ജോൺസൺ ചെറിയാൻ.
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഏഴുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നാളിതുവരെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൽ ഉലച്ചിലുകൾ ഉണ്ടായിട്ടില്ല. എന്നാൽ അടുത്ത കാലത്തായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന നീക്കങ്ങളുമുണ്ടായി. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ ബെയ്ജിങ്ങിൽ വെച്ച് ചൈനീസ് നേതാവ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കിയ വിഷയമായിരുന്നു. അമേരിക്കയും ചൈനയും തമ്മിൽ ശീതസമരം നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്കായിരുന്നു എല്ലാരീതിയിലും നേട്ടം. അമേരിക്കയും റഷ്യയും പോലുള്ള രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായി തന്നെ നിലനിന്നിരുന്നു. എന്നാൽ ചൈനയും റഷ്യയും രൂപപ്പെടുത്തിയ പുതിയ സൗഹൃദം ഇന്ത്യയ്ക്കൊരു വെല്ലുവിളി തന്നെയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളും ഒരു വശത്തു നടക്കുന്നുണ്ട്.