Tuesday, March 3, 2026
HomeAmericaശാബത്തിലെ വേലക്കാർ: കൊച്ചുമക്കളും അവരുടെ കുട്ടിത്ത യുക്തികളും ജേക്കബ് ജോൺ കുമരകം.

ശാബത്തിലെ വേലക്കാർ: കൊച്ചുമക്കളും അവരുടെ കുട്ടിത്ത യുക്തികളും ജേക്കബ് ജോൺ കുമരകം.

പി പി ചെറിയാൻ.

വാർധക്യത്തിന്റെ സായാഹ്നങ്ങളിൽ ഒറ്റപ്പെടലിന്റെ നിഴലുകൾ വീഴുമ്പോൾ, അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ കുളിർമഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ “കുട്ടിപ്പട്ടാളത്തെ” കുറിച്ച് സംസാരിക്കുമ്പോൾ ഏതൊരു മുതിർന്ന ആളുടെയും മുഖത്ത് ഒരായിരം സൂര്യന്മാർ ഉദിച്ചതുപോലെ ഒരു പ്രകാശം പരക്കും. ഞാനും ആ ഗണത്തിൽപ്പെട്ട ഒരാളാണ്. അഞ്ചുപേരടങ്ങുന്ന എന്റെ കൊച്ചുമക്കളുടെ സംഘത്തെ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്നത് “അപ്പച്ചാസ് ടീം” എന്നാണ്.

ഈ ജനുവരി ഞങ്ങൾക്ക് ആഘോഷങ്ങളുടെ മാസമാണ്. എന്റെ അഞ്ചുപേരിൽ രണ്ടുപേർ—ദേവനും എസക്കിയേലും (ഞങ്ങളുടെ പ്രിയപ്പെട്ട സീക്കി)—ഈ മാസത്തിലാണ് ജനിച്ചത്. പ്രായത്തിൽ വെറും ഇരുപത് ദിവസത്തെ വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ കുസൃതിയുടെ കാര്യത്തിൽ ഇവർ രണ്ടുപേരും ഒന്നിനൊന്ന് മെച്ചമാണ്. ബലൂണുകളും കേക്കും വർണ്ണക്കടലാസുകളും കൊണ്ട് വീട് നിറയുന്ന, കുട്ടിക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിലാണ് ഞങ്ങളുടെ ഈ ദിവസങ്ങൾ കടന്നുപോകുന്നത്.

സീക്കിയും ദേവനും ഇപ്പോൾ ഒന്നാം ക്ലാസ്സിലാണ്. സീക്കിയുടെ സ്കൂളിൽ അടുത്ത ആഴ്ച “കരിയർ ഡേ” (Career Day) ആഘോഷിക്കുകയാണ്. കുട്ടികൾ വലുതാകുമ്പോൾ ആരാകണം എന്ന് തീരുമാനിക്കുകയും, ആ തൊഴിലിന്റെ വേഷം ധരിച്ച് സ്കൂളിലെത്തുകയും വേണം. ഭാവിയിലേക്കുള്ള ലക്ഷ്യം കണ്ടെത്താനുള്ള ഒരു കൊച്ചു പാഠം.

വിഷയം വീട്ടിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അപ്പനും അമ്മയും കാര്യമായ ആലോചനയിലായി. അമ്മ നേഴ്സ് ആയതുകൊണ്ട്, വേണമെങ്കിൽ ഒരു സ്തെതസ്കോപ്പും കോട്ടും സംഘടിപ്പിച്ച് അവനെ ഡോക്ടറാക്കി മാറ്റാൻ എളുപ്പമാണ്. എങ്കിലും അവന്റെ സ്വന്തം ഇഷ്ടം ചോദിച്ചറിയാൻ അപ്പൻ തീരുമാനിച്ചു.

“മോനെ, നിനക്ക് ഭാവിയിൽ ആരാകാനാണ് ഇഷ്ടം?” അപ്പന്റെ ചോദ്യം കേട്ട് സീക്കി അല്പനേരം ഗൗരവത്തിൽ ആലോചിച്ചു. മുൻപ് ചോദിച്ചപ്പോഴൊക്കെ ഡോക്ടർ, ബഹിരാകാശ സഞ്ചാരി, സൂപ്പർമാൻ എന്നൊക്കെയായിരുന്നു മറുപടി. എന്നാൽ ഇത്തവണ അവൻ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു: “എനിക്ക് ഒരു പാസ്റ്റർ ആകണം.”

അതൊരു അപ്രതീക്ഷിത മറുപടിയായിരുന്നു. ഒരുപക്ഷേ, മുടങ്ങാതെ സൺ‌ഡേ സ്കൂളിൽ പോകുന്നതുകൊണ്ടും വീട്ടിലെ പ്രാർത്ഥനകളിൽ സജീവമായി പങ്കെടുക്കുന്നതുകൊണ്ടും അവന് തോന്നിയ ഒരു ദൈവവിളി ആയിരിക്കാം ഇതെന്നവർ കരുതി. മകൻ നല്ലൊരു പാത തിരഞ്ഞെടുക്കുന്നതിൽ അപ്പനും അമ്മയും ദൈവത്തിന് നന്ദി പറഞ്ഞു.

എങ്കിലും ഈ കരിയർ മാറ്റത്തിന് പിന്നിലെ രഹസ്യമറിയാൻ അമ്മയ്ക്ക് ഒരു കൗതുകം. “മോനെ, പെട്ടെന്ന് ഇങ്ങനെ തോന്നാൻ എന്താ കാരണം?” എന്നായി അമ്മ. തന്റെ ബർത്ത്ഡേയ്ക്ക് വാങ്ങി തൂക്കിയിരുന്ന ഒരു ബലൂൺ ‘പടാ’ എന്നൊരു ശബ്ദത്തോടെ കുത്തിപ്പൊട്ടിച്ചുകൊണ്ട് സീക്കി തന്റെ ലക്ഷ്യം വെളിപ്പെടുത്തി:

“പാസ്റ്റർ ആയാൽ ആഴ്ചയിൽ ഒരു ദിവസം മാത്രം ജോലിക്ക് പോയാൽ മതിയല്ലോ, ബാക്കി ആറു ദിവസവും എനിക്ക് വീട്ടിൽ ഇരിക്കാമല്ലോ!”

അവൻ പൊട്ടിച്ച ബലൂണിന്റെ കഷ്ണങ്ങൾ പോലെ അപ്പന്റെയും അമ്മയുടെയും പ്രതീക്ഷകൾ ഒന്നു ചിതറി. ഞായറാഴ്ച പ്രസംഗിക്കാൻ പോകുന്ന ഒരു മണിക്കൂർ ഒഴിച്ചാൽ ബാക്കി സമയം പാസ്റ്റർമാർക്ക് ഒഴിവുസമയമാണെന്ന അവന്റെ നിഷ്കളങ്കമായ കണ്ടെത്തൽ കേട്ട് ഞങ്ങൾ എല്ലാവരും തരിച്ചുപോയി.

കുട്ടികളുടെ ലോകം എത്ര ലളിതമാണ്! ജീവിതത്തിലെ തിരക്കുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഉത്കണ്ഠാകുലരാകുന്ന മുതിർന്നവർക്കിടയിൽ, കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ഒരു കുറുക്കുവഴിയായാണ് അവൻ ‘പാസ്റ്റർ’ എന്ന പ്രൊഫഷനെ കണ്ടത്. ആ കുഞ്ഞു മനസ്സിലെ ലോജിക് തെറ്റാണെന്ന് പറയാൻ ആർക്കും തോന്നിയില്ല. കാരണം, അവർക്ക് ജീവിതം എന്നാൽ സന്തോഷിക്കാനുള്ളതാണ്, ജോലിയെടുത്ത് തളരാനുള്ളതല്ല

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments