ഫ്രറ്റേണിറ്റി.
മുസ്ലിം സ്ത്രീകൾക്കെതിരെ പ്രചരിക്കുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങൾ,
സംഘ് പരിവാർ വംശഹത്യാ പദ്ധതിയിൽ റേപ്പിനെയും ആയുധമാക്കുകയാണെന്ന് ഫ്രറ്റേണിറ്റി
മലപ്പുറം : വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് മുസ്ലിം സ്ത്രീകളുടെ എ.ഐ ജനറേറ്റഡ് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച് ബലാത്സംഗത്തിനുള്ള പരസ്യമായ ആഹ്വാനം നൽകുന്നത് വഴി വംശഹത്യക്കുള്ള കളമൊരുക്കുകയാണ് സംഘപരിവാറെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ബുള്ളി ബായ് – സുള്ളി ഡീൽസിന് ശേഷം മുസ്ലിം സ്ത്രീകൾക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തിന്റെ തുടർച്ചയാണ് എ.ഐ വെറുപ്പുത്പ്പാദനം. വിദ്വേഷം പടർത്തുന്ന ഇത്തരം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്താനോ നടപടിയെടുക്കാനോ സർക്കാർ സംവിധാനങ്ങൾ തയ്യാറാവാത്തത് വെറുപ്പുത്പ്പാദനത്തിന് ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടെന്നതിന് തെളിവാണ്. മുസ്ലിങ്ങളെ അപരവത്കരിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഭരണകൂടത്തിനെതിരെ വിരൽ ചൂണ്ടിയ മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്തിയും അവഹേളിച്ചും നിശബ്ദമാക്കാം എന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും ജില്ലാ സെക്രട്ടേറിയേറ്റ് യോഗം പ്രസ്താവിച്ചു.
ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ അന്വേഷണവും, കുറ്റക്കാർക്കെതിരെ അടിയന്തരമായ നിയമ നടപടികളും ഉണ്ടാകേണ്ടതുണ്ടെന്ന് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ അഡ്വ അമീൻ യാസിർ, ഹാദീഹസൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റുമാരായ സാബിറ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, പി സുജിത്, അജ്മൽ ഷഹീൻ,
സെക്രട്ടറിമാരായ
ഷിബാസ് പുളിക്കൽ, ടി അനീസ്, വി കെ മുഫീദ, എം. ഇ അൽത്താഫ്, റമീസ് ചാത്തല്ലൂർ, വി കെ മാഹിർ, സി എച്ച് ഹംന,
സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെഷബീർ, ഷാറൂൺ അഹമ്മദ്, നസീഹ മലപ്പുറം, റിതിഷ്ണ രാജ് തുടങ്ങിയവർ സംബന്ധിച്ചു.