ജോൺസൺ ചെറിയാൻ.
കളമശേരി : കൈപ്പടമുകളിലെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 515 കിലോഗ്രാം പഴകിയ കോഴിയിറച്ചിയും 150 കിലോഗ്രാം പഴകിയ എണ്ണയും നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടി.സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വീടിനു മുന്നിലെ പറമ്പിലാണ് 2 ഫ്രീസറുകളിലായി 500 കിലോഗ്രാം കോഴിയിറച്ചി സൂക്ഷിച്ചിരുന്നത്. ഇറച്ചി അഴുകി ദുർഗന്ധം വ്യാപിച്ചിരുന്നു.വീടിനകത്തെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം ഇറച്ചിയും പിടിച്ചെടുത്തു.ഷവർമയും മറ്റു ചിക്കൻ വിഭവങ്ങളും ഇവിടെനിന്നു തയാറാക്കി കടകളിൽ എത്തിച്ചുനൽകിയിരുന്നു.
ഇതിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും മറ്റും കസ്റ്റഡിയിലെടുത്തു.അയൽ സംസ്ഥാനങ്ങളിലെ ഫാമുകളിൽ നിന്നു ചത്തകോഴിയുടെ ഇറച്ചി ശേഖരിച്ച് എത്തിച്ചു വിൽപന നടത്തിയിരുന്നതായും വിവിധ സ്ഥലങ്ങളിൽ ഷവർമ വിൽപന നടത്തിവന്നിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പു നടത്തിയ പരിശോധനയിൽ ജില്ലയിൽ 4 ഹോട്ടലുകൾ കൂടി അടച്ചുപൂട്ടി.മേനക ഗ്രാൻഡ് ഹക്കൊബ, പെരുമ്പാവൂർ ഹോട്ടൽ തട്ടകം, പെരുമ്പാവൂർ ഹോട്ടൽ പെപ്പർ എന്നിവയും ലൈസൻസില്ലാത്തതിനാൽ പനമ്പിള്ളിനഗർ കെഎസ്എച്ച്ബി കന്റീൻ എന്നിവയുമാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. 36 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്.
8 സ്ഥാപനങ്ങൾക്കു പിഴ ചുമത്താൻ നോട്ടിസ് നൽകി. 24000 രൂപ പിഴയായി ഈടാക്കി. പിഴവുകൾ തിരുത്താൻ 4 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ 95 പായ്ക്കറ്റ് പാൽ കണ്ടെത്തിയ കുസാറ്റ് റോഡിലെ ഡെയിലി മീറ്റ് ഷേക്ക് കടയും ഭക്ഷണത്തിൽ നിറം ചേർത്തതിന്റെ പേരിൽ പൈപ്പ് ലൈൻ റോഡിലെ ഫലാഫിൽ ദുബായ് ഹോട്ടലും പൂട്ടിച്ചു. 8 കടകൾക്കു പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്യത്തിലായിരുന്നു പരിശോധന.