കും കൂടി ഉപയോഗിക്കാവുന്നവിധം ഒരേക്കർ ഭൂമി നൽകാനും സൗകര്യപ്രദവും സുരക്ഷിതവുമായ വീടുകൾ നൽകാനും സർക്കാർ തയ്യാറാകണം.

തൊഴിൽ ഇല്ലാത്തത് മൂലം പല കുടുംബങ്ങളും കടുത്ത പട്ടിണിയിലാണ്. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന റേഷൻ അടക്കമുള്ള മുടങ്ങിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം.   SSLC പഠനം കഴിഞ്ഞതിനുശേഷം വിദ്യാഭ്യാസം മുടങ്ങിയ ധാരാളം കുട്ടികളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും ഗ്രാന്റുകളും ലഭിക്കാത്തതിനാൽ പല കുട്ടികളും പഠനം ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്.

പ്രത്യേക ഫണ്ടും വിവിധ സർക്കാർ പദ്ധതികളും ഉണ്ടായിട്ടും ആദിവാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നത് വലിയ വീഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിലില്ലായ്മ, ആരോഗ്യ പ്രശ്‌നങ്ങൾ, വന്യജീവി ആക്രമണം, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ തുടങ്ങിയ വിവിധ പ്രതിസന്ധികൾ അനുഭവിക്കുന്ന ഈ പ്രദേശത്തിന് പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.

ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും ഉടൻ ഇടപെടണം. മുത്തേടം പഞ്ചായത്തും ജില്ലാ ഭരണസംവിധാനങ്ങളും അടിയന്തിരമായി നടപടികളുമായി മുന്നോട്ടുവരണം. സർക്കാറും അനുബന്ധ സംവിധാനങ്ങളും നിസംഗത തുടരുകയാണെങ്കിൽ ആദിവാസികളെ ഉൾപെടുത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മജീദ് ചാലിയാർ, ദാമോദരൻ പനക്കൽ, സെയ്താലി വലമ്പൂർ, ഹമീദ് മൂത്തേടം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ഫോട്ടോ & വീഡിയോ:
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട നിലമ്പൂർ മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ സരോജനിയുടെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments