എന്റെ മന്ദാരപൂവ് (കഥ) ശ്രീദേവി എം.റ്റി

0
1314

style="text-align: center;">എന്റെ മന്ദാരപൂവ് (കഥ) ശ്രീദേവി എം.റ്റി
പൊട്ടിയ ചെരുപ്പിന്റെ വള്ളികള്‍ കൂട്ടി യോജിപ്പിച്ചുകൊണ്ടിരുന്ന ചെരുപ്പുകുത്തി അവളോട്‌ പറഞ്ഞു ചേച്ചി ഇതിനീ കൂട്ടിയോജിപ്പിക്കാന്‍ പറ്റാത്ത വിധമായിരിക്കുന്നു ..
അയാളുടെ വഷളത്തരം നിറഞ്ഞ നോട്ടത്തെ നേരിടാതെ സുമ എതിര്‍വശത്തെ തന്റെ ഓഫീസ് സമുച്ചയത്തിലേക്ക് നോക്കി നിന്നു. അവന്റെ വാക്കുകള്‍ കേട്ടിട്ടും അവള്‍ ഉള്ളില്‍തോന്നിയ ദേഷ്യം അടക്കി നിന്നു.. ഒരുവേള ബാക്കി ചെരുപ്പും കൂടി അവടെ ഉപേഷിച്ച് പോയാലോ എന്ന് വരെ അവള്‍ ആലോചിക്കാതിരുന്നില്ല. പക്ഷെ ചുട്ടുപൊള്ളുന്ന റോഡിലേക്ക് നഗ്ന പാദം തൊടാന്‍ ആവുമായിരുന്നില്ല. ചെരുപ്പുകുത്തിയെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോള്‍ തന്നെ ഈ ആഴ്ച്ച മൂന്നാം തവണയാണ് അവന്റെ മുന്നില്‍ പൊട്ടിയ ചെരുപ്പുമായി നില്‍ക്കുന്നത്.
ചേച്ചി ആ ഓഫീസിലല്ലേ ജോലി അവന്‍ വീണ്ടും എന്തോ ചോദിയ്ക്കാന്‍ ആഞ്ഞപ്പോള്‍ അവള്‍ കയ്യില്‍ ഉണ്ടായിരുന്ന 10 രൂപ കൊടുത്തിട്ട് വേഗം റോഡ് ക്രോസ് ചെയ്തു..
ആ പരിസരത്തൊന്നും വേറെ ചെരുപ്പുകുത്തികള്‍ ഇല്ലാത്തത് കൊണ്ട് അവന്‍ തന്നെ ആശ്രയം..
ജോലിയുണ്ടെന്നു പറഞ്ഞിട്ട് ഒരുകാര്യവുമില്ല തന്റെ ഒരു കാര്യത്തിനും ഒരു പൈസ പോലും തികയില്ലന്നുള്ളതാണ് സത്യം. വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തു കഴിയുമ്പോള്‍ താന്‍ പപ്പരാകും മാസവസാനമാവുമ്പോള്‍ ഒരു 100 രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയാണ്.. അതൊക്കെ ആരോട് പറയാന്‍ .. പറഞ്ഞിട്ട് എന്ത് കാര്യം.. തന്റെ അവസ്ഥ ആ ചെരുപ്പുകുത്തിക്ക് അറിയില്ലല്ലോ …
സുമ വേഗം ഓഫീസിലെ രണ്ടാം നിലയിലുള്ള തന്റെ വിഭാഗത്തിലേക്ക് സൂക്ഷിച്ച് പടികള്‍ കയറാന്‍ തുടങ്ങി.. അപ്പോഴതാ പ്യൂണ്‍ സുരേന്ദ്രന്‍ മുന്നില്‍ .. അയാളെ കാണുന്നതെ ലക്ഷനാകേടാ .. അന്നത്തെ ദിവസം പോക്കാ..
എന്താ സുമക്കുട്ടി ഇന്നും ചെരുപ്പ് പൊട്ടിയോ? അയാള്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ചു .. വഷളന്‍ ഇയാള്‍ക്ക് ഒരു പണിയുമില്ലെ, ഉള്ളില്‍ തോന്നിയ അനിഷ്ടം പുറമെ കാട്ടാതെ അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതിയല്ലോ എന്നാ ഓര്‍മയില്‍ സുമ ഒരു ചെറു ചിരി വരുത്തി ഓഫീസിലേക് കയറി..
താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ജോലി ആയത് കൊണ്ട് ആരെയും മുഷിപ്പിക്കാന്‍ അവകാശമില്ല. ‘ഇവന്മാരൊക്കെ പാര്‍ട്ടിയിലൊക്കെ പിടിപാടുള്ളവന്മാരാ, ഇവനൊക്കെ എന്തും ആകാം സുമേ.’ കൂടെ ഇരിക്കുന്ന മറിയാമ്മ സാര്‍ എപ്പോഴും പറയാറുള്ളത് അവളുടെ ഓര്‍മയില്‍ വന്നു സ്ഥിരം നിയമനമല്ലാത്തതു കൊണ്ട്, എല്ലാവരും പറയുന്നതൊക്കെ അനുസരിക്കേണ്ടി വരും..
ക്ലാര്‍ക്ക് പോസ്റ്റ്‌ ആണേലും പ്യൂണ്‍ ചെയ്യേണ്ട പണികള്‍ വരെ ചെയ്യേണ്ടി വരും .. ജീവിക്കാനുള്ള പങ്കപാടില്‍ ഇതൊക്കെ വകവെയ്ക്കാതെ ചെയ്തുപോരും … നിനച്ചിരിക്കാത്ത നേരത്താണ് തനിക്കീ പണി കിട്ടിയതെന്ന് അവള്‍ ഓര്‍ത്തു. വീടിനടുത്തുള്ള ജയ ചേച്ചി വഴി വന്ന ജോലിയാണ്.. അത് തന്റെ ജീവിതത്തിന്റെ ഭാഗമായത് എത്ര പെട്ടന്നാണ്.. ഇപ്പോള്‍ 4 വര്‍ഷം പോയത് എത്ര പെട്ടന്നാണ്.
പിന്നെ വീട്ടിലെ അവസ്ഥയെക്കാള്‍ ഓഫീസിലെ അവസ്ഥ തന്നെ നല്ലത്.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ 5 വര്‍ഷത്തോളമായി സത്യത്തില്‍ ഈ അഞ്ചു വര്‍ഷക്കാലം ജീവിതത്തിന്റെ കയ്പ്പും കണ്ണീരും ആവോളം അനുഭവിച്ചു തീര്‍ത്തു .. ആകെയുള്ള വിഷമം തനിക്ക് താങ്ങായി ഒരു കുട്ടിയെ ദൈവം തന്നില്ല എന്നത് മാത്രമാണ്. എല്ലാത്തിന്റെയും കാരണം അതുതന്നെയാണ്.. തന്റെ കുഴപ്പം കൊണ്ടാണ് കുട്ടികള്‍ ഇല്ലാത്തത് എന്ന പരാതി കേട്ട് കേട്ട് മടുത്തു .. സ്ഥിരം മദ്യപാനി അല്ലായിരുന്ന അനിരുദ്ധന്‍ പിന്നീട് നല്ലൊരു തികഞ്ഞ മധ്യപാനിയായി .. സുമയ്ക്ക് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് അയാളുടെ അമ്മയും, അച്ഛനും അടങ്ങുന്ന ആ കുടുംബം കഴിയുന്നത്.. അയാള്‍ക്ക് കിട്ടുന്നത് ബാറില്‍ കൊടുക്കാനേ തികയു. ആദ്യമൊക്കെ അവള്‍ അയാളുമായി വഴക്കിടുക പതിവായിരുന്നു.. പിന്നീട് വഴക്കിട്ടിട്ടും യാതൊരു പ്രയോജനവുമില്ലന്നു മനസ്സിലായപ്പോള്‍ അവള്‍ നിശബ്ദയായി. ബോധമില്ലാത്ത സമയങ്ങളില്‍ അയാളുടെ വാക്കുകള്‍ അയാളെ കീറി മുറിക്കും .. അത്രയ്ക്ക് മൂര്‍ച്ചയുള്ള വാക്കുകള്‍ .. ..
എടി നീ ഒരു വേസ്റ്റ് .. എനിക്കിപ്പോള്‍ സംശയം നീ ആണോ, പെണ്ണോ.. എന്നിട്ട് തലയ്ക്കിട്ട് ഒരു അടിയും.. ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങള്‍ ഒരുമിച്ച് കണ്ണില്‍ തെളിയുന്ന അനുഭവമായിരുന്നു അപ്പോള്‍ അവള്‍ക്ക് തോന്നിയത്..
ആകെയുള്ള ആശ്വാസം ഈ ജോലി തന്നെ.. ഈ ജോലി സ്ഥിരപ്പെടുകയാണേല്‍ തന്റെ പകുതി പ്രശ്നം തീരും. പക്ഷെ അതിനുള്ള ഭാഗ്യം തനിക്ക് ഉണ്ടാകുമോ? .. പക്ഷെ
ഈയിടെയായി അനിരുദ്ധേട്ടന് എന്തക്കയോ മാറ്റങ്ങള്‍ വന്നു തുടങ്ങി തന്റെ പ്രാര്‍ത്ഥനയുടെ ഫലം ആണോ, അതോ തന്റെ സമയം തെളിയുകയാണോ എന്നറിയില്ല. ഇയിടെ ആള് വളരെ സൌമ്യനാണ്. എല്ലാം സമയ ദോഷമാണെന്ന് അമ്മ പറയാറുണ്ട് .. അതുപോലെ തന്റെയും സമയം തെളിയുമോ.. ദൈവത്തോട് അവള്‍ ഒന്നും ആവശ്യപ്പെടാറില്ല .. തന്റെ ചുറ്റിലുള്ളവര്‍ക്ക് നല്ലത് മാത്രം ഉണ്ടാകണേ എന്നേ പ്രാര്‍ത്ഥിക്കാറുള്ളു .. കത്തുന്ന നിലവിളക്കിന്‍ മുന്നിലിരുന്നു അവളൊന്നേ പറയാറുള്ളു.. ‘ന്റെ ഭഗവാനേ ഈ തെളിയുന്ന തിരിയുടെ പ്രകാശം ന്റെ ജീവത്തിലും എനിക്കു ചുറ്റുമുള്ള ജീവിതങ്ങളിലും വെളിച്ചം പകര്‍ന്നു തരണേ’….
മുറ്റത്തെ മന്ദാര പൂവുകളും, തുളസി ചെടിയുമൊക്കെ അവളുടെ കൂട്ടുകാരാണ് .. എത്ര തിരക്കുണ്ടെങ്കിലും അവരോടൊപ്പം കുറച്ചു സമയം അവള്‍ ചിലവഴിക്കും.. മന്ദാര പൂവിനോടായി അവള്‍ ചോദിക്കാറുണ്ട് .. എന്റെ മന്ദാര പൂവേ എന്നെങ്കിലും നീ എനിക്കൊരു ഓമലായി വരുമോ.. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാന്‍ … അപ്പോള്‍ അത് പറയും.. വരും, സമയം ആകുമ്പോള്‍ ഞാന്‍ നിന്നിലേക്ക്‌ വരും; നിന്റെ മന്ദാര പുഷ്പമായി പറന്നു വരും .. ആ നിമിഷങ്ങള്‍ മാത്രമാണ് അവളുടെ വിലപ്പെട്ടത്.
എല്ലാ വേദനകളും ഓഫീസില്‍ എത്തുന്നതോടെ സുമ മറക്കും ..
അവള്‍ ഓഫീസിലെ തിരക്കിലേക്ക് മുങ്ങി .. ഇടയ്ക്കെപ്പോഴോ ഒരു ഷീണം തോന്നി സീറ്റില്‍ നിന്നും എഴുനേറ്റുനിന്ന അവള്‍ പെട്ടന്ന് വെച്ചുപോയി. അത് കണ്ട അടുത്ത സീറ്റിലിരുന്ന സുമതി പറഞ്ഞു എന്താ സുമേ വര്‍ക്ക്‌ ഓവര്‍ ആണല്ലേ? .. അവള്‍ ഒന്നും മിണ്ടിയില്ല..
രണ്ടു ദിവസമായി തനിക്ക് നല്ല ക്ഷീണം തോന്നുന്നതായി സുമയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.. തന്റെ അവസ്ഥ ആരോട് പറയാന്‍ .. ഉച്ച ഉണിന്റെ സമയത്തും സുമയ്ക്ക് അകെ ഒരു വല്ലായ്മ തോന്നിയിരുന്നു .. തന്നോട് ഒരു ദയ ഉള്ളത് സാറാമ്മ സാറിനാണ് അവരാണെങ്കില്‍ ഇന്നു വന്നിട്ടില്ല താനും .. തനിക്കു മനസ് തുറക്കാന്‍ അവര്‍ മാത്രമേ ഉള്ളു .. സുമയുടെ വായ കയ്ച്ചുതുടങ്ങിയിരുന്നു എങ്കിലും അവള്‍ ചോറ് വാരി തിന്നു.. പാവം അമ്മ പൊതികെട്ടി തന്നു വിടുന്നതല്ലേ .. ആ അമ്മയുടെ സ്നേഹം ഉള്ളത് കൊണ്ട് മാത്രമാണല്ലോ താന്‍ ആ വീട്ടില്‍ കഴിഞ്ഞു കൂടുന്നത്.. ആ ഓര്‍മയില്‍ അവളുടെ ഹൃദയത്തില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു .. ചോറ് തൊണ്ടയില്‍ നിന്നും ഇറങ്ങാന്‍ വയ്യാത്ത വിധം, ഉള്ളില്‍ തോന്നിയ കയ്പ്പിനാല്‍ അവള്‍ക്ക് മുഴുവന്‍ ചോറും കഴിക്കാന്‍ പറ്റിയില്ല .. വേഗം പാത്രം കഴുകി തന്റെ സീറ്റില്‍ ചെന്നിരുന്നു.. അപ്പോഴും തന്റെ തല കറങ്ങുന്നപോലെ അവള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു ..
അവള്‍ ചുറ്റിലും നോക്കി ഉണിന്റെ സമയമായതു കൊണ്ട് ആരും സീറ്റുകളില്‍ ഇല്ലായിരുന്നു.. അവള്‍ പതുക്കെ മേശപ്പുറത്തു തല ചായ്ച്ചു കിടന്നു .. ആ കിടപ്പില്‍ അവള്‍ ഒരു സ്വപ്നം കണ്ടു.. കുഞ്ഞരി പല്ലുകള്‍ കാട്ടി ഒരു കുഞ്ഞിപ്പെണ്ണു തന്നെ മാടി വിളിക്കുന്നു.. എന്റെ കുഞ്ഞേ എന്നു വിളിച്ചവള്‍ ചാടി എഴുനേറ്റു. താന്‍ കണ്ടതു സ്വപ്നമാണെന്ന തിരിച്ചറിവില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു … കുറച്ച ദിവസമായി അവള്‍ ഈ സ്വപ്നം തന്നെയാണ് കാണുന്നത്.
ഉള്ളിലിരുന്നു തന്റെ മന്ദര പൂ പറയും പോലെ നിന്നിലേക്ക്‌ വരാന്‍ സമയമായി .. അവളുടെ ഉടല്‍ അപ്പോള്‍ വിറ കൊണ്ടു.. ചിലപ്പോള്‍ ഇതെല്ലാം സത്യമായിരിക്കുമോ.. തനിക്കു വേണ്ടി എന്റെ കുഞ്ഞു വരാന്‍ സമയമായി കാണുമോ .. നാളെ തന്നെ അമ്മയെ കൂട്ടി ഒരു ഡോക്ടറെ കാണണം അവള്‍ തീരുമാനിച്ചു .. താനും ഒരു അമ്മ ആകുവാന്‍ പോകുകയാണോ അവളുടെ അന്തരംഗം മന്ത്രിച്ചു..
അപോഴാണു സുമേ നിന്നെ സെക്രട്ടറിസാര്‍ വിളിക്കുന്നു ഹെഡ് ക്ലാര്‍ക്ക് മിനി വന്നു പറഞ്ഞത്. എന്തിനാണാവോ?.. എന്നും ലേറ്റ് ആയി വരുന്നു എന്ന് പറഞ്ഞു വഴക്കിടാനാണോ .. അവള്‍ ആധിയോടെ സെക്രട്ടറിയുടെ കാബിനിലേക്ക്‌ നടന്നു.
സെക്രട്ടറിയുടെ കാബിനില്‍ സൂപ്രണ്ടും കൂടാതെ പ്യൂണ്‍ സുരേന്ദ്രനും ഉണ്ട് ..
അവള്‍ ബഹുമാനത്തോടെ വിളിച്ചു സാര്‍ ..
ആ സുമ ഇരിക്കു സെക്രട്ടറി പറഞ്ഞു ..
വേണ്ട സാര്‍ ഞാന്‍ ഇവിടെ നിന്നോളം അവള്‍ വിനയത്തോടെ പറഞ്ഞു.
‘സുമ നിങ്ങള്‍ ഈ ഓഫീസില്‍ വന്നിട്ട് എത്ര വര്‍ഷമായി?’ സെക്രട്ടറി അവളോട്‌ ചോദിച്ചു.
‘4 വര്‍ഷമായി സാര്‍ ‘ അവള്‍ പറഞ്ഞു. ‘ഉം ശരി’ ഇപ്പോള്‍ ജോലി ചെയ്യുന്ന പോസ്റ്റ്‌ താല്‍കാലിക അടിസ്ഥാനത്തില്‍ ആണല്ലോ അല്ലെ? ..
‘അതെ സാര്‍ …
‘ഉം, ഗവണ്മെന്റില്‍ നിന്നും ഒരു ഓര്‍ഡര്‍ വന്നിട്ടുണ്ട് .. ആ പോസ്റ്റില്‍ ഉള്ള താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള പോസ്റ്റ്‌ സ്ഥിര നിയമനം ആക്കണമെന്ന് പറഞ്ഞു’. ആ ഒഴിവില്‍ സ്ഥിരം ആളാകാന്‍ പോകുകയാണ്..
സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട സുമ സ്തംഭിച്ചു നിന്നു പോയി..
അപ്പോള്‍ സാര്‍ … ഞാന്‍ …. ഞാന്‍ ഇനി എന്ത് ചെയ്യണം സാര്‍ … എന്റെ ജോലി ….
അവള്‍ക്ക് ഒന്നും മിണ്ടാന്‍ പറ്റാത്തവിധം വിവിധ വികാരങ്ങള്‍ അവളില്‍ അലയടിച്ചു.. തനിക്ക് ജോലി ഇല്ലാതെ വരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ .. ചിലപ്പോള്‍ ആ വീട്ടില്‍ നിന്നും തന്നെ താന്‍ പുറത്തായേക്കാം.. ജോലി ഇല്ലാത്ത തന്റെ അവസ്ഥ അവള്‍ക്ക് ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല …
ആ ഒരു അവസ്ഥയില്‍ നിന്ന സുമയുടെ നേരെ സെക്രട്ടറി ഒരു ഓര്‍ഡറിന്റെ കോപ്പി കൊടുത്തു.. സുമ വിഷമിക്കാതെ ഈ ഓര്‍ഡര്‍ ഒന്ന് വായിച്ചു നോക്ക് .. അവള്‍ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി വായിച്ചു.. കണ്ണുനീരിന്റെ ഇടയില്‍ അവള്‍ ആ അക്ഷരങ്ങള്‍ കണ്ടു …
ഈ ഓഫീസില്‍ നിലവിലുള്ള എല്‍ ഡി. സി / ബി.സി തസ്തികയിലേക്ക് നിലവില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സുമകുട്ടി പി.സി യെ നിയോഗിച്ചു കൊണ്ട് ഉത്തരവാകുന്നു.. ഭഗവാനെ….. സ്വയം അറിയാതെ അവള്‍ വിളിച്ചുപോയി. ആ പപ്പേര്‍ അവളുടെ കയ്യില്‍ നിന്നും അറിയാതെ വഴുതി പോയി കൂടെ അവളും…
അയ്യോ സുമേ സുപ്രണ്ട് ആനി സാര്‍ അവളെ താങ്ങി … അവളുടെ കണ്ണുനീരിനും പ്രാര്‍ത്ഥനയ്ക്കും ഫലം ഉണ്ടായിരിക്കുന്നു .. എന്റെ ഭഗവാനെ .. അവള്‍ മൌനമായി ഈശ്വരനെ വിളിച്ചു…
അപ്പോള്‍ അവളുടെ ഉള്ളിലിരുന്നൊരു മന്ദാര പൂ ചൊല്ലി … അമ്മെ ഞാനും വരുന്നു നിനക്ക് കൂട്ടായി, എന്നും തണലായി…………………
/// ശ്രീദേവി എം.റ്റി /// യു.എസ് മലയാളി ///

Share This:

Comments

comments