ബിനാക്ക പേസ്റ്റും ടോയ്സും. (അനുഭവ കഥ)
ബിനാക്ക പേസ്റ്റും ടോയ്സും. (അനുഭവ കഥ)
എന്റെ ചെറുപ്പ കാലത്ത് ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന കണക്കുള്ള ചെറിയ രൂപങ്ങൾ കിട്ടുമായിരുന്നു. എവിടുന്നെന്നല്ലെ?
ബിനാക്ക പെസ്റ്റ് വാങ്ങുമ്പോൾ ആ കവറിനുള്ളിൽ ഒരെണ്ണം കാണുമായിരുന്നു.
ഈ ബിനാക്ക പെസ്റ്റ് എന്റെ വീട്ടിൽ വാങ്ങുമ്പോഴല്ല. ഞങ്ങളുടെ വടക്കതിൽ പേഷ്ക്കാരുടെ വീട്ടിൽ വാങ്ങുമ്പോൾ. ഞങ്ങൾ രണ്ട് മൂന്ന് പിള്ളേർ ഇത് കിട്ടാൻ വേണ്ടി അടിയാണു. കിട്ടാത്തവർക്ക് വേണ്ടി പറയും അടുത്ത പ്രാവശ്യം നിനക്കാണെന്ന്.
എന്റെ വീട്ടിലൊക്കേ നല്ല ഒന്നാന്തരം ഉമിയ്ക്കരി ആണു ഉപയോഗിക്കുന്നത് പല്ല് തേയ്ക്കാൻ. അന്നത്തേ കാലത്ത് ഉമിയ്ക്കരിയ്ക്ക് ഒരു വിലയും കൊടുക്കണ്ട. അന്ന് മയ്യനാട് ചന്തമുക്കിൽ രണ്ട് മില്ലുകളാണു ഉള്ളത് പൊടിപ്പിനും കുത്തിനും. ഒന്ന് പി സി മുതലാളിയുടെ മില്ല്. മറ്റൊന്ന് കൊട്ടിലിൽ വാസു മുതലാളിയുടെ മില്ല്. തൊട്ടപ്പുറത്തും ഇപ്പുറത്തും ആണു മില്ല്. എങ്കിലും ഞങ്ങൾ ആൾ കുറവുള്ളടത്ത് കൊണ്ടുപോയി പൊടിപ്പിച്ച് അല്ലെങ്കിൽ നെല്ല് കുത്തിച്ച് കൊണ്ട് പോകും.
ഈ രണ്ടിടത്തും പോയി നെല്ല് കുത്തിയ ഉമി വരും. എന്നിട്ട് അത് വീട്ടിൽ കൊണ്ട് വന്ന് ചട്ടിയിൽ ഇട്ട് വറുത്ത് ഉമിയ്ക്കരി ആക്കും. ബാക്കി വരുന്ന ഉമി തീയെരിയ്ക്കാൻ ഉപയോഗിയ്ക്കും.
ഇതുപോലെ തന്നെയാണു തവിടും മില്ലിൽ നിന്ന് വാരി കൊണ്ട് പോയി കോഴിയ്ക്ക് കൊടുക്കും. അന്ന് സൗജന്യം. ഇന്ന് ഒരു കിലോ കോഴി തീറ്റ എന്ന് പറഞ്ഞു തരുന്ന മായം കലർത്തിയ തവിടിനു കിലോ ഇരുപത്തി രണ്ട് രൂപ.
ഉമിയ്ക്കരി കൊണ്ട് പല്ല് തേയ്ക്കുന്ന ഒരാൾ പല്ല് തേയ്ക്കാതിരുന്നൽ എന്ത് സംഭവിയ്ക്കും എന്ന് അറിയുമോ?
എന്റെ മാമൻ പറഞ്ഞതാണു ഒരുത്താൻ പല്ല് തേയ്ക്കാൻ പറഞ്ഞാൽ തേയ്ക്കില്ല. അങ്ങനെ ഒരു ദിവസം ഇവൻ പല്ല് തേയ്ക്കാൻ ഉമിയ്ക്കരി കയ്യിൽ എടുത്തു ചൂണ്ട് വിരലിൽ ഉമിയ്ക്കരി തൊട്ടു പല്ലിനു മുകളിൽ വിരൽ വച്ച് ഒരു തേപ്പ് നഷ്ടമായത് ഒരു കണ്ണു. വിരൽ തെറ്റി നേരേ കണ്ണിലേയ്ക്ക് പോയി. ഇത് എല്ലാവർക്കും ഓർമ്മ വേണം.
കുറച്ച് നാൾ കഴിഞ്ഞപ്പോൾ ബിനാക്ക പെസ്റ്റ് സിബ എന്ന കമ്പനി വാങ്ങി. അതിനു ശേഷം സിബാക്ക എന്ന പേരായി. പിന്നീട് വാങ്ങലും നിറുത്തി.
പിന്നെ ഞാൻ മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുമ്പോൾ ആണു ചെറിയ ടോയിസുകൾ വീണ്ടും കാണുന്നത്.
പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും തള്ളയേയും ആശുപത്രിയിൽ നിന്ന് പറഞ്ഞു വീട്ടിലേയ്ക്ക് വിടുമ്പോൾ ഒരു കുറുപ്പടി കൂടേ കൊടുക്കും. അതിൽ ഏറ്റവും കൂടുതൽ എഴുതി കണ്ടിട്ടുള്ളത് വാർണ്ണർ ഹിന്ദുസ്ഥാന്റെ നൂട്രിഫിൽ ടോണിയ്ക്ക് തള്ളയ്ക്കും. കുഞ്ഞിനു ഡിലീഷ്യസ് ഡ്രോപ്സും. ഇതിൽ ഡിലീഷ്യസ് ഡ്രോപ്സിന്റെ കവറിനുള്ളിൽ ഇത്പോലൊരു ടോയിസ് ഉണ്ടാകുമായിരുന്നു.
കല്ല്യാണരാമനിൽ സലിംകുമാർ പറയുന്ന ഒരു സംഭാഷണം ഉണ്ട് മരിച്ച ആളിനെന്തിനാ ഇത്രയ്ക്കും നല്ല അണ്ടർവ്വയർ എന്ന് പറഞ്ഞിട്ട് അത് അടിച്ച് മാറ്റുമ്പോലെ. പിറന്നിട്ട് രണ്ട് ദിവസം മാത്രം ആയ കുഞ്ഞിനു എന്തിനാ ടോയിസ് എന്ന് പറഞ്ഞ് ഞങ്ങൾ ഇഞ്ഞ് എടുക്കുമായിരുന്നു.
ഫാം പ്രൊഡക്റ്റസ് എന്ന കമ്പനിയുടെ ആയിരുന്നു ഡിലീഷ്യസ് ഡ്രോപ്സ്. ഇതേ കമ്പനിയുടെ മറ്റൊരു ഗുളിക ഉണ്ടായിരുന്നു. അതിന്റെ പേർ ക്യുപ്പിറ്റ് ഫോർട്ട്. ഒരു ദിവസം മുതലാളിയുടെ മകൻ റാണാണ്ണൻ എന്നോട് ചേദിച്ചു ക്യുപ്പിറ്റ് ഫോർട്ടിന്റെ കവറിനു മുകളിൽ ഒരാളിന്റെ ചിത്രം ഉണ്ട് അത് ആരേ പോലേ ഇരിയ്ക്കുന്നു എന്ന് പറയാമോ?
ഞാൻ നോക്കി. യാതോരു സംശയം ഇല്ല. ശ്രീ രമേഷ് ചെന്നിത്തല തന്നെ. അതെ പോലെ ഒരു ചിത്രം.
ഇതേ പോലെ ആ കാലങ്ങളിൽ കാൽഷ്യം സാന്റോസ് എന്ന ഗുളിക വരുന്നത് ഒരു കുരങ്ങന്റെ മാതൃകയിലുള്ള ടിന്നിലാണു. അതുകൊണ്ട് ഈ ടിന്ന് കൈക്കലാക്കാൻ വേണ്ടി പലരും വരുമായിരുന്നു.
അതുപോലെ കാൽ ഡി സീ. ആബട്ട് എന്ന കമ്പനിയുടെ ആണെന്ന് തോന്നുന്നു. അതും ഇതുപോലെ ഒരു ടിന്നിലാണു വരുന്നത്. അതും ആൾക്കാർ ടിന്നുകണക്കിനു വാങ്ങി പോകുമായിരുന്നു.
പി കേ ശ്രീധരൻ സാർ കടയിൽ ഉള്ളപ്പോൾ തമാശയ്ക്ക് ചോദിക്കും അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കാനായി. സാറിനറിയുമോ ഈ സർബസ്റ്റി ഏത് കമ്പനിയുടെ ആണെന്ന്?
ഉടൻ സാറിന്റെ മറുപടി വരും. എടാ നിനക്കൊക്കേ എന്താ അറിയാം. സർബസ്റ്റി ആബട്ട് കമ്പനിയുടെതാ. എന്നിട്ട് ഒന്നുകൂടി പറയും ആബട്ട് സ്പെല്ലിംഗ് നീ നോക്കി വച്ചോ എ ഡബിൾ ബി ഒ ഡബിൾ റ്റി.
ഒരു ദിവസം ഒരു കാർ കടയുടെ മുന്നിൽ കൊണ്ട് നിറുത്തി ഡ്രൈവർ ഇറങ്ങി വന്ന് സർബസ്റ്റി ഗുളിക വാങ്ങി. എന്നിട്ട് ബില്ല് വേണം എന്ന് പറഞ്ഞു. ബില്ല് എഴുതിയിട്ട് രോഗിയുടെ പേരുചോദിച്ചു. അപ്പോൾ പറഞ്ഞു പ്രേം നസീർ. അതെ ശരിയാണു പുറത്ത് കാറിൽ ഇരുന്നത് ശ്രീ പ്രേം നസീർ ആയിരുന്നു. അന്നൊന്നും ഇന്നത്തേ പോലെ സിനിമാ നടന്മാരെ കാണാൻ കിട്ടില്ലായിരുന്നു. ആൾക്കാർ അറിഞ്ഞു വരുന്നതിനു മുൻപ് അവർ ഗുളികയും വാങ്ങി സ്ഥലം വിട്ടു.
അന്നത്തേ കാലത്ത് ഇന്നത്തേ പോലെ കാണുന്നിടത്തേല്ലാം മെഡിക്കൽ സ്റ്റോറുകൾ ഉണ്ടായിരുന്നില്ല. കൊട്ടിയം ജംഗ്ഷനിൽ അപ്സരാ മെഡിക്കൽ എതിർ വശം സുരേന്ദ്രാ മെഡിക്കൽ ഹോളി ക്രോസ് റോഡിൽ ജാക്കി മെഡിക്കൽ അങ്ങനെ മൂന്ന് മെഡിക്കൽ സ്റ്റോറേ ഒള്ളു.
നടൻ ശ്രീ കേ പി എ സി സണ്ണി കൊട്ടിയം വഴി പോയാൽ അപ്സരാ മെഡിക്കൽസിൽ നിന്ന് രണ്ട് നാസിവിയോൺ നാസൽ ഡ്രോപ്സ് വാങ്ങുമായിരുന്നു. അത് അദ്ദേഹം നേരിട്ട് തന്നെയാണു വന്ന് വാങ്ങുന്നത്.
അതുപോലെ കൊല്ലം ജി കേ പിള്ള കൊട്ടിയം വഴി എവിടെ നാടകം അവതരിപ്പിയ്ക്കാൻ പോയാലും കടയിൽ കയറി സ്റ്റ്രെപ്സിൽസ് എങ്കിലും വാങ്ങി പോകുമായിരുന്നു.
ഞാൻ കൊട്ടിയം ചാത്തന്നൂർ പരവൂർ ഇടവ വർക്കല കല്ലമ്പലം ആറ്റിങ്ങൽ വണ്ടിയിൽ കണ്ടക്റ്ററായി ജോലി ചെയ്യുമ്പോൾ ഞങ്ങളുടെ ബസിന്റെ വശം ചേർന്ന് ഒരു സീറ്റിൽ മിയ്ക്കപ്പോഴും കാണുമായിരുന്നു. ശ്രീ ജി കേ പിള്ള. അദ്ദേഹം ഇപ്പോഴും സീരിയലിലും മറ്റും അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നു. കുങ്കുമപ്പൂവാണെന്ന് തോന്നുന്നു.
അങ്ങനെ ബിനാക്കയിൽ തുടങ്ങി പ്രൊഫസർ ജയന്തിയിൽ എത്തി.
