ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.

0
1470

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച വിധി ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അവസ്ഥയിലേക്കു ഹൈന്ദവ സമൂഹത്തെ എത്തിക്കുന്നുവെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) അഭിപ്രായപ്പെട്ടു. വിശ്വാസവും ആചാരങ്ങളും നിയമപരമായ ചട്ടക്കൂടുകള്‍ കൊണ്ട് പരിശോധിക്കപ്പെടുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാവുന്ന സ്ഥിതി വിശേഷമാണ്. അതിനെ ജാഗ്രതയോടെ അഭിമുഖീകരിക്കണം .ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവേണ്ടതിനു പകരം അത് വര്‍ധിപ്പിക്കുന്ന സമീപനം അഭിലഷണീയമല്ല. ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിച്ചു വൈരുദ്ധ്യാത്മിക അവസര വാദവും വരട്ടു തത്വവാദങ്ങളും ഉന്നയിക്കുന്നവര്‍ക്കു മറുപടി നല്‍കേണ്ട സമയമായിരിക്കുന്നു. മത തീവ്ര വാദവും മതപരിവര്‍ത്തനവും പോലുള്ള കാലി കമായ അസംഖ്യം വെല്ലുവിളികള്‍ നേരിടുന്ന സമയത്തു സ്വന്തം ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ പോലും സാധിക്കാതെ വരുന്ന അതീവ ദുര്‍ബലമായ ഒരു സമൂഹമായി കേരളത്തിലെ ഹൈന്ദവര്‍ മാറുന്ന ദയനീയ അവസ്ഥയിലേക്ക് എത്തിപ്പെടുന്നുവെന്നു കെ എച് എന്‍ എ ഉല്‍ക്കണ്ഠപ്പെടുന്നു .

കാലാനുസൃതമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകുയും അത് ഉള്‍ക്കൊണ്ടു ആചാരങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്തു തന്നെയാണ് സനാതന ധര്‍മ്മം നില കൊണ്ടിട്ടുള്ളത്. ഇതിനെ ഹൈന്ദവ സമൂഹം എന്നും സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിലൂടെയും കോടതി വിധിയിലൂടെയൂംമെല്ലാം ആചാരങ്ങളെ നിയന്തിക്കുന്നതും മാറ്റങ്ങള്‍ വരുത്തുന്നതും അത് ഹിന്ദു സമൂഹത്തിനു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. ഒരു ജനാധിപത്യ രാജ്യത്തു മറ്റ് മതങ്ങള്‍ക്ക് കിട്ടുന്ന സംരക്ഷണയും പരിഗണയും ഹിന്ദുക്കള്‍ക്കും അവകാശപെട്ടതാണ്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അത് സംരക്ഷിക്കപ്പെടണമെന്ന് ഭൂരിപക്ഷം ഹൈന്ദവരും ആഗ്രഹിക്കുന്നു. ഈ വിഷയത്തിലെ പൊതു താല്‍പര്യ ഹര്‍ജി ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പവിത്രമായ ക്ഷേത്ര സങ്കല്പങ്ങള്‍ വിസ്മരിച്ചു പകരം വിനോദ സഞ്ചാര കേന്ദ്രമായി ശബരിമലയെ മാറ്റുന്ന കച്ചവട കണ്ണോടു കൂടി യുള്ള ഭരണകൂട സമീപനം ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കണം

മതപരമായി നിലനിന്നു പോരുന്ന ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും, ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടതെന്നുമുള്ള വിധിയോട് വിയോജിച്ച ബഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മതപരമായ വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനു അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോടതിക്ക് പരിമിതികളുണ്ട്. ഈ കേസില്‍ ഹൈന്ദവ സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടാതെ പോയത് നിരാശാജനകമാണെന്ന് കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. രേഖ മേനോന്‍ അഭിപ്രായപ്പെട്ടു

ഹൈന്ദവര്‍ പരിപാവനമായി കാണുന്ന അയ്യപ്പ സന്നിധാനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായി കെ എച് എന്‍ എ നില കൊള്ളുമെന്നും സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.ഹൈന്ദവ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന പരിശ്രമങ്ങള്‍ ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കു എല്ലാവിധ സഹായ സഹകരണങ്ങളും കെ എച്ച് എന്‍ എ വാഗ്ദാനം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി അറിയിച്ചു .

Share This:

Comments

comments