മാരാമണ്‍ കണ്‍വെന്‍ഷന്‍ 2016 ഫെബ്രുവരി 14 മുതല്‍ 21 വരെ.

0
858
style="text-align: justify;">ഷാജി രാമപുരം
ഡാളസ്: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 121-മത് മഹായോഗം 2016 ഫെബ്രുവരി 14-ാം തീയ്യതി ഞായറാഴ്ച മുതല്‍ 21-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ കരയിലെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും.
ഫെബ്രുവരി 14-ാം തീയതി ഞായറാഴ്ച 2.30ന് അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ മേലദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ എപ്പിസ്‌കോപ്പാമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ.യൂയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ.ഐസക്ക് മാര്‍ ഫിലിക്‌സിനോസ്, ഡോ.എബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ്, ദൈവശാസ്ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷ പ്രസംഗകരുമായ ബിഷപ്പ് ഡാനിയേല്‍ ത്യാഗരാജ-ശ്രീലങ്ക, റവ.മാല്‍ക്കം ടി.എച്ച്.ടാന്‍-സിംഗപ്പൂര്‍, റവ.ഡോ.ഫ്രാന്‍സിസ് സുന്ദര്‍രാജ്-ചെന്നൈ, ഡോ.ലിയോണാര്‍ഡ് സ്വീറ്റ്, അമേരിക്ക എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നു, ഉച്ചയ്ക്ക് 2.00 നും, വൈകീട്ട് 6.30നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കും പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബൈബിള്‍ ക്ലാസ്സും, കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കും. 17-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.00 ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനം നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകീട്ട് 4 മണിക്ക് കുടുംബവേദി യോഗങ്ങള്‍ നടക്കുന്നതാണ്. ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മദ്യവര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്മയുണ്ട്. വ്യാഴം മുതല്‍ ശനി വരെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റെ പരിശീലനം നടന്നുവരുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു. പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായുള്ള പ്രതിഷ്ഠാശുശ്രൂ, കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30 ന് നടക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 19-ാം തീയതി വെളളിയാഴ്ചയും, 12 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് 20-ാം തീയതി ശനിയാഴ്ചയും പ്രതിഷ്ഠാശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ക്രമപരിപാലനം: മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും, ആത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലെ യോഗങ്ങളിലും സ്‌തോത്രകാഴ്ച സ്വീകരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്കായി നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദീജല നിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്‌സ ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.
മരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി താല്‍പ്പര്യപ്പെടുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും പാസ്റ്റിക്, ഫഌക്‌സ്, ബോര്‍ഡുകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
മാരാമണ്‍ കണ്‍വന്‍ഷന്‍ പരിസ്ഥിതി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.00 ന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ‘മാലിന്യ വിമുക്ത പമ്പ’ എന്ന വിഷയത്തില്‍ പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ത്തോമ്മ സഭാ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശന്‍ എംഎല്‍എ വിഷയം അവതരിപ്പിക്കും. തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്‌കോപ്പ, കെ.ശിവദാസന്‍നായര്‍ എംഎല്‍എ, പ്രൊഫ.എന്‍.കെ.സുകുമാരന്‍ നായര്‍, വര്‍ഗ്ഗീസ് സി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
1895-ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍ ദൈവവചനത്തിന്റെ പ്രഘോഷണ വേദിയാണ്. തിരുവചന പഠനത്തിലൂടെ വ്യക്തിയും സഭയും നവീകരിക്കപ്പെടുകയും സഭ സമൂഹത്തിന് അനുഗ്രഹമായി തീരുകയും വേണം, കണ്‍വന്‍ഷനില്‍ മുഴങ്ങിയ സന്ദേശങ്ങള്‍ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. കാലഘട്ടങ്ങളുടെ വെല്ലുവിളികളോടുള്ള ദൈവവചനത്തിന്റെ മറുപടിയാണ് കണ്‍വന്‍ഷന്‍ പ്രസംഗകരിലൂടെ മാരാമണ്ണില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഡോ.സ്റ്റാന്‍ലി ജോണ്‍സ്, ഡോ.കഗാവ, സാധു സുന്ദര്‍സിംഗ് തുടങ്ങിയ ആദ്ധ്യാത്മിക നേതാക്കള്‍ വചനഘോഷണത്തിലൂടെ മാരാമണ്‍ കണ്‍വന്‍ഷനെ ധന്യമാക്കി. ദേശത്തിന്റെ മൂല്യബോധത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നതിന് ഇടയാക്കിയ മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നും നാടിന്റെ അഭിമാനമാണ്.
മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍, മാര്‍ത്തോമ്മാസഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘമാണ് ക്രമീകരിക്കുന്നത്. ഭാരത സുവിശേഷീകരണം എന്ന ലക്ഷത്തോടെ 1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. സുവിശേഷ പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് വര്‍ഗീസ് പുന്നയ്ക്കാട് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശാലമായ പന്തലിന്റെ നിര്‍മ്മാണം റവ.ബിനു വര്‍ഗീസ്, അഡ്വ.റോയി ഫിലിപ്പ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മറ്റിയുടെ ചുമതലയില്‍ പൂര്‍ത്തിയായിവരുന്നു. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്.

Share This:

Comments

comments