ജോൺസൺ ചെറിയാൻ.
കൊച്ചി ∙ മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നസന്റിന് വിടചൊല്ലി നാട്. നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ (75) ഭൗതികദേഹം രാവിലെ 9.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ് സെമിത്തേരിയിൽ സംസ്കരിക്കും. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചശേഷം ഭൗതികദേഹം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കടവന്ത്രയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.