തേങ്ങ (കവിത) ചെറിയാന്‍ കെ. ചെറിയാന്‍

0
14781

style="text-align: center;">തേങ്ങ (കവിത) ചെറിയാന്‍ കെ. ചെറിയാന്‍

***************************

കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്‌ മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശ്ശേരില്‍ നാരായണപിള്ള
കാഴ്‌ച കണ്ടു മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉച്ചിക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.
അത്ഭുതമെന്നേ പറയേണ്ടൂ –
ദേവസ്യയ്ക്കല്ല,
പറ്റിയതു തേങ്ങയ്ക്കായിരുന്നു !
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെറിച്ചുവീണു.
ഓടിയെത്തിയ നാരായണപിള്ളയെ കാണെ
ചിരിക്കാനാണു തോന്നിയത്.
ഇത്ര പെരുത്തൊരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്
ദേവസ്യയ്ക്കു ചിരി അടങ്ങാതെപോയി.
നാരായണപിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
കുളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക്‌ കുടുകുടെ ചിരിച്ചു.
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു
എന്തിന്‌ –
ചിരിച്ചുചിരിച്ച് ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം മുട്ടി മരിച്ചു.
********************
*ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്‌.
******************************************************
/// ചെറിയാന്‍ കെ. ചെറിയാന്‍ /// യു.എസ്.മലയാളി ///
******************************************************

Share This:

Comments

comments