കിറുക്കന്‍ (കവിത)

0
1046
dir="ltr">രാജേഷ് ബാലകൃഷ്ണൻ. (Street Light fb group)
ആശകളെല്ലാം ആകാശംമുട്ടിയ്ക്കാന്‍
വാശിയോടുഴലും കാലമിതെന്നെ
ഈര്‍ഷ്യയോടുവിളിച്ചു കിറുക്കന്‍
ആശവെടിഞ്ഞവനോ കിറുക്കന്‍?
വേഷങ്ങള്‍ കെട്ടിയാടുന്നെന്‍ ചുറ്റുമായ്
വേഷമില്ലാതെ കളികാണുവാന്‍ ഞാനും
ദോഷം ചിന്തിച്ചുകൂട്ടുന്ന പലപേര്‍ക്കും
എന്നെ കണികാണുന്നതേ ദോഷമത്രേ
ഉള്ളിലെ വികാരങ്ങളെല്ലാമേ മതിലില്ലാതെ
പുറംതള്ളിടുന്നു ഞാനാത്മനിര്‍വൃതിയോടെ
ഉള്ളുതുറന്നു ചിരിച്ചും കരഞ്ഞുമിരിയ്ക്കുമെന്നെ
ഉള്ളുപൊള്ളിച്ചു വാഴുന്നവര്‍ ചൊല്ലി കിറുക്കന്‍
ചിത്തത്തിലൊന്നുമേ ചേര്‍ത്തുവയ്ക്കാത്തവനു  
ചാര്‍ത്തുവാനുലകില്‍ ചിത്തഭ്രമമെന്നപേര്‍
ചിന്തിപ്പവതൊന്നും ഉചിതമല്ലങ്കിലും കൂട്ടമായ്
ചിന്തയിലാണ്ടയെന്നെ ചൂണ്ടിചൊല്ലി കിറുക്കന്‍
മുന്നിലില്ലാത്ത നാളിനായ് സ്വരുക്കൂട്ടി
സ്വയം ഉള്ളുരുകിപായും സജ്ജനങ്ങളേ
ഉള്ളതുകൊണ്ടുള്ളു നിറച്ചു സ്വഛമായിരിയ്ക്കും
ഞാനോ അതല്ലാകില്‍ നിങ്ങളോ കിറുക്കന്‍?

Share This:

Comments

comments