രെമ പ്രസന്ന പിഷാരടി.
ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലിൽനിൽക്കുന്ന ധീരനാംസൈനികാ!
ഒരോപ്രഭാതത്തിലും മിഴിക്കോണിലായ്
നീതെളിയ്ക്കുന്ന സുരക്ഷാവിളക്കുമായ്;
നേരതിരിൽ നീയെനിയ്ക്കായിയുണ്ടെന്ന
നേരിന്റെ മുദ്രകൾ ഞാൻ നിനക്കേകുന്നു.
ഞാൻ സമർപ്പിക്കുന്നു എന്റെയീജീവന്റെ
സ്നേഹ സുരക്ഷതൻ മുദ്രാക്ഷരങ്ങളെ
ദൂരെ മുൾവേലികൾ, ഗന്ധകം പൂക്കുന്ന
താഴ്വരകൾ, ശൈലശൃംഗം, സമുദ്രങ്ങൾ
മേൽക്കൂരയില്ലാതെയാകാശമാകുന്ന
സാക്ഷ്യപത്രങ്ങളിൽ നീ ജ്വലിച്ചീടവേ;
കൂട്ടിനായ്സൂര്യൻ, പകൽ തീവ്രമദ്ധ്യാഹ്നം
രാത്രി, ശരറാന്തലേറ്റുന്നതാരകൾ
മഞ്ഞും, തണുപ്പും, സിരാപടലങ്ങളെ
നിർമ്മമാക്കുന്നൊരേകാന്തഭാവവും
എല്ലാം സഹിക്കുന്നു നീയെനിയ്ക്കായെന്റെ
പുണ്യം നിനക്ക്ഞാൻ ദാനമേകീടുന്നു.
ഞാനെഴുതുമ്പോഴും, പാതയോരങ്ങളിൽ
കാവലുണ്ടെന്നൊരു ബോധമില്ലെങ്കിലും
നീരക്ഷകൻ, നിനക്കേകുവാൻ ഞാനെന്റെ
പ്രാണനിൽ തൊട്ടെഴുതിന്നീക്കുറിപ്പുകൾ
ഓരോ വസന്തവും, ആഘോഷ ഹർഷവും
ഞാൻപകുക്കുന്നെന്റെ സൗഖ്യസൗധത്തിലായ്
നീയോമഹായോഗമെന്നപോലീ-ഋതു-
ഭേദങ്ങളെ നെഞ്ചിലേറ്റി ലാളിക്കുന്നു..
ഓണം, ബിഹു, ഗുഡിപാദ്വയും ഞങ്ങളീ
സ്നേഹ ഗൃഹങ്ങളിൽ സ്നേഹിച്ചു തീർക്കവെ,
നീയങ്ങകലെയാ രാജ്യാതിരിൽ യുദ്ധഭീതിയും
മഞ്ഞും നുകർന്നലിഞ്ഞീടുന്നു..
ഞാനുറങ്ങുമ്പോളുറങ്ങാതെകാവലായ്
വാതിലിൽനിൽക്കുന്നധീരനാംസൈനികാ!
നീയറിഞ്ഞീടുക ഓർമ്മിക്കുവാനായി
ഞാനെഴുതുന്നീപ്രഭാതക്കുറിപ്പുകൾ