Wednesday, April 24, 2024
HomeAmericaസ്നേഹത്തിന്റെ ഉയിര്‍ത്തെഴുനേൽപ്പുകൾ.

സ്നേഹത്തിന്റെ ഉയിര്‍ത്തെഴുനേൽപ്പുകൾ.

വാൽക്കണ്ണാടി – കോരസൺ.
2018 മാർച്ച് 29 വെള്ളിയാഴ്ച ഫ്രാൻസിലെ ഒരു ദുഃഖവെള്ളിയാഴ്ച്ച തന്നെയായിരുന്നു. അന്നും പതിവുപോലെ തെക്കൻ ഫ്രാൻസിലെ ട്രെബിസിലുള്ള ഒരു സാധാരണ സൂപ്പർ-യു സൂപ്പർമാർകെറ്റിൽ ആളുകൾ നിയോപഗ സാമഗ്രികൾ വാങ്ങുന്ന തിരക്കിലായിരുന്നു. മൊറോക്കൻ വംശജനായ 26 വയസ്സുകാരനായ, ഇസ്ലാമിക ഭീകരത തലക്കുപിടിച്ച, ലക്‌ടിം ഒരു കാർ കാർക്കാസോണിൽ നിന്നും തട്ടിയെടുത്തു സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു.
പോകുന്ന വഴിതന്നെ, അയാൾ യാത്രക്കാരനെ വകവരുത്തി, ഹൈജാക്ക് ചെയ്ത വണ്ടിയുടെ ഡ്രൈവറെയും പോലീസ് കൂട്ടത്തിനും നേരെ നിറ ഒഴിച്ചിരുന്നു.
താൻ ഒരു ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭടനെന്ന് ഉച്ചത്തിൽ അലറുകയും സൂപ്പർമാർകെറ്റിൽ രണ്ടുപേരേ തോക്കിനിരയാക്കുകയും ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. 2015 ഇൽ 130 പേരുടെ കിരാത കൂട്ടക്കൊലക്കു ഉത്തരവാദിയായ സലാഹ് അബ്ദെസ്ലാമിനിറ്റെ മോചനമാണ് തന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിച്ചു. ഒരു സ്ത്രീയെ മറയാക്കി തോക്കു നീട്ടി അയാൾ അട്ടഹസിക്കുകയായിരുന്നു. തന്റെ ഉദ്ദേശം സാധിച്ചില്ലെങ്കിൽ, ഏറ്റവും കൂടുതൽ മരണം അതായിരുന്നു അയാളുടെ ലക്‌ഷ്യം.
ഫ്രാൻ‌സിൽ ഇത്തരം അക്രമങ്ങൾ നേരെത്തെ അരങ്ങേറിയിരുന്നു. അതിനാൽ പോലീസ് സേനക്ക് പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നൽകപ്പെട്ടിരുന്നു. പോലീസ് സന്നാഹം പുറത്തു നിലയുറപ്പിച്ചു, ഭീകരന്റെ നീക്കങ്ങൾ വിലയിരുത്തുന്നതിനിടെ അകത്തു വെടിഉച്ചകൾ കേട്ടുതുടങ്ങി. ലെഫ്റ്റിനെന്റ് കേണൽ ആർനോഡ് ബെൽട്രമേ ഒരു പോയിന്റ്മാനായി അകത്തു പ്രവേശിച്ചു. പുറത്തുനിൽക്കുന്ന പോലീസുകാർക്ക് കേൾക്കത്തക്കവണ്ണം തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തു അടുത്തിരുന്ന മേശപ്പുറത്തുവച്ചു.
ആ സ്ത്രീക്കുപകരം ബന്ധിയാകാൻ താൻ തയ്യാറാണെന്ന് രണ്ടു കയ്യുംപൊക്കി പോലീസ് വേഷത്തിൽ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ വിളിച്ചുപറഞ്ഞു. ഭീകരൻ സ്ത്രീക്കുപകരം ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേയെ കവചമായി മുന്നിൽ പിടിച്ചു. വീണ്ടും വെടിയൊച്ചകൾ കേട്ട് തുടങ്ങിയപ്പോൾ പോലീസ് സന്നദ്ധസേന ഇരച്ചുകയറി ഭീകരനെ വധിച്ചു. അപ്പോഴേക്കും ബെൽട്രമേയുടെ കഴുത്തു ഭീകരൻഅറുത്തിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഏർപ്പെടേണ്ട പോലീസ് തന്ത്രങ്ങൾ ഉള്ളപ്പോൾ തന്നെ,ഏതു സാഹചര്യത്തിലും സ്വന്തം ജീവൻവച്ചു വിലപേശാൻ പോലീസിനെ അനുവദിച്ചിരുന്നില്ല. തനിക്കു ജീവൻ തിരിച്ചു ലഭിക്കും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് 44 വയസ്സുകാരനായ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ അപരിചിതയായ സ്ത്രീക്കുവേണ്ടി ജീവൻ പകരം നൽകിയത്. ബന്ധിയായി ഭീകരൻ പിടിച്ചിരുന്ന ചെക്ക്ഔട്ട് ക്ലർക് ജൂലി തന്റെ രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ മാറോടുചേർത്തുപിടിച്ചു, അർനോഡ് ബെൽട്രമേയുടെ ചിത്രത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ചു.
എങ്ങനെയാണു ഇദ്ദേഹത്തോടു നന്ദി പറയുക? അദ്ദേഹത്തിന്റെ വീരചരമം ഫ്രഞ്ച് ജനതയുടെ ഹൃദയത്തിൽ ആഴമായ മുറിവേൽപ്പിച്ചു. ഫ്രാൻസ് മാത്രമല്ല, ഭീകരതയുടെ നിണമുണങ്ങുന്ന യൂറോപ്പ്‌ ഒന്നാകെ ഈ പോലീസ് ഉദ്യോഗസ്ഥന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഈ സംഭവത്തിനു ശേഷം ഉള്ള ദിവസങ്ങൾ ക്രിസ്ത്യാനികൾ കർത്താവിന്റെ പീഠാനുഭവത്തെ അനുസ്മരിക്കുന്ന സമയമായിരുന്നു. പതിവുപോലെ ദേവാലയത്തിൽ ‘മനുഷ്യ പാപങ്ങളുടെ പരിഹാരമായി ദൈവപുത്രൻ കുരിശിൽ യാഗമായ കഥ പറയുകയാണ്. 700 വർഷം മുൻപ് നടത്തപ്പെട്ട യെശയ്യാ പ്രവചനമാണ് ക്രിസ്തുവിന്റെ പരിഹാര യാഗമെന്നു ചെറുപ്പം മുതൽ കേട്ടിരുന്നു.
ലോകത്തിന്റെ പാപത്തെ കുരിശിൽ വഹിച്ച കുഞ്ഞാട്! ഇതിന്റെ പൊരുൾ ഒന്നും മനസ്സിലാവാതെ വെറുതെ പുലമ്പുകയായിരുന്നു ഓരോ തവണയും. ഒരാളുടെ പാപത്തിന്റെ ശിക്ഷ വേറൊരാൾ അനുഭവിച്ചാൽ അത് എന്ത് നീതിയാകും? ആത്മാവിന് ജനനമോ മരണമോ വളർച്ചയോ വീണ്ടെടുപ്പോ മോക്ഷമോ ഒക്കെ ഉണ്ടാവുമോ? ബലികളിലും ഹോമയാഗങ്ങളിലും ഇനിയും പ്രസാദിക്കുന്ന ദൈവമല്ല, അന്ത്യബലിയായ ദൈവപുത്രൻറെ ബലിക്കു ശേഷവും, പിന്നെയും എന്തേ നിലയ്ക്കാത്ത യാഗങ്ങളുടെ തുടർച്ച? വ്യക്തമായഉദാഹരണങ്ങൾ ഇല്ല.
ജനിച്ചുവീണ വിശ്വാസ പ്രമാണങ്ങൾക്ക് നേരെ വിരൽ ചൂണ്ടാനുള്ള അധൈര്യവും, കുഞ്ഞു ചോദ്യങ്ങൾ നിഷ്കരുണം പരിഹസിച്ചു പിച്ചി ചീന്തപ്പെടുമ്പോഴും, ഒരുപക്ഷേ സത്യം മറമാറ്റി കാണിച്ചുതരാൻ വേണ്ടിമാത്രം ആയിരിക്കാം ഇത്തരം ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ ജീവിതങ്ങൾ ബാക്കിയാവുന്നത്.
തണുത്തു മരവിച്ച ഒരു സായംസന്ധ്യയിൽ, അമേരിക്കയിലെ വാഷിംഗ്‌ടൺ ഡി. സി. യിലുള്ള വാഷിംഗ്‌ടൺ മാളിനടുത്തു ഉള്ള ട്രാഫിക് സിഗ്നലിൽ വെയിറ്റ് ചെയ്യുകയായിരുന്നു. വെളുത്ത ഒരു ലാൻഡ്‌റോവർ അടുത്ത് വന്നു നിറുത്തി. അതിന്റെ ഡോർ തുറന്നു, നന്നായി വേഷം ധരിച്ച ഒരാൾ പുറത്തേക്കു ഓടുന്നു. ഒരു ഷോപ്പിംഗ് കാർട്ടിൽ നിറയെ പ്ലാസ്റ്റിക് ബാഗുകൾ നിറച്ചു കെട്ടിയ സാധനങ്ങളുമായി മുഷിഞ്ഞ വേഷത്തിൽ ഒരു ആഫ്രിക്കൻ റോഡിനരികിലൂടെ പോകയായിരുന്നു. അയാളുടെ അടുത്തേക്കാണ് ലാൻഡ്‌റോവറിൽ നിന്നും ഇറങ്ങിയോടിയ ഡ്രൈവർ പോയത്. പകുതി ഉണ്ടായിരുന്ന സ്കോച്ച് വിസ്‌കിക്കുപ്പി തണുത്തു വിറച്ചു പോകുന്ന ആഫ്രിക്കക്കാരനു കൊടുത്തിട്ടു തിരികെ ലാൻഡ്‌റോവറിലേക്കു തിരിച്ചു ഓടി വന്നു. ആഫ്രിക്കക്കാരൻ അപ്പോൾ തന്നെ കുപ്പിയിൽ നിന്നും വിസ്‌കി നേരിട്ടു കുടിച്ചു തുടങ്ങി. കൈവീശി നന്ദി പറഞ്ഞു നടന്നുനീങ്ങി.
വീണ്ടും ലാൻഡ്‌റോവറിലെ ഡ്രൈവർ ഓടി വരുന്നത്തിൽ പരിഭ്രമിച്ചു ആഫ്രിക്കക്കാരൻ കുപ്പി തിരികെ നല്കാൻ നീട്ടി. തന്റെ പോക്കറ്റിൽ നിന്നും വലിച്ചെടുത്ത ഒരുപിടി ഡോളർ ആഫ്രിക്കക്കാരന്റെ പോക്കറ്റിലേക്ക് തിരിക്കിവച്ചു അയാളെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ വെയ്‌ക്കുന്ന വെള്ളക്കാരൻ!! കണ്ണ് നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾ, അപ്പോഴേക്കും ചുവന്ന ലൈറ്റ് മാറി പച്ച വിളക്ക് തെളിഞ്ഞിരുന്നു. ഈ സംഭവം നേരിൽ കണ്ട ബെന്നിയും ഷൈനിയും വിവരിക്കുമ്പോൾ അറിയാതെ ഇടറുന്നുണ്ടായിരുന്നു.
ഒരായിരം ലില്ലിപ്പൂക്കൾ മഞ്ഞിൽ വിരിഞ്ഞതുപോലെ. എവിടൊക്കെയോ കുരിശച്ച രൂപങ്ങളിൽ നിന്നും , ആണിപ്പാടുകളോടെ ഉയർന്നു പൊങ്ങിയ ആത്മീയത! ആരാധനങ്ങളിലെ ഉയിർപ്പിന്റെ അനുകരണ ആഘോഷങ്ങളായല്ല, ഫ്രാൻസിലെ സുപ്പർമാർകെറ്റിൽ ലെഫ്റ്റിനെന്റ് കേണൽ ബെൽട്രമേ ആയിട്ടും, വാഷിങ്ങ്ടണിൽ അപരിചിതനായിട്ടും ഉയിർപ്പിന്റെ സന്ദേശം ജീവിക്കുന്നു.
അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1 യോഹന്നാൻ 3 ;16).8
RELATED ARTICLES

Most Popular

Recent Comments