പി പി ചെറിയാൻ.
ഫ്ലോറിഡ :1987-ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ആറൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31-ന് നടപ്പിലാക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഉത്തരവിട്ടു.
മസ്കോട്ട് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡക്കറ്റ്, തെരേസ മകാബി എന്ന പെൺകുട്ടിയെ തടാകതീരത്ത് വെച്ച് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് തടാകത്തിൽ മുക്കി കൊല്ലുകയും ചെയ്തു.
ഡക്കറ്റിന്റെ പട്രോളിംഗ് കാറിലെ ടയർ അടയാളങ്ങളും ബോണറ്റിൽ നിന്ന് ലഭിച്ച പെൺകുട്ടിയുടെ വിരലടയാളങ്ങളുമാണ് കേസിൽ നിർണ്ണായകമായത്.
മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2026-ൽ ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.
2025-ൽ 19 വധശിക്ഷകൾ നടപ്പിലാക്കിയ ഫ്ലോറിഡ, ഈ വർഷവും ശിക്ഷകൾ നടപ്പിലാക്കുന്നതിൽ മുന്നിലാണ്. ടെക്സാസ്, അലബാമ എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം കൂടുതൽ വധശിക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
