മഞ്ജുള ശിവദാസ്.
പതിവിൽക്കവിഞ്ഞൊന്നുകാലവർഷം-
പാതിപെയ്തപ്പൊഴേ പഴിക്കുന്നുവല്ലേ!
ഇരവുപകലില്ലാതെ തുടരുന്നു ദ്രോഹങ്ങൾ-
പ്രതികരിച്ചീടുവാൻ പാടില്ലത്രേ!
മലിനത ശ്വസിച്ചുംകുടിച്ചുമെൻ മാറിൽ-
വിഷം ചുരന്നൊഴുകിപരന്നിടുന്നു.
നിർദ്ദയംതുടരുന്ന പീഡകളാലെന്റെ-
തനുവുംമനസ്സും തളർന്നെങ്കിലും,
പ്രളയമൊരുപ്രതികാരമായിരുന്നില്ലെന്റെ-
പ്രതിരോധം പോലുമല്ലായിരുന്നു..
അതിരുകൾ ലംഘിച്ചു കെട്ടിയ സാമ്രാജ്യം-
അഴൽമഴ പെയ്യിച്ചിടാതിരിക്കാൻ.,
നിമിനേരമെങ്കിലും നിസ്വാർത്ഥസ്‌നേഹമീ-
മർത്യരിലൊന്നു പുലർന്നിടാനായ്.,
ദുരയൊട്ടുമില്ലാതൊരൽപ്പനേരം-
എന്റെ തനയരെ കൺനിറച്ചൊന്നു കാണാൻ.,
മരണഭയമുള്ളിൽപ്പടർത്തിയാണെങ്കിലും-
പകവെടിഞ്ഞുള്ള മനുഷ്യരാക്കാൻ.
ദൈർഘ്യം കുറഞ്ഞു നൽക്കാഴ്ചകൾക്കെങ്കിലും-
കെടുതിയാൽ ചെയ്തതെൻ കടമമാത്രം.